ഞാനിവിടെ എത്തിയതു മുതൽ എ.സി യ്ക്കു പുറമെ ഫാനും കൂടെ വർക്ക് ചെയ്യിപ്പിച്ചു കൊണ്ട് പാദം മുതൽ ശിരസ്സുൾപ്പടെ പുതച്ചു മൂടി, ഇളം ചൂടാസ്വദിച്ചു കിടക്കുന്നതാണ് എൻ്റെ ശീലം. ആ കിടത്തത്തിനിടയിൽ മനസ്സിൽ തെളിഞ്ഞുവരുന്ന ഓർമ്മകളും സ്വപ്നങ്ങളുമാണ് പ്രതികൂല സാഹചര്യത്തിൽ പോലും സുഖമായിട്ടുറങ്ങാൻ എനിയ്ക്കു സഹായകരമാകാറുള്ളത്. ദാസേട്ടനും കുടംബവുമൊത്തുളള എൻ്റെ യാത്രയും സംഭാഷണവും എവിടെവച്ചാണ് അവസാനിച്ചതെന്നൊന്നും എനിക്ക് ഓർമയില്ലങ്കിലും മനസ്സ് പൂർണ്ണമായും ഉറക്കത്തിനു കീഴ്‌പ്പെടുന്നതു വരെയും അവരെന്നോടൊപ്പം തന്നെ ഉണ്ടായിരുന്നു.
പതിവു പോലെ ഉറക്കത്തിൽ നിന്നും ഉണർന്നതിനു ശേഷം ക്യാൻ്റെീനിൽ ചെന്ന് ഭക്ഷണവും കഴിച്ച് പ്രേമചന്ദ്രൻ സാറിൻ്റെ ഓഫീസ് മുറിയിലേക്ക് ചെന്നു. പുറത്തുനിന്നു നോക്കിയപ്പോൾ സാറ് അതിനകത്തില്ലെന്നെനിയ്ക്കു മനസ്സിലായി. ഡോറ് അൺലോക്ക് ചെയ്തിരുന്നതുകൊണ്ടാണ് ഞാൻ അതിനകത്തു കയറിയിരുന്നത്. എൻ്റെ ശ്രദ്ധ ഇടതുവശത്തെ ചുമരിൽ തൂക്കിയിട്ട നോട്ടീസ് ബോർഡിലേക്കായി. ആരൊക്കെയാണ് ഡ്യൂട്ടിയിലുള്ളതെന്നും അവർ ഏതൊക്കെ സെക്ഷനിൽ ആണെന്നുള്ള വിവരങ്ങളാണ് അതിൽ ഉളളത്. ആശുപത്രിയിൽ വരുന്നവർക്ക് കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കുന്നതിനു വേണ്ടി ഒ.പി.യിലും ഇതു പോലുള്ള ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ഇന്നത്തെ ദിവസം എൻ്റെ ഡ്യൂട്ടി ഏതു സെക്ഷനിൽ ആണെന്ന് അറിയുന്നതിനു വേണ്ടി ഞാനതിലെഴുതിയ വരികൾ ഓരോന്നായിവായിച്ചു. ഒ.പി. ഡോക്ടർ അബ്ദുളള അഹമ്മദ് കബീർ എന്നു കണ്ടപ്പോഴാണ് രണ്ടു പൊറാട്ടയും കൂടെ അധികം കഴിക്കാമായിരുന്നെന്ന് ഞാൻ ചിന്തിച്ചു പോയത്.
