ഇനി അടുത്തത് കുരിശുമലപള്ളിയിലെ പൊൻകുരിശ്… അയാൾ മനസ്സിലുറപ്പിച്ചു. അയാളെക്കുറിച്ച് പറഞ്ഞില്ലല്ലോ… ഒറ്റവാക്കിൽ പറഞ്ഞാൽ മോഷണം എന്നത് തൻ്റെ കർമമേഖലയായി തിരഞ്ഞെടുത്ത, കുറച്ചുവർഷങ്ങൾക്കകം തന്നെ ആ കലയിൽ വൈദഗ്ധ്യം നേടിയെടുത്ത മോഷ്ടാവ്. എല്ലാ കള്ളന്മാരെയും പോലെതന്നെ ജീവിതസാഹചര്യങ്ങൾ കള്ളനാക്കി മാറ്റിയവൻ. സാമാന്യം ഭേദപ്പെട്ട രീതിയിൽ കൃത്യം നടത്തുന്നതു കൊണ്ട് തന്നെ, മോഷണം തുടങ്ങിയ ആദ്യനാളുകളിൽ രജിസ്റ്റർ ചെയ്യപ്പെട്ട ഒന്നോ രണ്ടോ പെറ്റിക്കേസുകളല്ലാതെ മറ്റ് കേസുകളൊന്നുമില്ല. അയാളുടെ മോഷണ രീതിയനുസരിച്ച്, തട്ടിപ്പറിക്കാനോ, ആളുകളെ ഉപദ്രവിക്കാനോ ശ്രമിക്കാറുമില്ല. തികച്ചും സമാധാനപൂർണമായ മോഷണങ്ങൾ! അതും മാസത്തിൽ ഒന്നോ രണ്ടോ. വ്യക്തമായ പഠനത്തിലൂടെ, കൃത്യമായി ആസൂത്രണം നടത്തിചെയ്യുന്ന മോഷണ ശ്രമങ്ങൾ പാഴായിട്ടുള്ളത് വിരലിലെണ്ണാവുന്നവ മാത്രം.
അങ്ങനെയിരിക്കെയാണ് കുരിശുമലപള്ളിയിലെ പൊൻകുരിശ് അയാളുടെ മനസ്സിൽ തെളിഞ്ഞുവന്നത്. അഞ്ചാറ് വർഷം മുൻപ് പള്ളിയിലെ അൾത്താരയിൽ സ്ഥാപിക്കപ്പെട്ടത്. ആ കുരിശ് സ്ഥാപിച്ചതിൻ്റെ വാർത്ത അയാൾ പത്രത്തിലൂടെ അന്നേ അറിഞ്ഞതാണ്. അയാളുടെ മോഷണ രീതിയെപ്പറ്റി നേരത്തെ പറഞ്ഞത് പോലെ, ഏതെങ്കിലും ഒരു കാര്യം മനസ്സിൽ ഉടക്കിയാൽ അത് അപ്പോൾ തന്നെ പ്ലാൻ ചെയ്ത് നടത്തുന്നതല്ല അയാളുടെ ശീലം. ആ ഒന്നിനുവേണ്ടി വർഷങ്ങൾ ക്ഷമയോടെ കാത്തിരിക്കാൻ അയാൾക്ക് യാതൊരു മടിയുമില്ല. അതുകൊണ്ടാണ് ആറു വർഷങ്ങൾക്കിപ്പുറം അയാൾ ആ മോഷണം പ്ലാൻ ചെയ്തിരിക്കുന്നത്. അതും കൂടാതെ, ഒരു പ്രദേശത്ത് തന്നെ നിരന്തരം മോഷണം നടത്തി പിടിയിലാകാൻ തീരെ താൽപ്പര്യമില്ലാത്തത് കൊണ്ട് ഒരു സ്ഥലത്ത് ശ്രമം വിജയിച്ചുകഴിഞ്ഞാൽ പിന്നെ കുറഞ്ഞത് രണ്ടോ മൂന്നോ വർഷങ്ങൾ കഴിഞ്ഞേ ആ ഭാഗത്തേയ്ക്ക് വരിക തന്നേയുള്ളൂ! ഇതൊക്കെത്തന്നെയാണ് അയാളുടെ വ്യത്യസ്ത രീതിയിലുള്ള മോഷണങ്ങളുടെ പിന്നിലെ വിജയ രഹസ്യങ്ങൾ.
