വേപഥു പൂണ്ടലയുന്നു തിരകൾ
ശിലയിലാഞ്ഞടിച്ചലറുന്നു തിരകൾ.
മണ്ണിലെ മാലിന്യം കൊത്തിപ്പറക്കുന്നു,
ആകാശവീഥിയിൽ കഴുകന്മാരും.
ഇന്നലെ പൂത്തൊരു പനനീർ പുഷ്പം
ദളങ്ങളായ് ചിന്നിച്ചിതറി കിടക്കുന്നു.
ഇന്നലെ കണ്ട കാഴ്ച്ചകളൊക്കയും
ഇന്നു കാണണമെന്നില്ല നിശ്ചയം.
നാളെ എന്താകുമെന്നറിയാത്ത മർത്യരോ
നാളെക്കായ് കരുതി വെക്കുന്നു സമ്പത്ത്.
പാപപുണ്യമറിയാത്ത പൈതങ്ങളെ
കൊന്നൊടുക്കുന്നു മതഭ്രാന്തരായി.
മണ്ണിനും മതത്തിനും മർത്യൻ മർത്യനെ കൊല്ലുന്നു.
ആർദ്രതയില്ലാത്ത മനുഷ്യരായി.
ചിന്നിച്ചിതറി കിടക്കുന്നു മാംസക്കഷ്ണങ്ങൾ
കൊലവിളി ഉയരുന്നു മതഭ്രാന്തരിൻ കണ്ഠത്തിൽ.
കൊച്ചരിപ്പല്ലുകൾ കാട്ടി ചിരിക്കുന്ന
പൈതലിൻ കവിളത്ത് ആദ്യചുംബനം
നൽകിയൊരമ്മക്ക് അന്ത്യചുംബനം
നൽകുവാനൊ വിധി.
തമ്മിലടിച്ചു മരുഭൂമിയായിടുമോ ഈ യുദ്ധഭൂമി.
മഴ കുടിച്ചു കുതിർന്നൊരു ധരണി
പാപത്തിൻ്റെ രുധിരം കുടിക്കുന്നു.
രക്തമൊഴുകുന്നു കണ്ണുനീരായ്
ദു:ഖഭാരം സഹിക്കവയ്യാതെ.
പ്രാണനെടുത്തു നേടുവതെല്ലാം ശാശ്വതമല്ലെന്നോർക്കുക നിങ്ങൾ.
സ്നേഹത്തിൻ്റെ വിത്തുകൾ പാകാം നന്മകൾ വിളയും നാടാവാനായ്.
– കോമളം പരമേശ്വരൻ, പാലക്കാട്.