നീയിന്ന് കുറെയധികം നടന്നതല്ലേ മോനെ, ആവശ്യത്തിന് വെള്ളവും കുടിച്ചു കാണില്ല.
മോളെ, മോനെ ഞാൻ നോക്കിക്കോളാം, നീ കിണറ്റിൽനിന്ന് കുളിക്കാനുള്ള വെള്ളം കോരി വെച്ചേക്ക്. പനിക്കൂർക്കയുടെ ഇല പറിച്ചെടുത്ത് അതിൻ്റെ നീര് പിഴിഞ്ഞെടുത്ത് വെള്ളത്തിൽ ചേർക്കാൻ മറക്കണ്ട ട്ടോ.
മോനെ, തലയും ദേഹവും നല്ലപോലെ തണുക്കുന്നതുവരെയും വെള്ളമൊഴിച്ചു കുളിച്ചാൽ ഈ ക്ഷീണമെല്ലാം മാറിക്കിട്ടും. അഥവാ മാറിയില്ലങ്കിൽ വൈദ്യരെ കണ്ട് മരുന്നു കഴിക്കാം.
അമ്മ പറഞ്ഞതുപോലെ കുളി കഴിഞ്ഞപ്പോഴേക്കും ക്ഷീണമെല്ലാം മാറി ഉൻമേഷം കൈവന്നതായി കൃഷ്ണദാന് അനുഭവപ്പെട്ടു.
തുടർന്ന് മകനെയുമെടുത്ത് മതിലിനരികിലൂടെ ചെടികളെ തൊട്ടും, പൂക്കളെ തലോടിയും സാവധാനം നടന്ന് സന്ധ്യവരെയുള്ള സമയം ചെലവഴിച്ചു.
സൂര്യൻ അസ്തമിക്കാറായതടെ പതിവു പോലെ കൃഷ്ണദാസൻ ചാരുപടിയിൽ ചെന്നിരുന്നു.
അധികം വൈകാതെ അമ്മയും ദേവകിയും കൃഷ്ണദാസൻ്റെ അരികിലെത്തി നാട്ടുകാര്യങ്ങളോരോന്നായി സംസാരിക്കാൻ തുടങ്ങി.
പെരുന്നാൾ സദ്യക്കു പുറമെ പള്ളിയും പള്ളിക്കൂടവും അമ്പല നിർമാണവുമെല്ലാം ചർച്ചാ വിഷയമായി.
മോനെ, ഞാൻ നാളെ ഹൈദറിൻ്റെ വീടുവരെയൊന്നു പോകുന്നുണ്ട്, അവന് സുഖമില്ലന്നല്ലേ നീപറഞ്ഞത്.?
അതെന്തായി എന്നറിയുകയും ചെയ്യാം, അവൻ്റെ ഉമ്മയെയും റംലയെയും കാണുകയും ചെയ്യാം,
അവരിവിടെ നിന്നും പോയിട്ട് മാസം ഒന്നാവാറായില്ലേ.
അമ്മപോകുന്നുണ്ടങ്കിൽ മോനെയും കൊണ്ട് ഞാനും കൂടെ വരാം.
എന്നാൽ ഞങ്ങടെ കൂടെ നീയുമങ്ങ് പോന്നേക്കു മോനെ
എവിടെയാ, എങ്ങനെയാ പള്ളിയുണ്ടാക്കേണ്ടത് എന്നൊക്കെ ഹൈദറുമായി സംസാരിച്ച് ഒരു തീരുമാനത്തിലെത്താലോ.
സന്ധ്യക്കു മുമ്പേ മടങ്ങിയെത്തുകയും ചെയ്യാം.
പിറ്റേദിവസം പതിവു ജോലികളെല്ലാം ചെയ്തു കഴിഞ്ഞതിനു ശേഷം അവർ ഹൈദറലിയുടെ വീട്ടിലേക്കു പുറപ്പെട്ടു.
മുറ്റത്ത് ചിതറിക്കിടക്കുന്ന കരിയിലകൾ അടിച്ചു വാരിക്കൂട്ടുന്നതിനിടയിൽ വഴിയരികിലൂടെ നടന്നടുത്തു കൊണ്ടിരിക്കുന്ന ദേവകിയുടെ മുഖം റംലയുടെ കാഴ്ചയിൽപ്പെട്ടു.
വരുന്നത് ദേവകിയാണെന്നു വ്യക്തമായതോടെ കയ്യിലുണ്ടായിരുന്ന ചൂല് താഴെവച്ച് അവരുടെ അടുത്തേക്ക് ഓടിച്ചെന്ന് ദേവകിയുടെ പക്കൽനിന്നും ഉണ്ണികൃഷ്ണനെ ഏറ്റുവാങ്ങി.