അന്ന് വൈകീട്ട് ഏകദേശം ഏഴ് മണിയോടെ അയാൾ കുരിശുമല പള്ളിക്കവലയിൽ എത്തി. രാത്രി പന്ത്രണ്ട് മണിക്ക് ശേഷമേ അയാളുടെ ഓപ്പറേഷൻ തുടങ്ങുകയുള്ളൂ. അതുവരെ ശാന്തമായി, ക്ഷമയോടെ കാത്തിരിക്കും. ദിവസങ്ങൾക്കുമുമ്പ് തന്നെ, ആ പ്രദേശത്ത് വന്ന് പള്ളിയെയും വികാരിയച്ചനെക്കുറിച്ചുമെല്ലാം സമഗ്രമായ ഒരന്വേഷണം നടത്തിയിരുന്നു അയാൾ. അതുകൊണ്ടുതന്നെ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുമില്ല. രാത്രി നന്നേ ഇരുട്ടുന്നത് വരെ പള്ളിപരിസരത്ത് എവിടെയെങ്കിലും ചുറ്റിക്കറങ്ങുക… അതേ ചെയ്യേണ്ടതുള്ളൂ! എട്ട് മണിയോടെ കവലയിലെ ഹോട്ടലിൽ കയറി അയാൾ വിശപ്പടക്കി. ശേഷം, ആ പരിസരത്ത് തങ്ങാതെ, അടുത്ത സ്റ്റോപ്പിലേക്ക് വെറുതെ നടന്നു. ആർക്കും ഒരു സംശയവും തോന്നിപ്പിക്കരുതല്ലോ! ഇരുട്ട് കള്ളന്മാർക്ക് ഒരനുഗ്രഹം തന്നെയാണ്. ആരും തിരിച്ചറിയില്ലെന്നു മാത്രമല്ല ഇരുട്ട് കനക്കും തോറും റോഡിലെ തിരക്കും കുറയും. പന്ത്രണ്ട് മണിയാകാൻ അയാൾ കാത്തിരുന്നു. ഒരു കള്ളന് ഏറ്റവും കൂടുതലായി വേണ്ടത് ക്ഷമയാണ്… അത് വർഷങ്ങൾക്ക് മുൻപേ സാഹചര്യങ്ങൾ അയാളെ പഠിപ്പിച്ചത് കൊണ്ടും ക്ഷമിച്ചിരിക്കാനുള്ള കഴിവ് അതേപടി ജീവിതത്തിൽ പ്രാവർത്തികമാക്കുവാൻ കഴിഞ്ഞതു കൊണ്ടുമാണ് അയാൾ ഇന്ന് തികഞ്ഞ ഒരു കള്ളനായി മാറിയിട്ടുള്ളത്.
സമയം പന്ത്രണ്ട് മണിയോടടുക്കുന്നു. ഓപ്പറേഷൻ തുടങ്ങാനുള്ള നേരമായി. പള്ളിയിലെയും അനുബന്ധ കെട്ടിടങ്ങളിലെയും ലൈറ്റുകൾ പകുതി മുക്കാലും അണഞ്ഞു കഴിഞ്ഞു. പൊൻകുരിശ് സ്ഥാപിച്ചത് മുതൽ സ്ഥിരമായി സെക്യൂരിറ്റിയുണ്ട്. ഒന്നല്ല, രണ്ടുപേർ. ഒരാൾ ഒരാഴ്ചയായി ലീവിലാണെന്ന് അയാൾ അന്വേഷണത്തിൽ മനസ്സിലാക്കിയിട്ടുണ്ട്. മറ്റെയാൾ മുൻവശത്തെ ക്യാബിനിൽ അലസമായി ഇരിക്കുന്നു.
പള്ളിയുടെ പുറകുവശം കുന്നിൻ ചെരിവിലേക്ക് നീളുന്നു. കവലയിൽ നിന്ന് പടിഞ്ഞാറേയ്ക്ക് തിരിയുന്ന റോഡ് ചുറ്റിക്കറങ്ങിയാൽ കുന്നിൻ ചെരിവിലേയ്ക്കെത്താം. അവിടുന്ന് കഷ്ടിച്ച് ഒന്നൊന്നര കിലോമീറ്റർ പാത പള്ളിയുടെ പുറകിലെ സെമിത്തേരിയുടെ അടുത്ത് അവസാനിക്കുന്നു. അയാൾ ആ വഴി തിരഞ്ഞെടുത്തു. സെക്യൂരിറ്റി അയാളുടെ കൃത്യത്തിന് തടസ്സമുണ്ടാക്കുമെന്ന് കരുതിയിട്ടല്ല, വെറുതെ ഒരു മൽപ്പിടുത്തത്തിന് അയാൾക്ക് ഉദ്ദേശമില്ല!!
