മാനവകുലപാപ മറുവിലയായ്
പ്രാണനേകിയവൻ അന്ത്യമൊഴി
കേൾക്കുന്നു ക്രൂശിൽ ദീനമായി
പൂർത്തിയായ് എല്ലാം താതൻ ഹിതം പോൽ
ഉയിർപ്പിനായുള്ളയീ മരണത്തെ കണ്ട്
ഭൂതലം പോലും അന്ധകാരം പുതച്ചു
ദൈവാലയത്തിൽ മറയായ് നിന്ന
തിരശീല പോലും കീറി കാറ്റിലാടി
തുറക്കുന്നു കല്ലറകൾ പുതുജീവനേകി
പിളരുന്ന പാറകൾതൻ ഹുങ്കാര ധ്വനി
ഞെട്ടിത്തരിക്കുന്നു മണൽത്തരി പോലും
ഇവൻതന്നെ ദൈവപുത്രൻ അത് കട്ടായം
ഭയത്തോടെ പറയുന്നു പലരുമാ നിമിഷം
ക്രൂശിലേറ്റിയോർ അവൻ ഉടയാടയും പങ്കിട്ടു
കഥകഴിഞ്ഞെന്നു നിനച്ചിരിക്കുമ്പോൾ
തോൽവിതൻ കയ്പ് മരണം രുചിച്ചല്ലോ
മൂന്നാം നാളിതാ കല്ലറയെ ഭേദിച്ചു
എന്നേക്കുമായാ കല്ലറയുപേക്ഷിച്ച്
വന്നവൻ വെളിയിൽ നവ ജീവനോടെ
പശ്ചാത്തപിക്കും പാപികളെ ശുദ്ധരാക്കും
നിർമ്മല നിണം പാരിനായ് ചൊരിഞ്ഞവൻ
സ്വർഗ്ഗത്തിൽ വസിപ്പുവെന്നാലും
നിജജനത്തെ ചേർക്കാൻ മധ്യാകാശത്തിൽ
തിരികെ വരാനിതാ സമയമടുത്തിരിക്കുന്നു
– രമ്യ വി മോഹനൻ