ഒരേ സ്കൂൾ ബോർഡിങ്ങിലെ അന്തേവാസികളും സഹപാഠികളും ഉറ്റ സുഹൃത്തുക്കളും ആണ് റോബിയും സൂര്യയും ഷാനുവും ശ്രീധരനും. സമ്പന്നരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ഒക്കെ മക്കൾ പഠിക്കുന്ന തിരുവനന്തപുരത്തെ ഈ പ്രശസ്ത സ്ഥാപനത്തിൽ അഡ്മിഷൻ കിട്ടുന്നതു തന്നെ വലിയ ബാലികേറാ മലയാണ്. പഠിത്തത്തിൽ പുറകോട്ട് പോവുകയോ സ്വഭാവത്തിൽ എന്തെങ്കിലും കുരുത്തക്കേട് കണ്ടുപിടിക്കപ്പെടുകയോ ചെയ്താൽ ഒരു വാണിംഗ് കൊടുക്കാനുള്ള സാവകാശം പോലും കാണിക്കാതെ മുൻപിൻ നോക്കാതെ സ്കൂളിൽനിന്ന് അതിൻറെ അധികൃതർ കുട്ടികളെ പുറത്താക്കും. അതുകൊണ്ടുതന്നെ ഇവിടെ പഠിക്കാൻ വരുന്നത് അതി ബുദ്ധിമാന്മാരും മിടുക്കന്മാരും ആണ്. ഈ സ്കൂൾ നടത്തുന്ന ടെസ്റ്റ്, ഇൻറർവ്യൂ…. ഈ കടമ്പകൾ കടക്കണമെങ്കിൽ തലയിൽ ആൾതാമസം ഉള്ളവർക്കേ സാധിക്കൂ. മോശമല്ലാത്ത ഫീസും ഉള്ളതുകൊണ്ട് എന്തു വിലകൊടുത്തും രക്ഷകർത്താക്കൾ തങ്ങളുടെ ആൺമക്കളെ ഇവിടെ പഠിപ്പിക്കാൻ താൽപര്യം കാണിക്കും.
സാധാരണ ബോർഡിങ്ങിൻറെ മെസ്സ് വലിയ കുഴപ്പം ഇല്ലെങ്കിലും വളരുന്ന പ്രായത്തിലുള്ള കുട്ടികൾക്ക് കുറെ കൂടി ഭക്ഷണം കഴിക്കാൻ ആഗ്രഹം തോന്നിയെങ്കിലോ എന്ന് കരുതി മാതാപിതാക്കൾ പോക്കറ്റ് മണിയായി കുറച്ചു രൂപ കുട്ടികൾക്ക് കൊടുക്കാറുണ്ട്. ആൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂൾ ആയതുകൊണ്ട് കുറച്ചുകൂടി സ്വാതന്ത്ര്യം ഒക്കെ അവർക്ക് അനുവദിച്ചു കൊടുത്തിട്ടുണ്ട്. തലമുടി വെട്ടിയ്ക്കാനോ അവധിദിനങ്ങളിൽ സിനിമയ്ക്ക് പോകാനോ പോറ്റി ഹോട്ടലിൽ നിന്ന് എന്തെങ്കിലും ഭക്ഷണം വാങ്ങി കഴിക്കാനോ ഉള്ള അനുവാദം വാർഡൻ അച്ചൻ കൊടുക്കാറുണ്ട്. കൃത്യമായി പോകാൻ ഉദ്ദേശിക്കുന്ന സ്ഥലവും തിരിച്ചെത്തുന്ന സമയവും ഒക്കെ നേരത്തെ തന്നെ അച്ചനെ അറിയിച്ച് മുൻകൂർ സമ്മതം വാങ്ങണം എന്ന് മാത്രം.