പന്ത്രണ്ടരയോടെ അയാൾ സെമിത്തേരിക്ക് അടുത്തെത്തി. ചുമലിൽ തൂക്കിയിരുന്ന ബാഗ്, അധികം ശബ്‍ദമുണ്ടാക്കാതെ അയാൾ ചുറ്റുമതിലിലൂടെ അകത്തേയ്ക്കിട്ടു. എന്നിട്ട്, സാമാന്യം ഉയരമുള്ള മതിൽ, വലിയ പ്രയാസമില്ലാതെ ചാടിക്കടന്നു. സെക്യൂരിറ്റി ജീവനക്കാരൻ ഒന്നും അറിഞ്ഞമട്ടില്ല. നല്ലത്! കോമ്പൗണ്ടിലെ ഒട്ടുമിക്കലൈറ്റുകളും അണഞ്ഞിരിക്കുന്നു. അനുയോജ്യമായ സമയം! ഏതുവിധേനയും പള്ളിയുടെ ഹാളിൽ പ്രവേശിക്കുക, കുറച്ചധികം പണിപ്പെടേണ്ടി വരും ആ പൊൻകുരിശ് ഇളക്കുവാൻ. അത്രയ്ക്ക് ദൃഡമായാണ് അത് സ്ഥാപിച്ചിരിക്കുന്നത്. എങ്കിലും തൻ്റെ ഇച്ഛാശക്തിക്കും ബാഗിലുള്ള പണിയായുധങ്ങൾക്കും വഴങ്ങാത്ത കുരിശുണ്ടോ? അയാൾ ഉള്ളിൽ ഊറിച്ചിരിച്ചു.
അസാമാന്യ വൈദഗ്ദ്ധ്യത്തോടെ പിൻവശത്തെ വാതിൽ തുറന്ന്, പല മുറികളിലൂടെ സഞ്ചരിച്ച് ഒടുവിലയാൾ ഹാളിൽ എത്തിച്ചേർന്നു. ഹാളിലെ അരണ്ട വെളിച്ചം തട്ടി, അൾത്താരയിലെ കുരിശ് വെട്ടിത്തിളങ്ങുന്നു! ഇനിയാണ് കടമ്പ! കുറഞ്ഞസമയത്തിനുള്ളിൽ ആരുമറിയാതെ കുരിശിളക്കണം! അയാൾ ബാഗ് താഴെ വച്ചിട്ട് പതുക്കെ കുരിശിനടുത്തേയ്ക്ക് നീങ്ങി. സസൂക്ഷ്മം അവിടെയാകെയൊന്നു നിരീക്ഷിച്ചതിനുശേഷം വലുത് കൈകൊണ്ട് കുരിശിൽ തൊട്ടു.
“ആരാണത്? അവിടെ എന്തു ചെയ്യുന്നു?” പുറകിൽ നിന്ന് കേട്ട മുഴക്കമുള്ള ശബ്ദത്തിലേയ്ക്ക് അയാൾ ഞെട്ടലോടെ വെട്ടിത്തിരിഞ്ഞു! തന്നിൽനിന്ന് ഏകദേശം പത്തടി മാറി ഒത്ത ഉയരവും വണ്ണവുമുള്ള ആൾ രൂപം! ആ രൂപം വളരെ പതുക്കെ, മുന്നിലേക്ക്, അയാൾക്കരികിലേയ്ക്ക് നടന്നടുത്തു. പള്ളിയിലെ വികാരിയച്ചനല്ല, അച്ചൻ്റെ മുഖം അയാൾ അടുത്തിടെ പലതവണയായി പള്ളിയിലെത്തി, കണ്ട് മനസ്സിലുറപ്പിച്ചതാണ്. ഇത് ഏതാണ്ട് എഴുപത് വയസ്സ് കഴിഞ്ഞ, വിശ്രമജീവിതത്തിൽ പ്രവേശിച്ച ഒരു കിഴവൻ ഫാദർ. അപ്രതീക്ഷിതമായി പിടിക്കപ്പെട്ടിരിക്കുന്നു എന്ന് പെട്ടെന്ന് അയാൾക്ക് തോന്നി! “ഈ കുരിശ് മോഷ്ടിക്കാനാണോ വന്നത്? അങ്ങനെയെങ്കിൽ നിൻ്റെ മോഹം നടക്കില്ല! അതിന് നീ വെറുതെ മിനക്കെടേണ്ട!” അയാളുടെ ചിന്തകളെ മുറിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
“ഹും! പടുകിഴവൻ പറയുന്നത് കേട്ടില്ലേ! അതും ഇത്ര സമർത്ഥനായ തന്നോട്! തൻ്റെ ഒറ്റയടിക്ക് ആരും ബോധരഹിതനാകും, അതുമല്ലെങ്കിൽ തൊണ്ടക്കുഴി നോക്കിയുള്ള ഒരു പിടുത്തം! തീർന്നു കിഴവൻ്റെ കഥ!” അയാൾക്ക് ചിരിവന്നു.
