രണ്ട് പേക്കറ്റ് കീടനാശിനി”
“എന്തിനാണെടോ രണ്ട് പേക്കറ്റ്?”
കടക്കാരൻ്റെ ചോദ്യത്തിന് പുഞ്ചിരി മാത്രം സമ്മാനിച്ചു.
ജ്വല്ലറിയിൽ നിന്ന് ലഭിച്ച പുത്തൻ നോട്ടിൻ്റെ മണം ആസ്വദിക്കുമ്പോഴേയ്ക്കും കടക്കാരൻ പിറുപിറുത്തു.
കീടനാശിനിയുടെ പാക്കറ്റ് വാങ്ങി പണം കൊടുത്ത് വീൽ ചെയ്യറിൽ കയറി വീട് ലക്ഷ്യമാക്കി നീങ്ങി.
“ടോ…. അറിഞ്ഞില്ലേ ”
പരുക്കൻ ശബ്ദത്തിൻ്റെ ഉടമയെ അറിയാൻ തിരിഞ്ഞു നോക്കി.
നാണു എഴുത്തശ്ശൻ
” എന്താണ്?”
ഉത്കണ്ഠയോടെ ചോദിച്ചു.
” അപ്പോൾ നീ അറിഞ്ഞിട്ടില്ലാ. ഇന്നലെ രാത്രിയാണ് സംഭവിച്ചത്.കാരണം ഇപ്പോഴും വ്യക്തമല്ല. ആൾക്കാര് അതുമിതും പറയുന്നുണ്ട്.
അല്ലാ ആൾക്കാർക്ക് എന്തൊക്കയ്യാ പറയുവാൻ വയ്യാത്തെ…. വേണുവായതു കൊണ്ട് അതു ചെയ്തെന്നു വരും ”
“നാണു എഴുത്തശ്ശാ.. എന്താണെങ്കിലും തെളിയിച്ച് പറയൂ ”
” കുട്ടിയ്ക്ക് വിരോധം തോന്നരുത് വേണുവിന് തൈപറമ്പുക്കാരുടെ കയ്യിൽ നിന്ന് അടി കിട്ടി. സ്ത്രീ കേസാണെന്നാ സംസാരം.അവിടുത്തെ താഴെയുള്ളത് ഒരു അഴിഞ്ഞാട്ടക്കാരിയാണ് അശ്രീകരം ”
അയാൾ അടുത്ത വാക്കുകൾക്ക് തിരികൊള്ളുത്തുന്നതിനു മുൻപേ പറഞ്ഞു.
“നിർത്തൂ…. ”
“കുട്ടിയ്ക്ക് വിരോധായോ?”
” എന്നോട് അയാളെ കുറിച്ച് പറയേണ്ട ”
“എന്നാലും നിൻ്റെ അച്ഛനല്ലേ…. ”
നാണു എഴുത്തശ്ശൻ്റെ വാക്കുകൾക്ക് ചെവികൊടുക്കാതെ വീൽ ചെയറുമായ് നീങ്ങി.
” അച്ഛൻ……”
“ആദ്യരാത്രിയിലെ സുഖം പങ്കിടുന്നതിനേ അയാൾ വന്നിട്ടുള്ളൂ.
എൻ്റെ മക്കൾക്ക് ഈ വിധി വന്നല്ലോ. ഹൃദയത്തിൻ്റെ അഗാധങ്ങളിൽ പ്രതിധ്വനിക്കുന്ന അമ്മയുടെ വാക്കുകൾ.
വീടിൻ്റെ വലതു വശത്ത് വണ്ടി വെച്ച് ഇഴഞ്ഞ് നീങ്ങി. കീടനാശിനിയുടെ പേക്കറ്റ് അമ്മയെ കാണാതെ സ്റ്റാൻഡിൻ മേൽ വെച്ചു.
അമ്മ നാമജപം ചൊല്ലുകയാണ്.
ഇറ്റിറ്റു വീഴുന്ന കണ്ണീർ തുള്ളികൾ കൈകൊണ്ട് നിഷ്പ്രഭമാക്കി.
അമ്മയുടെ കഴുത്തിൽ നിന്ന് താലി നൂലിൽ നിന്ന് അഴിക്കുമ്പോൾ ആ മുഖത്ത് ഒരിറ്റ് കണ്ണീർ തുള്ളിയെങ്കിലും കാണുമെന്ന കണക്കുകൂട്ടലുകൾ തെറ്റി. അമ്മ പറഞ്ഞു.
“എന്തിനാ മോനേ ഈ വാഴപിണ്ടിയ്ക്ക് താലി. ഈ താലിയുടെ അർത്ഥമെന്ത് ?”
മര തടി പോലെ എഴുന്നേൽക്കുവാൻ ശക്തിയില്ലാതെ അമ്മ ഇങ്ങനെ എത്ര നാൾ കിടക്കും. നാളെ ജപ്തിക്കാർ വരുമ്പോൾ എവിടേയ്ക്ക് പോകും?
എല്ലാവരും കൈമലർത്തുന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുവാൻ പോകുകയാണ്.
രാത്രിയുടെ ഭീകരതയ്ക്ക് ആക്കം കൂടുകയാണ്.
സ്റ്റാൻഡിൻ മേലിരിക്കുന്ന കീടനാശിനി പേക്കറ്റ്.
ലോകത്തിൻ്റെ മുന്നിൽ ഞങ്ങൾ കീടങ്ങളല്ലേ .
മനസ്സാക്ഷിയുടെയുള്ളിൽ മുറുകുന്ന സംഘട്ടനങ്ങൾ.
“ഇനിയും അമ്മ വേദനയുടെ നീറുന്ന വെണ്ണീർ കുഴിയിൽ കിടന്ന് പുളയുവാൻ പാടില്ല. ഈ കാണുന്ന ഭൂമിയല്ലാതെ മറ്റൊന്നുണ്ട്. ജീവിതത്തിൽ സുഖമെന്തെന്നറിയാത്ത അമ്മയ്ക്ക് അവിടെ സുഖം ലഭിക്കും. അമ്മയുടെ വേദനകളും യാതനകളും തീരും. കയ്പിൻ്റെ ഉറവ അവിടെ ഉണ്ടാകില്ല. ഒരു തുള്ളി കണ്ണുനീർ പോലും അവിടെ ഉണ്ടാകുകയില്ല. ഞാൻ സ്വയം നടപ്പാക്കുന്ന ദയാവധം നല്ലതിനാണ് അമ്മേ…. അമ്മേ എനിയ്ക്ക് ‘… മാപ്പ് തരൂ…… ”
– ആന്റോ കവലക്കാട്ട്