പൊതുസുരക്ഷ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി പോലീസ് അടുത്തകാലത്ത് ആരംഭിച്ച പദ്ധതി ആണത്രേ “SAY HELLO TO YOUR NEIGHBOUR”.സുഹൃദ് ബന്ധങ്ങളും കൂട്ടായ്മകളും വർധിപ്പിച്ച് അയൽപക്കങ്ങൾ തമ്മിൽ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് പോലീസ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അസ്വാഭാവികമായി എന്തെങ്കിലും അയൽപക്കത്ത് കണ്ടാൽ അത് ഉടനെ പോലീസിൽ അറിയിക്കുക.
ഈ വാർത്ത കേട്ടപ്പോൾ നബീസയ്ക്ക് കലിപ്പാണ് തോന്നിയത്. വയസ്സായപ്പോൾ അയൽപക്കത്തേക്കുള്ള ഒളിഞ്ഞുനോട്ടം കുറച്ചെങ്കിലും ആരും ആവശ്യപ്പെടാതെ തന്നെ താൻ എത്രയോ നാളായി ഭംഗിയായി ചെയ്തു വന്നിരുന്ന ഒരു കാര്യം ആയിരുന്നു ഇത്. പോലീസ് പോയിട്ട് തൻ്റെ സേവനം പ്രയോജനപ്പെടുത്തിയവരിൽ നിന്നു പോലും നല്ലൊരു വാക്കോ സമ്മാനമോ ഇതുവരെ കിട്ടിയിട്ടില്ല. ചിലർ തെറിയഭിഷേകം നടത്തി. മറ്റു ചിലത് കയ്യാങ്കളിയിലുമെത്തി. അതാണ് ആകെ കിട്ടിയ പ്രതിഫലം.
ഗുരുവായൂർ അടുത്ത് ചാവക്കാട് ആണ് നബീസയുടെ സ്വന്തം സ്ഥലം. മക്കളില്ലാത്ത നബീസ ഭർത്താവ് മരിച്ചതോടെ തീർത്തും ഒറ്റപ്പെട്ടു എന്ന് പറയാം. കിഡ്നി സംബന്ധമായി ഒന്നുരണ്ട് ഓപ്പറേഷനുകൾ കഴിഞ്ഞ ആളായതുകൊണ്ട് കഠിന ജോലികൾ ഒന്നും ചെയ്യാൻ പാടില്ലെന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. ബാക്കിവന്ന ജീവിതം ജീവിച്ചു തീർക്കേണ്ടേ?
അതിരാവിലെ തന്നെ എണീറ്റ് സുബ്ഹി നമസ്കരിച്ച് ഒരു കട്ടൻ കാപ്പിയിട്ട് കുടിച്ച് 2 സെൻറ് ഭൂമിയിലെ കൊച്ചുപുര പൂട്ടി നബീസ പുറത്തേക്കിറങ്ങും. നേരെ ഹാജിയാരുടെ വീട്ടിലേക്ക് വച്ച് പിടിക്കും. അവിടെ വീടിൻ്റെ പിന്നാമ്പുറത്ത് ചെന്ന് അടുക്കളക്കാരിയുടെ അടുത്ത് ചെന്ന് തലേദിവസത്തെ എന്തേലും വാരി കഴിക്കും. പിന്നെ അടുക്കള ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന നാലഞ്ചു മരുമക്കളോടും സഫിയിത്തയുടെയും അടുത്തു ചെന്നിരുന്ന് മലയാള മനോരമ ആഴ്ചപ്പതിപ്പിലെ കഥകളൊക്കെ ഒന്നൊന്നായി പറഞ്ഞു കേൾപ്പിക്കും.
അടുക്കള ജോലികളും കൊച്ചുകുഞ്ഞുങ്ങളുടെ സംരക്ഷണവും കുട്ടികളെ പഠിപ്പിക്കലും ആയിട്ട് അവർക്കാർക്കും ഈ നീണ്ടകഥകൾ ഒന്നും വായിക്കാൻ സമയം കിട്ടാറില്ല. പണ്ട് ടിവി പോലുള്ള വിനോദങ്ങൾ ഒന്നുമില്ലല്ലോ? ഇതൊന്നും അടങ്ങിയിരുന്ന് വായിക്കാനുള്ള സമയവും കിട്ടാറില്ല. മാത്രമല്ല നബീസ പൊടിപ്പും തൊങ്ങലും വെച്ച് ഈ കഥകളൊക്കെ റേഡിയോയിൽ നിന്ന് പറയുന്നതുപോലെ കേൾക്കാൻ നല്ല രസമാണ്. ജോലിയും നടക്കും. അടുക്കള ജോലിക്ക് മുടക്കം ഒന്നും വരാത്തതുകൊണ്ട് അമ്മായിഅമ്മ സഫിയയും കണ്ണടയ്ക്കും. എന്തെങ്കിലും തന്നെ കൊണ്ട് ആവുംവിധം ചെറിയ സഹായങ്ങൾ ഒക്കെ മരുമക്കൾക്ക് ചെയ്തു കൊടുക്കുകയും ചെയ്യും.