“നിൻ്റെ പേരെന്താണ്? ” കിഴവൻ്റെ ചോദ്യം! വെളുത്ത പഞ്ഞിപുരികങ്ങൾക്ക് താഴെ, അയാളെത്തന്നെ ഉറ്റുനോക്കുന്ന കഴുകൻ കണ്ണുകൾ! ഫാദറിൻ്റെ കുത്തുന്നനോട്ടം തൻ്റെ ആത്മാവിലേയ്ക്കാണ് തുളച്ചുകയറുന്നതെന്ന് അയാൾക്ക് തോന്നി! ആ ചോദ്യത്തിന് മറുപടി പറയാൻ അയാൾ ഒന്നു സംശയിച്ചു. ഏതായാലും പിടിക്കപ്പെട്ടു. പിന്നെയെന്തിനാണ് അനാവശ്യ സംസാരം? ഒന്നുകിൽ കിഴവനെ അടിച്ചു താഴെയിട്ടിട്ട് പൊൻകുരിശുമായി സ്ഥലംവിടുക! അതല്ലെങ്കിൽ അർത്ഥമില്ലാത്ത സംഭാഷണം വെറുതെ ദീർഘിപ്പിക്കുക! രണ്ടാമത്തേത് ആവശ്യമില്ലാത്തതാണ്! എന്നാൽ ആദ്യത്തെ ഓപ്ഷൻ, കിഴവനെ വകവരുത്തിയിട്ട് കുരിശുമായി രക്ഷപെടുക എന്നത് അത്ര ചെറിയ സംഗതിയല്ല! രാത്രിയിൽ ഉണർന്നിരിക്കുന്ന വൃദ്ധൻ കൂമനെപ്പോലെയാണ്! ഈ നട്ടപ്പാതിരയ്ക്ക്, ഹാളിലെ അരണ്ടവെളിച്ചത്തിൽ ഉറങ്ങാതെ തനിച്ചിരിക്കണമെങ്കിൽ ഈ മനുഷ്യൻ നിസ്സാരക്കാരനല്ല! കിഴവൻ ഫാദർ ഈ അസമയത്ത് ഉണർന്നിരിക്കുന്നു എന്നത് പള്ളിയിലെ മറ്റ് അന്തേവാസികൾക്കും അറിയാമായിരിക്കും. ഫാദർ ഇപ്പോൾ ഈ സമയത്ത് ഉറങ്ങാതിരിക്കുന്നതിനും അയാളും ഫാദറും തമ്മിലുള്ള ആ കൂടിക്കാഴ്ച്ചയ്ക്കും ചിലപ്പോൾ സാക്ഷിയുണ്ടാവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല!
“നിൻ്റെ പേര് പറഞ്ഞില്ല!” ഫാദർ വിടുന്ന മട്ടില്ല! അയാൾ രണ്ടുനിമിഷം ആലോചിച്ചു. എന്നിട്ട് പറഞ്ഞു… ജോൺ, ജോൺ മാത്യൂസ്! “നിൻ്റെ അപ്പൻ്റെ പേരല്ല ഞാൻ ചോദിച്ചത്! നിൻ്റെ പേരാണ്!” ഫാദറിൻ്റെ മറുപടിയിൽ അയാളൊന്നു പകച്ചു! ഈ കിഴവൻ ഫാദർ, ഇയാൾക്കെങ്ങനെ മനസ്സിലായി താൻ പറഞ്ഞത് തൻ്റെ അപ്പൻ്റെ പേര് തന്നെയാണെന്ന്!
