പ്രചണ്ഡതാണ്ഡവം പ്രകാശവും
ഇരുൾ മുറിച്ചു വന്നതീ പ്രകൃതിയെ —
നിമിഷമാത്രയിൽ ജ്വലിച്ചു നീളുമീ
അഗ്നിതാണ്ഡവം ശബ്‍ദഘോഷമോടെ…
ഇന്ദ്രഖഡ്ഗമോ, അഗ്നിജിഹ്വയോ
പതിച്ചിടുന്നിടം വെളുത്ത ചാരമായ്
ചൂഷണങ്ങളേറിടുന്ന കാലമിന്നു —
ഭൂമിയിൽ, രോഷമോ ഉരുണ്ടു കൂടി —
ഊഴിയിൽ പ്രഘോഷണം.
ആസുരം, ഭയാനകം, ഭീതിയിൽ —
പ്രപഞ്ചവും, നാശമേറിടുന്നു..
സർവ്വനാശമോ ഈ “കൊള്ളിയാൻ “??
പ്രകൃതിയെ ദൈവമായി കണ്ട കാലമിതെങ്ങുപോയ്?
ഈശ്വരീയമെന്ന ചിന്ത മാറിയോ, നിരീശ്വരം നിറഞ്ഞുവോ
പ്രകാശശുദ്ധി അഗ്നിയാൽ, ശബ്ദശുദ്ധി-
ഇടിനാദവും, ജലശുദ്ധി മഴത്തുള്ളികൾ.
സർവ്വവും ഭസ്മീകരിച്ചു സപ്തശുദ്ധി കൈവരാൻ,
പ്രകൃതി തൻ പുണ്യാഹവും
വാദ്യാഘോഷാൽ നവകവും…
അനുസ്യൂതം തുടരട്ടെ വിശ്വദേവസവിധങ്ങളിൽ….