ഒരു ആഴ്ചപ്പതിപ്പിൽ മൂന്നാല് നീണ്ടകഥകൾ ഉണ്ടാകുമല്ലോ. ഓരോ ദിവസം ഓരോ കഥ. ഞായറാഴ്ച നബീസ എങ്ങും പോകില്ല. കടിച്ചുപിടിച്ച് വീട്ടിൽ തന്നെ ഇരുന്ന് ഈ വീട്ടിൽ നിന്ന് എടുത്തു കൊണ്ടുവരുന്ന ആഴ്ചപ്പതിപ്പുകൾ ഒക്കെ വായിച്ചു കൂട്ടും.
ആ നീണ്ടകഥകൾ പിന്നീട് പലതും സിനിമയാക്കിയപ്പോൾ തിയേറ്ററിൽ പോയി കണ്ട് “ഹോ, അതിലെ ഓരോ സീനും നബീസിത്ത പറഞ്ഞതുകേട്ട് ഞങ്ങൾക്ക് കാണാപ്പാഠം ആയിരുന്നു. സിനിമയെക്കാൾ രസമായിരുന്നു ഇത്തയുടെ ആ വിവരണം” എന്ന് മരുമക്കൾ ഒക്കെ പറയുമ്പോൾ നബീസക്ക് ഈ കാര്യത്തിൽ ഇതിൽ കവിഞ്ഞ ഒരു പ്രോത്സാഹനം കിട്ടാനില്ല.
കഥകളൊന്നും സ്റ്റോക്ക് ഇല്ലെങ്കിൽ നബീസ നാട്ടുവിശേഷങ്ങളും അയൽപക്കത്തെ വിവരങ്ങളും ഒക്കെ സഫിയയുടെ ചെവിയിൽ പറഞ്ഞു കൊടുത്തു കൊണ്ടിരിക്കും. അങ്ങാടിപ്പാട്ടായ അരമന രഹസ്യങ്ങൾ, ആ നാട്ടിൽ തന്നെയുള്ള ചെറുപ്പക്കാരുടെ പ്രേമ നാടകങ്ങൾ, കുട്ടികളുടെ ദു:ശ്ശീലങ്ങൾ ചില വീടുകളിലെ കുടുംബനാഥൻ്റെ അവിഹിതബന്ധങ്ങൾ, മദ്യപാനം, അയൽവക്കത്തെ പയ്യന് ജോലി ശരിയായോ?, അയൽവക്കത്തെ പെൺകുട്ടിക്ക് എവിടുന്നെങ്കിലും കല്യാണാലോചനകൾ വന്നോ? അങ്ങനെയങ്ങനെ…. .
സഫിയയുടെ പെൺമക്കൾക്ക് അടുത്ത ജില്ലയിൽനിന്ന് വിവാഹാലോചനകൾ വരുമ്പോൾ കുടുംബത്തിലുള്ള ആണുങ്ങൾ പറയുന്നത് കേൾക്കുന്നത് കൂടാതെ സഫിയിത്ത വണ്ടിക്കൂലിക്കുള്ള കുറച്ചു പൈസ കൊടുത്തു നബീസയെ ആ വീട്ടിലേക്ക് ഒരു സുഹൃത്ത് സന്ദർശനത്തിന് പറഞ്ഞു വിടും. അവരുമായി എന്തെങ്കിലും ഒരു അകന്ന ബന്ധം നബീസു ആ നാളുകൾക്കുള്ളിൽ തന്നെ കണ്ടുപിടിച്ചു കാണും. അതായത് അപ്രതീക്ഷിതമായി ആ വീട്ടിൽ കയറി ചെല്ലുമ്പോൾ ആ വീട്ടിലുള്ളവരുടെ പെരുമാറ്റം, അവിടുത്തെ ഭക്ഷണരീതികൾ.. ഇതൊക്കെ എന്താണെന്ന് അറിയാനുള്ള ഒരു സൂത്രമാണത്. കൃത്യമായി, സത്യസന്ധമായി നബീസ അവിടെ സൂക്ഷ്മ നിരീക്ഷണം നടത്തി സഫിയിത്തയെ കാര്യങ്ങൾ പറഞ്ഞു കേൾപ്പിക്കും.
