എൻ്റെ പിതാവ് വേർപിരിഞ്ഞിട്ട് ഡിസംബർ 19ന് ഇന്നേക്ക് 38വർഷം തികയുകയാണ്. തെക്കേത്തല കുടുംബത്തെകുറിച്ച് പുതുതലമുറയുടെ അറിവിലേക്കായി ഞാൻ എഴുതുന്ന ഓർമ്മകുറിപ്പാണിത്.
കൗമാരകാലത്ത് ചെറിയൊരു വെള്ളിനാണയവുമായി ഇരിഞ്ഞാലക്കുട ചന്തയിലേക്ക് ഇറങ്ങി തിരിച്ച സഹസികനാണ് ശ്രീ റപ്പായി തെക്കേത്തല. അന്ന് ആരംഭിച്ച കച്ചവടം പച്ചപിടിച്ച് 4 തലമുറകളിലായി ഇടമുറിയാതെ ഇന്നും തുടരുന്നു.
ഏതാണ്ട് ക്രിസ്തുവർഷം 1700 നോട് അടുപ്പിച്ചാണ് ചിറയത്ത് തെക്കേത്തല കുടുംബത്തിലെ ഒന്നാമത്തെ പൂർവികൻ ഇരിങ്ങാലക്കുടയിൽ എത്തിയത്. അതിനുശേഷം 190 കൊല്ലത്തോളം കുടുംബാംഗങ്ങൾക്ക് ആർക്കും തന്നെ ഒരു മാലാഖയുടെ പേര് ഇട്ടിട്ടില്ല. 1893 ലാണ് ആദ്യമായി റപ്പായി എന്ന പേര് എത്തിയത്. ഇതിന് ഒരു പിന്നാമ്പുറ കഥയുണ്ട്.
തെക്കേത്തല കുടുംബത്തിലെ മറ്റൊരു പൂർവികന് ഇരിഞ്ഞാലക്കുട ചന്തയിൽ വെളിച്ചെണ്ണ കച്ചവടം ഉണ്ടായിരുന്നു. ബുധൻ, ശനി എന്നീ ചന്ത ദിവസങ്ങളിൽ മാത്രമേ അദ്ദേഹം കട തുറന്നിരുന്നുള്ളൂ. കടയിൽ വില്പനയ്ക്ക് സഹായിച്ചിരുന്നത് ഈ പൂർവ്വീകൻ്റെ കാര്യസ്ഥൻ ആയിരുന്നു. വൈകുന്നേരം തിരക്കൊഴിഞ്ഞ നേരത്ത് ഒരാൾ കടയിൽ വരും, വെളിച്ചെണ്ണ വാങ്ങും,പണം ബാക്കി കൊടുക്കുന്നു എന്ന തരത്തിൽ പണപ്പെട്ടിയിൽ നിന്ന് കൈനിറയെ കാര്യസ്ഥൻ അയാൾക്ക് പണം വാരി കൊടുക്കും. കുറച്ചുനാൾ കഴിഞ്ഞപ്പോൾ ഇത് കാര്യസ്ഥൻ്റെ തന്നെ ശിങ്കിടി ആണെന്ന് മനസ്സിലാക്കിയ ഉടമസ്ഥൻ ചോദിക്കാനോ പറയാനോ തർക്കത്തിനോ ഒന്നും പോയില്ല.