ഡോർമിറ്ററിയിലെ കിടപ്പും എല്ലാവരും കൂടി സ്റ്റഡി റൂമിലിരുന്ന് ശബ്ദമുണ്ടാക്കാതെ ഉള്ള പഠിപ്പും കൃത്യം എല്ലാവരും ഒരു മണിക്കൂർ വ്യായാമത്തിനായി ഗ്രൗണ്ടിൽ പലതരത്തിലുള്ള കളികളിൽ ഏർപ്പെടുന്നതും….. . ഇതൊക്കെ കൊണ്ട് തന്നെ സ്പോർട്സ്മാൻ സ്പിരിറ്റ് വളർത്താനും ഇ. ക്യു. ഉണ്ടാക്കാനും ഇവിടത്തെ എല്ലാ കുട്ടികൾക്കും കഴിഞ്ഞിട്ടുണ്ട്. ചുരുക്കം പറഞ്ഞാൽ ഇവിടത്തെ സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് ഇറങ്ങുന്ന കുട്ടികൾ തൊട്ടാവാടികളേയല്ല. ഏത് പ്രതിസന്ധിഘട്ടങ്ങളെയും തരണം ചെയ്യാൻ അവർക്കറിയാം. ഒരു പ്രശ്നത്തെ അവർ നേരിടുന്നത് ഒരിക്കലും ഒറ്റയ്ക്കല്ല. അവർ തമ്മിലുള്ള സൗഹൃദം വളരെ വലുതാണ്. ഒരാൾ മറ്റൊരാൾക്ക് സഹായിയായി, പഠിത്തത്തിൽ മത്സരം ഉണ്ടെങ്കിൽ പോലും അത് ആരോഗ്യകരമാണ്. ഒരുത്തനെ കൊന്ന് എനിക്ക് ഫസ്റ്റ് ആകണമെന്ന് ചിന്താഗതി ആർക്കും ഉണ്ടായിരുന്നില്ല. കമ്പൈൻ സ്റ്റഡി നടത്തിയും ഏതെങ്കിലും വിഷയത്തിന് പിന്നോക്കം പോകുന്ന ഒരു സഹപാഠിയെ ബാക്കിയെല്ലാവരും അവരെക്കൊണ്ട് സാധിക്കുന്ന പോലെ സഹായിച്ച് മുന്നോട്ടേക്ക് കൊണ്ടു വരുന്ന കാഴ്ചയാണ് ഇവിടെ കാണാൻ കഴിഞ്ഞിരുന്നത്. ട്യൂഷൻ എന്ന ഒരു സങ്കൽപ്പം തന്നെ ഇല്ല. സ്കൂൾ അധ്യാപകർ ആത്മാർത്ഥമായി പഠിപ്പിക്കും. സംശയങ്ങൾ കുട്ടികൾ പരസ്പരം ചർച്ച ചെയ്തകറ്റും. അത്രയും നല്ല സാഹചര്യങ്ങൾ നിലനിൽക്കുന്ന ഒരു സ്കൂളിലാണ് താഴെപ്പറയുന്ന ഒരു സംഭവം ഉണ്ടാകുന്നത്.
