വടക്കാഞ്ചേരിക്കടുത്തുള്ള പ്രശസ്തമായ ഒരു അമ്പലമാണ് ഉത്രാളിക്കാവ് ക്ഷേത്രം. കുംഭ മാസത്തിലെ ഒരാഴ്ച നീണ്ടുനിൽക്കുന്ന ഉത്സവത്തിനൻ്റെ സമാപന ദിവസമാണ് പൂരവും വെടിക്കെട്ടും. 33 ആനകളെ എഴുന്നള്ളിച്ചുള്ള ഉത്രാളിക്കാവ് പൂരം തൃശ്ശൂർ പൂരത്തേക്കാൾ കേമമത്രേ! ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് പാടത്തിനു നടുക്കാണ്. പുറകിൽ റെയിൽവേട്രാക്കും. ഈ ക്ഷേത്രത്തിൽ ഉത്സവം തുടങ്ങുമ്പോൾ നാനാ സ്ഥലത്തുനിന്നും ജനം ഇങ്ങോട്ട് ഒഴുകിയെത്തും. റെയിൽവേ ട്രാക്കിൽ ഇരുന്നാണ് ചെറുപ്പക്കാർ വെടിക്കെട്ട് വീക്ഷിക്കുക. ഉത്രാളിക്കാവ് പൂരവും വെടിക്കെട്ടും കാണാൻ പുറപ്പെട്ട രണ്ടു സുഹൃത്തുക്കളായിരുന്നു മണികണ്ഠനും പപ്പനും. വൈകുന്നേരം തൻറെ പഴയ സ്കൂട്ടർ സ്വന്തം പീടികയുടെ മുമ്പിൽ വെച്ച് പൂട്ടി താക്കോൽ തട്ടിൻപ്പുറത്തെ 24 മണിക്കൂറും തുറന്നു പ്രവർത്തിക്കുന്ന മെഡിക്കൽഷോപ്പുകാരനെ ഏൽപ്പിച്ചു സുഹൃത്തുക്കൾ പൂരത്തോടനുബന്ധിച്ച് ഇറക്കിയിരിക്കുന്ന സ്പെഷ്യൽ ബസ്സിൽ ടിക്കറ്റ് എടുത്ത് യാത്രയായി. വെളുപ്പിനെയുള്ള വെടിക്കെട്ട് കണ്ടു തിരികെ വരുമ്പോൾ ഈ സ്കൂട്ടർ എടുത്ത് വീട്ടിലേക്ക് പെട്ടെന്ന് പോകാമല്ലോ എന്ന് കരുതിയാണ് സ്കൂട്ടർ കടയുടെ മുമ്പിൽ വച്ചിട്ടു പോയത്. ആനയെഴുന്നുള്ളിപ്പും പഞ്ചവാദ്യവും വെടിക്കെട്ടും ഒക്കെ മറ്റു സുഹൃത്തുക്കളും ചേർന്ന് ആസ്വദിച്ച് പപ്പനും മണികണ്ഠനും കൂടി തിരികെ കടയുടെ മുന്നിൽ എത്തിയപ്പോൾ വെളുപ്പിന് അഞ്ചു മണി. പാതിമയക്കത്തിൽ ബസ്സിൽ നിന്നിറങ്ങിയ പപ്പൻ സ്കൂട്ടറും എടുത്ത് വീട്ടിൽ പോകാൻ നോക്കിയപ്പോൾ സ്കൂട്ടർ അവിടെ കാണുന്നില്ല. അമ്പരന്ന പപ്പൻ തൻറെ പഴയ സ്കൂട്ടറിനും കള്ളനോ ! ഹേയ്, അങ്ങനെ വരാൻ വഴിയില്ലല്ലോ എന്ന് കരുതി തട്ടിൻപുറത്ത് ഉള്ള മെഡിക്കൽ ഷോപ്പിൽ കയറിയപ്പോൾ കട തുറന്നു കിടപ്പുണ്ടെങ്കിലും അവിടെയൊന്നും ആരെയും കാണാനില്ല. മെഡിക്കൽ ഷോപ്പ് ഉടമ ചായ കുടിക്കാനോ മറ്റോ സ്കൂട്ടർ എടുത്തു പുറത്തുപോയത് ആകുമെന്ന് കരുതി ബസ്‌സ്റ്റാണ്ടിലേക്ക് നടന്നു പോയി ആദ്യം പുറപ്പെട്ട ബസ്സിൽ കയറി വീട്ടിലേക്ക് പോയി.
