എത്രതന്നെ തിരക്കുണ്ടെങ്കിലും വെള്ളിയാഴ്ച്ച ദിവസം പള്ളിയിൽ ചെന്ന് ജുമുഅ നിർവ്വഹിക്കാൻ അദ്ദേഹമെന്നെ അനുവദിച്ചിരുന്നു. തുടക്കത്തിൽ ആശുപത്രിയിലേക്ക് രോഗികളെയുമായി വരുന്നവരുടെ കാറിലായിരുന്നു അൽപം അകലെയുള്ള പള്ളിയിൽ ഞാൻപോയി വരാറുണ്ടായിരുന്നത്. പലപ്പോഴും അതൊരു ബുദ്ധിമുട്ടായി എനിക്കനുഭവപ്പെടാറുണ്ടെന്ന കാര്യം വൈകിയാണ് പ്രേമചന്ദ്രൻ സാറ് അറിഞ്ഞത്. പിന്നീട് അദ്ദേഹത്തിൻ്റെ കാറിൽ അദ്ദേഹത്തിൻ്റെ ഡ്രൈവർ ഖാദർക്കയാണ് എന്നെ ആശുപത്രിയിൽന്ന് പള്ളിയിലേക്കും തിരിച്ചും എത്തിക്കാറുളളത്.
പ്രേമചന്ദ്രൻ സാറും കുടുംബവും താമസിക്കുന്ന ഫ്ളാറ്റിൻ്റെ മുകൾ നിലയിലാണ് ഖാദർക്കയും ഭാര്യയും മകനുമടങ്ങുന്ന ചെറിയ കുടുംബത്തിൻ്റെ താമസം.
എന്നെപ്പോലെ തന്നെ ഖാദർക്കയും സംസാരപ്രിയനാണ്. പതിനഞ്ചു വർഷത്തെ പ്രവാസ ജീവിതത്തിനിടയിൽ സൗദി അറേബ്യയിലെ ഏതാണ്ടെല്ലാ പ്രദേശവും ഖാദർക്ക നേരിൽ കണ്ട് മനസ്സിലാക്കിയിട്ടുണ്ടെന്ന് അദ്ദേഹവുമായുള്ള സംസാരത്തിൽ നിന്നും ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നു.
അൽപ സമയത്തേക്കായാൽ പോലും ആഴ്ചതോറും ഖാദർക്കയോടൊപ്പമുള്ള യാത്രകൾ ഞങ്ങളുടെ മനസ്സുകളെ തമ്മിൽ കൂട്ടിയിണക്കാൻ മതിയായതായിരുന്നു.
തൊഴിൽപരമായ അന്തരം സാഹോദര്യമെന്ന കുറുക്കു വഴിയിലൂടെ ഞങ്ങൾ മറി കടന്നിരുന്നു. ഇന്ന് ഖാദർക്കയെ ഞാൻ കാണുന്നത് എൻ്റെ സഹോദരനും വഴികാട്ടിയുമായിട്ടാണ്. ഖാദർക്കയുടെ മനസ്സിൽ എനിക്കുള്ള സ്ഥാനവും അങ്ങനെ തന്നെയാണ്.
കാര്യം അങ്ങനെയൊക്കെയാണെങ്കിലും ഉപദേശ നിർദേശങ്ങൾ നൽകുന്ന സമയത്ത് മാത്രമേ ഈ സഹോദര സ്ഥാനവും അതിനനുസരിച്ചുള്ള സംസാരവുമെല്ലാം ഞങ്ങൾക്കിടയിലുണ്ടാവാറുള്ളൂ, അതല്ലാത്ത സമയങ്ങളിലൊക്കയും സമപ്രായക്കാരായ സുഹൃത്തുക്കളെപ്പോലെയാണ് ഞങ്ങൾ പെരുമാറാറുള്ളത്.