ഈ നാലംഗ സംഘത്തിൻ്റെയും സുഹൃത്തുക്കളുടെയും ഒക്കെ പെട്ടിയിൽ നിന്ന് സാധാരണയായി പൈസ കളവ് പോകുന്നു. കുട്ടികൾക്ക് അനാവശ്യമായി പൈസ കൊടുക്കരുതെന്ന വാർഡൻ്റെ നിർദ്ദേശം മറികടന്നാണ് രക്ഷകർത്താക്കൾ കുട്ടികൾക്ക് പണം നൽകിയിരുന്നത്. എല്ലാദിവസവും ഗ്രൗണ്ടിലെ കളി കഴിഞ്ഞു വരുമ്പോൾ വളരുന്ന പ്രായത്തിലെ കുട്ടികൾക്ക് ആനയെ തിന്നാനുള്ള വിശപ്പു കാണും. അപ്പോൾ രണ്ടു മധുരക്കിഴങ് അല്ലെങ്കിൽ കാച്ചിൽ അതും അല്ലെങ്കിൽ രണ്ടു കഷണം കപ്പ, ഒരു പനനങ്ക് ഒക്കെയാണ് കൃത്യ അളവിൽ കൊടുക്കുക. രാത്രി ആണെങ്കിൽ മിക്കദിവസവും കഞ്ഞിയും പയറും ചമ്മന്തിയും പപ്പടവും. ഒരു ദിവസമെങ്കിൽ ഒരു ദിവസം പോറ്റി ഹോട്ടലിൽ പോയി ആൺകുട്ടികൾ ഒക്കെ കൊതിതീരെ മസാലദോശയും പൂരിയും ചപ്പാത്തിയും ഒക്കെ ശാപ്പിടും. പൈസ കളവ് പോകുന്നതിനെ കുറിച്ച് കുട്ടികൾ പരസ്പരം സങ്കടം പങ്കു വച്ചതല്ലാതെ ആർക്കും ഇത് വാർഡനോട് പറയാൻ ധൈര്യം ഉണ്ടായിരുന്നില്ല. സ്റ്റഡി റൂമും ഡോർമിറ്ററിയും വാഷ് റൂം ഒക്കെ കുട്ടികൾ തന്നെയാണ് മാറിമാറി വൃത്തിയാക്കി കൊണ്ടിരുന്നത്. അതുകൊണ്ട് ജോലിക്കാർ ആരും അങ്ങോട്ട് കയറുന്നുമില്ല. അങ്ങനെയും ആരെയും സംശയിക്കാനില്ല.
നാലംഗ സുഹൃത്ത് സംഘം കൂലങ്കഷമായി ചിന്തിച്ച് ഒരു ഐഡിയ കണ്ടു പിടിച്ചു. ഒൻപതു മണിക്ക് വാർഡൻ ഉറങ്ങാൻ പോയി കഴിഞ്ഞ് ഡോർമെട്രിയിലും സ്റ്റഡി റൂമിലും ഒരു നോട്ടീസ് ബോർഡ് പതിപ്പിച്ചു. “പതിവായി ഇവിടെ കാശ് പെട്ടിയിൽ നിന്ന് മോഷണം പൊയ്ക്കൊണ്ടിരിക്കുന്നു. അതുകൊണ്ട് നാളെ ആരും പെട്ടി പൂട്ടാതെ വേണം ക്ലാസ്സിലേക്ക് പോകാൻ. “ എന്ന്. തന്നെ അനാവശ്യമായി സംശയിച്ചാലോ എന്ന് ഭയന്ന് എല്ലാവരും പെട്ടി തുറന്നിട്ടാണ് അന്ന് ക്ലാസ്സിൽ പോയത്. രണ്ടു ദിവസം കഴിഞ്ഞു.
മൂന്നാം ദിവസം പുതിയൊരു നോട്ടീസ് ബോർഡ് പ്രത്യക്ഷപ്പെട്ടു.അത് ഇങ്ങനെയായിരുന്നു.
“ കള്ളനെ കണ്ടു പിടിച്ചു. ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് മുമ്പേ പ്രതി സ്വാമേധയാ കീഴടങ്ങി വാർഡനോട് മാപ്പ് പറഞ്ഞാൽ ഞങ്ങൾ ഇത് ആരാണെന്ന് വെളിപ്പെടുത്തുകയോ അയാളെ നാണം കെടുത്തുകയോ ചെയ്യില്ല” എന്ന്.
