എല്ലാ ദിവസവും അയാൾ ബസ് സ്റ്റോപ്പിലേക്ക് വളരെയധികം വേഗത്തിലാണ് പോവുക പതിവ്. കാരണം പട്ടണത്തിലെ ഓഫീസിൽ ജോലി ചെയ്യുന്ന അയാൾക്ക് ആദ്യ ബസ് കിട്ടിയില്ലെങ്കിൽ പിന്നെ ഒരു മണിക്കൂർ കഴിയണം അടുത്ത ബസ് വരാൻ. അയാൾ വേഗത്തിൽ നടന്നു വരുമ്പോൾ എന്നും അയാളുടെ വരവും കാത്ത് അവൾ സുന്ദരിയായി നിൽപ്പുണ്ടാവും ആ പാതയോരത്ത്.
ഇളം കാറ്റ് അവരെ തഴുകി കടന്നു പോയപ്പോൾ നാണത്താൽ എന്നവണ്ണം അവൾ തല കുനിച്ചു. ആ ഇളംകാറ്റിൽ അവൾ കുടു കുടെ ചിരിക്കുന്നതായി അയാൾക്ക് തോന്നി.
അവൾ അയാളെ കണ്ണിറുക്കി കാണിക്കുന്നുണ്ടായിരുന്നു. ചിലപ്പോൾ തല കുലുക്കി കാണിക്കുന്നതായും അയാൾക്ക് തോന്നി. അവളുടെ അടുത്ത് അയാൾ എത്തുമ്പോൾ വശ്യമായ ഒരു സുഗന്ധം അവളിൽ നിന്നും ഒഴുകി അയാളിൽ ലയിക്കുന്നതായി അനുഭവപ്പെട്ടു..
അയാൾ ആ വശ്യ സുഗന്ധവും പേറി ആ സൗന്ദര്യത്തിൽ മതിമറന്ന് ബസ് സ്റ്റോപ്പിലേക്കു നടന്നു. അല്ല ഓടുകയാണ് എന്ന് പറയുന്നതാവും ശെരി..
അയാൾ ബസിൽ ഇരിക്കുമ്പോൾ മുന്നോട്ടു പോകുന്ന ബസ്സിൻ്റെ വേഗതയിൽ പിന്നോട്ട് ഓടുന്ന കരിയിലകളുടെ വേഗത്തിൻ്റെ ഇരട്ടി ദൂരത്തേക്ക് അയാളുടെ ചിന്തകൾ സഞ്ചരിക്കാൻ തുടങ്ങി … എന്തൊരു സൗന്ദര്യം ആണ് അവൾക്ക്. ആരെയും ഒറ്റ നോട്ടത്തിൽ തന്നെ ആകർഷിക്കുന്ന വശ്യതയാർന്ന നോട്ടവും കണ്ണിനു കുളിർമയേകുന്ന നിറവും ആണ് അവൾക്ക്. ദിവസവും അയാൾ വിചാരിക്കും നാളെ കുറച്ചു നേരത്തെ ഇറങ്ങി അവളുടെ അടുത്ത് എത്തിയാൽ അവളുടെ സൗന്ദര്യം അടുത്തു നിന്ന് കുറച്ചു നേരം ആസ്വദിക്കാൻ സാധിക്കുമല്ലോ.. ചിന്തകൾക്ക് ദൂരം കൂടിയപ്പോൾ യാത്രക്കാരെ തിക്കി നിറച്ച ബസ് പട്ടണത്തിൽ എത്തി. ബസ്സിൽ നിന്നും ഇറങ്ങിയ അയാൾ തൻ്റെ ഓഫീസിലേക്ക് വേഗം നടന്നു.
അന്ന് ഓഫീസിൽ പോകാൻ നേരം അയാൾ വീട്ടിൽ നിന്നും പതിവിനു വിപരീതമായി കുറച്ചു നേരത്തെ ഇറങ്ങി. പതിവ് പോലെ അയാൾ വേഗം ബസ് സ്റ്റോപ്പിലേക്ക് നടന്നു. കുറച്ച് അകലെ നിന്ന് തന്നെ അയാൾ അവളെ കണ്ടു. അവൾ അയാളെയും. അവളുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായി എന്നവണ്ണം, അവളിൽ നിന്നും ഒഴുകിയെത്തുന്ന ആ സുഗന്ധത്തിൽ ലയിച്ചിട്ടിന്നവണ്ണം ദാഹാർത്തനായി അയാൾ വേഗം അവളുടെ അടുത്തേക്ക് എത്തി.