“എൻ്റെ അപ്പൻ്റെ പേരോ? ഇതാണ് എൻ്റെ പേര്!” അയാൾ മടിയോടെ പറഞ്ഞു. “ഇതല്ല, നിൻ്റെ പേര്! ഇത് നിൻ്റെ അപ്പൻ്റെ പേര് തന്നെയാണ്!” ഫാദറിൻ്റെ ചിരിയിൽ പുച്ഛം കലർന്നു. “നിങ്ങൾക്ക് അത് എങ്ങനെ കൃത്യമായി മനസ്സിലായി?” അയാൾക്ക് ആകാംക്ഷയേറി. “പേര് ചോദിച്ചപ്പോൾ ഓർത്തുപറയാൻ നിമിഷങ്ങൾ എടുത്തപ്പോഴേ മനസ്സിലായി, അത് നിൻ്റെ സ്വന്തം പേരല്ലെന്ന്! സ്വന്തം പേര് പറയാൻ മടിയുള്ളവർക്ക്, പിന്നെ വേറെ ഒരു പേരും അത്രയും ഉറപ്പിച്ച് മാറ്റി പറയാൻ ഉണ്ടാവില്ല, അവരുടെ അപ്പൻ്റെ പേരല്ലാതെ!” അദ്ദേഹം പറഞ്ഞു.
അയാൾ പെട്ടെന്ന് നിശബ്ദനായി. “ഇയാൾ എന്തൊരു മനുഷ്യനാണ്! തൻ്റെ മനസ്സെങ്ങനെ ഇയാൾക്ക് വായിക്കാൻ കഴിഞ്ഞു? അതും ഒറ്റനിമിഷം കൊണ്ട്! ഇയാൾ ഇനി വല്ല മെന്റലിസ്റ്റും ആണോ?” അയാൾ ശങ്കിച്ചു.
“ഞാൻ മിഖായേൽ, ഫാദർ മിഖായേൽ. നിൻ്റെ പേര് എന്തുതന്നെയായാലും, നീ ആരായാലും, ഈ രാത്രിയിലെ നിൻ്റെ ഉദ്ദേശം, അത് നടക്കാൻ പോകുന്നില്ല, ജോൺ മാത്യൂസിൻ്റെ മകനെ!” അദ്ദേഹം ചിരിയോടെ പറഞ്ഞു.
“അത് നിങ്ങൾക്കെങ്ങനെ പറയാൻ പറ്റും? എനിക്ക് എൻ്റെ ലക്ഷ്യമാണ് വലുത്! അത് നേടാനായി ഞാൻ എന്തും ചെയ്യും!” അയാൾ ചൊടിച്ചു. “പിന്നെ, എൻ്റെ പേര് ഫിലിപ്പ്! ഫിലിപ്പ് ജോൺ മാത്യൂസ്! എനിക്ക് എൻ്റെ പേര് പറയാൻ മടിയൊന്നുമില്ല! മോഷ്ടാവ്, മോഷണം കഴിഞ്ഞ് അപ്രത്യക്ഷനാകുന്നവൻ! അവന് എന്ത് ഐഡന്റിറ്റി? എന്ത് മേൽവിലാസം?” അയാൾ ഈർഷ്യയോടെ പറഞ്ഞു.
“ഫിലിപ്പേ, നീ എങ്ങനെ കള്ളനായി എന്ന് ഞാൻ ചോദിക്കുന്നില്ല. ആരും ഇവിടെ കള്ളനായി ജനിക്കുന്നില്ലല്ലോ! സാഹചര്യങ്ങൾ!” ഫാദറിൻ്റെ വാക്കുകളിൽ നെടുവീർപ്പ്. “ഞാൻ നിന്നോട് ഒരു കാര്യം ചോദിക്കട്ടെ?”
“എന്ത് കാര്യം?” അയാൾ ദേഷ്യത്തിൽ തന്നെയാണ്. അയാൾക്ക് മുഷിപ്പ് തോന്നി. ഫാദറിൻ്റെ ശബ്ദം ഗാംഭീര്യമാർന്നു.
“ഒരാളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്താണെന്നാണ് നിനക്ക് തോന്നുന്നത്?” ഫാദറിൻ്റെ കണ്ണുകൾ അയാളുടെ കണ്ണുകളിൽ തറച്ചുനിന്നു. “കിഴവൻ ഈ പാതിരാ നേരത്ത് മോട്ടിവേഷൻ ക്ലാസ്സ് എടുക്കാൻ പോകുവാണോ?” അയാൾ ഒന്നും പറയാതെ പുച്ഛത്തോടെ ചിരിച്ചു.