ഒരിക്കൽ സഫിയയുടെ നിർദ്ദേശപ്രകാരം റമദാൻ മാസത്തിൽ നബീസ ഒരു മാസത്തോളം മകൾക്ക് വിവാഹാലോചന വന്ന വീട്ടിൽ അവിടെ ഹെൽപ്പർ ആയി നിന്ന് എല്ലാ വിവരങ്ങളും പിടിച്ചെടുത്ത് തത്ത പറയുമ്പോലെ സഫിയിത്തയെ പറഞ്ഞുകേൾപ്പിച്ചു. ആ വീട്ടിലെ സ്ത്രീകൾക്ക് കഴിക്കാൻ മീൻതലയും ചാറും മാത്രമേ കിട്ടു. ആണുങ്ങൾക്ക് മാത്രം നല്ല ഭക്ഷണം. അവിടുന്നിങ്ങോട്ട് പെണ്ണിനെ എടുക്കാം. പക്ഷേങ്കി ഇവിടുന്നു പെണ്ണിനെ അങ്ങോട്ട് കെട്ടിക്കണ്ട എന്നായിരുന്നു നബീസയുടെ നിലപാട്. ഇതിനൊക്കെ
നബീസയെക്കാൾ വിശ്വസ്തയായ മറ്റൊരാൾ അതിനില്ല. തൻ്റെ കാര്യ ലാഭത്തിനുവേണ്ടി നബീസ നുണ ഒന്നും പറയില്ല. സംഗതികൾ വളച്ചൊടിക്കാതെ സത്യസന്ധമായിട്ടുള്ള കാര്യങ്ങളെ പറയുകയുള്ളൂ.
അയൽപക്കത്ത് എന്നല്ല ആ നാട്ടിൽ തന്നെ ഒന്നും തെറ്റായി സംഭവിക്കാൻ നബീസ അനുവദിച്ചിരുന്നില്ല. അങ്ങനെ എന്തെങ്കിലും നബീസയുടെ ശ്രദ്ധയിൽപെട്ടാൽ അത് ഉടനെ മദ്രസ പള്ളിയിൽ അറിയിച്ച് ഉസ്താദിനെ കൊണ്ട് അനുചിതമായ തീരുമാനങ്ങളെടുപ്പിക്കും.
ചെയ്യുന്ന ജോലിയിൽ 100% ആത്മാർത്ഥതയാണ്. ഒരു കാര്യത്തെക്കുറിച്ച് അറിഞ്ഞാൽ അത് പത്ത് പേരോട് ചോദിച്ചു ഉറപ്പു വരുത്തിയിട്ടേ നബീസ ഉസ്താദിനോട് പറയുകയുള്ളൂ. അല്ലാതെ ആരെങ്കിലും എന്തെങ്കിലും അസൂയക്ക് പറയുന്നത് കേട്ട് നബീസ അത് നാടുനീളെ പറഞ്ഞുകൊണ്ട് നടക്കില്ല. അസ്വാഭാവിക സംഭവം നടന്നു എന്ന് പറയുന്ന വിവരം കിട്ടിയ വീട്ടിലേക്ക് നബീസ ഒരു സൗഹൃദ സന്ദർശനം നടത്തി ആദ്യം സ്വന്തം നിലയിൽ ഒരു പ്രാഥമിക അന്വേഷണം നടത്തും. പിന്നെ ചില എൻക്വയറി കമ്മീഷനെ നബീസ അതിനായി നിയോഗിക്കും. അവരെല്ലാം നബീസയുടെ ഗുഡ്ബുക്കിലുള്ള വിശ്വസ്തർ ആയിരിക്കും. അവരുടെയൊക്കെ റിപ്പോർട്ട് കിട്ടി അതിൽ എന്തെങ്കിലും കഴമ്പുണ്ടെന്ന് അറിഞ്ഞാൽ മാത്രം വേണ്ടപ്പെട്ടവരെ അറിയിക്കും. നേരും നെറിവും ഉള്ളവൾ ആയതുകൊണ്ടാണ് നബീസ എല്ലാ വീട്ടിലും സ്വീകാര്യയായത്.ആള് സമ്പന്ന അല്ലെങ്കിലും നബീസയിൽ നിന്ന് വരുന്ന വാക്കുകൾ 916 ഗ്യാരണ്ടി സ്വർണ്ണം പോലെ ശുദ്ധിയുള്ളതും വിശ്വാസയോഗ്യമായതു മായിരിക്കും. അന്യ മതസ്ഥരും ആയിട്ടുള്ള ചില പ്രേമബന്ധങ്ങൾ, യുവാക്കളുടെ വഴി പിഴച്ച പോക്ക്, കുട്ടികളുടെ ചില ദു:ശീലങ്ങൾ… .ഇതൊക്കെ മുളയിലേ കണ്ടുപിടിച്ച് നുള്ളി കളയാൻ വേണ്ടത് ചെയ്യാൻ നബീസയ്ക്കുള്ള വൈഭവം ഒന്ന് വേറെ തന്നെയാണ്. ചെറുപ്പക്കാർക്കും കുസൃതിക്കാരായ കുട്ടികൾക്കും ഒക്കെ നബീസയെ ഭയമാണ്. നബീസിത്തയ്ക്ക് നമ്മൾ നേരെ കാണുന്ന ഈ രണ്ട് കണ്ണുകൾ മാത്രമല്ല പുറകിലും അല്ലാഹു ഒരു കണ്ണു കൂടി കൊടുത്തിട്ടുണ്ടെന്ന് പറയും അവർ.നിജസ്ഥിതി അന്വേഷിച്ച് സമയത്ത് ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ചു തല്ലു കൊള്ളിക്കുന്ന പരിപാടിയിൽ നബീസയെ കഴിഞ്ഞേയുള്ളൂ ആരും.
