മകനേ, യെൻ പ്രായമേറെയായി
മരണംകാത്തിരിയ്ക്കുന്നിവൾ
മനസ്സും ശരീരവും ഉണർന്നിരിയ്ക്കാൻ
പണ്ടത്തെപ്പോലെ ആവതില്ലേറെ
അന്നത്തിനാർത്തിയോ തീരെയില്ല
അന്യയെപ്പോലെന്നെ കാണരുതേ l
നീയും നിൻ പാതിയും , കൊച്ചു കിടാങ്ങളും
ഏവർക്കുമൊരു കരടായിടാതെ
ഈ വീടിന്നവസാന മുറി തന്നിലായ്
ഒതുങ്ങി കഴിഞ്ഞോളാം ആരാലുമറിയാതെ .
അമ്മ, യെങ്ങെന്ന ചോദ്യത്തിനുത്തരം
ഭംഗിയായ് ഉടയവരോടു ചൊല്ലീടേണം
വെളിച്ചം കാണുവതമ്മയ്ക്കു പ്രയാസമാ
തമസ്സിൻ കരിമ്പടം ഏറെ ഇഷ്ടം
പിന്നെയാരോരും എന്നെത്തിരഞ്ഞെന്നും
ഈ കോണിലേയ്ക്ക് എത്തുകില്ല.
അന്തിക്കു നാമമുറക്കെ ജപിച്ചാലോ
‘ചന്ത’ യാണോ യെന്നുറക്കെ ജ്വലിക്കുന്ന
കൊച്ചുമകനോടൊട്ടുമേ പരിഭവമില്ലാ
നിൻ്റെ ബാല്യത്തിലെ പൂപുഞ്ചിരി, ഞാൻ
കാണുന്നു നിന്നോമന പുത്രനിലൂടവേ
കുഞ്ഞിളം കവിളിലൊരുമ്മ കൊടുക്കുവാൻ
നെഞ്ചോടു ചേർക്കുവാനാഞ്ഞീടവേ
വെറ്റിലയുമിനീരു നാറ്റമാണെന്നോതി
പുത്ര വധുവിൻ പ്രകടനമോർക്കുന്നു.
അശരണാലയ വാതിലിൽ തള്ളീട്ടു
അനാഥയാക്കരുതേ, നീയെങ്കിലും
ഇക്കാലമത്രയും കരുതലും കഴിവുമായ്
ഒപ്പമിരുന്നൊരീ മണ്ണിൽ കഴിയേണം
ഉറ്റവരോടൊത്ത് കണ്ടു കേട്ടുറങ്ങുമ്പോൾ
കിട്ടുന്നതിൻമേലെ എന്തു സന്തോഷങ്ങൾ .
കാലഗതിയിലെ മാറ്റങ്ങളല്ലയോ
കാഴ്ച കുറയലും കേഴ്വി ഭംഗവും
ആരും കാലത്തിനതീതരല്ലെന്നതു
ഓർമ്മപ്പെടുത്തലാണീ ജരാനരകൾ
കാലപ്രവാഹത്തിൽ നീയുമിതേ ഗതി
കാലേ ഗണിച്ചു കർമ്മം സ്ഫുടം ചെയ്യൂ .
– വിജയകുമാർ. പന്തളം