നാല് സുഹൃത്തുക്കളും രണ്ടുദിവസം കിണഞ്ഞു പരിശ്രമിച്ചിട്ടും എല്ലാവരുടെയും പെട്ടികൾ പരിശോധിച്ചിട്ടും തുണികൾ അല്ലാതെ മറ്റു യാതൊന്നും കണ്ടുകിട്ടിയില്ല. മൂന്നാമത്തെ ദിവസത്തെ പരിശോധനയിലാണ് റോബിയ്ക്ക് ഇവരുടെ സുഹൃത്തിൻറെ പെട്ടിയിൽ നിന്ന് ചെറിയൊരു കുറിമാന പുസ്തകം കിട്ടുന്നത്.അതിൽ വ്യക്തമായി ആളുടെ പേരും ഡേറ്റും അതിന് നേരെ ഇത്ര രൂപ എന്നും എഴുതിയിട്ടുണ്ട്. കൂട്ടുകാർ പരസ്പരം ചർച്ച ചെയ്തപ്പോൾ അവരുടെ നഷ്ടപ്പെട്ട അതേ തുക തന്നെയാണ് എഴുതിവച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കി. അങ്ങനെ കള്ളനെ പിടികിട്ടി. അപ്പോഴും കാശ് കണ്ടു കിട്ടിയിരുന്നില്ല.
നാല് സുഹൃത്തുക്കളും കൂടി വാർഡൻ അച്ചനെ സമീപിച്ച് തലേ ദിവസങ്ങളിൽ നടന്ന കാര്യങ്ങളൊക്കെ വിശദീകരിച്ചു. വാർഡൻ അച്ചൻ അപ്പോൾതന്നെ ക്ലാസ്സിലെ ഏറ്റവും സമ്പന്നനായ ആ പയ്യൻറെ അച്ഛനെ വിളിച്ചു വരുത്തി കാര്യം പറഞ്ഞു. അപ്പോഴാണ് ആ കുട്ടിയുടെ അച്ഛൻ ഞെട്ടിക്കുന്ന സത്യം പറഞ്ഞത്. ക്ലെപ്റ്റോമാനിയ എന്ന മാനസിക രോഗത്തിന് അടിമയാണ് തൻറെ മകൻ. ഈ ഒരൊറ്റ കാരണം കൊണ്ട് ഇതിനുമുമ്പ് അവൻ പഠിച്ച 2 സ്കൂളിൽ നിന്നും പറഞ്ഞു വിട്ടു.
1970 കളിൽ ആരും ഇങ്ങനെ ഒരു മാനസിക രോഗത്തെക്കുറിച്ച് കേട്ടിട്ടുപോലുമില്ല. അതുകൊണ്ടുതന്നെ ആ കുട്ടിയുടെ പിതാവ് മകൻറെ രോഗാവസ്ഥയെ കുറിച്ച് വാർഡന് ഒരു വിശദീകരണം കൊടുത്തു. ഈ രോഗിക്ക് മോഷണത്തിൽ നിന്ന് ഒരു ആനന്ദാനുഭൂതി ലഭിക്കുന്നു. ഏതുവിധേനയും ആഗ്രഹിച്ച സാധനം കൈവശപ്പെടുത്തുന്നതോടെ വലിയൊരു സംതൃപ്തി ലഭിക്കുന്നു.പിന്നീട് അത് ഉപയോഗിക്കുന്നത് പോലുമില്ല. ചിലപ്പോൾ നശിപ്പിക്കാം. മറ്റു ചിലപ്പോൾ എടുത്ത സ്ഥലത്ത് തന്നെ തിരിച്ചു വച്ചേക്കാം. അതൊരു കുറ്റമാണെന്ന് അവർക്ക് തിരിച്ചറിവില്ല. ഇത്തരത്തിലുള്ള മോഷണ ഭ്രാന്ത് അഥവാ ക്ലെപ്റ്റോമാനിയ എന്നത് ഒരു മാനസികവൈകല്യം ആണെന്നും അതിനു ചികിത്സയാണ് വേണ്ടതെന്നും ആദ്യമായി കണ്ടുപിടിച്ചത് മാത്തെയ് എന്ന ഫിസിഷൻ ആണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു മാനസിക പ്രശ്നത്തിന് പുറകിലെ കാരണം ഇപ്പോഴും വ്യക്തമല്ല. തുടർച്ചയായുള്ള ക്ലിനിക്കൽ കൗൺസിലിങ്ങും മരുന്നും ബിഹേവിയറൽ തെറാപ്പി കൊണ്ടും ഈ അസുഖം മാറ്റിയെടുക്കാവുന്നതേയുള്ളൂ.
