എം.ബി.ബി എസ്സ് കഴിഞ്ഞ് പി .ജിയ്ക്കു പഠിക്കാൻ തുടങ്ങിയ സാവിത്രിയെ സംബന്ധിച്ചിടത്തോളം തന്നെ പിടികൂടിയിരിക്കുന്നത് കേവലമൊരു അപസ്മാരരോഗമല്ലെന്നു മനസ്സിലാക്കാൻ വലിയ പ്രയാസമൊന്നുമുണ്ടായിരുന്നില്ല. സാറ് അങ്ങനെ പറഞ്ഞതുകൊണ്ടും സാറിൻ്റെ ചികിത്സയിലായിരുന്നതു കൊണ്ടും അതിനെക്കുറിച്ച് ആശങ്കയുണ്ടായിരുന്നില്ലന്നേയുള്ളൂ. പിന്നെ എന്തൊക്കെ സംഭവിച്ചാലും കൂടെ നിൽക്കാൻ അവളുടെ ബാപ്പുവും സഫിയ്യയും ഉണ്ടാകുമെന്ന വിശ്വാസവും..
രണ്ടു വർഷത്തോളമായി കബീർ സാറിനോട് പിണക്കത്തിലായിരുന്നു എന്നല്ലേ സാറ് പറഞ്ഞത്.?
അതെ.
അപ്പോഴും സാവിത്രി ഡോക്ടറുമായും സഫിയ്യ ഡോക്ടറുമായും നല്ല ബന്ധത്തിൽ തന്നെ ആയിരുന്നല്ലേ.
അല്ല. എന്നുവച്ചാൽ പിണക്കത്തിലായിരുന്നില്ലെങ്കിലും ബന്ധപ്പെടാറുണ്ടായിരുന്നില്ല എന്നർത്ഥം.
പിന്നെ എങ്ങനെയാണ് ഈ വക കാര്യങ്ങളെല്ലാം സാറ് അറിഞ്ഞത്.?
ഇന്നലെ രാത്രി സുമിത്ര മേഡമാണ് എന്നോടിതെല്ലാം പറഞ്ഞത്.
മേഡവുമായി സംസാരിച്ചപ്പോഴാണ് കബീർ സാറിനെ കുറിച്ച് നിങ്ങൾക്കുണ്ടായിരുന്ന തെറ്റിദ്ധാരണ മാറിയതെന്നു പറഞ്ഞുവല്ലോ, എന്തായിരുന്നു അത്.?
ശരിയാണ് അതെന്താണെന്നു ദാസേട്ടൻ എന്നോട് നേരത്തെ ചോദിച്ചതുമാണ്. സംസാരിച്ചു തുടങ്ങിയപ്പോൾ ഞാനതങ്ങു മറന്നു പോയി. ഡൽഹിയിൽ ഞങ്ങൾ ഒരുമിച്ചാണ് താമസിച്ചിരുന്നതെന്നും ഞാൻ പിന്നീട് ബാംഗ്ലൂരിലേക്ക് പോവുകയാണ് ചെയ്തതെന്നും നേരത്തെ പറഞ്ഞതാണല്ലോ.
അന്നൊരിക്കൽ നാട്ടിൽ പോയസമയത്ത് സാവിത്രിയുടെ അമ്മയുമായി ഞാനൊരുപാട് സമയം സംസാരിച്ചിരുന്നു. കൂട്ടത്തിൽ എൻ്റെ മോളെ നിനക്ക് കല്ല്യാണം കഴിച്ചുകൂടെ എന്ന് അവരെന്നോട് ചോദിക്കുകയും ചെയ്തിരുന്നു. അങ്ങനെയൊരു ചോദ്യം മൂന്നു വർഷം മുൻപ് കബീറും എന്നോട് ചോദിച്ചിരുന്നതാണ്. അതിനെക്കുറിച്ചൊക്കെ പഠനം കഴിഞ്ഞിട്ട് ആലോചിക്കാമെന്ന് ഞാനവനോടു പറഞ്ഞിരുന്നതുമാണ്. ഏതായാലും അമ്മയോട് മറുപടിയൊന്നും പറയാതെയാണ് ഞങ്ങൾ തമ്മിൽ പിരിഞ്ഞത്. എനിക്കതിൽ വിരോധമുണ്ടായിട്ടൊന്നുമല്ല, മറിച്ച് സാവിത്രിയുടെ അഭിപ്രായവും കൂടെ അറിഞ്ഞതിനുശേഷം മറുപടി പറയാമെന്നു കരുതിയതു കൊണ്ടാണ് ഞാനന്നങ്ങനെ ചെയ്തത്.
