ഒരു മണിക്ക് മുൻപായി ഉച്ചഭക്ഷണം കഴിക്കുന്നത് സാറിന് പതിവില്ലാത്തതാണല്ലോ. ഇന്ന് പ്രത്യേകിച്ച് എന്തെങ്കിലും.?
പതിവില്ലാത്തതു തന്നെയാണ് ദാസേട്ടാ, എങ്കിലും ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ആ പതിവു തെറ്റിക്കേണ്ടി വന്നു.
ഇന്ന് സർജറി വല്ലതും.?
അതെ. ഇന്ന് മൂന്നുസർജറിയുണ്ട്, കൃത്യം ഒരു മണിക്കുതന്നെ തിയേറ്ററിൽ എത്തണമെന്നാണ് സാറ് പറഞ്ഞിരിക്കുന്നത്. ക്യാൻ്റെീൻ അടയ്ക്കുന്നതിനു മുമ്പായി ഞാനിവിടേക്കു വന്നില്ലങ്കിൽ എനിക്കു കഴിക്കാനുളളത് അങ്ങോട്ടൊന്നു എത്തിച്ചുതരാൻ മറക്കരുത്ട്ടോ ദാസേട്ടാ.. നിങ്ങളവിടെ വരുമ്പോൾ ഞാനൊരു പക്ഷെ പേഷ്യൻ്റെിൻ്റെ കൂടെ ഒബ്സർവേഷൻ റൂമിലാവാൻ സാധ്യതയുണ്ട്. അങ്ങനെയാണെങ്കിൽ എൻ്റെ കാബിനിൽ മേശപ്പുറത്ത് വച്ചാൽ മതിയാകും. സൗകര്യം പോലെ ഞാനതെടുത്തു കഴിച്ചോളാം. ദാസേട്ടനതൊരു പ്രയാസമാവില്ലെന്നു വിചാരിക്കുന്നു..
അൽപം ഭക്ഷണവുമായായി അൻപതുമീറ്റർ നടക്കണം, അതാവട്ടെ ക്യാൻ്റെീൻ അടച്ചതിനുശേഷവും .അതിലിത്ര പ്രയാസപ്പെടാനെന്താണുള്ളത് സാർ.. അതിരിക്കട്ടെ രാത്രി എന്താവേണ്ടത്. ചോറ് വേണോ, അതോ ..? ചോറ് വേണ്ട ദാസേട്ടാ. അതവിടെ വച്ച് കഴിക്കാൻ ബുദ്ധിമുട്ടാണ്. മാത്രവുമല്ല ക്ഷീണം കൂടാനും സാധ്യതയുണ്ട്. ചപ്പാത്തിയും മീൻകറിയും ആവാം. അതാവുമ്പോൾ കഴിക്കാനും പ്രയാസമില്ല, ക്ഷീണവും അനുഭവപ്പെടില്ല. ഫ്ളാസ്കിൽ സുലൈമാനി എടുക്കാൻ മറക്കരുത് കെട്ടോ, പുലർച്ചെ നാലുമണി വരെയെങ്കിലും ഉറക്കമൊഴിച്ച് ഇരിക്കാനുള്ളതാ..
അപ്പോൾ ഇന്നലെ നമ്മൾ പറഞ്ഞു നിർത്തിയിടത്തു നിന്നും ഇന്നിനി തുടങ്ങാൻ പറ്റില്ലെന്ന കാര്യത്തിൽ ഒരു തീരുമാനമായിഎന്നുപറയാം. അല്ലേ സാർ .?
അതിനെന്താ ദാസേട്ടാ ഇന്നലെ പറഞ്ഞു നിർത്തിയിടത്തു നിന്ന് നാളെയും തുടങ്ങാലോ.?
സാറു പറഞ്ഞത് ശരിയാ, നാട്ടിലാവുമ്പോൾ നമുക്കൊരിടത്ത് അടങ്ങി നിൽക്കാൻ സമയംകിട്ടില്ല. എന്നാലോ കിട്ടുന്നതു മുഴുവൻ ചെലവാകുമെന്നല്ലാതെ നയാ പൈസ മിച്ചമുണ്ടാവുകയുമില്ല. ഇവിടെയാകുമ്പോൾ ഈ ഇട്ടാവട്ടത്തു നിന്നും എവിടേക്കും പോകാനുമില്ല. നമ്മെ ആരും പ്രതീക്ഷിച്ചിരിക്കുന്നുമില്ല. അതുകൊണ്ട് കിട്ടുന്നതത്രയും മിച്ചമാണെന്ന സമാധാനത്തോടൊപ്പം അടങ്ങിയിരിക്കാനുളള സമയവും കിട്ടുന്നുണ്ട്.
അപ്പോൾ പറഞ്ഞതുപോല.
ശരി സാർ.
ദാസേട്ടനുമായുളള സംസാരം അവസാനിപ്പിച്ച് വേഗം സ്വലമജ്‌ലിസിൽ ചെന്ന് ളുഹ്ർ നിസ്കരിച്ചതിനു ശേഷം തിയേറ്ററിലെത്തി..