ഒരുദിവസം രണ്ടുപേരും പാടത്ത് കൂടി നടക്കാൻ പോകുന്നു. സൗഹൃദ സംഭാഷണത്തിനടയിൽ ഇതൊക്കെ കൊണ്ടുനടക്കുന്നത് തനിക്ക് വലിയ ബുദ്ധിമുട്ടായി തോന്നുന്നു ഇതൊന്നു വിറ്റ് കളഞ്ഞാലോ എന്ന് ഒരാലോചന എന്ന് പറഞ്ഞു. കാര്യസ്ഥൻ എന്ത് വിലയാണ് അങ്ങ് ഉദ്ദേശിക്കുന്നത് എന്ന് ചോദിച്ചു. ഉടമസ്ഥൻ വിലപറഞ്ഞു. കാര്യസ്ഥൻ അപ്പോൾ തന്നെ പറഞ്ഞു. ഞാൻ ഈ സംഖ്യ തരാം. ഞാൻ വാങ്ങുന്നതിൽ അങ്ങേയ്ക്ക് വിരോധം ഉണ്ടോ എന്ന് ചോദിച്ചു. എന്ത് വിരോധം? നീയാണ് വാങ്ങുന്നതെങ്കിൽ എനിക്ക് കൂടുതൽ സന്തോഷം അല്ലേ ഉള്ളൂ! അടുത്ത ദിവസം തന്നെ കാര്യസ്ഥൻ ഉടമസ്ഥനെ തുക ഏൽപ്പിച്ചു. പക്ഷേ ഉടമസ്ഥൻ തീറു എഴുതി കൊടുത്തില്ല. ഓരോരോ ഒഴിവു കഴിവുകൾ പറഞ്ഞു തീറ് നീട്ടികൊണ്ടുപോയി. ഗണപതി കല്യാണം പോലെ നാളെ നീളെ എന്ന് പറഞ്ഞു അനന്തമായി നീട്ടി കൊണ്ട് പോകുന്നത് കണ്ടപ്പോൾ കാര്യസ്ഥന് കാര്യം പിടികിട്ടി. സത്യസന്ധനായ ഇദ്ദേഹം ഇങ്ങനെ ചെയ്‌തെന്ന് പറഞ്ഞാൽ നാട്ടുകാർ ആരും വിശ്വസിക്കുകയുമില്ല. മോഷണമുതൽ അങ്ങനെ തന്ത്രപരമായി ഉടമസ്ഥൻ കാര്യസ്ഥനിൽ നിന്ന് തിരിച്ചെടുത്തു.
കാര്യസ്ഥൻ പിന്നീട് ഉടമസ്ഥനോട് തർക്കത്തിനും തകരാറിനും ഒന്നും നിന്നില്ല. അദ്ദേഹം ചെയ്തത് ഇരിഞ്ഞാലക്കുട അടുത്തുള്ള ഒരു ചാത്തൻസേവ മഠത്തിൽ പോയി അയാളുടെ ആവശ്യം അറിയിച്ചു. അവർ സന്തോഷത്തോടെ കാര്യസ്ഥനെ ഇരുകയ്യും നീട്ടി സ്വീകരിച്ചു.അവരിൽ ഒരാളെ ജോലിക്കാരൻ്റെ രൂപത്തിൽ ഉടമസ്ഥൻ്റെ വീടിനകത്ത് പ്രവേശിപ്പിച്ചു. ഒന്ന് രണ്ട് ആഴ്ച ഒരു പ്രശ്നവും ഇല്ലായിരുന്നു. അതു കഴിഞ്ഞപ്പോൾ അയാൾ പതുക്കെ ജോലി ആരംഭിച്ചു. കഞ്ഞിയിൽ മാലിന്യം കൊണ്ടിടുക,പാതിരാത്രി കഴിയുമ്പോൾ ചാത്തനേറ്, ചില കൺക്കെട്ട് വിദ്യകൾ……ഇത് ചാത്തൻ്റെ ഉപദ്രവം ഉള്ള വീടാണ് എന്ന് നാട് മുഴുവൻ പറഞ്ഞു പരത്തി. അവിടെയുള്ള ബാക്കി ജോലിക്കാരും ഭീതിയിലായി. ഉറച്ച ദൈവവിശ്വാസി ആയ ഉടമസ്ഥൻ കുലുങ്ങിയില്ല. കുറെനാൾ കഴിഞ്ഞു. ചാത്തൻസേവക്കാർ മടുത്തു. അവരുടെ അടവുകൾ ഒന്നും ഇവിടെ ഏശുന്നില്ല. ഉടമസ്ഥൻ ഈ വീട്ടിൽ നിന്ന് ജോലിക്കാരനെയും കടയിൽനിന്ന് കാര്യസ്ഥനെയും പുറത്താക്കിയിരുന്നു.