എന്നിട്ട് സാറ് അവരോട് അഭിപ്രായം ചോദിച്ചോ.?
ചോദിച്ചു.
അവരെന്താ പറഞ്ഞത്. സമ്മതമാണെന്നു പറഞ്ഞില്ലേ.?
ആണെന്നോ അല്ലെന്നോ പറഞ്ഞില്ല. പകരം കബീറിനോടു ചോദിക്കാൻ പറഞ്ഞു. അവൻ സമ്മതിച്ചാൽ അവൾക്കതിന് വിരോധമില്ലെന്നും പറഞ്ഞു. അവളുടെ മനസ്സിൽ കബീറും കബീറിൻ്റെ മനസ്സിൽ അവളുമാണ് ഉളളതെന്ന് ഞാനപ്പോഴാണ് തിരിച്ചറിഞ്ഞത്. ആദ്യം അവനും പിന്നീട് അമ്മയും ചേർന്ന് എന്നെ കബളിപ്പിച്ചതാണെന്ന് അതോടെ എനിക്കു ബോധ്യമായി. അന്നുമുതൽ ഞങ്ങൾ തമ്മിൽ മിണ്ടാതെയുമായി. അതൊരു തെറ്റിദ്ധാരണ ആയിരുന്നുവെന്നും അവളുടെ രോഗവിവരം കൃത്യമായി അറിയുന്നവരിൽ ഒരാളെന്ന നിലയിലുമാണ് അവനോട് സമ്മതം ചോദിക്കാൻ പറഞ്ഞതെന്നും ഞാനിന്നലെയാണ് അറിഞ്ഞത്. അറുനൂറ് കിലോമീറ്റർ ദൂരം കാറോടിച്ച് ഇന്നുതന്നെ ഞാൻ ഇവിടെ എത്താൻ കാരണം അവനെ നേരിട്ടുകണ്ട് മാപ്പുപറയണമെന്ന് തോന്നിയതു കൊണ്ടാണ്. അവനേയും കൂട്ടി സാവിത്രിയെ ചെന്നു കാണണമെന്ന് ആഗ്രഹിച്ചു പോയതുകൊണ്ടാണ്. എന്നെ കാണുമ്പോൾ അവൻ എങ്ങനെ പ്രതികരിക്കുമെന്ന കാര്യത്തിൽ മാത്രമാണ് എനിക്കിപ്പോൾ ആശങ്കയുള്ളത്. നിങ്ങൾ തമ്മിലുള്ള ബന്ധം കണക്കിലെടുത്താൽ നിങ്ങളുടെ മുൻപിൽവച്ച് അവനെന്നെ നിരാകരിക്കാൻ സാധ്യതയില്ലെന്നറിഞ്ഞതുകൊണ്ടാണ് അവനെ അന്വേഷിച്ച് മറ്റെങ്ങും പോവാതെ ഞാനിങ്ങോട്ടു തന്നെ വന്നത്. ഇക്കാര്യത്തിൽ ദാസേട്ടൻ എന്നെ സഹായിച്ചേ മതിയാകൂ.
സാറ് നിങ്ങളെ നിരാകരിക്കുമെന്നുളളതും ഒരു തെറ്റിദ്ധാരണ ആണെങ്കിലോ സാർ,?