“ഓരോരുത്തരുടെയും ജീവിതത്തിൽ ഏറ്റവും പ്രധാനമായിട്ടുള്ള കാര്യം എപ്പോഴും സന്തോഷമായിരിക്കുക എന്നതാണ്. നമ്മളെല്ലാം പ്രതീക്ഷകളുടെ ലോകത്താണ് ജീവിക്കുന്നത്, അല്ലെങ്കിൽ പ്രതീക്ഷകളുടെ ആകെത്തുകയാണ് മനുഷ്യരുടെ ജീവിതം എന്ന് പറയുന്നത് തന്നെ! അപ്പോൾ ബന്ധങ്ങളിൽ നിന്ന് തിരിച്ചൊന്നും പ്രതീക്ഷിക്കാതിരിക്കുന്നതെങ്ങനെ? പ്രതീക്ഷകൾ എന്തായാലും ഉണ്ടാവും. അങ്ങനെയുള്ള സാഹചര്യങ്ങളിൽ, എപ്പോഴും സന്തോഷമായിരിക്കാനുള്ള വഴി പ്രതീക്ഷകളുടെ അമിതഭാരം വഹിക്കാതിരിക്കുക എന്നതാണ്! മറ്റുള്ളവർ നമ്മളെ പരിഗണിക്കുന്ന ലോകത്തിലാണ്, അഥവാ അവരുടെ പരിഗണന ആവശ്യപ്പെടുന്ന ഒരു ലോകത്തിലാണ് നമ്മൾ ജീവിക്കുന്നത്. അതുകൊണ്ടുതന്നെ, അങ്ങനെ പ്രതീക്ഷകളിൽ ജീവിക്കുമ്പോൾ, അത്തരത്തിലുള്ള അവസ്ഥകളിൽക്കൂടി കടന്നുപോകുമ്പോൾ, മറ്റുള്ളവരാൽ വേദനിപ്പിക്കപ്പെടാതിരിക്കാനും അവരെ സന്തോഷിപ്പിച്ചു നിർത്താനുള്ള മാർഗങ്ങൾ തേടി, സ്വയം വേദനിക്കാതിരിക്കാനും നമ്മൾ ചെയ്യേണ്ട കാര്യം എന്തെന്നാൽ, എന്നും പരിചിതരായിരിക്കുന്നവർക്കിടയിൽ ഒരു ചെറിയ വിടവുള്ള അപരിചിതത്വം കാത്തുസൂക്ഷിക്കുക എന്നതാണ്! രണ്ടു വ്യക്തികൾക്കിടയിൽ ബോധപൂർവം സൃഷ്ടിക്കുന്ന അദൃശ്യമായ ആ അപരിചിതത്വത്തിൻ്റെ അനിശ്ചിതത്വം, ബന്ധങ്ങളിൽ, ബന്ധനങ്ങളിൽ, ഏതു വ്യവസ്ഥയും അനുകൂലമാകുന്ന (അനുകൂലമാക്കുന്ന), ആ ബിന്ദുവിലേയ്ക്ക് നമ്മളെ കൊണ്ടെത്തിക്കുന്നു! ഒരു നേർത്ത പരിധി വരെ അപരിചിതരായിരിക്കുക എന്നതാണ് പ്രധാനം… നീയും ഞാനും പോലെ! നമ്മളെ മനസ്സിലാക്കുന്നത്, നമ്മളെക്കുറിച്ച് പൂർണമായി അറിയുന്നത് നമുക്ക് മാത്രമാണല്ലോ!” ഫാദർ ദീർഘപ്രസംഗം അവസാനിപ്പിച്ചു.
“ഫിലിപ്പേ, നിനക്കെന്തേലും മനസ്സിലായോ?” ഇല്ലെങ്കിൽ ഇതുകൂടി കേട്ടോളൂ…
“ആപത്തിൽപെടുമ്പോൾ ഒരുവന് തൻ്റെ ഉറ്റസുഹൃത്തിനെയും, ശയ്യാവലംബിയാകുമ്പോൾ സേവകനെയും, തീരെ മോശപ്പെട്ട അവസ്ഥയിൽ ബന്ധുജനങ്ങളെയും, മറ്റുള്ളവരാൽ ബഹുമാനിക്കപ്പെടാതിരിക്കുമ്പോൾ മാതാപിതാക്കളെയും, സ്വത്ത് നശിക്കുമ്പോൾ ഭാര്യയെയും തിരിച്ചറിയാൻ സാധിക്കുന്നു!” ഫാദർ പറഞ്ഞുനിർത്തി.
