ഗാഢം പുണരാം ഇന്നുകളെ
വിരഹത്തിലുള്ളം പിടച്ചങ്ങു നിൽക്കുമ്പോൾ
പിന്നിലേയ്ക്കൊന്നു നീ നോക്കിടേണം
ജീവിച്ചിരുന്നുവോ സ്നേഹിച്ചിരുന്നുവോ
ഉയിരോടെയുള്ളൊരാ സ്പന്ദനത്തിൽ
എത്രയോ മോഹങ്ങൾ മോഹഭംഗങ്ങൾതൻ
കുത്തിയൊലിക്കലിൽ പെട്ടു പോയീ…
രാജാവായ് തീരിലും റാണിയായ് മാറിലും
നേടാൻ ചിലതു വിദൂരമല്ലോ
പരസ്പര വിശ്വാസ ന്യായ പ്രമാണങ്ങൾ
നിസ്വാർത്ഥമായ മനസ്സിലല്ലേ
കണ്ണിൻ കൊതികളും, മനസ്സിൻ പ്രതീക്ഷയും
പൂർണ്ണമായ് നേടിയോരാരുമുണ്ടോ
നേടുന്ന നേട്ടങ്ങളെല്ലാമെനിക്കെന്നു
ചിന്തിച്ചിതന്ത്യം കഴിഞ്ഞു പോകും
അപ്പൊഴും വേനലും ശിശിരവും ശൈത്യവും
ഒന്നൊഴിയാതെ കടന്നു പോകും
പെയ്തു തോരുന്നോരോ വേനൽ മഴയിലും
പിന്നെയും ജീവൻ പൊടിച്ചു പൊന്തും
പ്രളയം വരും ദിനം മുന്നേ ഞാൻ എന്നൊരു
വാക്കിൻ വിശുദ്ധി കടമെടുത്താൽ
പെയ്തു തോരാത്തൊരു മഴയുമായീശ്വരൻ
വന്നേക്കുമെന്ന കിനാവു മാത്രം
സ്നേഹം വെറുമൊരു വാക്കല്ല കൂട്ടരേ
കൊണ്ടും കൊടുത്തും കടന്നു പോകാൻ
കണ്ണിലാ കൂരിരുൾ മാറാല കെട്ടുന്ന
കാലത്തെ മാത്രം പഴിക്കരുതേ
നൽകുവാനുള്ളത് ഇന്നു നാം നൽകണം
പിന്നത്തേയ്ക്കൊന്നും ഇട വരില്ലാ
പുലർകാലമെന്നത് വെറുമൊരു വാക്കല്ല
കണി കണ്ടുണർന്നിടാനാമോദത്തെ
അതിനാലെയെന്നും ചെറു ചിരി നൽകി നാം
ഗാഢം പുണരണം ഇന്നുകളെ