അവിടെ ആ ഗ്രാമത്തിൽ ജാതിമതഭേദം ഒന്നുമില്ലായിരുന്നു.. പക്ഷെ ഹൈന്ദവർ മാത്രമേ ഓണം ആഘോഷിക്കുകയുള്ളൂ. രണ്ട് ദിവസം ആയിരുന്നു അവിടെത്തെ ഓണം.. നായർ,, കുറുപ്പർ,, അടിയോടി,, നമ്പൂതിരി,, നമ്പ്യാർ എന്നിവർക്ക് ആദ്യ ഓണവും.. തീയർ,, പുലയർ എന്നിവർക്ക് രണ്ടാം ഓണവും… ഞങ്ങൾ ഹൈന്ദവർ അല്ലാത്തവർ ആയതിനാൽ എല്ലാവരും ക്ഷണിക്കും.. പിന്നെ ഭാഗ്യത്തിന് രണ്ട് ദിവസങ്ങൾ കൊണ്ട് രക്ഷപെട്ടു.. അല്ലേൽ പിണക്കം ആകും എല്ലാവർക്കും..സ്നേഹം എന്തെന്ന് ആ നാട്ടുകാരാണ് എന്നെ പഠിപ്പിച്ചത്..
എൻ്റെ ബാല്യവും, കൗമാരവും ആ ഗ്രാമത്തിൽ ആയിരുന്നു.. ആമ്പൽ നിറഞ്ഞ കുളങ്ങളും, പച്ച വിരിച്ച പാടങ്ങളും, അയരാണി വിരിഞ്ഞ് നിൽക്കുന്ന കുന്നുകളും നിറഞ്ഞ ആ ഗ്രാമം ഒരു ഓർമ്മയായി ഇന്നും എൻ്റെ നെഞ്ചിൽ ഉണ്ട്.
അന്ന് ഒരു ഓണത്തിന് പൂക്കളം ഒരുക്കാൻ കൂട്ടുകാർക്ക് ഒപ്പം പോയപ്പോൾ അമ്മച്ചി മേടിച്ചു തന്ന വെള്ളി പാദസരം വയലിൽ കാണാതെ പോയതും ഒരു ഓർമ്മ.. മാത്രം.. പാടത്തിൽ ചിങ്ങക്കൊയ്ത്തു കഴിഞ്ഞാൽ മുട്ടുവരെ വെള്ളം നിറഞ്ഞിരിക്കും, അതിൽ വെളുപ്പും, ചുവപ്പും നിറം ഉള്ള വരികതിര് പൂക്കളും, ചവച്ചാൽ മധുരിക്കുന്ന കാക്കപ്പൂക്കളും.. ആമ്പലും നിറയെ ഉണ്ടാവും, അയരാണി, കൊങ്ങിണി, കോളാമ്പി, തുമ്പ, പാച്ചോറ്റി പിന്നെയും പേരറിയാത്ത കുറെ പൂക്കൾ.. മത്സരിച്ച് പറിച്ചു ഇലക്കുമ്പിളിൽ നിറച്ചു.. പോകാൻ നേരം വെയിൽ കൊണ്ട് മുഖം വാടി കരിഞ്ഞരിക്കും… സ്കൂൾ പൂട്ടിയിയുണ്ടായിരിക്കില്ല പരീക്ഷ അടുത്ത്… എന്നാലും.. പൂക്കള മത്സരത്തിൽ ഈ നസ്രാണി പെണ്ണ് തന്നെ ഒന്നാം സമ്മാനം മേടിച്ചിരിക്കും..
എല്ലാം ഒരു ഓർമ്മകൾ മാത്രം.. അന്നെത്തെ കൂട്ടുകാർ, അയൽ ബന്ധങ്ങൾ… രുചിഭേദം നിറഞ്ഞ പലഹാരങ്ങൾ എല്ലാം നാവിനു തുമ്പിൽ.. സ്നേഹം നിറഞ്ഞ അവരുടെ ഓർമ്മകൾ എൻ്റെ ജീവിതത്തിൻ്റെ വിലയും കൂടിയാണ്.. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആയിരുന്നു എനിക്ക് അപ്പന്റിക്സ് പൊട്ടിയത്.. ഞാൻ മരിച്ചെന്നു ആ ഗ്രാമം മുഴുവൻ അറിഞ്ഞു.. പക്ഷെ ദൈവദൂതനെ പോലെ ഒരു ഡോക്ടർ എൻ്റെ ജീവിതം തിരിച്ചു പിടിച്ചു.. നല്ലവരായ അയൽക്കാർ അപ്പച്ചൻ ഗൾഫിൽ ആയിരുന്ന സമയത്തു വേണ്ടത് ചെയ്തു എന്നെ രക്ഷിച്ചെടുത്തു… ഞാൻ ഇന്നും ആ ഗ്രാമത്തിൻ്റെതാണ്.. എൻ്റെ ജീവൻ്റെ തുടിപ്പ് അവിടെ ഇന്നും ഉണ്ട്..
എവിടെയോ.. എങ്ങനെയോ ഇവിടെ വരെ എത്തിയ എൻ്റെ ജീവിതത്തിൽ ചിലപ്പോ മനസ്സ് ഉരുകി ഞാൻ കരയുമ്പോൾ എനിക്ക് അവിടെയുള്ളവരെ ഓർമ്മ വരും.. ആരാണ് നമ്മുടെ അപ്പനും, അമ്മയും, കൂടപ്പിറപ്പുകളും.. നമ്മുടെ ജീവിതത്തിൽ കടന്നു പോകുന്ന ഓരോ വ്യക്തികൾ, ഓരോ സ്ഥലങ്ങൾ ഒരിക്കലും നമുക്ക് മണ്ണിൽ പോകും വരെ മറക്കാൻ… കഴിയില്ല എന്നത് ഒരു സത്യം അല്ലെ?
– പ്രീത ആൽബർട്ട്