നീ നേരത്തെ പറഞ്ഞ കാര്യം ഞാവനോടു പറയാം.
രണ്ടാളും കാര്യമായ എന്തോ ചർച്ചയിലാണെല്ലോ ഉമ്മർക്കാ, ?
കാര്യമായ ചർച്ചയാണോ എന്നു ചോദിച്ചാൽ ആണെന്നു പറയാം. അല്ലേ എന്നു ചോദിച്ചാൽ അല്ലാന്നും പറയാം.
ഇന്നെന്തേ നിൻ്റെ കൂടെ ദാസനിങ്ങോട്ടു വരാതിരുന്നത്?
പ്രത്യേകിച്ച് കാരണമൊന്നുമില്ല ഉമ്മർക്കാ,
ദാസൻ വീട്ടിലുണ്ട്. ഈയിടെയായി ഉണ്ണിയോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതിലാണ് അവൻ്റെ ശ്രദ്ധ. ഇന്നിനിയിങ്ങോട്ടു വരാൻ സാധ്യതയില്ല.
ഉണ്ണിയോ,? എനിക്ക് മനസ്സിലായില്ല. അതാരാ ഹൈദറേ.?
ഉണ്ണികൃഷ്ണൻ, കൃഷ്ണദാസൻ നമ്പൂതിരിയുടെ മകൻ. എന്താ ഉമ്മർക്കാ ഇപ്പോൾ ആളെ മനസ്സിലായില്ലേ.?
ദാസനൊരു മകനുണ്ടെന്നല്ലാതെ ഉണ്ണികൃഷ്ണനെന്നാണവൻ്റെ പേര് എന്നൊന്നും എനിക്കറിയില്ലായിരുന്നു ഹൈദറേ.
ആട്ടെ, ഉമ്മർക്ക ദാസനെ അന്വേഷിക്കാനെന്താ കാരണം.?
ഒരു കാര്യം ചോദിച്ചറിയാനുണ്ടായിരുന്നു. അതിനെന്താ ഉമ്മർക്കാ, നിങ്ങൾക്കെന്തെങ്കിലും അറിയണമെന്നുണ്ടങ്കിൽ നമുക്കങ്ങോട്ടു പോകാലോ.?
ഹൈദറേ,ഗോവിന്ദൻ എന്നോട് ഒന്നു രണ്ടു കാര്യങ്ങൾ പറഞ്ഞിരുന്നു.
നിങ്ങൾ രണ്ടാളുമിവിടെ വരുമ്പോൾ ചോദിക്കാമെന്ന് ഞാനവനോടു പറയുകയും ചെയ്തിരുന്നു. നേരം അധികമൊന്നും ആയിട്ടില്ലല്ലോ, നീ പറഞ്ഞതുപോലെ നമുക്ക് ദാസൻ്റെ വീട്ടിലേക്കുപോകാം.
മൂന്നുപേരും ചേർന്ന് കൃഷ്ണദാസൻ്റെ വീട്ടിലേക്കു പുറപ്പെട്ടു.
നടത്തത്തിനിടയിൽ ഗോവിന്ദൻ പറഞ്ഞകാര്യങ്ങളത്രയും ഉമ്മർക്ക ഹൈദറലിയോടു പറഞ്ഞു.
ദാസൻ ഇവിടെയില്ലെന്നാണ് ഹൈദറേ എനിക്കു തോന്നുന്നത്.
അതെന്താ ഉമ്മർക്കാ അങ്ങനെ തോന്നാൻ കാരണം.?
അവനിവിടെയുണ്ടായിരുന്നെങ്കിൽ ആ ചാരുപടിയിലേക്കു നോക്കിയാൽ കാണേണ്ടതായിരുന്നു.
എന്നാലേ, ഇനി ചാരുപടിയിലേക്കു നോക്കിയാലൊന്നും അവനെ കണ്ടു കൊള്ളണമെന്നില്ല, അവനിവിടെയില്ലെന്നു കരുതാനും പറ്റില്ല. അവിടെ കണ്ടില്ലങ്കിൽ ഈ പറമ്പിലാകെയൊന്നു നടന്നു നോക്കണം. ചെമ്പരത്തിയുടെയോ മുല്ലയുടെയോ ചെടികൾക്കരികിൽ അവനുണ്ടാകും. കൂടെ അവൻ്റെ ഉണ്ണികൃഷ്ണനും.
ഞാൻ അകത്തേക്കു ചെന്ന് നിങ്ങളിവിടെ വന്നിട്ടുണ്ടെന്നു അമ്മയോടുപറയാം.