അങ്ങനെ ആവട്ടെ എന്നാണ് ദാസേട്ടാ ഇപ്പോൾ എൻ്റെ പ്രാർത്ഥന.
സമയം ഒരു മണി ആയതു കൊണ്ട് ചിലപ്പോൾ ഭക്ഷണം കഴിക്കാൻ വേണ്ടി സാറിങ്ങോട്ടു വരാൻ സാധ്യതയുണ്ട്. സാറിന് ഉടനെ തിരിച്ചു പോകണമെന്നുണ്ടെങ്കിൽ റൂമിൽ ചെന്നു സംസാരിക്കുകയും ചെയ്യാം. ഇവിടത്തെ തെരക്കൊഴിഞ്ഞാൽ ഞാനും കൂടെവരാം. സാറിനെന്താണ് കഴിക്കാൻ വേണ്ടത്. ബിരിയാണിയോ അതല്ല ചോറും മോരു കറിയും എടുക്കണോ, ബിരിയാണിഎപ്പോഴും കിട്ടുന്നതാണല്ലോ. ചോറും മോരുകറിയുമാവാം.
സമയം രണ്ടുമണി കഴിഞ്ഞല്ലോ ദാസേട്ടാ, സാധാരണ എത്ര മണിയ്ക്കാണ് അവൻ ഭക്ഷണം കഴിക്കാൻ ഇവിടേക്കു വരാറുള്ളത് ?
ഡ്യൂട്ടിയുള്ള ദിവസം ഒന്നേകാലാകുമ്പോഴേക്കും ഇവിടെ എത്താറുണ്ട്. അല്ലാത്ത ദിവസങ്ങളിൽ രണ്ടു മണിക്കു മുൻപായും. ഇന്ന് രണ്ടുമണിക്ക് എത്തിയില്ലങ്കിൽ അഞ്ചുമണിക്ക് ശേഷം പ്രതീക്ഷിച്ചാൽ മതിയെന്നാണ് എന്നോടിന്നലെ പറഞ്ഞിരുന്നത്. അര മണിക്കൂറും കൂടെ കഴിഞ്ഞാൽ ഞാൻ ഫ്രീയാവും. വേണമെങ്കിൽ അതു കഴിഞ്ഞ് നമുക്ക് സാറിൻ്റെ റൂമിലേക്കുപോകാം.
അഞ്ചു മണിക്ക് ഇങ്ങോട്ടു വരുമെന്നല്ലേ പറഞ്ഞത്. അങ്ങനെയാണെങ്കിൽ ഇവിടെ വരുമ്പോൾ കാണുന്നതാണ് നല്ലത്. അപ്പോഴേക്കും ഞാൻ ആശുപത്രിയിൽ ചെന്ന് പ്രേമചന്ദ്രൻ സാറിനെയൊന്ന് കണ്ടിട്ടു വരാം. കാറ് പാർക്കിംഗ് ഏരിയയിലേക്ക് മാറ്റിയിടുകയും ചെയ്യണ്ണം. ഞാനെൻ്റെ നമ്പർ തരാം. അഥവാ അഞ്ചു മണിക്കു മുൻപ് അവനിവിടെ വന്നാൽ എന്നെ അറിയിക്കാലോ..