പത്തറുപത് വർഷം ശമ്പളം, ഗ്രാറ്റുവിറ്റി, പ്രൊവിഡന്റ് ഫണ്ട്, ഡിയർനെസ്സ് അലവൻസ്, ഇൻസെന്റീവ്, പെൻഷൻ……ഇതൊന്നുമില്ലാതെ ഭംഗിയായി ജോലി ചെയ്ത നബിസക്ക് ആകെ കിട്ടിയിരിക്കുന്നത് വിശപ്പിനുള്ള ഭക്ഷണം, സമ്പന്നർ ഉപയോഗിച്ച് പഴകി പിന്നിയ വസ്ത്രങ്ങൾ, പിന്നെ സക്കാത്ത്…… സഫിയിത്തയെ പോലെ നല്ല മനസ്സുള്ളവരുടെ അനുഗ്രഹം… .
എനിക്ക് തോന്നുന്നു, ഇന്നത്തെക്കാലത്ത് ഇതുപോലുള്ള നബീസമാരുടെ അഭാവം കൊണ്ടായിരിക്കാം ഇവിടെ വിവാഹമോചനങ്ങളും ഗ്രീഷ്മ കഷായം, ആസിഡ്ആക്രമണം, പാമ്പുകടിപ്പിക്കൽ
പോലുള്ള കൊലപാതകങ്ങളും വിവാഹവാഗ്ദാനം കിട്ടിയാൽ ഉടനെ നടക്കുന്ന പീഡനങ്ങളും ഒക്കെ ഒരു തുടർക്കഥയാകുന്നത്……
പി. എ. ആയി രണ്ടുവർഷം വെറുതെ മന്ത്രിയുടെ കൂടെ തെക്കുവടക്ക് കാറിൽ യാത്ര ചെയ്യുന്നതിന് ആജീവനാന്തം പെൻഷൻ കൊടുക്കുന്ന നമ്മുടെ നാട് ഇക്കൂട്ടരെ കണ്ടില്ലെന്ന് നടിക്കുന്നത് ശരിയാണോ? ഒരു നാടു മുഴുവൻ കാത്തു സംരക്ഷിച്ച നബീസയ്ക്ക് ഒരു പൊന്നാട എങ്കിലും ഇട്ടു കൊടുത്ത് പോലീസ് ഡിപ്പാർട്ട്മെൻറ് ആദരിക്കേണ്ടതാണെന്ന ഒരു അപേക്ഷ എനിക്കുണ്ട്.
പ്രായത്തിൻ്റെ അസ്ക്യതകൾ ഉണ്ടെങ്കിലും സർക്കാർ പെൻഷൻ ഒന്നും തന്നില്ലെങ്കിലും ശരി നൂറു ശതമാനം ആത്മാർത്ഥതയോടുകൂടി പോലീസിൻ്റെ ഈ പദ്ധതി വിജയിപ്പിക്കാൻ നബീസ പങ്കാളിയാകാം എന്ന് തന്നെ തീരുമാനിച്ചു. ഇതു പോലുള്ള ആയിരം നബീസുമാർ ഉയർന്നുവന്നു നമ്മുടെ പോലീസിൻ്റെ കരങ്ങൾക്ക് ശക്തി പകരട്ടെ എന്ന് ആശംസിച്ചുകൊണ്ട്.
– മേരി ജോസി മലയിൽ, തിരുവനന്തപുരം.