മഴയെ പിരാകിക്കൊണ്ടമ്മൂമ്മ ചൊല്ലി
അമ്പോ പെയ്തൊരു പെരുമഴ ഇന്നലെ
എൻ്റെ നേരിയതും മുണ്ടും നനച്ചു കുഴച്ചു
ആശിച്ചു കിളിർപ്പിച്ച വെണ്ടയും പോയി
കുലച്ചു കിടന്നാ കദളിയും നിലംപൊത്തി
മുറ്റത്തുണങ്ങിയ വിറകും കുതിർന്നു
അരച്ചാൺ വെള്ളം വീട്ടിലും വെളിയിലും
പാടത്തുപോയപ്പോൾ തെന്നി മറിഞ്ഞു
പിള്ളേർ ചള്ളതെറുപ്പിച്ചു കൊഞ്ഞനം കുത്തി
വേണ്ടിനി ഇമ്മഴ പൊയ്ക്കോണം വേഗത്തിൽ
മാനത്തുനോക്കീട്ട് പിറുപിറുത്തമ്മൂമ്മ
കോപത്താലുള്ളതാം പരിഭവം കേട്ടിതാ
പിറ്റേന്നേഴു വെളുപ്പിന് സൂര്യനും വന്നു
മഴമേഘമപ്പാടെ ഓടിയൊളിച്ചല്ലോ
കാറ്റിൽ പറന്നവൾ ഇക്കരവിട്ടതാ
തോരാമഴയാകാൻ എങ്ങോ പിണങ്ങിപ്പോയി
– രമ്യ വി മോഹനൻ