അമ്മയുടെ കൈ ചേർത്തുപിടിച്ച് സാവധാനം നടന്നു.
വീടെത്തുന്നതിനു മുമ്പായി ആമിനഉമ്മയും അവരുടെ അടുത്തെത്തി.
നടന്നു ക്ഷീണിച്ചതുകൊണ്ട് വീടിനകത്തേക്കു കയറുന്നതിനു മുമ്പായി അവർ മുറ്റത്തെ മുത്തശ്ശി പ്ലാവിൻ്റെ തണലിൽ വിശ്രമിച്ചു.
വൈകാതെ ഹൈദറലിയും അവരുടെ അടുത്തെത്തി. സംസാരത്തിനിടയിൽ റംല എഴുന്നേറ്റ് അടുക്കളയിൽ ചെന്ന് ഉപ്പും കാന്താരിമുളകുമിട്ട് തയ്യാറാക്കിയ മോരും വെള്ളം പാർവ്വതിയമ്മയുടെ കയ്യിൽ ഏൽപ്പിച്ചു.
സംസാരത്തിനിടയിൽ ഇളംകാറ്റേറ്റ് പ്ലാവിലകൾ പൊഴിഞ്ഞു വീഴുന്നത് ദേവകിയുടെ ശ്രദ്ധയിൽ പെട്ടു.
തലയ്ക്കുമുകളിൽ അൽപം ഉയരത്തിലായി പടർന്നു പന്തലിച്ചു കിടക്കുന്ന പ്ലാവിൻ കൊമ്പുകളിൽ പലയിടത്തായി തൂങ്ങിക്കിടക്കുന്ന ചക്കയും, ഒന്നിൽനിന്നും മറ്റൊന്നിലേക്കു ചാടിക്കൊണ്ടിരിക്കുന്ന അണ്ണാൻ കൂട്ടവും ചക്കക്കാലത്തെ ഓർമകളിലേക്ക് മനസ്സിനെ തിരികെ കൊണ്ടുപോകുന്നതായി ദേവകിക്ക് അനുഭവപ്പെട്ടു.
ദേവകി മുകളിലേക്കു നോക്കിയിരിക്കുന്നതു കണ്ടപ്പോൾ തന്നെ ഹൈദറലിക്ക് കാര്യമെന്തെന്നു മനസ്സിലായി.
അമ്മേ, ദേവകി മുകളിലേക്കു നോക്കിയിരിക്കാൻ തുടങ്ങിയിട്ട് കുറേനേരമായി, ലക്ഷണം കണ്ടിട്ട് പഴുത്ത ചക്കയൊരെണ്ണം കിട്ടിയാൽ ഈ ഇരുത്തത്തിൽ തന്നെ മുഴുവനായും തിന്നു തീർക്കുമെന്നാണ് എനിക്കു തോന്നുന്നത്.
നീ പറഞ്ഞതു നേരാമോനെ, പഴുത്തചക്ക കിട്ടിയാൽ പിന്നെ വയറുനിറയെ കഴിക്കുന്നതാണ് അവളുടെ ശീലം. അന്നത്തെ ദിവസം കഞ്ഞിയും ചോറുമൊന്നും അവൾക്ക് ആവശ്യം വരാറില്ല.
എന്നാൽപിന്നെ ഇന്നത്തെ ഉച്ചഭക്ഷണം പഴുത്തചക്ക തന്നെയാവാം.
നോമ്പായതുകൊണ്ടാണ് ഞാനതൊന്നും പറിച്ചെടുക്കാത്തത്. ഇനിയിപ്പോ ഇന്നത്തെ ഞങ്ങളുടെ നോമ്പുതുറയും ചക്കകൊണ്ടാകാം.
ദേവകിയ്ക്കു മാത്രമല്ല,റംലക്കും ചക്ക ഇഷ്ടപ്പെട്ട ദക്ഷണം തന്നെയാണമ്മേ.
സമയം ഉച്ചയാവാറായിട്ടുണ്ട് പാർവ്വത്യേ, ഇവിടെയിങ്ങനെ വർത്തമാനം പറഞ്ഞോണ്ടിരുന്നാൽ നേരം പോകുന്നതറിയില്ല. നമുക്ക് അകത്തേക്കിരിക്കാം.
റംല മോളെ, മോന് വിശക്കുന്നുണ്ടാകും. അൽപം കുറിയരിയെടുത്ത് കഞ്ഞി ഉണ്ടാക്കി കൊടുത്താൽ മോൻ്റെ വിശപ്പും ക്ഷീണവുമെല്ലാം മാറിക്കിട്ടും.
മോനെ ഹൈദറേ.