ചാത്തൻസേവ മഠത്തിൽ പോയി അവരുടെ സേവനം ഒരിക്കൽ ആവശ്യപ്പെടുന്നവരെ അവർ ഒരിക്കലും പിന്നെ ആർക്കും വിട്ടുകൊടുക്കില്ല. അവർ ആവശ്യപ്പെടുമ്പോൾ ഒക്കെ അവർ പറയുന്ന കാര്യങ്ങൾ ചെയ്തു കൊടുത്തില്ലെങ്കിൽ ആരാണോ അവരെ സമീപിച്ചത് അവർക്ക് എതിരെ തിരിയും. അവർ വിചാരിച്ച കാര്യം സാധിക്കാതെ വന്നതോടെ അവർ കാര്യസ്ഥന് എതിരെ തിരിഞ്ഞു. അവസാനം പ്രമേഹം മൂർച്ഛിച്ച് അയാളുടെ കാലു മുറിക്കേണ്ട അവസ്ഥ വരെ എത്തിയിരുന്നു. അവിടെ രക്ഷയില്ലെന്ന് കണ്ടപ്പോൾ ചാത്തൻസേവക്കാർ വീണ്ടും തെക്കേത്തലക്കാരനെ ഉപദ്രവിക്കാൻ തുടങ്ങി. അയാൾ പള്ളിയിൽ ചെന്ന് അതുവരെ നടന്ന സംഭവങ്ങൾ ഒക്കെ വൈദികനോട് വിശദീകരിച്ചു. വൈദികൻ പറഞ്ഞു. “ലോകത്തെയും നമ്മുടെ ആദി മാതാപിതാക്കളെയും സൃഷ്ടിക്കുന്നതിന് മുമ്പ് ദൈവം എണ്ണമറ്റ മാലാഖമാരെയാണ് സൃഷ്ടിച്ചിരിക്കുന്നത്. വെളിപാടിൻ്റെ പുസ്തകം (12:7:-9) ൽ പറയുന്നുണ്ട്. മാലാഖമാർ സാത്തനോട് യുദ്ധം ചെയ്തു.
അതുകൊണ്ട് റപ്പായി, മൈക്കിൾ… എന്നീ മാലാഖമാരോടുള്ള പ്രാർത്ഥന കടുപ്പിക്കുക. ഈ ലൂസിഫറിനെ ഒതുക്കാൻ ഈ മാലാഖമാർ തന്നെ വരട്ടെ. “ ദൈവവിശ്വാസി ആയ പൂർവികൻ വൈദീകൻ്റെ വാക്കുകൾ അക്ഷരം പ്രതി അനുസരിച്ചു എന്നു മാത്രമല്ല ഇരിഞ്ഞാലക്കുട കിഴക്കേ പള്ളിയിലേക്ക് റപ്പായി മാലാഖയുടെ രൂപം കൊടുക്കുകയും പിന്നീട് പിറന്ന തെക്കേത്തല കുടുംബത്തിലെ കുഞ്ഞുങ്ങൾക്ക് റപ്പായി, മൈക്കൾ എന്നൊക്ക പേര് ഇടുകയും ചെയ്തു. അങ്ങനെയാണ് റപ്പായി എന്ന പേര് തെക്കേത്തല കുടുംബത്തിലേക്ക് വന്നു ചേർന്നത്.
തെക്കേത്തല കുടുംബത്തിൽ മിഖായേൽ എന്നൊരു പേരും കേട്ടിരുന്നെങ്കിലും മിഖായേലിൻ്റെ സന്തതിപരമ്പരകൾക്ക് അവർ ആ പേര് പിന്നീട് ഇട്ടിരുന്നില്ല. പക്ഷേ മൂന്നും നാലും തലമുറ കഴിഞ്ഞിട്ടും റപ്പായി എന്ന പേര് തെക്കേത്തലക്കാർ വിട്ടുകളഞ്ഞില്ല.
– ജോണി തെക്കേത്തല, ഇരിങ്ങാലക്കുട.