ഖാദർക്കയോടപ്പമിരുന്നു സംസാരിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം എൻ്റെ കുട്ടിക്കാലത്തേക്കുള്ള തിരിച്ചു നടത്തമാണ്. കലാലയ ജീവിതത്തിൽ ഞാൻ കാട്ടിക്കൂട്ടിയ കോമാളിത്തരങ്ങളുടെ ഓർമ്മ പുതുക്കലാണ്. ഇടയ്ക്കുവെച്ച് നഷ്ടപ്പെട്ടു പോയ പൊട്ടിച്ചിരിക്കാനുള്ള അവസരങ്ങളെ തിരിച്ചുപിടിക്കലാണ്.
ഖാദർക്കയോടൊപ്പം നാട്ടുകാര്യങ്ങൾ പറഞ്ഞിരിക്കുകയെന്നത് പോയകാലത്തെ ജീവിതാനുഭവങ്ങളുടെ വീണ്ടെടുക്കലായിട്ടാണ് എനിക്കു തോന്നിയുട്ടുളളത്. അദ്ദേഹവുമായി നാട്ടുകാര്യങ്ങൾ സംസാരിക്കുമ്പോഴൊക്കയും മനസ്സുകൊണ്ട് ഞാനെൻ്റെ ഗ്രാമത്തിൽ എത്തിച്ചേരാറുണ്ട്. ഞങ്ങൾ തമ്മിലുളള സംസാരത്തിൽ നിന്ന് ഗ്രാമീണതയുടെ സകല സൗഭാഗ്യങ്ങളും അനുഭവിച്ചറിഞ്ഞ വ്യക്തിയാണദ്ദേഹമെന്ന് ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഖാദർക്കയുടെ കുടുംബ പശ്ചാത്തലം അറിയാൻ ഞാനേറെ ആഗ്രഹിക്കുകയും ചെയ്തിരുന്നു, വെള്ളിയാഴ്ചതോറും ഞങ്ങളൊരുമിച്ചുളള കാർയാത്രയോ, ആശുപത്രിയിലെ ജോലിക്കിടയിൽ അപൂർവ്വമായി വീണുകിട്ടുന്ന ഒഴിവുസമയമോ അതിനുമതായായതായിരുന്നില്ല എന്നതുകൊണ്ട് എനിക്കെൻ്റെ ആഗ്രഹം മനസ്സിൽ സൂക്ഷിക്കാനേ നിർവ്വാഹമുണ്ടായിരുന്നുള്ളു.
ഇന്ന് വൈകുന്നേരത്തിനകം ഖാദർക്കയെ നേരിട്ടു കാണമെന്ന് നിങ്ങളോടു പറയാൻ ഖാദർക്ക എന്നോടിന്നലെ പറഞ്ഞേൽപ്പിച്ചിരുന്നു. ഉച്ച ഭക്ഷണത്തിനു ശേഷമുള്ള വിശ്രമസമയത്തായാൽ സൗകര്യമാകുമെന്നും പറഞ്ഞിരുന്നുട്ടോ. ഒരു ദിവസം പതിവു സംസാരവും കഴിഞ്ഞ് ഡ്യൂട്ടിറൂമിലേക്കു നടക്കാൻ നേരം പ്രേമചന്ദ്രൻസാറാണ് എന്നോടങ്ങനെ പറഞ്ഞത്. ഉടനെ തന്നെ ഞാൻ ഓഫീസ് മുറിയിലേക്കു തിരിച്ചു ചെന്ന് മേശപ്പുറത്തെ ഫോണിലൂടെ ഖാദർക്കയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ഫോൺ അറ്റന്റു ചെയ്യാത്തതു കാരണം എനിക്കതിനു സാധിച്ചില്ല..
ഞാൻ നിരാശയോടെ റിസീവർ താഴെവച്ചു. ഉടനെ വന്നു പ്രേമചന്ദ്രൻ സാറിൻ്റെ ചോദ്യം, നിങ്ങൾ ആരെയാണ് വിളിക്കാൻ ശ്രമിച്ചത്.? ഖാദർക്കയെ. എന്താ നിങ്ങൾക്കദ്ദേഹത്തോടു പറയാനുണ്ടായിരുന്നത് .?