പപ്പൻ വീട്ടിൽ ചെന്ന് കുളിച്ച് ഭക്ഷണം കഴിച്ച് ഉറക്കത്തിന് കയറി. അന്ന് കട തുറക്കാൻ വന്നത് പപ്പൻ്റെ ചേട്ടനായിരുന്നു. അവർ ഷിഫ്റ്റ് ആയാണ് ജോലിചെയ്തിരുന്നത്. ചേട്ടൻ കട തുറക്കാൻ വന്നപ്പോഴാണ് തലേദിവസം അവിടെ നടന്ന പുകിലുകൾ അറിയുന്നത്. പപ്പൻ പൂരം കാണാൻ പോയതിനു ശേഷം ഏകദേശം ഏഴര മണിയോടെ അവിടുത്തെ ഒരു സ്ഥിരം വഴക്കാളി പരുന്ത് മുരളി എത്തി. രണ്ടുമൂന്നു പേരും ആയി തമ്മിൽത്തല്ല് തുടങ്ങി. ഒന്നും രണ്ടും പറഞ്ഞ് വഴക്കായി, രണ്ടുപേർ പരുന്ത് മുരളിയെ വലിയൊരു വടിയെടുത്തു തലക്കിട്ട് ഒന്ന് കൊടുത്തു. നാട്ടുകാരൊക്കെ ഓടിക്കൂടിയെങ്കിലും ആർക്കും ഇവരെ പിടിച്ചു മാറ്റാനോ മധ്യസ്ഥം പറയാനോ ധൈര്യമുണ്ടായിരുന്നില്ല. ഓർക്കാപ്പുറത്ത് തലക്കേറ്റ അടിയിൽ പരുന്തു മുരളി വീണു. ചോരവാർന്ന് അവിടെ കിടന്നു. മുരളിക്ക് അനക്കമില്ല എന്നറിഞ്ഞതോടെ വെപ്രാളത്തിൽ വടി അവിടെ ഉപേക്ഷിച്ച് ഇരുവരും ഓടി പോയി. അപ്പോഴേക്കും പോലീസ് എത്തി. അവർ മുരളിയേയും കൊണ്ട് ആശുപത്രിയിലേക്ക് പാഞ്ഞു. പരുന്ത് മുരളിക്ക് ബന്ധുക്കളാരും ഇല്ല. അതുകൊണ്ട് ആരെയും വിവരം അറിയിക്കാനും ഇല്ല. പോലീസ് ആശുപത്രിയിൽ നിന്ന് തിരിച്ചെത്തുമ്പോഴേക്കും അവിടെ കൂടിയിരുന്ന നാട്ടുകാർ ഒന്നടങ്കം മുങ്ങി. 24 മണിക്കൂറും തുറന്നു പ്രവർത്തിച്ചിരുന്ന മെഡിക്കൽ ഷോപ്പ്കാരനും പേടിച്ച് ഷട്ടർ ഇടാൻ തുടങ്ങുന്നത് കണ്ട് അയാളെ വിളിച്ചു പോലീസ് തിരിച്ചും മറിച്ചും ഒക്കെ ചോദ്യങ്ങൾ ചോദിച്ചു.സ്കൂട്ടറിന്റ അടുത്താണ് പരുന്ത് മുരളി അടിയേറ്റ് കിടന്നിരുന്നത്. അവനെ തല്ലിയ വടിയും ആ സ്കൂട്ടറിൽ ചാരി വച്ചിട്ടുണ്ട്. താഴെ കുറെ ചോരയും. പോലീസ് തൊണ്ടിയായി സ്കൂട്ടറും വടിയും എടുത്തുകൊണ്ടുപോയി. മെഡിക്കൽ ഷോപ്പുകാരൻറെ കൈവശം താക്കോൽ ഉണ്ടായിരുന്നല്ലോ. ഈ അടിപിടി ഒന്നും കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത പപ്പൻ്റെ ആണ് ഈ സ്കൂട്ടർ എന്നൊക്കെ പറഞ്ഞെങ്കിലും അതൊന്നും കേൾക്കാൻ പോലീസ് തയ്യാറായില്ല. സ്കൂട്ടർ പപ്പനോട് പോലീസ് സ്റ്റേഷനിൽ നിന്ന് വാങ്ങാൻ പറ എന്ന് പറഞ്ഞു പോലീസ്. കഥയൊക്കെ കേട്ടപ്പോൾ പപ്പൻ്റെ ചേട്ടൻ ഭയന്നു വിറച്ച് അപ്പോൾ തന്നെ പോലീസ് സ്റ്റേഷനിൽ പോയി.