എന്താഅമ്മേ.?
ഞങ്ങളിങ്ങോട്ടു വന്നതിൻ്റെ ഉദ്ദേശം നിങ്ങളെയൊക്കെ കാണുകയ്യെന്നതു മാത്രമല്ല,വേറെ ചിലതു പറയാൻ വേണ്ടിയിട്ടു കൂടെയാ.
അതിനെന്താ പറഞ്ഞോളൂ.
മോനെ, നമ്മുടെ സൗകര്യത്തിന് ഇവിടെയൊരു പള്ളിയും അമ്പലവും പള്ളിക്കൂടവുമെല്ലാം ഉണ്ടാക്കുന്നതിനെക്കുറിച്ച് നമ്മൾ സംസാരിച്ചിരുന്നത് നിനക്കോർമ്മയില്ലേ,? നമുക്കതങ്ങ് ഉണ്ടാക്കാം.
അത്താണിക്കലെ സ്ഥലം അതിനു വേണ്ടി ഉപയോഗിക്കാം. കിഴക്കുവശത്ത് അമ്പലവും പടിഞ്ഞാറുവശത്ത് പള്ളിയും രണ്ടിനുമിടയിലായി പള്ളിക്കൂടവും പണിയാം.
കടവിൻ്റെ ഭാഗത്ത് ഒരേക്കർ മാറ്റിയിട്ടാൽ കച്ചവടത്തിനു മാത്രമല്ല അമ്പലത്തിലെയും പള്ളിയിലെയും കാര്യങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യാം, അമ്പലവും പള്ളിയും നിങ്ങളെല്ലാം ചേർന്ന് ഉണ്ടാക്കണം, ആവശ്യമായ കല്ലും മരവും നമ്മുടെ കിഴക്കേ പറമ്പിൽ നിന്നെടുക്കാം,
പള്ളിക്കൂടത്തിൻ്റെ പണികൾക്കാവശ്യമായ മുഴുവൻ ചെലവും ദേവകി ഏറ്റിട്ടുണ്ട്. കല്ലും മരവും വെട്ടിയെടുക്കുമ്പോൾ അതിന്നുള്ളതു കൂടെകാണണം.
ഇവിടെയുള്ളവർക്കു ചെയ്യാനറിയാത്ത പണിക്കുമാത്രം പുറമെ നിന്നുള്ളവരെവിളിക്കാം. അവരുടെ കൂലിയെത്രയാണെന്നു വച്ചാൽ അതും നമുക്ക് കൊടുക്കാം.
അച്ഛൻ സമ്പാദിച്ചുവച്ച സ്വർണ്ണത്തിൽ നിന്ന് അൽപമെടുത്തു വിറ്റാൽ തന്നെ അതിനുള്ളതുണ്ടാകും.
പെട്ടിയിൽ കുറെയധികം സ്വർണ്ണമുണ്ടായിട്ട് നമുക്കെന്താ മോനെ ഗുണമുള്ളത്.?
അടുത്ത നോമ്പിനു മുമ്പായി നമുക്കതിൻ്റെയെല്ലാം പണി പൂർത്തിയാക്കണം.
പെരുന്നാൾ സദ്യക്കു ശേഷം അവിടെ കൂടിയവരോട് നമുക്കിതു പറായാം.
പള്ളി നിർമ്മാണത്തിൻ്റെ കാര്യങ്ങൾ മോൻ നോക്കണം, സഹായത്തിന് ഉമ്മർക്കയെയും കൂട്ടാം.
അമ്പലത്തിൻ്റെ കാര്യം കൃഷ്ണൻ നോക്കും, സഹായത്തിന് ഗോവിന്ദനയും കൂട്ടാം.
അതിൻ്റെ പേരിൽ പാടത്തെയും പറമ്പിലെയും പണികൾ മുടങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധവേണം.
എനിക്കും ആമിനക്കുട്ടിക്കും വയസ്സൊരു പാടായി. മരിക്കുന്നതിനു മുമ്പായി ഞങ്ങൾക്കതൊക്കെയൊന്നു പൂർത്തിയായി കാണണം.
ഞങ്ങളനുഭവിച്ച ബുദ്ധിമുട്ടുകളൊന്നും നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലും പറ്റില്ല മക്കളേ.
ആ, അതൊക്കെയൊരുകാലം. ഇപ്പോയിത് നിങ്ങളുടെ കാലമാണ്. ഈ നാടിനും നാട്ടുകാർക്കും എന്താണോവേണ്ടത്, അതിൽ നിങ്ങളെക്കൊണ്ട് ചെയ്യാൻ പറ്റുന്നതൊക്കയും നിങ്ങൾ ചെയ്തുകൊടുക്കണം.