അവളിലെ അടങ്ങാത്ത ആ മാസ്മരിക സുഗന്ധവും നിറവും ഒക്കെ അയാളെ അവളിലേക്ക് അടുപ്പിച്ചു. അയാൾ അവളെ വാരി പുണരാനായി കൈകൾ നീട്ടി. അയാൾ അവളെ ചേർത്തു പിടിച്ചു. തൻ്റെ കൈകളിൽ അവളെ ഒതുക്കുവാൻ ശ്രമിക്കവേ പൊടുന്നനെ അവൾ ഇതളുകളായി ചിതറി അയാളുടെ കാൽ ചുവട്ടിൽ പതിച്ചു. ഒരു രക്ത പുഷ്പമായി…ഒരു കണ്ണീർ പുഷ്പമായി..
കുറ്റബോധം കൊണ്ട് അയാൾ ബസ് സ്റ്റോപ്പിലേക്കു വേഗത്തിൽ നടന്നു.
അയാളുടെ കൈവിരലുകളുടെ ലാളനത്താൽ കാൽച്ചുവട്ടിൽ പതിഞ്ഞ ആ ‘സൗന്ദര്യപുഷ്പം’ ആ മണ്ണിൽ പതിഞ്ഞപ്പോൾ വീശിയടിച്ച ഇളം കാറ്റുപോലും ഒരു നിമിഷം ചലനമറ്റുവോ?
ആ പുഷ്പത്തിൻ്റെ തണ്ടിൽ നിന്നും ഏറ്റ മുള്ളിനാൽ തൻ്റെ വിരലുകളിൽ നിന്നും ഇറ്റു വീണ ഒരു തുള്ളി ചോരയും തൻ്റെ കാൽപാദങ്ങളുടെ ഭാരങ്ങൾ താങ്ങാനാവാതെ ഞെരിഞ്ഞമർന്ന ആ മനോഹര പുഷ്പത്തിൻ്റെ ഇതളുകളിൽ നിന്നും അലിഞ്ഞിറങ്ങിയ സുഗന്ധമുള്ള ഇരുതുള്ളി റോസ് നീരും ആ മണ്ണിൽ ലയിച്ചപ്പോൾ ആ മണ്ണിൻ്റെ നിറം റോസ് ആയിരുന്നോ?. അതോ ചുവപ്പായിരുന്നോ?.
നിശ്ചലമായ കാറ്റ് വീണ്ടും വീശിയപ്പോൾ വമിച്ച സുഗന്ധത്തിനു റോസിൻ്റെ മണമായിരുന്നുവോ?. അതോ ചോരയുടെ മണമായിരുന്നോ?.
കണ്ണീരിൻ്റെ നനവ് ഉണ്ടായിരുന്നു ആ കാറ്റിന്. ആ നനവിൽ കുതിർന്ന മണ്ണിൻ്റെ ഗന്ധം ഉണ്ടായിരുന്നു ആ കാറ്റിന്..
ആ പാതയോരത്തെ കൂടുതൽ സുഗന്ധ പൂരിതമാക്കി ആ കാറ്റ് അലയടിച്ചു കടന്നു പോയി. അയാൾക്ക് അത് ഒരു വലിയ വേദനയുടെ കാറ്റായോ അതോ ചെറിയ ഒരു നോവിൻ്റെ കാറ്റായോ തോന്നിയിരുന്നെങ്കിൽ എന്ന് ആ റോസാപുഷ്പത്തിന് ജന്മം നൽകിയ റോസാച്ചെടി ചിന്തിച്ചിട്ടുണ്ടാകണം.
ആ ‘റോസാപുഷ്പം’ ചുറ്റിനും പരിമളം പരത്തി തൻ്റെ ദിനങ്ങൾ പൂർത്തിയാക്കാൻ സാധിക്കാതെ വിലപിച്ച് തനിക്കു ജന്മം തന്ന ആ റോസാച്ചെടിയുടെ ചുവട്ടിൽ മണ്ണിൽ ചേർന്നു കിടന്നപ്പോൾ….
റോസാപുഷ്പത്തിൻ്റെ തണ്ടിലെ മുള്ള് തൻ്റെ കൈ വിരലിൽ എല്പിച്ച പ്രഹരത്തിൻ്റെ ചെറിയ ഒരു നൊമ്പരത്തിൽ ബസ് സ്റ്റോപ്പിലേക്കു നടന്നു പോയികൊണ്ടിരുന്ന അയാൾക്ക് അരികിലൂടെ വേദനയുടെയും നീറ്റലിൻ്റെയും സ്വരമുള്ള ആ കാറ്റ് കടന്നു പോയപ്പോൾ… അയാൾക്ക്‌മാത്രം അത് ഒരു വിലാപത്തിൻ്റെ തേങ്ങലായി..,ഒരു നോവിൻ്റെ കാറ്റായി.. ഒരു നൊമ്പരത്തിൻ്റെ കാറ്റായി ….
– നൈനാൻ വാകത്താനം