സാര്‍…ഒരു ടിക്കറ്റ്.. എടുക്കൂ സര്‍..അല്‍പ്പം ഏന്തിയ കാല്‍ വലിച്ച് മുന്നില്‍ വന്ന സ്ത്രീ… റെയില്‍വേ ടിക്കറ്റ് കൗണ്ടറിനടുത്തേക്ക് നടക്കുകയായിരുന്നു അയാള്‍
മംഗലാപുരം വണ്ടിക്കാണ് ടിക്കറ്റ് വേണ്ടത് നല്ല തിരക്കും.. ടിക്കറ്റ് നീട്ടിയതൊന്നും ശ്രദ്ധിക്കാതെ ക്യൂവില്‍ കയറിപ്പറ്റി.. ഊഴം കാത്തു നില്‍ക്കുമ്പോള്‍ ഒരു നിമിഷം ആ സ്ത്രീയുടെ മുഖം മനസ്സില്‍..
വിജയച്ചേച്ചി…! ഉണ്ണിയേട്ടനെ കാണാന്‍ പാത്തും പതുങ്ങിയും വഴിയില്‍ നില്‍ക്കാറുള്ള.. ഇടക്ക് ആരുമില്ലാത്തപ്പോൾ ഏട്ടന്‍ വീട്ടില്‍ വരാന്‍ പറയും ആരോടും ഒന്നും പറയരുത് എന്ന് ഏട്ടൻ്റെ കര്‍ക്കശ നിര്‍ദ്ദേശം.. പതിന്നാലു വയസ്സുകാരന്‍ ഇരുപത്തൊന്നുകാരനെ പേടിക്കണമല്ലോ.
ഇരുനിറത്തില്‍ ഐശ്വര്യമുള്ള മുഖം ഒരഴകായിരുന്നു ചേച്ചി… നാട്ടുകാരും വീട്ടുകാരും അറിയാതെ രണ്ട് വര്‍ഷം
അതിനിടെ ചേച്ചിയുടെ അച്ഛന്‍ മരിച്ചു .. പരാധീനതയുള്ള കുടുംബം താഴെ രണ്ടു പേര്‍… അമ്മയും അമ്മാവന്‍മാരും ചേര്‍ന്ന് കണ്ടു പിടിച്ച മാര്‍ഗ്ഗം മദ്ധ്യവയസ്സുകഴിഞ്ഞ സമ്പന്നനായ ഒരു വിഭാര്യനെ കൊണ്ട് വിവാഹം കഴിപ്പിക്കുകയാണ്… ചേച്ചി കരഞ്ഞു ഉണ്ണിയേട്ടന് ജോലിയൊന്നുമായില്ല.. നിസ്സഹായനായിരുന്നു… ഒന്നും വയ്യാത്ത അവസ്ഥ ..
അവസാനമായി ഉണ്ണിയേട്ടനോട് യാത്ര പറഞ്ഞപ്പോള്‍… ഇനി കാണില്ല, നന്ദൂട്ടാ നന്നായി വരട്ടെ എന്ന് പറഞ്ഞ്.. നടന്നു പോയി
ചേച്ചിയുടെ സഹോദരങ്ങളും വീടും രക്ഷപെട്ടു. ഇവിടെ വീട്ടിലും മാറ്റങ്ങള്‍ താനും ഏട്ടനും പുറം നാട്ടില്‍ ജോലി, കുടുംബം.. ഒരു തവണ വന്നപ്പോള്‍, അമ്മ പറഞ്ഞു വിജയേടെ ഭര്‍ത്താവ് മരിച്ചു.. സ്വത്തൊക്കെ അയാള്‍ടെ ബന്ധുക്കള്‍ എടുത്തുന്നോ ഇവിടെ സഹോദരങ്ങളും കയ്യൊഴിഞ്ഞു ന്നോ ഒക്കെ കേട്ടു..
എവിടേക്കാ…. ഓ തൻ്റെ ഊഴമായി മംഗലാപുരം … ടിക്കറ്റ് എടുത്ത് പ്ലാറ്റ് ഫോമിലെ കസേരയില്‍ ഇരുന്നപ്പോള്‍ ഓര്‍ത്തു… വിജയേച്ചി ആണോ ആവോ.. ഒന്നു കണ്ടെങ്കില്‍… കുറച്ച് ദൂരെ അവരല്ലേ… അയാള്‍ എഴുന്നേറ്റ് ചെന്നു.. അവര്‍ അയാളെ കണ്ടു .. വിജയേച്ചി എന്ന് പതുക്കെ പറഞ്ഞപ്പോള്‍… അവര്‍ പൊടുന്നനെ…തിരിഞ്ഞ് ഏതോ ഇടനാഴിയിലൂടെ മറഞ്ഞു.. ട്രെയിന്‍ വരാന്‍ കുറച്ച് സമയം മാത്രം അവരെ പിന്‍തുടരാനായില്ല.. പക്ഷെ അത് ചേച്ചി തന്നെയാവും അല്ലെങ്കില്‍ പെട്ടെന്ന് മാറിയത്….. ഓ ട്രെയിന്‍ വരുന്നൂ… പെട്ടിയും എടുത്ത് ബദ്ധപ്പെട്ട് ഓടുമ്പോള്‍..
ഒരു തൂണിൻ്റെ മറവില്‍ നിന്ന് രണ്ട് നിറഞ്ഞ കണ്ണുകള്‍ അയാളെ പിന്‍തുടരുന്നുണ്ടായിരുന്നു!!