ഉമ്മർക്ക ഉറക്കെയൊന്നു വിളിച്ചുനോക്കൂ, വിളികേട്ടാൽ ദാസനിങ്ങോട്ടു വരാതിരിക്കില്ല.
ഹൈദറലി പറഞ്ഞതു പോലെ ഉമ്മർക്കയുടെ ഉച്ചത്തിലുള്ള വിളികേട്ട പാടെ കൃഷ്ണദാസൻ അവർക്കരികിലെത്തി.
എന്താ ഉമ്മർക്കാ, ഗോവിന്ദനെയും കൂട്ടിയുള്ള ഈ വരവിൻ്റെ ഉദ്ദേശം.? പ്രത്യേകിച്ചു വല്ലതും.?
അങ്ങനെ പ്രത്യേകിച്ചൊന്നുമില്ല മോനെ.
അത്താണിക്കലെ നിർമ്മാണ ജോലികൾ ഏതാണ്ടൊക്കെ പൂർത്തിയായല്ലോ,?
ഇനിയവിടെ മര ഉരുപ്പടികളും ഓടും കല്ലുമൊന്നും ആവശ്യം വരില്ല.
മൂന്നിടത്തുമായി അതെല്ലാമവിടെ ബാക്കിയുണ്ടുതാനും. അതെല്ലാം വിൽക്കണോ, അതല്ല ഇങ്ങോട്ടു കൊണ്ടുവരണോ എന്നറിഞ്ഞാൽ
നാളെ തന്നെ അതു ചെയ്യാമായിരുന്നു.
അധികമുണ്ടാകുമോ ഉമ്മർക്കാ.?
അധികമുണ്ടാകുമോന്നു ചോദിച്ചാൽ ഇരുപതേ പത്തിലൊരു കെട്ടിടം ഉണ്ടാക്കാനുള്ളതുണ്ടാകുമെന്നാണ് എനിക്കു തോന്നുന്നത്.
കൃത്യമായിട്ടറിയണമെങ്കിൽ നാളെ നോക്കിയിട്ടു പറയാം.
അങ്ങനെയാണെങ്കിൽ അതൊന്നും ഇങ്ങോട്ടു കൊണ്ടുവരികയോ, വിൽക്കുകയോ ചെയ്യണമെന്നില്ല.
അതെല്ലാമെടുത്ത് നമ്മുടെ കൊപ്രപ്പുരയോടു ചേർന്നൊരു കെട്ടിടമുണ്ടാക്കാം, അരിയും സാധനങ്ങളുമെല്ലാം സൂക്ഷിക്കാനൊരു സ്ഥലം അവിടെ ഇനിയും ആവശ്യമാണല്ലോ,?
സൗകര്യം പോലെ അതിൻ്റെ പണിയും തുടങ്ങിക്കോളു.
മറ്റെന്തെങ്കിലും അറിയാനുണ്ടോ ഗോവിന്ദാ.?
ഉണ്ട്.
എന്നിട്ടെന്താ പറയാത്തേ,? പറഞ്ഞോളൂ.
കെട്ടിടത്തിൻ്റെ പണിയെല്ലാം പൂർത്തിയായ സ്ഥിതിക്ക് അതൊക്കെയൊന്നു വെള്ള പൂശാമായിരുന്നു. ചുണ്ണാമ്പു വാങ്ങിക്കൊണ്ടു വന്ന് വെള്ളമൊഴിച്ചു വച്ചാൽ നാലു ദിവസം കഴിഞ്ഞ് ആ പണിയും പൂർത്തിയാക്കാം.
അതിനെന്താ ഗോവിന്ദാ, നാളെ നമ്മൾ വല്യങ്ങാടിയിലേക്കു പോകുന്നുണ്ടല്ലോ, തിരിച്ചു പോരുമ്പോൾ അതും കൂടെ വാങ്ങിയിട്ടു വരാം.
പിറ്റേദിവസം കൃഷ്ണദാസനും ഹൈദറലിയും ഉമ്മർക്കയും ഗോവിന്ദനും ചേർന്ന് വല്യങ്ങാടിയിലേക്കു പുറപ്പെട്ടു.
വല്യങ്ങാടിയിൽ എത്തിയതിനു ശേഷം തോണിയിൽ നിന്നും ചരക്ക് ഇറക്കിക്കഴിഞ്ഞാലുടൻ മമ്മദ് ഹാജിയെ ചെന്നു കണ്ടതിനു ശേഷം മറ്റു കാര്യങ്ങൾ ചെയ്യാമെന്നവർ തീരുമാനിച്ചു.
