നിരത്തുവക്കത്ത് നിന്ന് പലരും ആ വീട്ടിലേക്ക് നോക്കി നിന്നു. ജനലഴികൾ പിടിച്ചു കയറി അകത്തേക്ക് നോക്കി അവൻ “രമേച്ചീ ” എന്ന് ഉച്ചത്തിൽ വിളിച്ചു. ആരും വീട്ടിൽ ഇല്ലെന്ന് തോന്നി. അരമണിക്കൂറോളം അവൻ അലറി വിളിച്ചു കൊണ്ടേയിരിക്കുകയായിരുന്നു. നോക്കി നിന്നവരെ അവൻ ചീത്തവിളിക്കാനും കല്ലെറിയാനും തുടങ്ങിയപ്പോൾ പലരും പിറുപിറുത്തുകൊണ്ടു പിരിഞ്ഞു പോകാൻ തുടങ്ങി. പിന്നീടവൻ രമ്യയുടെ തറവാട്ടു വീട്ടിലേക്ക് കയറി വന്നു കാലു വേച്ച് നടന്നുവന്ന അവൻ്റെ മുഖം കരുവാളിച്ചിരുന്നു. ആരും ഒന്നും മിണ്ടിയില്ല. പുറത്തെ കുളിമുറി വാതിൽ തുറന്നു നോക്കിയശേഷം ചോദിച്ചു രമ്യേച്ചി എങ്ങു പോയി ” ഞങ്ങൾക്കറിയില്ല എന്ന് മാത്രം വീട്ടുകാർ പറഞ്ഞു ” കുളിക്കാത്തോണ്ട് ഇന്നലെ ഏട്ത്തിയമ്മ എനിക്കൊന്നും തന്നില്ലേച്ചി എന്നു പറഞ്ഞു കരയാൻ തുടങ്ങി.
ശാന്തിക്ക് ഞാൻ ചോറുതരാം എന്ന് രമ്യയുടെ ഏട്ടത്തി പറഞ്ഞു ഒന്നും പറയാതെ അവൻ അനുസരിച്ചു. പിന്നീട് ദുഃഖത്തോടെ പോയി.
ശാന്തിയെന്ന ശ്യാമൻ കുറച്ചു വൈകല്യമുള്ളവനാണ്. വലിച്ചു നടക്കുന്ന, ഒരു കാൽ വെച്ച് മുണ്ടേല ഗ്രാമത്തിലെ എല്ലാ വീട്ടിലുമവൻ കയറിയിറങ്ങും. അമ്മയും, അച്ഛനുമില്ല എങ്കിലും ചേട്ടൻ നല്ല പോലെ അവനെ നോക്കിയിരുന്നു. അലഞ്ഞു നടന്നു വന്നാൽ കുളിക്കാൻ മടിയാണ്. കുളിച്ചാലേ ചോറു തരൂ എന്നു പറയുമ്പോ മാത്രം ഏട്ടത്തിയമ്മയെ ശപിച്ച് കുളിക്കും. ഏതു വീട്ടിൽ നിന്നും അവൻ എടുക്കുന്നത് കടലാസും കാർബോഡുമാണ്. പട്ടമുണ്ടാക്കി തുള്ളിച്ചാടി പട്ടം പറത്തി ചിരിച്ചാർക്കുക അതാണവൻ്റെ ഹോബി.
ഒരു കല്യാണത്തിന് അവൻ അലറി വിളിക്കുന്നത് കേട്ടു. ആരോ അവനെ മന്ദബുദ്ധി എന്നു വിളിച്ചതിനായിരുന്നു അത്.ആരൊക്കെയോ പിടിച്ചു മാറ്റുമ്പോഴേക്കുമവൻ അപസ്മാര കൊണ്ട് വിറച്ചു വീണു പോയിരുന്നു.
രമ്യേച്ചിക്ക് വീക്കിലികളും, പുസ്തകങ്ങളും ആരെങ്കിലും കൊടുക്കുന്ന മിട്ടായികളും അവൻ കൊണ്ടുചെന്നു കൊടുക്കും. അവൾ വാങ്ങിക്കും വേദനയുള്ള കാൽതിരുമ്മിക്കും. എപ്പോഴും മൂന്നും നാലും പ്രാവശ്യം അവളുടെ വീട്ടിൽ വരും. ഒരു ദിവസം അവളുടെ ഭർത്താവ് അവനെന്തിനാ ഇങ്ങനെ കൂടെ കൂടെ വരുന്നതെന്നു ചോദിച്ച് ചീത്തപറഞ്ഞു. അതിനു ശേഷം അവൾ വാതിലടച്ചു കുറ്റിയിടാൻ തുടങ്ങി. ഒരു ചായയോ പലഹാരമോ അവൾ അവന് എന്നും കൊടുത്തിരുന്നു. അതാണവന് ഹാലിളകിയത്.
പാവം ശാന്തി ഇപ്പോൾ എവിടെയും പോകാറില്ല. അവൻ്റെ ചേട്ടൻ കൊറോണയ്ക്കു ശേഷം അവനോട് ഇനിയൊരിക്കലും പുറത്തുപോകരുതെന്ന് വിലക്കി. ഇപ്പോൾ അവൻ നിരത്തിലൂടെ പോകുന്നവരെ നോക്കി കൈകാണിച്ച് ലോഹ്യം പറയും അത്രമാത്രം.












