ഒരു യുദ്ധത്തിൻ്റെ ഓർമ്മയ്ക്ക്
മനക്കോട്ടകൾ കെട്ടി അക്കരയ്ക്ക് പറന്ന അനന്തൻ തിരിച്ചെത്തിയത് രണ്ടാഴ്ചക്കുള്ളിൽ. ശൂന്യമായ കൈകളും നഷ്ട സ്വപ്നങ്ങളും തലയിലേറ്റി എയർപോർട്ടിലെ ബഞ്ചിൽ ചാരി.
പണയം വെച്ചപുരയിടവും ആ പുര നിറഞ്ഞ സഹോദരിമാരും ഇഹലോകം വെടിഞ്ഞ അച്ഛനും കഷ്ടപ്പാടിൻ്റെ തീചൂളയിൽ നീറുന്ന അമ്മയും ശൃംഗാര ചിരിയുമായ് കാമുകിയുമൊക്കെ മനസ്സിൽ നിറയുകയാണ്.
ഗൾഫിലെത്തിയപ്പോൾ മനസ്സ് സന്തോഷത്താൽ തുടിച്ചു വെങ്കിലും നിമിഷങ്ങൾക്കുള്ളിൽ എല്ലാ സ്വപ്നഗോപുരങ്ങളും വീണുടഞ്ഞു.
പെട്ടന്നായിരുന്നു അവിടെയുദ്ധം പൊട്ടി പുറപ്പെട്ടത്.
മനസ്സിൻ്റെ നീർചാലുകൾ പൊട്ടിയൊഴുകി സ്വപ്നങ്ങളുടെ ലോകത്തെ ചക്രവർത്തിയായ് മാറുകയാണ് അനന്തൻ. ഓർമ്മകളുടെ ലോകവും വിഡ്ഡിത്തത്തിൻ്റെ പുലമ്പലകളും നാട്ടിലേക്ക് പെട്ടെന്ന് തിരിച്ചു വന്ന അവനിൽ കാണപ്പെട്ടു.
കരിപുരണ്ട ചന്ദ്രൻ യുദ്ധത്തിന് കാരണക്കാരനെന്ന് തോന്നി. ചന്ദ്രന് നേരേ കല്ലെടുത്തെറിഞ്ഞു. കല്ലുകൾ വീണത് ആരുടേയോ തലയിലായിരുന്നു.
മനുഷ്യരുടെ രോദനവും അനന്തൻ്റെ ആർത്തട്ടഹാസവും ഉയർന്നു. അത് തീരുന്നതിനു മുൻപേ ആരുടേയോ കൈപ്പടങ്ങൾ അനന്തനിൽ വീണു.
ബോധം തെളിഞ്ഞപ്പോൾ ഒരു മുറിയിലായിരുന്നു. സാധാരണ ആശുപത്രിയല്ല അത് ഭ്രാന്ത് ആശുപത്രിയാണെന്ന് അനന്തന് മനസ്സിലായി.
– ആന്റോ കവലക്കാട്ട്