നിഴലും നിലാവും പെയ്യുന്ന പ്രൗഢിയോടെ തല ഉയർത്തിപ്പിടിച്ചിരുന്ന ഒരു തറവാടിൻ്റെ അധപതനത്തിൻ്റെ നനവാർന്ന ഓർമ്മകളാണ് ഈ കഥ. കാലം എല്ലാം തട്ടി തെറിപ്പിച്ച് നിർദ്ധരരായി കഴിയേണ്ടി വന്ന ഒരു കുടുംബത്തിൻ്റെ കരളലിയിപ്പിക്കുന്ന വേദനയുടെ നിമിഷങ്ങൾ.
കാലപ്പഴക്കം കൊണ്ട് ഇടിഞ്ഞു വീഴാറായ ഒരു തറവാട്. അവിടുത്തെ കാരണവരാണ് എഴുപത് കഴിഞ്ഞ കുട്ടൻ പിള്ള. അയാളുടെ നല്ല കാലത്ത് ആവോളം പണിയെടുത്ത് കുടുംബബന്ധങ്ങൾ നല്ല നിലയിൽ നിലനിർത്തി പോന്നു.
കുടില ബുദ്ധിയുള്ള സഹോദരങ്ങൾ അയാളിൽ നിന്നും എല്ലാം കവർന്നെടുക്കുമ്പോൾ അയാൾ അറിഞ്ഞിരുന്നില്ല താൻ കബളിക്കപ്പെടുകയാണെന്ന്.
ഒടുവിൽ എല്ലാം നഷ്ടപ്പെട്ടപ്പോൾ കുറ്റം എല്ലാവരും കൂടി അയാളുടെ തലയിൽ കെട്ടിവെച്ചു. ഇത് അയാളെ ഒരു മാനസിക രോഗിയാക്കി തീർത്തു.
രോഗിയായ ഭാര്യയും, MA. ഫസ്റ്റ് ക്ലാസ്സോടെ പാസ്സായ മകനും, അഞ്ചു പെൺമക്കളുമാണ് ഇന്ന് അയാളുടെ ഏക സമ്പാദ്യം. തന്നെ ആശ്രയിച്ചു ജീവിച്ചവർ ഇന്ന് കണ്ടാൽ തിരിഞ്ഞു നടക്കും.
അയാളുടെ നീണ്ട നെടുവീർപ്പിൽ കഴിഞ്ഞുപോയ വസന്തങ്ങൾ എല്ലാം തങ്ങിനിന്നു.
ഭ്രാന്തമായ ചിന്തകൾ ഒരുപാടു പേരുള്ള ഒരു ചന്തപോലെ അയാളുടെ തലയ്ക്കുള്ളിൽ ശബ്ദമുണ്ടാക്കി. കുടുംബത്തിന് വേണ്ടി കഷ്ടപ്പെട്ട് അവസാനം വെറും കൈയ്യോടെ ഇറങ്ങേണ്ടി വന്ന അയാളെ ഭാര്യയും മക്കളും കുറ്റപ്പെടുത്തി കൊണ്ടിരുന്നു.
എല്ലാവരിൽ നിന്നും കിട്ടുന്നത് അവഹേളനം മാത്രം. എല്ലാം സഹിച്ചും അയാൾക്ക് മടുത്തു. അയാൾ ഓർത്തു തൻ്റെ ജീവിതം വലിയൊരു നീക്കിരുപ്പാണ്. കണ്ണീരിൻ്റെയും കഷ്ടപ്പാടിൻ്റെയും മാത്രം നീക്കിയിരുപ്പ്.
തുടരും….
– ശ്യാമള ഹരിദാസ്