ഉമ്മർക്കയോടൊപ്പം ഗോവിന്ദനും കൂടെ തോണി തുഴയാനുണ്ടായിരുന്നതുകൊണ്ട് അവർ സാധാരണയിലും നേരത്തെ വല്യങ്ങാടിയിൽ എത്തിച്ചേർന്നു.
നേരത്തെ നിശ്ചയിച്ചതു പ്രകാരം നാലുപേരും ചേർന്ന് മമ്മദ് ഹാജിയെ കാണുന്നതിനുവേണ്ടി അദ്ദേഹത്തിൻ്റെ മൊത്തവ്യാപാര കേന്ദ്രത്തിലെത്തി.
അത്താണിക്കലെ നിർമ്മാണം തുടങ്ങിയതു മുതൽ അതിൻ്റെ പുരോഗതിയെക്കുറിച്ചറിയാൻ വല്ലാത്ത താൽപര്യമായിരുന്നു മമ്മദ് ഹാജിക്കുണ്ടായിരുന്നത്.
കൃഷ്ണദാസനെ കണ്ടഉടനെ മമ്മദ് ഹാജി അവരുടെ അടുത്തെത്തി.
സാധാരണത്തേതിൽ നിന്നും വ്യത്യസ്തമായി മറ്റെന്തൊക്കയോ ചെയ്യണമെന്നുദ്ദേശിച്ചാണല്ലോ കൃഷ്ണദാസാ ഇന്നത്തെ നിങ്ങളുടെവരവ്.?
ശരിയാണ് ഹാജിയാരെ, ഹാജിയാരുടെ ധാരണ തെറ്റിയിട്ടൊന്നുമില്ല. എന്നാലും നിങ്ങളെന്താണങ്ങനെ ചോദിക്കാൻ കാരണം ?
അതിന് പ്രത്യേകിച്ച് കാരണമൊന്നുമില്ല.
സാധാരണ ചരക്ക് ഇറക്കിക്കഴിഞ്ഞാൽ ഉമ്മർക്കയും ഗോവിന്ദനും തോണിയിൽ തന്നെ ഇരിക്കാറാണല്ലോ പതിവ്. തന്നെയുമല്ല ഇത്ര നേരത്തെ തന്നെ നിങ്ങളിവിടെ എത്താറുമില്ല. ഇന്നങ്ങനെയല്ലല്ലോ.?
നിങ്ങൾക്കെന്നോട് കാര്യമായിട്ടെന്തോ പറയാനുണ്ടെന്നാണ് എനിക്കു തോന്നുന്നത്. അതുകൊണ്ട് നമുക്ക് എൻ്റെ ഓഫീസ് മുറിയിൽ ചെന്ന് സ്വസ്‌ഥമായി ഇരുന്നു സംസാരിക്കാം.
അവർ മമ്മദ് ഹാജിയോടൊപ്പം മലഞ്ചരക്കുകടയിൽ തന്നെയുള്ള അദ്ദേഹത്തിൻ്റെ ഓഫീസ് മുറിയിയിൽ ചെന്നിരുന്നു.
അത്താണിക്കലെ നിർമ്മാണങ്ങളൊക്കെ എവിടെവരെ എത്തി ദാസാ? പൂർത്തിയാവാറായോ?
ആ വക കാര്യങ്ങൾ നിങ്ങളോടുപറയാൻവേണ്ടി തന്നെയാണ് ഹാജിയാരെ ഞങ്ങൾ നാലു പേരും ചേർന്ന് അൽപ്പം നേരത്തെ തന്നെ ഇങ്ങോട്ടു പോന്നത്.
അമ്പലത്തിൻ്റെയും പള്ളിയുടെയും സ്കൂളിൻ്റെയും ഏതാണ്ടെല്ലാ പണിയും പൂർത്തിയായിട്ടുണ്ട്. ഇനി കുമ്മായം കലക്കി തേക്കുന്ന ജോലി മാത്രമേ ചെയ്യാനുള്ളു.
ഞങ്ങൾ തിരിച്ചു പോകുമ്പോൾ കുമ്മായം വാങ്ങിക്കൊണ്ടു പോവുകയും രണ്ടു ദിവസത്തിനകം ആ ജോലി ചെയ്തു തീർക്കുകയും ചെയ്യും.