അക്കാര്യത്തിൽ നിങ്ങളുടെ അച്ഛനെയും ഉപ്പയെയും നിങ്ങൾക്ക് മാതൃകയാക്കാം.
അവരുടെ കൂട്ടുകെട്ടും സൻമനസ്സുമാണു മക്കളേ ഈനാടും ഇവിടെയുള്ളവരും ഇന്നനുഭവിക്കുന്നത്.
ആമ്യേ, നേരം ഉച്ചകഴിഞ്ഞു. ഇനിയും ഞങ്ങളിവിടെ സംസാരിച്ചുനിന്നാൽ വീട്ടിലെത്താൻ സന്ധ്യയാകും. പശുക്കളെ കയറഴിച്ചുവിട്ടിട്ടാണ് ഞങ്ങളിങ്ങോട്ടുപോന്നത്,
വാഴയും മറ്റുമെല്ലാം ഒടിച്ച് നശിപ്പിച്ചിട്ടുണ്ടാകുമോ ആവോ.
റംല മോളെ, ഹൈദറലി പള്ളിയിലേക്കു പുറപ്പെട്ടാലുടൻ ഉമ്മയോടൊപ്പം നീയുമങ്ങോട്ടുവരണട്ടോ. വീട്ടിൽ നിന്ന് നമുക്കൊരുമിച്ച് അത്താണിക്കലേക്കു പോകാം.
പശുക്കളെ ശ്രദ്ധിക്കാൻ ഉമ്മർക്കയോടു പറഞ്ഞേൽപ്പിച്ചിരുന്നെങ്കിൽ ഇന്നിവിടെ താമസിച്ച് നാളെതിരിച്ചു പോകാമായിരുന്നല്ലോ അമ്മേ.?
ഇങ്ങോട്ടു പോരാൻ നേരത്ത് ഞാനതൊന്നും ഓർത്തില്ല മോളെ. സാരല്ല, അതൊക്കെ ഇനിയുമാവോലോ,
നോമ്പും പെരുന്നാളുമെല്ലാം ഇനിയും ഉണ്ടാവുമല്ലോ.
ആമ്യേ, ഞങ്ങൾ ഇറങ്ങാണേ.
റംല ഉണ്ണികൃഷ്ണനെയുമെടുത്ത് അൽപ ദൂരം അവരോടൊപ്പം നടന്നതിനു ശേഷം അവരെ യാത്രയാക്കി.
അത്താണിക്കലെ കാര്യങ്ങളെല്ലാം ഉമ്മർക്ക വേണ്ടവിധം ശ്രദ്ധിക്കുന്നതു കൊണ്ട്
കൃഷ്ണദാസൻ വീടിന്റെ വരാന്തയിലും മുറ്റത്തുമായി മകനോടൊപ്പം സമയം ചെലവഴിച്ചു.
വഴിയിലൂടെ ആരെല്ലാമോ നടന്നു പോകുന്നുണ്ടെന്നാണ് എനിക്കു തോന്നുന്നത്. കുട്ടികളുടെ ശബ്ദവും കേൾക്കുന്നുണ്ട്. നിങ്ങളൊന്നു പുറത്തേക്കിറങ്ങി കാര്യമെന്താണെന്നന്വേഷിച്ചു നോക്കൂ.
ഞാനൊരുശബ്ദവും കേട്ടില്ലല്ലോ ദേവകീ,?
ഏതായാലും നീ കേട്ടതല്ലേ, ഞാനൊന്നു നോക്കിയിട്ടു വരാം.
കൃഷ്ണദാസൻ റാന്തൽ വിളക്കുമായി വഴിയരികിലേക്കു ചെന്നു.
കത്തിച്ചു പിടിച്ച ഓലച്ചൂട്ടുമായി ഒരു സംഘം ആളുകൾ അകലെ നടന്നെത്തിയിരിക്കുന്നതായി കൃഷ്ണദാസനു മനസ്സിലായി,
വീട്ടിലേക്കുതിരിച്ചുകയറാൻ ഒരുങ്ങവേ മറ്റൊരു സംഘം അതുവഴി വരുന്നത് കൃഷ്ണദാസൻ്റെ ശ്രദ്ധയിൽപെട്ടു. വൈകാതെയവർ കൃഷ്ണദാസൻ്റെ സമീപമെത്തി.
ഈ സമയത്ത് നിങ്ങളെല്ലാം ചേർന്ന് എങ്ങോട്ടാണ് പോകുന്നത്.? വേറെയും ചിലർ ഇങ്ങനെ പോകുന്നുണ്ടായല്ലോ, എന്താകാര്യം.?
(തുടരും…)
– K.M സലീം പത്തനാപുരം