വിശദീകരണം അവസാനിപ്പിച്ച് ആ കുട്ടിയുടെ അച്ഛൻ പറഞ്ഞു.”വാർഡൻ ടി. സി. തന്നേക്കു, ഞാൻ അവനെ കൊണ്ടുപൊയ്ക്കോളാം” എന്നു പറഞ്ഞു പൊട്ടികരഞ്ഞ ആ പിതാവിൻറെ മുന്നിലേക്ക് വാർഡൻ അച്ചൻ സിബിഐ അന്വേഷണം നടത്തി മോഷണം കണ്ടുപിടിച്ച ആ നാലു വിരുതന്മാരെ വിളിച്ചുവരുത്തി കാര്യങ്ങൾ വിശദമാക്കി.
ഇങ്ങനെയൊരു കാര്യത്തെകുറിച്ച് ആദ്യമായി കേട്ട് അന്തം വിട്ടുപോയ ആ സഹപാഠികൾ ഏകസ്വരത്തിൽ പറഞ്ഞു. “ചികിത്സ തുടങ്ങിക്കോളൂ അങ്കിൾ, രോഗിക്ക് ഈ രോഗാവസ്ഥയെ കുറിച്ച് അറിവ് ഉണ്ടാകില്ലല്ലോ. അതുകൊണ്ട് കൃത്യസമയത്ത് മരുന്നും മറ്റും രഹസ്യമായി കൊടുക്കുന്ന കാര്യം ഞങ്ങൾ ഏറ്റു.കൗൺസിലിങ്ങിനും ഇരു ചെവിയറിയാതെ ഞങ്ങൾ നാലു പേരും മാറി മാറി കൊണ്ടുപോയ്ക്കോളാം.” എന്ന് പറഞ്ഞു ആ കുട്ടിയുടെ അച്ഛനെ സമാധാനിപ്പിച്ച് തിരിച്ചയച്ചു.
അവർ നാലുപേരും ആദ്യം ചെയ്തത് ആ നോട്ടീസ് ബോർഡ് കീറി കളയുകയായിരുന്നു. അവർ നാലു പേരും അവരുടെ സുഹൃത്തിനെ സ്നേഹത്തോടെ ചേർത്തുനിർത്തി രഹസ്യ ചികിത്സ ആരംഭിച്ചു. നോട്ടീസ് ബോർഡിൽ പേര് പ്രദർശിപ്പിച്ചോ എന്ന് ചോദിച്ചു വന്ന കുട്ടികൾ ഓരോരുത്തരോടും പറഞ്ഞു. “സൂക്ഷിച്ചോ നിന്നെയാണ് ഞങ്ങൾക്ക് സംശയം എന്ന്.” അതോടെ ചോദ്യകർത്താക്കളുടെ ചോദ്യവും നിന്നു.
അങ്ങനെ ഇലക്കും മുള്ളിനും കേടില്ലാതെ നല്ലവരായ സുഹൃത്തുക്കൾ ആ പ്രശ്നം പരിഹരിച്ചു.
“ഒരു നല്ല പുസ്തകം നൂറ് നല്ല കൂട്ടുകാർക്ക് സമാനമാണ്. എന്നാൽ ഒരു നല്ല സുഹൃത്ത് ഒരു നല്ല ഗ്രന്ഥശാലയ്ക്ക് സമാനമാണ്.” (എ.പി.ജെഅബ്ദുൽ കലാം.)
കൂട്ടം കൂടുമ്പോൾ കൂടുന്നവർ അല്ല കൂട്ടം തെറ്റുമ്പോൾ കൂടെ നിൽക്കുന്നവരത്രേ യഥാർത്ഥ സ്നേഹിതർ.
– മേരി ജോസി മലയിൽ,
തിരുവനന്തപുരം.