“ഇത് നിൻറെ അനിയൻറെ അല്ലേ, അനിയനോട് വരാൻ പറ “ എന്ന് പറഞ്ഞു സി. ഐ. കൂനിന്മേൽ കുരു എന്ന പോലെ പരുന്ത് മുരളി രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ മരിച്ചു.സംഗതി കൊലപാതക കേസ് ആയി. അന്വേഷണം കഴിയട്ടെ. എന്നിട്ട് സ്കൂട്ടർ തരാമെന്ന് പോലീസ്. കാരണം അടിയുടെ ശക്തിയിൽ മുരളിയുടെ രക്തം കുറച്ച് ഈ സ്കൂട്ടറിന്മേൽ തെറിച്ചിരുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വന്ന് സ്കൂട്ടർ പരിശോധിക്കണം അതൊക്കെ കഴിഞ്ഞേ വിട്ടു തരാൻ പറ്റുകയുള്ളൂ എന്ന് പറഞ്ഞു പോലീസ്. ആ ചുറ്റുവട്ടത്തുള്ള കടക്കാർക്കൊക്കെ എട്ടിൻറെ പണി കിട്ടി എന്ന് പറഞ്ഞാൽ മതി. കടക്കാരെയൊക്ക മാറിമാറി പോലീസ് അന്വേഷണത്തിനായി വിളിച്ചോണ്ട് പോകാൻ തുടങ്ങി. പരുന്ത് മുരളിയോട് എല്ലാവർക്കും ശത്രുത ഉണ്ടെന്നുള്ളത് സത്യം. പക്ഷേ അവർ ആരും അവനെ കൈവെക്കാൻ ഒന്നും മുതിർന്നിട്ടില്ല.
ഒരു മാസം കഴിഞ്ഞു, രണ്ടു മാസം കഴിഞ്ഞു, പപ്പൻ്റെ സ്കൂട്ടർ മാത്രം തിരികെ കിട്ടിയില്ല. പലതവണ പോലീസ് സ്റ്റേഷനിൽ കയറി ഇറങ്ങിയ പപ്പൻ ഒരുദിവസം ക്ഷമ നശിച്ചു പോലീസുകാരനോട് തട്ടിക്കയറി.
“ഞാൻ എന്ത് തെറ്റ് ചെയ്തു? എൻറെ സ്കൂട്ടർ നിങ്ങൾ തിരികെ തരണം. ഇന്നത് തിരികെ തന്നില്ലെങ്കിൽ ഞാൻ തിരിച്ചു പോകില്ല എന്ന് പറഞ്ഞ്” ബഹളം വെച്ചു. ഇത് കേട്ട എസ്. ഐ പപ്പനെ അകത്തേക്ക് വിളിച്ചു. “നീ അധികം വിളച്ചിൽ എടുത്താൽ ഉണ്ടല്ലോ, നിന്നെ ഞാൻ അകത്താക്കും”. എന്തിനു പറയുന്നു ഒന്നും രണ്ടും പറഞ്ഞ് വഴക്കായി പപ്പനെ പിടിച്ച് അവിടെയിരുത്തി എസ്. ഐ. “നിന്നെ ഇനി വക്കീൽ വന്ന് ജാമ്യത്തിലിറക്കട്ടെ. നീ ഇവിടുന്ന് പോകുന്നത് ഒന്ന് എനിക്ക് ഒന്ന് കാണണം. “ എന്ന് പറഞ്ഞു.
അസ്തപ്രജ്ഞനായ പപ്പൻ വിവരം അമ്മയെ മൊബൈലിൽ അറിയിച്ചു. വൈകുന്നേരമായപ്പോഴേക്കും ചേട്ടനും അമ്മയും വ്യാപാര വ്യവസായി സംഘടനയുടെ നേതാവും ഒരു ജനപ്രതിനിധിയും കൂടി അവിടെ എത്തി.