ഫോൺ നമ്പർ എഴുതിക്കൊടുത്തതിനു ശേഷം ഡോക്ടർ ശ്രീധരൻ ക്യാൻ്റെീനിൽ നിന്നും പുറത്തേക്കു പോയതോടെ ദാസേട്ടൻ്റെ മനസ്സിലേക്ക് ഒരു കൂട്ടം ചോദ്യങ്ങൾ കടന്നുവന്നു. ഇദ്ദേഹം പറഞ്ഞതത്രയും വാസ്തവം തന്നെ ആയിരിക്കുമോ. ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ ഒരുമിച്ചു ജീവിച്ചവർ ഒരു തെറ്റിദ്ധാരണയുടെ പേരിൽ ഇങ്ങനെ അകന്നു ജീവിക്കുമോ, ഇനി അദ്ദേഹം പറഞ്ഞത് നേരാണെന്നു വച്ചാൽതന്നെ ആരെയാണതിൽ കുറ്റപ്പെടുത്താനാവുക. സാവിത്രിയെയോ, അതല്ല ,അവളൊരു രോഗിയാണെന്നകാര്യം നേരത്തെ പറയാതിരുന്ന സാറിനെയോ. അതുമല്ലങ്കിൽ സാവിത്രി പറഞ്ഞതു പ്രകാരം സാറിനോട് വിവരങ്ങൾ ചോദിച്ചറിയാൻ തയ്യാറാവാതിരുന്ന ഇദ്ദേഹത്തെയോ. അദ്ദേഹം പറഞ്ഞ കാര്യങ്ങൾ വച്ച് ഒരു തീർപ്പു കൽപിക്കുന്നത് ന്യായമല്ല. സാറിനു പറയാനുള്ളതു കേൾക്കേണ്ടതുണ്ട്. സാവിത്രിയോടും നേരിൽ കണ്ട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കേണ്ടതുണ്ട്. അതേതായാലും ഇപ്പോൾ നടക്കുന്ന കാര്യമല്ല, അവർ തമ്മിൽ പിണക്കമില്ലാത്ത സ്ഥിതിക്ക് സാറിനു പറയാനുള്ളതും കൂടെ കേൾക്കാം. അതു കഴിഞ്ഞ് ഒരു തീരുമാനത്തിലെത്തുന്നതാണ് ശരി. അതു വരെയും ഒന്നും അറിഞ്ഞില്ലെന്നു വെയ്ക്കാം. മനസ്സിൽ ഉയർന്നുവന്ന ചോദ്യങ്ങൾക്ക് സ്വയം ഉത്തരം കണ്ടെത്തിയതിനു ശേഷം ദാസേട്ടൻ ക്യാൻ്റെീനിൽ ശേഷിക്കുന്ന ജോലികളിൽ മുഴുകി.
ദാസേട്ടാ, കഴിക്കാനെന്താ ഉള്ളത്.?
സമയം അഞ്ചു മണി ആവാറായില്ലേ സാർ, ചോറും കറിയുമെല്ലാം തീർന്നിരിക്കുന്നു. ചപ്പാത്തിയും പൊറോട്ടയുമുണ്ട്. എങ്കിൽ ചപ്പാത്തിയാവാം. സാറ് ഇത്രയും നേരം ഉറക്കത്തിൽ തന്നെയായിരുന്നോ.?
അങ്ങനെ ചോദിച്ചാൽ നാലു മണിവരെയും സ്വസ്ഥമായി കിടന്നുറങ്ങി. കുളികഴിഞ്ഞ ഉടനെ ഇങ്ങോട്ടു പോരുകയും ചെയ്തു.
പിന്നേ, സാറ് പറഞ്ഞ ഡോക്ടർ ഇവിടെ വന്നിരുന്നു.
ആര്, ശ്രീധരനനോ.?
അതെ. എന്നിട്ട് അയാൾ എവിടെ പോയി. ദാസേട്ടന് അവനെ റൂമിലേക്ക് പറഞ്ഞു വിടാമായിരുന്നില്ലേ.?
അങ്ങോട്ടു പോകണോ എന്ന് ഞാനദ്ദേഹത്തോടു ചോദിച്ചതാണ്. വേണ്ടെന്നു പറഞ്ഞതുകൊണ്ടാണ് അങ്ങനെ ചെയ്യാതിരുന്നത്.
അവൻ തിരിച്ചു പോയിട്ടുണ്ടാകുമോ ദാസേട്ടാ.?
(തുടരും…)
– K.M സലീം പത്തനാപുരം