പണ്ട് … പണ്ട് ….
മുത്തശ്ശൻ്റെ കൂർക്കം വലി.
T. V .യിൽ ഹിന്ദി സിനിമ
പാട്ടും ഇടിയും ഇല്ല ബോറടിക്കുന്നു.
ഹിന്ദി അറിയാത്തതുകൊണ്ട് കൂർക്കം വലി സിനിമയുടെ ആസ്വാദനത്തിന് തടസ്സമായില്ലാ.
” അരുത്…. അരുത് നിങ്ങളെ ഞാൻ അതിന് സമ്മതിക്കുകയില്ല”
മുത്തശ്ശൻ ഉറക്കത്തിൽ പിറുപിറുക്കുന്നു.
“എന്താ മുത്തശ്ശാ ?”
മുത്തശ്ശൻ്റെ മുതുകത്ത് തട്ടി ചോദിച്ചു.
മുത്തശ്ശൻ ചുറ്റുപാടും പകപ്പോടെ നോക്കി.
” കുഞ്ഞേ ഉറക്കത്തിൽ ഞാനൊരു സ്വപ്നം കണ്ടു ”
“എന്താണ് കണ്ടത്?”
“അത് ….. അത് ”
ഞാൻ T. V. ഓഫാക്കി.
“ഏതാനും വെള്ള പട്ടാളക്കാർ നമ്മുടെ രാജ്യത്തെ ചവിട്ടിമെതിച്ച് ചിന്നഭിന്നമാക്കുന്നു”
മുത്തശ്ശൻ കിതയ്ക്കുന്നു.
” അവർ പിഞ്ചുകുഞ്ഞുങ്ങളേയും സ്ത്രീകളേയും ദൂരേയ്ക്ക് തട്ടികൊണ്ട് പോകുന്നു. അവർ കരയുമ്പോൾ വെള്ളക്കാർ ആർത്തട്ടഹസിക്കുന്നു. പുരുഷന്മാരേ ചങ്ങലയ്ക്കിട്ടുന്നു. അനുസരിക്കാത്തവരെ കഴുത്ത് ഞെരിച്ച് കൊല്ലുന്നു. പിന്നേ…. പിന്നേ എനിക്ക് കാണുവാനുള്ള ശക്തിയില്ലാ കുഞ്ഞേ ”
അമ്മ മുത്തശ്ശന് തണുത്ത വെള്ളം കൊടുത്തു.
“എനിക്കൊന്നും മനസ്സിലാകുന്നില്ല മുത്തശ്ശാ ”
“ഞാൻ പറഞ്ഞു തരാം … നാം സൂക്ഷിച്ചില്ലെങ്കിൽ സ്വപ്നം പോലെ ഭവിക്കും. ബ്രിട്ടീഷ്‌കാരുടെ അടിമകളായിരുന്ന നമ്മൾ സ്വാതന്ത്ര്യം നേടി.ആസ്വാതന്ത്ര്യം ദുർവിനിയോഗം ചെയ്താൽ ഒരു പക്ഷേ…. ”
മുത്തശ്ശൻ പറഞ്ഞു തീരുന്നതിനു മുൻപേ മുറ്റത്ത് സൈക്കിൾ ബെല്ലിൻ്റെ ശബ്ദം.
“മുത്തശ്ശാ പോസ്റ്റ് മേനാ ”
“ദാ ഇവിടെ ഒപ്പിട്ടു കൊള്ളൂ …. ഇന്നാ പണം. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിനുള്ള പെൻഷൻ ”
മുത്തശ്ശൻ പെൻഷൻ തുക വാങ്ങി.
“എന്തിനാ മുത്തശ്ശാ കാശ് വാങ്ങിയത്?”
“സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവർക്കുള്ള പെൻഷനാ. ഞാൻ കുറച്ച് മുൻപ് കണ്ട സ്വപ്നം യഥാർത്ഥ്യമാകുമോ കുഞ്ഞേ? നിങ്ങളിലാണ് രാഷ്ട്രത്തിൻ്റെ ഭാവി. നിങ്ങളുടെ പ്രവ്യത്തിയെ ആശ്രയിച്ചിരിക്കും ഫലങ്ങളും. ഞാൻ കണ്ടത് എപ്പോഴും സ്വപ്നമായിരിക്കണം ഒരിക്കലും യഥാർത്ഥ്യമാകരുത്.”
“ഇല്ല മുത്തശ്ശാ ഇല്ല ”
മുത്തശ്ശനെ ഞാൻ സമാധാനിപ്പിച്ചു
– ആന്റോ കവലക്കാട്ട്