ചുറ്റമ്പലത്തിൽ
ചുറ്റി നടക്കുന്ന കാറ്റിന്
എന്തെല്ലാം അറിവുകളാണ്,
പടിഞ്ഞാറേതിലെ
പത്മാവതിയമ്മേടെ മോൻ,
എൻഡ്രൻസ് പരീക്ഷ
എഴുതിയതും,
കുന്നത്ത് വീട്ടിൽ വാസു ഏട്ടൻ
പഞ്ചായത്തിൽ മത്സരിക്കണതും,
കുഞ്ഞയമ്മതിൻ്റെ
വടക്കേ ഭാഗത്തെ വേലി,
അതിരു ഭേദിച്ച് ശകലം
മുന്നോട്ട് കയറി വന്നതും,
പേമാരി തിമിർത്തപ്പോൾ
നാണിയമ്മേടെ മേൽക്കൂര
ഒലിച്ചു പോയതും,
ഒരു ദിനപത്രത്താളിൽപ്പോലും
അച്ചടിക്കപ്പെടാത്ത, എത്രയെത്ര
വാർത്തകളാണ്, ഒരു ദിവസം
ആ കാറ്റ് ചോർത്തെടുക്കുന്നത്.
നാരായണിച്ചേച്ചീടെ മോളെ,
അനുദിനം ശല്യപ്പെടുത്തുന്ന
പൂവാലൻ്റെ പേരുപോലും,
കേട്ടുകേട്ട് സുപരിചിതം.
സ്വന്തം മോനെ
കുത്തി മലർത്താൻ വന്ന,
കുഞ്ഞുവറീതിൻ്റെ കത്തി-
യോടുള്ള ഈർഷ്യയും,
ജീവൻ നഷ്ടപ്പെടാത്തതിൻ്റെ
നെടുവീർപ്പുകളും, അങ്ങനെ
ഒരുപാടൊരുപാടറിവുകൾ
പേറിയാണത്രേ! ആ കാറ്റിൻ്റെ
ചുറ്റിച്ചുറ്റിയുള്ള സഞ്ചാരം.
മറുപടി കിട്ടാത്ത കുറേ
ഏറ്റുപറച്ചിലുകളും
സ്വകാര്യതകളും, അനുദിനം
ശ്രവിച്ച് ശ്രവിച്ച്, ആ കാറ്റ്
ഇന്നൊരു സർവ്വവിജ്ഞാന-
കോശമായി ചുറ്റമ്പലത്തിൽ
ചുറ്റിപ്പറന്നുകൊണ്ടേയിരിക്കുന്നു.
– രാജീവ് ചുണ്ടമ്പറ്റ.