വിവരം ഒക്കെ ചോദിച്ചു മനസ്സിലാക്കിയപ്പോൾ എസ്. ഐ. പറഞ്ഞു. “അവൻറെ സ്കൂട്ടറിൽ പരുന്തിൻ്റെ ചോര ഉണ്ട്. പപ്പൻ പ്ലാൻ ചെയ്ത് കടയിൽ കിടന്നത് ആയിരിക്കുമോ , ഞങ്ങൾക്ക് പലരെയും സംശയം ഉണ്ട്. പരുന്തിനെ അടിച്ച വടി ഈ സ്കൂട്ടറിൽ ചാരിവച്ച നിലയിൽ ആയിരുന്നു. അന്വേഷണം നടക്കുന്നതേയുള്ളൂ.
അടി നടന്ന അന്ന് പപ്പൻ ഉത്രാളിക്കാവിലെക്കു പോയതും വന്നതും ആയ ബസ് ടിക്കറ്റുകൾ അമ്മ സൂക്ഷിച്ചു വച്ചിരുന്നത് എസ്. എ. യെ കാണിച്ചു. “‘ദൃശ്യം’ സിനിമയിൽ നിന്ന് കിട്ടിയ ഐഡിയ ആണല്ലേ ഇത്? “ എന്ന് എസ്.ഐ. തലേ ദിവസമോ പിറ്റേ ദിവസമോ ഉത്രാളിക്കാവിൽ പോയതിന് ടിക്കറ്റ് സംഘടിപ്പിച്ചത് ആണോ എന്ന് എങ്ങനെ അറിയാം. നിങ്ങൾ ഈ ടിക്കറ്റ് എന്തിനാണ് സൂക്ഷിച്ചു വെച്ചത്? അതിൽ തന്നെ ഒരു കള്ളത്തരം ഇല്ലേ? സാധാരണ യാത്ര കഴിഞ്ഞാൽ നമ്മൾ ആദ്യം കളയുന്നത് ടിക്കറ്റ് അല്ലേ? “
“ചെലവ് വരവിനെ മറികടക്കുന്നുണ്ടോ എന്ന് അറിയാൻ ഞങ്ങൾ എല്ലാ ടിക്കറ്റുകളും സൂക്ഷിച്ചുവച്ച് മാസാവസാനം കണക്ക് നോക്കുന്ന പതിവുണ്ട് അതുകൊണ്ട് സൂക്ഷിച്ചു വച്ചതാണെന്ന്”. അമ്മ.
പിന്നെ എല്ലാവരും കൂടി പപ്പന് വേണ്ടി സംസാരിച്ചപ്പോൾ എസ്. ഐ. ഒന്ന് അയഞ്ഞു. അപ്പോൾ എസ്. ഐ. അമ്മയോട് ചോദിച്ചു.
നിങ്ങടെ ഭർത്താവിൻറെ പേരെന്താ?
“നാരായണൻകുട്ടി എന്നാണ് സാറേ, മരിച്ചുപോയി.
ഞാൻ വിചാരിച്ചു ജോർജൂക്കുട്ടി എന്നായിരിക്കുമെന്ന്.
നിയമം നിയമത്തിൻറെ വഴിക്കേ നീങ്ങു. അന്വേഷണം കഴിയുമ്പോൾ സ്കൂട്ടർ തിരികെ തരും. അതിന് നീ ഇവിടെ വന്ന് മൊടയൊന്നും ഇറക്കണ്ട എന്നൊരു താക്കീതും കൊടുത്തു പപ്പനെ അവരോടൊപ്പം പറഞ്ഞുവിട്ടു. ഒന്നു രണ്ടുമാസം കഴിഞ്ഞപ്പോൾ പപ്പന് സ്കൂട്ടർ തിരികെ കിട്ടി.
എന്നാലും ഇന്നും കുംഭമാസം എത്തുമ്പോൾ, ഉത്രാളിക്കാവിലെ പൂരത്തിന് കൊടി കയറുമ്പോൾ പപ്പൻ്റെ കാലിൽ നിന്ന് മുകളിലേക്ക് ഒരു തരിപ്പ് അങ്ങനെ കയറും. ഒരു മധുരനൊമ്പര ഓർമ്മ.
– മേരി ജോസി മലയിൽ, തിരുവനന്തപുരം.