അതോടു കൂടി മൂന്നു കെട്ടിടത്തിൻ്റെയും മുഴുവൻ ജോലിയും പൂർത്തിയാകും.
പണിയെല്ലാം പൂർത്തിയായ സ്ഥിതിക്ക് ഇനിയെന്താണ് ദാസാ അതിനെക്കുറിച്ച് നിങ്ങൾക്കെന്നോടു പറയാനുള്ളത്.?
പള്ളിയും അമ്പലവും തുറക്കുന്നതിനു മുമ്പായി സ്കൂൾ തുറക്കണമെന്നാണ് ഞങ്ങളുയെല്ലാം ആഗ്രഹം. ഞങ്ങൾ മാത്രം വിചാരിച്ചാൽ അതു നടക്കില്ലെന്ന് ഞങ്ങൾക്കറിയാം. അക്കാര്യത്തിൽ ഹാജിയാർ ഞങ്ങളെ സഹായിക്കണം.
മോനെ ദാസാ, നിങ്ങൾ അതിൻ്റെയെല്ലാം പണി തുടങ്ങാൻ തീരുമാനിച്ച വിവരം അറിഞ്ഞതു മുതൽ കഴിഞ്ഞ മാസം വരെയും അതിൽ കാര്യമായൊരു പങ്കു വഹിച്ചോളാമെന്നു നിങ്ങളോടു ഞാൻ പലതവണ പറഞ്ഞിരുന്നതാണ്. പക്ഷെ അതിനുള്ള അവസരം നിങ്ങളെനിക്കു തന്നില്ല.
എല്ലാം പൂർത്തിയായിക്കഴിഞ്ഞപ്പോഴാണ് നിങ്ങൾക്കെൻ്റെ സഹായം ആവശ്യമായി വന്നത്. ഒട്ടും സംശയിക്കണ്ട മോനെ,
തീർച്ചയായും എന്നെക്കൊണ്ട് ചെയ്യാൻ പറ്റുന്ന ഏതു സഹായവും ഞാൻ ചെയ്തു തരും.
എന്തു സഹായമാണ് ഞാൻ ചെയ്യേണ്ടതെന്നു പറഞ്ഞോളു.
സർക്കാറിനെക്കൊണ്ട് ഞങ്ങളുടെ നാട്ടിലൊരു എൽ.പി സ്കൂൾ അനുവദിപ്പിക്കണം. കെട്ടിടം തയ്യാറായ സ്ഥിതിക്ക് അടുത്ത വർഷം തന്നെ ക്ലാസ് ആരംഭിക്കാൻപറ്റണം,
സ്ഥലവും കെട്ടിടവും സർക്കാറിന് വിട്ടുകൊടുക്കണമെന്നുണ്ടങ്കിൽ അങ്ങനെയും ചെയ്യാം.
ദാസാ, അടുത്ത വർഷം ക്ലാസ് തുടങ്ങാൻ പറ്റുമെന്ന കാര്യത്തിൽ ഉറപ്പു പറയാൻ എനിക്കു കഴിയില്ലങ്കിലും, നിങ്ങളുടെ നാട്ടിലൊരു എൽ.പി സ്കൂൾ അനുവദിപ്പിക്കുന്ന കാര്യം ഞാൻ ഏറ്റെടുക്കാം. ഞങ്ങളുടെ ഒരു യോഗത്തിൽ പങ്കെടുക്കുന്നതിനു വേണ്ടി അടുത്ത ആഴ്ചയിൽ മന്ത്രി ഇവിടെ വരുന്നുണ്ട്.
സമയം കിട്ടിയാൽ അദ്ദേഹത്തെ ഞാനവിടേക്കു കൂട്ടികൊണ്ടു വരികയും ചെയ്യാം.
കടവിനടുത്തുള്ള ഓലപ്പുരയിൽ ചാരം കലരാത്ത നല്ല കുമ്മായം കിട്ടും. അവിടെ വച്ചുതന്നെ അവർ ഉണ്ടാക്കുന്നതാണത്.
നിങ്ങൾക്കാവശ്യമുള്ളത് എൻ്റെ ചെലവിൽ അവിടെ നിന്നെടുക്കാം. എടുക്കണം.
സമയം പതിനൊന്നു മണിയാവാറായി. എന്നെപ്പോലെ നിങ്ങൾക്കും വിശക്കുന്നുണ്ടാകും. നമുക്ക് കാര്യമായിട്ടെന്തെങ്കിലും
കഴിച്ചിട്ടുപിരിയാം.
(തുടരും…)
– K.M സലീം പത്തനാപുരം