ബാല്യത്തിൽ പഴയ തറവാടിൻ്റെ പൂമുഖവും വരാന്തയും ഒന്ന് രണ്ടു മുറികളും മാത്രമേ അവശേഷിച്ചിരുന്നുള്ളു……ഓല മേഞ്ഞു, നിലം മെഴുകിയ നാലുകെട്ടിൻ്റെ അകത്തെപ്പോഴും അരണ്ട ഇരുട്ടും, തണുപ്പുമായിരുന്നു……തട്ടുംപുര, തട്ടും പുറം എന്നൊക്കെ അന്ന് അമ്മയും, അമ്മാമ്മയും പറഞ്ഞിരുന്ന ഇടങ്ങളെ ഒക്കെ ഞങ്ങൾ കുട്ടികൾ ഭയം കലർന്ന കൗതുകത്തോടെ നോക്കികണ്ടു…… മണ്ണെണ്ണ വിളക്കിൻ്റെ അരണ്ട വെട്ടത്തിൽ അമ്മ തട്ടുമ്പുര തുറക്കുമ്പോൾ ഞങ്ങൾ അത്ഭുത ലോകത്തേയ്ക്കെന്ന മാതിരി എത്തി വലിഞ്ഞു നോക്കിയിരുന്നു…..
അതിനു താഴത്തെ നിലവറയിൽ നിധി ഉണ്ടെന്ന് ഞങ്ങൾ വിശ്വസിച്ചിരുന്നു……
അന്നൊക്കെ കണ്ടത്തിലെ കൊയ്ത്തും, ഞാറുനടീലും, ഓല മെടയലും ഒക്കെ വീട്ടിൽ ഉത്സവമായിരുന്നു…..രാവിലെ നല്ല ചൂട് കഞ്ഞിയും, പയറും…. ഉച്ചയ്ക്ക് മീനും അവിയലും, സാമ്പാറും ഒക്കെ കൂട്ടി പണിക്കാർക്കൊപ്പം കഥകൾ കേട്ടിരുന്നുണ്ണാം എന്ന വലിയ സന്തോഷം….. ഏറ്റവും സന്തോഷം പുര കെട്ടി മേയലായിരുന്നു…… ഇരുപത് കെട്ടോല വേണമായിരുന്നു ഞങ്ങളുടെ പുരയ്ക്ക്….. ചാച്ചനോ, വല്യച്ഛനോ, തങ്കമ്മാമനോ ഓല കീറിക്കെട്ടി എടേലയ്യത്തെ വലിയ കുളത്തിൽ കുതിരാനിടും….. നാരായണി അമ്മേം, ചെല്ലമ്മാമ്മേം ഒക്കെ കൂടി അത് മെടയും….അമ്മാമ്മക്കും, അമ്മയ്ക്കും നന്നായി ഓല മെടയാൻ അറിയാമായിരുന്നു……
ഓലയൊക്കെ മെടഞ്ഞടുക്കി കഴിഞ്ഞാൽ പുരമേച്ചിലിനുള്ള ഒരുക്കമായി……ഞങ്ങൾ കുട്ടികൾ അന്ന് സ്കൂളിൽ പോകില്ല…..മഴക്കു മുന്നേ മേച്ചിലൊക്കെ കഴിച്ച് തറ മെഴുകിയിടും……
“പുത്തോല….മുണ്ടോല….പഴോല…..”
വായ്‌താരികൾ മുഴക്കി പരിചയ സമ്പന്നാരായ മേച്ചിൽകാർ കുത്തനെ ഉള്ള മേൽക്കൂരയിൽ എങ്ങും പിടിക്കാതെ ആകാശത്തിലൂടെ പറന്ന് വരുന്ന ഓലക്കീറുകൾ കൈവീശി പിടിച്ചു മേയുന്നത് ഞങ്ങൾ അത്ഭുതത്തോടെ നോക്കി കണ്ടു…….
മേച്ചിലൊക്കെ കഴിഞ്ഞ് വാരി മുറിച്ചു കഴിഞ്ഞാൽ പിന്നെ ഊണായി……മേഞ്ഞു കുഴഞ്ഞ പണിക്കാർ ഒരാനയെ തിന്നാനുള്ള വിശപ്പോടെ ഇലക്ക് മുന്നിലിരുന്ന് സാമ്പാറിൽ കുഴച്ച വലിയ ചോറുരുളകൾ വായിലേക്കുരുട്ടി എറിയുന്നതും…. മീൻകഷ്ണങ്ങളും, ചാറും ഉപദംശമായി ആഹരിക്കുന്നതും ഞങ്ങൾ കൊതിയോടെ നോക്കി നിൽക്കും….. വാഴയിലയിൽ തന്നെ ഞങ്ങളും വയർ നിറയെ ചോറുണ്ണും….. വീടിനകവും പുറവുമൊക്കെ തൂത്തു വൃത്തിയാക്കി കഴിഞ്ഞാൽ പൂമുഖത്തു വന്ന് കിടക്കും പുത്തോലയുടെയും, ചാണകത്തിൻ്റെയും സമ്മിശ്ര ഗന്ധമുള്ള ആ പൂമുഖത്ത് വരാനുള്ള വേനൽ മഴയെ കാത്ത് ഞങ്ങൾ കിടക്കും…..
വറുതിയുടെ കാലത്തേക്കുള്ള നെല്ലൊക്കെ തട്ടുമ്പുരയിൽ കരുതിയിട്ടുണ്ടാകും…….
(തുടരും )
– സതീഷ് കെ.സി