കുന്നു കയറി കിതക്കുമ്പോൾ
ദൂരെക്കണ്ട മരത്തിൻ്റെ ചില്ലകൾ
കൈ കാട്ടി വിളിച്ചില്ല
ആയുസ്സെടുക്കാൻ വരുന്ന ആരാച്ചാരാണെന്ന് ഓർത്താവും
തിളക്കുന്ന വേനലിൽ പുൽനാമ്പുകളോട് ഒരു പഴുത്തില വീഴ്ത്തി
വർത്തമാനം പറയുന്ന കണ്ടു
തലയനക്കിയ പുൽനാമ്പിൻ്റെ ഓരം പറ്റി
പഴുത്തില ചോദിച്ചു
എന്തൊരു വെയിലാ അല്ലേ
ങൂം എന്നു മാത്ര മൂളി പുൽനാമ്പ് തല ചായ്ച്ചു കിടന്നു
മരത്തിൻ്റെ വേരുകൾ പൊങ്ങിയ മണ്ണിൽ
ചവിട്ടി ഞാൻ കടന്നുപോകുമ്പോൾ
മരച്ചില്ലകൾ തപസ്സു ചെയ്ത്
മന്ത്രിക്കുകയായിരുന്നു സഹനാവവതു
സഹനൌ ഭുനക്തു
– സത്യ ഭായ്