1961ൽ സ്ത്രീധന സമ്പ്രദായം ഇന്ത്യയിൽ നിയമം മൂലം നിരോധിച്ചിട്ടുണ്ട്. എന്നാലും പൂർവ്വാധികം ശക്തിയോടെ ഈ സാമൂഹിക വിപത്ത് ഇന്നും നിലനിൽക്കുന്നുണ്ട് എന്നത് ഒരു നഗ്ന സത്യമാണ്. പണം, സ്വർണ്ണം, ഭൂമി, വിദേശത്തേക്കുള്ള ഒരു വീസാ ഇതൊക്കെ അതിൻ്റെ വിവിധ തരത്തിലുള്ള രൂപങ്ങളും ഭാവങ്ങളും ആണ്. 1960 കളിൽ നടന്ന, പറഞ്ഞും അറിഞ്ഞും കേട്ട ഒരു രസകരമായ കഥയാണിത്.
കഥാനായികയുടെ പേര് കൊച്ചുത്രേസ്യ. 5 പെണ്മക്കൾ. 16 വയസ്സു മുതൽ ആറു വയസ്സ് വരെയുള്ള കുഞ്ഞുങ്ങൾ. ഭർത്താവ് ഇല്ലാത്ത കൊച്ചുത്രേസ്യ പള്ളിയിൽനിന്ന് കുടികിടപ്പവകാശം ആയി കിട്ടിയ 5 സെൻറ് സ്ഥലത്ത് ആണ് താമസം. ചെറുപ്രായത്തിലേ, കുടുംബം പോറ്റാൻ ഒറ്റയാൾ പോരാട്ടം നടത്തി വിഷമിക്കുന്ന ത്രേസ്യ ചേടത്തിയോട് ആ നാട്ടിലെ എല്ലാവർക്കും അനുകമ്പയാണ്. പള്ളി സ്കൂളിലെ വേദോപദേശ അധ്യാപിക കൂടിയാണ് ത്രേസ്യാ ചേടത്തി. മുണ്ടും ചട്ടയും ധരിച്ച് കൊന്തയും വെന്തിങ്ങയും കഴുത്തിലണിഞ്ഞ് വേദോപദേശ ക്ലാസിൽ പഠിപ്പിക്കാൻ പോകുന്ന ചേടത്തിക്ക് 35 വയസ്സേ ഉള്ളൂവെങ്കിലും വീട്ടിലെ പ്രാരാബ്ദവും കഷ്ടപ്പാടും കൊണ്ട് ഒരു 50 വയസ്സ് എങ്കിലും കണ്ടാൽ തോന്നിക്കും. മൂത്ത പെൺകുട്ടിക്ക് കല്യാണ പ്രായം ആയി. ത്രേസ്യ ചേട്ടത്തി നോക്കിയിട്ട് പുരനിറഞ്ഞു നിൽക്കുന്ന പെണ്ണിനെ ഇറക്കാൻ ഒരു വഴിയും കണ്ടില്ല. അപ്പോഴാണ് അവിചാരിതമായി ധനികനായ ഒരു ചെറുപ്പക്കാരനെ പള്ളിയിൽ വെച്ച് പരിചയപ്പെട്ടത്. കുശലാന്വേഷണം നടത്തി. ലോഹ്യം പറഞ്ഞു. മോൻ എവിടുത്തെയാ, എന്താ, ഏതാ എന്നൊക്കെ വിശദമായി അന്വേഷിച്ചു. ഒരു ദിവസം വീട്ടിലേക്ക് വരാനായി ക്ഷണിച്ചു. എട്ടുംപൊട്ടും തിരിയാത്ത ആ ചെക്കൻ ത്രേസ്യകുട്ടിയുടെ ക്ഷണം സ്വീകരിച്ചു അവരുടെ വീട്ടിലെത്തി.ബുൾസൈ അപ്പവും stew വും കൊടുത്ത് ടീച്ചർ പയ്യനെ സ്വീകരിച്ചു. മൂത്ത മകളെയും കാണിച്ചുകൊടുത്തു. പയ്യൻ വീട്ടിലെത്തി ഒറ്റക്കാലിൽ നിന്ന് ഒരു തപസ്സങ്ങു തുടങ്ങി ‘ആ പെണ്ണിനെ തന്നെ കെട്ടണം’ എന്നും പറഞ്ഞു. ആദ്യമൊക്കെ പയ്യൻ്റെ വീട്ടുകാർ എതിർത്തു നോക്കി. ഫലം കണ്ടില്ല. അങ്ങനെ ആ കല്യാണം നടന്നു. പെൺകുട്ടിക്ക് അണിയാനുള്ള ആഭരണവും തുണിയും തലേദിവസം തന്നെ പയ്യൻ്റെ വീട്ടുകാർ എത്തിച്ചു കൊടുത്തിരുന്നു.