ഈ മനുഷ്യൻ ആരാണ്? തൻ്റെ ജീവിതം ചുരുങ്ങിയ വാക്കുകളിൽ എത്ര തെളിവോടെയാണ് അദ്ദേഹം വരച്ചിട്ടത്! എല്ലാവരിൽനിന്നും ഒറ്റപ്പെട്ട്, തുടരെയുള്ള അവഗണനകൾ നേരിട്ട തൻ്റെ പഴയകാലം അയാളുടെ മനസ്സിൽ ചുരുൾ നിവർന്നു. ഒരിക്കൽക്കൂടി ഓർക്കാൻ ഇഷ്ടപ്പെടാത്ത ഭൂതകാലം. അയാൾക്ക് തൊണ്ട വരളുന്നതായി തോന്നി! കണ്ണുകളിൽ ഇരുൾമൂടുന്നു! എങ്കിലും വിചാരങ്ങൾക്ക് അതുവരെയില്ലാത്ത ഒരുണർവ്! പ്രകാശത്തിൻ്റെ ഒരു നേർത്തകണം ഉള്ളിൽ പതിയെനിറഞ്ഞു പരക്കുന്നതായി അയാളറിഞ്ഞു. അപരിചിതത്വത്തിൻ്റെ സുരക്ഷിതത്വം! അയാൾക്കത് നന്നേ ഇഷ്ടപ്പെട്ടു. കൊള്ളാം! നല്ല ചിന്ത!
“ഞാൻ ഒരുപാട് സംസാരിച്ചു. മുഷിഞ്ഞാണെങ്കിലും നീയത് ഇത്രയുംനേരം കേട്ടുനിന്നു. നിനക്ക് നീ നടത്തിയ മോഷണങ്ങളിൽ ഏറ്റവും ത്രസിപ്പിച്ചത് ഏതാണ് ഫിലിപ്പേ?” ഫാദറിൻ്റെ ചിരിച്ചുകൊണ്ടുള്ള ചോദ്യം അയാളെ ചിന്തകളിൽ നിന്നും ഉണർത്തി.
“ഒരുപക്ഷെ, ഈ മോഷണം നടന്നിരുന്നെങ്കിൽ ഇതാവാം! അയാൾക്കും ചിരിവന്നു.
“നീ മോഷ്ടിക്കുന്നു! അത് നിന്നെ സംബന്ധിച്ചിടത്തോളം നേട്ടമാണ്. എന്നാൽ പലർക്കും തീരാനഷ്ടങ്ങൾ വരുത്തിവച്ചാണ് നീ നിൻ്റെ കർമ്മം നിർവഹിച്ചുപോരുന്നത്! സാഹചര്യങ്ങൾ നിനക്ക് പല കാലങ്ങളിലായി തന്ന നഷ്ടങ്ങൾ മറ്റുള്ളവർക്ക് നൽകിക്കൊണ്ട്, നീ നിൻ്റെ തന്നെ ഭൂതകാലം പുനഃസൃഷ്ടിക്കുന്നു! അല്ലെ? നീ ഓർക്കുവാൻ ഒട്ടും ഇഷ്ടപ്പെടാത്ത ആ കാലങ്ങൾ മറ്റുള്ളവരിൽ ആവർത്തിച്ചുകൊണ്ട് നീ നിന്നെത്തന്നെ വഞ്ചിക്കുകയല്ലേ ഫിലിപ്പേ ചെയ്യുന്നത്? ഹൃദയത്തിൽ വലതുകരം ചേർത്തുവച്ചുകൊണ്ട് നീ ഒന്ന് ചോദിച്ചുനോക്ക്! നീ ചെയ്തുപോരുന്ന ഈ കർമം നല്ലതാണെന്ന് നിൻ്റെ ഹൃദയം ഒരിക്കലും മറുപടി പറയില്ല!” ഫാദർ കണ്ണുകൾ ചെറുതാക്കിക്കൊണ്ട് അയാളെ നോക്കി.