ഒരു മണിയാവാൻ പത്തു മിനിറ്റ് കൂടെയുണ്ട്. ക്യാബിനിൻ്റെ മുൻവശത്തുള്ള ഗ്ലാസിനു പിറകിലെ കർട്ടൻ അൽപ്പം സൈഡിലേക്ക് നീക്കി മുൻ വശത്തിട്ടിരിക്കുന്ന ചെയറിലേക്കൊന്നു കണ്ണോടിച്ചു. രണ്ടുപേർ കുട്ടികളെയുമായി അവിടെ ഇരിക്കുന്നുണ്ട്.. നാലും ഒൻപതും വയസ്സുകാരായ ആ രണ്ടുകുട്ടികളും എൻ്റെ പേഷ്യൻ്റൊണ്. ആദ്യമായി അവരെൻ്റെ മുൻപിലെത്തിയപ്പോൾ കണ്ടീഷൻ അൽപം മോശമായമായതുകൊണ്ട് മേജർസർജറി വേണ്ടിവരുമെന്നും ഇവിടെവെച്ചത് ചെയ്യാൻ കഴിയില്ലന്നും നാട്ടിലെ ഏതെങ്കിലും ഗവൺമെൻറ് മെഡിക്കൽ കോളജിൽവച്ച് ചെയ്യുന്നതാണ് നന്നാവുകയെന്നുമാണ് ഞാനവരോട് പറഞ്ഞിരുന്നത്. അവരുടെ കയ്യിൽ പ്രൈവറ്റ് ഹോസ്പിറ്റലിൽ ചെന്ന് ചികിത്സിക്കാൻ പണമുണ്ടാവില്ലെന്നു കരുതിയതുകൊണ്ടായിരുന്നില്ല ഞാനങ്ങനെ പറഞ്ഞിരുന്നത്. മറിച്ച് അവിടെവച്ച് മികച്ച ചികിത്സ ലഭിക്കുമെന്ന ആത്മവിശ്വാസമുള്ളതു കൊണ്ടാണ്. അവരുടെ നിർബന്ധത്തിനു വഴങ്ങിയാണ് പരീക്ഷണമെന്നനിലയിൽ ഞാനന്നവർക്ക് മരുന്നുകുറിച്ചു നൽകിയത്.
അവരുടെ കാര്യത്തിൽ അത് ഫലപ്രദമായതു കൊണ്ടാണ് മേജർസർജറിയുടെ അവസ്ഥയിൽ നിന്നും മൈനർ സർജറിയുടെ അവസ്ഥയിലേക്കവർ എത്തിയത്.
പ്രേമചന്ദ്രൻസാറ് തിയേറ്ററിനകത്ത് എത്തിയതോടെ സിസ്റ്റർ അവരെ മൂന്നുപേരെയും തിയേറ്ററിനകത്തേക്കു വിളിച്ചു. പ്രതീക്ഷിച്ചതുപോലെ മൂന്നു പേരുടെയും സർജറി പൂർത്തിയാക്കിയതിനു ശേഷം നിരീക്ഷണ മുറിയിലേക്കു മാറ്റിക്കഴിഞ്ഞപ്പോഴേക്കും സമയം 9 മണി കഴിഞ്ഞിരുന്നു.. നിങ്ങൾപോയി ഭക്ഷണം കഴിച്ചുവന്നോളൂ, അതുവരെയും ഞാനിടെ ഉണ്ടാകും. സാറത് പറഞ്ഞപ്പോഴാണ് ഭക്ഷണത്തിൻ്റെ കാര്യം എനിക്കോർമ്മ വന്നത്. യൂണിഫോം അഴിച്ചുവച്ചതിനു ശേഷം ഞാൻ നേരെ സ്വലാ മജ്ലിസിലേക്കു പുറപ്പെട്ടു. അസറ്, മഗ്‌രിബ് , ഇശാഅ് എന്നീ നിസ്കാരങ്ങൾക്കു ശേഷം അഞ്ചു മിനിറ്റ് സമയം അവിടെ വിശ്രമിച്ചു. ഞാൻ തിരിച്ചു ചെന്നിട്ടു വേണം പ്രേമചന്ദ്രൻ സാറിന് അവിടെ നിന്നും പോകാനെന്നുള്ളതുകൊണ്ട് കൂടുതൽ നേരം അവിടെ ചെലവഴിക്കാതെ ഞാൻ നേരെ തിയേറ്ററിലേക്കു ചെന്നു.
നിങ്ങളിത്ര വേഗം ഭക്ഷണം കഴിച്ച് ഇവിടെ എത്തിയോ .?
ഇല്ല സാർ , ഞാൻ ഭക്ഷണം കഴിച്ചിട്ടില്ല..
പിന്നെ നിങ്ങൾ എവിടെ പോയതായിരുന്നു. ?
നിസ്ക്കരിക്കുന്നതിനു വേണ്ടി സ്വലാമജ്‌ലിസിൽ ..
എന്നാൽ പിന്നെ ഭക്ഷണം കഴിച്ചതിനു ശേഷം ഇങ്ങോട്ടു വന്നാൽ മതിയായിരുന്നില്ലേ .?
അതൊന്നും പ്രശ്നമില്ലസാർ, ഒന്നാമത് എനിക്കിപ്പോൾ വിശക്കുന്നില്ല. രണ്ടാമത്തെ കാര്യം അൽപം വിശ്രമിച്ചതിനു ശേഷമാവാമെന്നു കരുതുകയും ചെയ്തു.
സാറ് പൊയ്ക്കോളൂ. ഇവരുടെ കാര്യം ഞാൻ ശ്രദ്ധിച്ചോളാം. ഞാനതു പറയേണ്ടതാമസമേ ഉണ്ടായുള്ളൂ,
സാറ് ഉടനെ തന്നെ കസേരയിൽ നിന്നും എഴുന്നേറ്റ് ഫ്ലാറ്റിലേക്കു പുറപ്പെട്ടു..
(തുടരും…)
– K.M സലീം പത്തനാപുരം