പേരിൻ്റെ നീളം കൂടുതൽ കാരണം നാട്ടിൽ ആരും തന്നെ എന്നെ പേരു പറഞ്ഞ് വിളിക്കാറില്ല. എനിയ്ക്ക് ഇത്രയും നീളംകൂടിയ പേരിട്ടതെന്തിനാണെന്ന് ഒരിക്കൽ ഞാനെൻ്റെ ഉമ്മയോടു ചോദിച്ചിരുന്നതാണ്. ഉപ്പയുടെ നിർബന്ധ പ്രാകാരം അബ്ദുള്ള എന്നതിനോടൊപ്പം വല്യുപ്പയുടെ പേരായ അഹമ്മദ് കബീറും കൂടെ ചേർത്തതാണെന്നാണ് ഉമ്മയതിനു മറുപടി പറഞ്ഞത്. സ്കൂളിൽ ചേർക്കുന്നതു വരെയും ബാപ്പു എന്നല്ലാതെ എന്നെ ആരും പേരുവിളിച്ചതായിട്ട് എനിക്കോർമയില്ല. എന്നുവച്ചാൽ പേരൽപ്പം നീണ്ടു പോയ കാരണത്താൽ സ്കൂളിലേക്ക് കാലെടുത്തു വയ്ക്കുന്നതു വരെയും എൻ്റെ യഥാർത്ഥ പേര് എനിക്കന്യമായിരുന്നു എന്നർത്ഥം. സ്കൂളിലെ അദ്ധ്യാപകരെല്ലാം എൻ്റെ നാട്ടുകാർ തന്നെ ആയിരുന്നതു കൊണ്ട് ഹാജർ വിളിയ്ക്കുന്ന അവസരത്തിലൊഴികെ അവരും ബാപ്പു എന്നു തന്നെയാണ് എന്നെ വിളിച്ചിരുന്നതും സംബോധന ചെയ്തതും. ഡിഗ്രി പഠനം മുതൽ എനിക്കെൻ്റെ പേര് തിരിച്ചു കിട്ടിയെങ്കിലും മെഡിക്കൽ കോളജിൽ സാവിത്രി പഠിയ്ക്കാനെത്തിയതോടെ വീണ്ടും അതെനിക്ക് നഷ്ടപ്പെട്ടു. ഇവിടെ ഈ ആശുപത്രിയിൽ എത്തിയതോടെ ഞാനൊരു സാറ് വിളിയിൽ സംതൃപ്തി അടയേണ്ട അവസ്ഥയിലുമായി. ഇതിനിടയിൽ വല്ലപ്പോഴും ഞാനെൻ്റെ പേര് കേൾക്കാറുള്ളത് ഈ ബോർഡ് വായിക്കുമ്പോഴാണ്. എനിയ്ക്കും അതൊരു സമാധാനമാണ്.
നാട്ടിൽ നിന്നും യാത്ര പുറപ്പെടുമ്പോൾ എനിക്കീ നാടുമായി ഇത്രത്തോളം ഇണങ്ങിച്ചേരാൻ പറ്റുമെന്നൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ഖാദർക്കയുടെ പിൻതുണയും പ്രേമചന്ദ്രൻ സാറിൻ്റെ ഇടപെടലുകളും സഹപ്രവർത്തകരുടെ പെരുമാറ്റവും ദാസേട്ടനോടൊപ്പമുള്ള സഹവാസവുമാണ് ഈ നാടെനിക്ക് ഇത്രത്തോളം പ്രിയപ്പെട്ടതാവാൻ കാരണം. ആവശ്യമെന്നു തോന്നുന്ന സമയത്തൊക്കയും ഉമ്മയോടും ഉപ്പയോടും ടെലഫോണിൽ ബന്ധപ്പെടാൻ സൗകര്യമുള്ളതു കൊണ്ട് നേരിൽ കാണാൻ കഴിഞ്ഞില്ലങ്കിലും അവരെൻ്റെ അടുത്തുള്ളതു പോലെ തന്നെയാണ് എനിയ്ക്കു തോന്നാറുള്ളത്. സാവിത്രിയോട് സംസാരിക്കുന്ന കാര്യത്തിൽ മാത്രമാണ് അൽപം പ്രയാസമുളളതായി അനുഭവപ്പെട്ടിട്ടുളളത്. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിലൊക്കയും അവൾ ക്ലാസിലായിരിക്കും, രാത്രി നേരത്തെ തന്നെ കിടന്നുറങ്ങുകയും ചെയ്യും. ലീവ് ദിവസം ഞായറാഴ്ച ആകുമ്പോൾ മാത്രമാണ് എനിക്കവളുമായി സംസാരിക്കാൻ സാധിക്കാറുളളത്. ആദ്യമൊക്കെ ഞങ്ങൾ അക്കാര്യത്തിൽ തുല്യ ദുഃഖിതാരായിരുന്നെങ്കിലും സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ കഴിഞ്ഞതുകൊണ്ടായിരിക്കാം പിന്നീടതൊരു ബുദ്ധിമുട്ടായി ഞങ്ങൾക്കു തോന്നിയിരുന്നില്ല. ഉറ്റവരിൽ നിന്നുളള ഫോൺ വിളിയോടൊപ്പം, അതിൻ്റെ ഭാഗമായി വന്നുചേരുന്ന കുറേയധികം സുഖമുള്ള ഓർമ്മകളും കൂടെ ആയപ്പോൾ ദിവസങ്ങൾ പിന്നിട്ട് മാസങ്ങൾ കഴിഞ്ഞു പോയത് ഞാനറിഞ്ഞതേയില്ല.