ഈ ടെക്നിക് തരക്കേടില്ലല്ലോ എന്ന് തോന്നി ചേടത്തിക്ക്.രണ്ടാമത്തെയും മൂന്നാമത്തെയും പെൺമക്കളെ ത്രേസ്യ ചേടത്തി ഇതുപോലെതന്നെ ഇറക്കി. ത്രേസ്യ ചേടത്തി പിന്നീട് പള്ളിയിൽ വരുന്നത് തന്നെ നല്ല സാമ്പത്തിക സ്ഥിതിയുള്ള പയ്യന്മാരെ കണ്ടുപിടിക്കാൻ ആയി. ആദ്യം കുശലാന്വേഷണം…. പിന്നെ ലോഹ്യം…..പിന്നെ ഒരു പ്രാതലിനുള്ള ക്ഷണം……. പിന്നെ ബുൾസൈ പാലപ്പം…… പയ്യൻ ഫ്ലാറ്റ്….. മൂന്നെണ്ണത്തിൻ്റെ കല്യാണം കഴിഞ്ഞതോടെ ചേടത്തി ആ നാട്ടിൽ കുറച്ച് ഫേമസ് ആയി.
പ്രായമായ ആൺമക്കളുടെ അമ്മമാരൊക്കെ പള്ളിയിൽ പോകുന്നതിനു മുമ്പ് അവരുടെ ആൺമക്കൾക്ക് കർശന നിർദ്ദേശം കൊടുത്തു തുടങ്ങി.”ബുൾസൈ അപ്പം കൊടുത്തു ആളെ വലയ്ക്കുന്ന ത്രേസ്യ ചേടത്തിയോട് മിണ്ടുകയോ അവരുടെ വീടിൻ്റെ അഞ്ചയലത്തു കൂടിയോ നീ പോയെന്ന് ഞാൻ അറിഞ്ഞാൽ നിൻ്റെ മുട്ടുകാല് ഞാൻ തല്ലിയൊടിക്കും. “
അതുകൊണ്ട് നാലാമത്തെയും അഞ്ചാമത്തെയും പെണ്മക്കളെ ഇറക്കാൻ ത്രേസ്യ ചേട്ടത്തി തെല്ലൊന്നു പാടുപെട്ടു. പിന്നെ കാലം കുറച്ചു കൂടി പുരോഗമിച്ചല്ലോ? അതുകൊണ്ട് അവരും കൂടി ഉത്സാഹിച്ച് അവരുടെ കല്യാണവും വൈകാതെ നടന്നു.
30 വർഷം. കണ്ണടച്ചുതുറക്കുന്ന പോലെ പോയി. അഞ്ചുപേരെയും ത്രേസ്യ ചേട്ത്തി ഒരു പൈസ പോലും സ്ത്രീധനം കൊടുക്കാതെ കെട്ടിച്ചു വിട്ടു. ആൾ ശയ്യാവലംബിയായി. മരണം അടുത്തു. എല്ലാ മക്കളും മരുമക്കളും കൊച്ചുമക്കളും വന്നു. പുരോഹിതൻ അന്ത്യകൂദാശ കൊടുത്തു. ത്രേസ്യ ചേടത്തി മരിച്ചു.
ധനികരായ മരുമക്കൾ ശവസംസ്കാരച്ചടങ്ങുകൾ ഒക്കെ ഭംഗിയായി നടത്തി. എല്ലാവരും പിരിഞ്ഞു. ഒരു വൃദ്ധൻ മാത്രം പോകാതെ കണ്ണീരൊഴുക്കി അവിടെ ഇരിപ്പുണ്ടായിരുന്നു. അയാളെ ആ പ്രദേശത്ത് ഇതിനു മുമ്പ് ആരും കണ്ടിട്ടില്ല. എല്ലാവരും ചോദിച്ചു.”നിങ്ങളാരാണ്? എവിടെനിന്ന് വരുന്നു? നിങ്ങളും ഈ കുടുംബവുമായി എന്താണ് ബന്ധം? നിങ്ങളെ ഇതിനുമുമ്പ് ഞങ്ങളാരും ഇവിടെ കണ്ടിട്ടില്ലല്ലോ”? ആ വൃദ്ധൻ പറഞ്ഞു. “ഞാനാണ് ത്രേസ്യ ടീച്ചറുടെ ഭർത്താവ്. ത്രേസ്യ അഞ്ചാമത് ഗർഭിണിയായിട്ടും എനിക്ക് പറഞ്ഞു ഉറപ്പിച്ചിരുന്ന സ്ത്രീധനത്തുക തരാത്തത് കൊണ്ട് ഞാൻ പിണങ്ങി പോയതായിരുന്നു. പള്ളിയിൽ കുർബാന കാണാൻ വന്ന എന്നെ അവളുടെ അമ്മ ബുൾസൈ പാലപ്പവും stew വും തന്ന് കറക്കി എടുത്തു എന്നെ കൊണ്ട് കെട്ടിച്ച താണ്.” എന്ന്. വൃദ്ധൻ്റെ സംസാരം കേട്ട് മരുമക്കളും നാട്ടുകാരും ഒന്നടങ്കം ചിരിച്ചു പോയി!
മരുമക്കൾ വൃദ്ധന് കൈ കൊടുത്തിട്ട് പറഞ്ഞു. “പുതിയതായി ബുൾസൈ പാലപ്പം തിന്നാൻ നിങ്ങളെപ്പോലെ തന്നെ വന്നവരാണ് ഞങ്ങളും എന്ന്. “
സ്ത്രീധനം എന്ന വിപത്ത് ഒഴിഞ്ഞു പോകട്ടെ അല്ലെങ്കിൽ അത് ഇനിയും അപ്പത്തിൻ്റെയും ദോശയുടെയും രൂപത്തിൽ പുനർജനിക്കും. പാവം ത്രേസ്യ ചേടത്തി.
– മേരി ജോസി മലയിൽ, തിരുവനന്തപുരം.