അയാൾ ഹാളിലെ ബെഞ്ചിൽ പതുക്കെ ഇരുന്നു. ജീവിതത്തിൽ വീണ്ടും പഴയകാലങ്ങളിലേയ്ക്ക് മനസ്സു കൊണ്ട് പുറം തിരിഞ്ഞു നടന്നപ്പോൾ അന്നാദ്യമായി തൻ്റെ ഹൃദയം വല്ലാതെ വിറയ്ക്കുന്നതായി അയാളറിഞ്ഞു. നെഞ്ചിൽ അകാരണമായ ഒരു ഭാരം കയറ്റിവച്ചത് പോലെ! ഫാദർ അയാൾക്ക് എതിർ വശത്തായി ഇരുന്നു. കുറച്ചുനിമിഷങ്ങൾ അവർക്കിടയിൽ നിശബ്ദത നിറഞ്ഞുനിന്നു.
“ഫിലിപ്പേ, നീ ഇപ്പോൾ എന്താണ് ചിന്തിക്കുന്നത്? നിൻ്റെ ജോലി വേഗം തീർത്തിട്ട് മടങ്ങി പോകുന്നതിനെക്കുറിച്ചാണോ?” ഫാദറിൻ്റെ ചോദ്യത്തിനുള്ള മറുപടിയായി അയാൾ നിഷേധ ഭാവത്തിൽ തലയാട്ടിക്കൊണ്ട് പറഞ്ഞു… “എനിക്ക് ഒന്നും ചിന്തിക്കാൻ കഴിയുന്നില്ല ഫാദർ! ആകെ ഒരു ശൂന്യത! എന്ത് ചെയ്യണം എന്നറിയുന്നില്ല! പൊൻകുരിശ് കൈക്കലാക്കണമെന്ന ചിന്ത ഇപ്പോഴില്ല! ഫാദർ പറയൂ, ഞാൻ എന്താണ് ചെയ്യേണ്ടത്?”
പള്ളിയിലെ വലിയ ഘടികാരത്തിൽ മണി രണ്ടടിച്ചു. അവർ തമ്മിൽ കണ്ടിട്ട് ഏതാണ്ട് ഒരൊന്നര മണിക്കൂർ കടന്നുപോയിരിക്കുന്നു. അപരിചിതത്വത്തിൻ്റെ നിഴൽ അവരിൽ നിന്ന് അകന്നുപോകുന്നു.
“ഇപ്പൊ നീ ഒന്നും തന്നെ ചെയ്യേണ്ട! സമയം വളരെ വൈകിയിരിക്കുന്നു. നമുക്ക് നാളെ സംസാരിക്കാം! പള്ളിയിലെ ഔട്ട്ഹൗസിൽ തങ്ങാം നിനക്ക്. നിൻ്റെ ഇനിയുള്ള ചിന്തകൾ എന്ത് തന്നെയായാലും, നാളെ അത് പറയാൻ, നേരം പുലരുമ്പോൾ നീ അവിടെത്തന്നെയുണ്ടാകും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു! ആ പൊൻകുരിശും! പ്രതീക്ഷ എന്നത് തികച്ചും ആപേക്ഷികമായ ഒന്നായതിനാൽ, അമിത പ്രതീക്ഷയില്ല! എന്നിരുന്നാലും എൻ്റെ ജീവിതത്തിൽ ആദ്യമായി ഇത്രയും അടുത്ത് പരിചയപ്പെട്ട ഒരു കള്ളനെ ഞാൻ വിശ്വസിക്കുന്നു… ഈ നിമിഷം മുതൽ കള്ളനായിട്ടല്ല, ഫിലിപ്പ് എന്ന വ്യക്തിയായിട്ട്! ജോൺ മാത്യൂസ് എന്ന അപ്പൻ്റെ മകനായിട്ട്! വെറുമൊരു സാധാരണ മനുഷ്യനായിട്ട്! നാളെ, നിൻ്റെ മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ച് നമുക്കൊരുമിച്ചൊരു തീരുമാനത്തിലെത്താം. ഇപ്പോൾ നീ എൻ്റെ കൂടെ വരൂ!” സംസാരം അവസാനിപ്പിച്ചുകൊണ്ട്, ഔട്ട്ഹൗസിൻ്റെ താക്കോൽ എടുക്കാനായി ഫാദർ അകത്തെമുറിയിലേക്ക് നടന്നു. ഫിലിപ്പ് അദ്ദേഹത്തെ അനുഗമിച്ചു, വലിയ ഇടയനെ കുഞ്ഞാട് പിന്തുടരുന്ന കാഴ്ച അനുസ്മരിപ്പിക്കുന്നത് പോലെ!!