ഇന്നലെ സാവിത്രിയുമായി ഫോണിൽ സംസാരിച്ചപ്പോഴാണ് ഞാനീ നാട്ടിലെത്തിയിട്ട് ഇന്നേക്ക് രണ്ടുവർഷം പൂർത്തിയായിരിക്കുന്നു എന്ന കാര്യം ഞാനോർത്തത്. ഇനിയൊരു നാലു ദിവസവും കൂടെ കഴിഞ്ഞാൽ ഈ ആശുപത്രിയിൽ എൻ്റെ സേവന കാലാവധി രണ്ടുവർഷം പൂർത്തിയാകും. തുടർന്നുള്ള രണ്ടു മാസം എനിക്കെൻ്റെ കുടുംബത്തോടൊപ്പം കഴിഞ്ഞുകൂടാനുള്ള അവസരമാണ്. വർഷത്തിലൊരു മാസത്തെ അവധിയാണ് എനിക്കിവിടെ അനുവദിച്ചിട്ടുള്ളത്. അതുപ്രകാരം കഴിഞ്ഞ വർഷം ഞാൻ നാട്ടിൽ പോകേണ്ടതായിരുന്നു. ഒരു മാസത്തെ അവധിയിൽ നാട്ടിൽ വന്നാൽ ഉമ്മയോടും ഉപ്പയോടും നേരാംവണ്ണം സംസാരിച്ചിരിക്കാൻ പോലും സമയമുണ്ടാകില്ലെന്നും കൂട്ടുകാരിൽ നിന്നും അകലാനതു കാരണമായേക്കുമെന്നും രണ്ടുവർഷം കഴിഞ്ഞാൽ രണ്ടുമാസത്തെ ലീവ് കിട്ടുമെങ്കിൽ അങ്ങനെ ചെയ്യുന്നതാണ് നല്ലതെന്നും സാവിത്രി പറഞ്ഞതു കൊണ്ടാണ് കഴിഞ്ഞ വർഷം അവധിയെടുക്കാതിരുന്നത്. നാളെ മിക്കവാറും നൈറ്റ് ഡ്യൂട്ടി ഉണ്ടാവാനാണ് സാധത്യത. അങ്ങനെയെങ്കിൽ മറ്റന്നാൾ അവധി കിട്ടും. നാട്ടിൽ പോകുന്നകാര്യം ഇന്നുതന്നെ പ്രേമചന്ദ്രൻ സാറിൻ്റെ ശ്രദ്ധയിൽ പെടുത്തണം. ഖാദർക്കയോടും സംസാരിക്കണം. സാറിൻ്റെ സമ്മതം കിട്ടിയതിനു ശേഷമേ ടിക്കറ്റും മറ്റുകാര്യങ്ങളുമെല്ലാം ശരിയാക്കാൻ പറ്റൂ.
സമയം ഒരു മണി കഴിഞ്ഞിട്ടുണ്ട്. ഇനി മൂന്നു മണിയാകുമ്പോഴേക്കും ഇവിടെ എത്തിയാൽ മതിയാകും. അതിനിടയിൽ വല്ല എമർജൻസിയും വന്നാൽ പ്രേമചന്ദ്രൻ സാറ് കൈകാര്യം ചെയ്തുകൊള്ളും.
സാറൽപ്പം വൈകിയോ .?
അതെ ദാസേട്ടാ.. ഇന്ന് ഒ പി ഡ്യൂട്ടിയിലായിരുന്നു.
സാറിൻ്റെ മുഖലക്ഷണം കണ്ടിട്ട് മനസ്സിന് സന്തോഷമുള്ള എന്തോ സംഭവിച്ചിട്ടുള്ളതു പോലെ തോന്നുന്നു. ശരിയാണോ.?
ഇവിടെ എത്തിയതിനു ശേഷമുള്ള ആദ്യത്തെ രണ്ടാഴ്ച അൽപ്പം മ്ലാനത ഉണ്ടായിരുന്ന തൊഴിച്ചാൽ ഞാനെപ്പോഴെങ്കിലും ദുഃഖത്തോടെ ഇരിക്കുന്നതായി ദാസേട്ടൻ കണ്ടിട്ടുണ്ടോ.?
അങ്ങനെയല്ല സാർ ഞാൻ ഉദ്ദേശിച്ചത്. ഇന്ന് പതിവിൽ കൂടുതൽ സന്തോഷത്തിലാണല്ലോ എന്നാണ്.
അങ്ങനെയാണങ്കിൽ ദാസേട്ടൻ്റെ തോന്നൽ തെറ്റിയിട്ടില്ല. പക്ഷെ പതിവില്ലാത്ത ഈ സന്തോഷം മുഖത്ത് ഇതുപോലെ നിലനിലനിൽക്കുമോ എന്നറിയണമെങ്കിൽ വൈകിയിട്ട് ആറു മണി വരെയെങ്കിലും കാത്തിരിക്കേണ്ടിവരും.
അതെന്താ സാർ അങ്ങനെ.? അങ്ങനെയാണ് ദാസേട്ടാ, കൂടുതൽ കാര്യങ്ങൾ ആറു മണിക്കുശേഷം ഞാനിവിടെ വരുമ്പോൾ നമുക്കു സംസാരിക്കാം.
(തുടരും…)
– K.M സലീം പത്തനാപുരം