ഖാദർക്ക പറഞ്ഞതു പോലെ തന്നെ ഉച്ച ഭക്ഷണത്തിനു ശേഷമുള്ള സമയത്ത് തമ്മിൽ സംസാരിക്കാമെന്ന്.
അത്രയേ പറയേണ്ടതുള്ളുവെങ്കിൽ അദ്ദേഹം തിരിച്ചുവിളിക്കുമ്പോൾ ഞാനതു പറയാം. എന്താ അങ്ങനെ ചെയ്താൽ പോരെ. ? മതിസാർ.
എനിക്കിപ്പോഴാണ് സമാധാനമായത്. സാമാധാനക്കേടുണ്ടാവാനെന്താ. ഫോൺ വിളിച്ചിട്ടു കിട്ടാത്തത് നിങ്ങളുടെ സാവിത്രിയെയൊന്നുമല്ലല്ലോ, ഖാദർക്കയെയല്ലേ.? എന്നാലിനി സമയം കളയണ്ട. അവിടെ പേഷ്യന്റ്നിങ്ങളെയും പ്രതീക്ഷിച്ചിരിക്കുന്നുണ്ട്. വേഗമങ്ങോട്ടു ചെന്നോളൂ.
ചെറുപുഞ്ചിരിയോടെയാണ് പ്രേമചന്ദ്രൻ സാർ അങ്ങനെപറഞ്ഞെതെങ്കിലും ആ സമയത്ത് എൻ്റെ മനസ്സിൽ എന്തൊക്കെയോ ഉരുണ്ടു കൂടുന്നുണ്ടായിരുന്നു. ഇന്നലെ പള്ളിയിലേക്കു പോയപ്പോഴും തിരിച്ചു പോന്നപ്പോഴും കാറിൽ ഇരുന്ന് പലകാര്യങ്ങളും ഞങ്ങൾ സംസാരിച്ചതാണ്. ആസമയത്തൊന്നും പറയാനില്ലാതിരുന്ന എന്തു കാര്യമാണ് അദ്ദേഹത്തിനെന്നോടു പറയാനുണ്ടാവുക.. ഇന്നുതന്നെ നേരിട്ടു കാണമെന്നു പറയാൻ മാത്രം ഗൗരവമുള്ള എന്തു കാര്യമാണ് അദ്ദേഹത്തിൻ്റെ മനസ്സിലുണ്ടാവുക..
ഇനിസാവിത്രിയെങ്ങാനും ഖാദർക്കയെ വിളിച്ച് എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകുമോ, എന്നോടുപറയാൻ പറ്റാത്ത എന്തു കാര്യമാണ് സാവിത്രിക്ക് അദ്ദേഹത്തോടു പറയാനുണ്ടാവുക. അഥവാ എന്നോടു പറയാൻ പറ്റാത്തതാണെങ്കിൽ തന്നെയും അവൾക്ക് പ്രേമചന്ദ്രൻസാറിനോടു പറയാമായിരുന്നില്ലേ. സാറാണ് എപ്പോഴും എൻ്റെ വിളിപ്പാടകലത്തുണ്ടാവാറുള്ളതെന്ന് അവൾക്കറിയാത്തതല്ലല്ലോ, അത്ര ഗൗരവമുള്ള കാര്യമാണെങ്കിൽ നേരിട്ടു കാണണമെന്ന് സാറിനോടു പറഞ്ഞേൽപ്പിക്കുന്നതിനു പകരം ഖാദർക്കക്ക് എൻ്റെ ഫ്ലാറ്റിൽവന്ന് എന്നെ നേരിട്ടു കാണാമായിരുന്നില്ലേ..?
കുറഞ്ഞ സമയത്തിനകം ഉത്തരം കിട്ടാത്ത ഒരുകൂട്ടം ചോദ്യങ്ങൾ എൻ്റെ മനസ്സിൽ രൂപപെട്ടു കൊണ്ടിരുന്നു. ഇതിനിടയിൽ സിസ്റ്റർ പേരു വിളിച്ചതനുസരിച്ച് മൂന്നു വയസ്സുകാരനെയുമായി അവൻ്റെ ഉമ്മ എൻ്റെ മുറിലേക്കു പ്രവേശിച്ചു കഴിഞ്ഞിരുന്നു.
രണ്ടുമാസമായി എൻ്റെ ചികിത്സയിലാണവൻ, കടുത്ത ശ്വാസതടസ്സം കാരണം ഉമ്മയുടെ ചുമലിൽ തളർന്നു കിടന്നു കൊണ്ടായിരുന്നു എൻ്റെ ക്യാബിനിലേക്കുള്ള അവൻ്റെ ആദ്യ പ്രവേശനം. ആശുപത്രി വളപ്പിൻ്റെ പിറകു വശത്തുള്ള ഫാളാറ്റിലെ താമസക്കാരാണവർ. ഖഫീൽ ഫുഡ് മാനുഫാക്ചറിംഗ് ആന്റ് മാർക്കറ്റിംഗ് കമ്പനിയിലെ സെയ്ൽസ് മാനേജറാണ് അവരുടെ ഭർത്താവ്. ഇവിടെയുള്ള താമസക്കാരിൽ ഏറെയും മലയാളികളാണ്. അവർക്കാവശ്യമായ പ്രാഥമിക ചികിത്സ ഉറപ്പു വരുത്തുന്നതിനു വേണ്ടിയാണത്രേ ആശുപത്രിയുടെ ആദ്യ രൂപമായിരുന്ന ക്ളിനിക്ക് ഇവിടെ സ്ഥാപിച്ചത്. ഇവിടെ ചികിത്സ ആരംഭിച്ചതു മുതൽ ഈ ഫ്ലാറ്റിൽ താമസിക്കുന്ന കമ്പനി ജീവനക്കാരുടെയും കുടുംബത്തിന്റയും ചികിൽസാ ചെലവുകൾ പൂർണ്ണമായും കമ്പനിയാണ് വഹിച്ചു കൊണ്ടിരിക്കുന്നത്. രണ്ടുമാസത്തിനിപ്പുറം ഇന്ന് ഏറെ ഉൽസാഹത്തോടെയാണ് അവൻ ഉമ്മയുടെ മടിയിൽ ഇരിക്കുന്നത്. ഒറ്റ നോട്ടത്തിൽ തന്നെ അവൻ്റെ അസുഖം ഭേദമായിട്ടുണ്ടെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. എങ്കിലും ശാസ്ത്രീയമായി അതൊന്നു ഉറപ്പുവരുത്താൻ വേണ്ടി ഞാനെൻ്റെ സ്റ്റെതസ്കോപ്പെടുത്ത് അവൻ്റെ നെഞ്ചിലും പിറകിലും ചേർത്തുപിടിച്ചു. അവനെ പ്രയാസപ്പെടുത്തിയിരുന്ന കഫക്കെട്ട് പൂർണ്ണമായും ഇല്ലാതായിട്ടുണ്ടെന്ന് ഉറപ്പു വരുത്തി. ഇനി പ്രത്യേകിച്ച് മരുന്നിൻ്റെയൊന്നും ആവശ്യമില്ലെന്ന് ഞാനവൻ്റെ ഉമ്മയോടു പറഞ്ഞു.
സാറ് പറഞ്ഞത് ശരിയായിരിക്കാം. പക്ഷെ മോൻ മുൻപത്തെ പോലെ ഭക്ഷണമൊന്നും കഴിക്കുന്നില്ല. എല്ലാറ്റിനോടും ഒരു മടുപ്പുള്ളതു പോലെയാണ് അവൻ്റെ പെരുമാറ്റം, മാത്രമല്ല ഏതു നേരവും കരച്ചിലുമാണ്, രാത്രി സമയത്തുള്ള ഉറക്കം പോലും കുറവാണ്. അതിനെന്തെങ്കിലും.?
(തുടരും…)
– K.M സലീം പത്തനാപുരം