കിളികളും, പച്ചപ്പും, വർണ്ണജാലങ്ങളും
ഒഴിമുറിയാക്കണമിന്നു വാക്ക്
തളിരോലും മയമില്ലാ മനസ്സുകൾ
തേടുന്നു വരികളോ കൊലപാതകം
ചേലകളില്ലാതെ നഗ്നയാം പാഞ്ചാലി
ച്ചേലിലുണ്ടാവണം കവിതയൊക്കെ
എങ്കിൽ കടന്നുവരും ലൈക്ക് കമൻ്റുകൾ
ലക്ഷക്കണക്കിനു പ്രശംസകളും
ആൾത്തിരക്കില്ലാത്ത വിജന വഴികളിൽ
അസ്ഥികൂടം പോലെ
വീണു മരിച്ചു പോയ് ഈണങ്ങളും
കുടൽമാല കീറിയാക്രോശിക്കുന്ന ശബ്ദങ്ങൾ
വഴിപിഴപ്പിക്കുന്നു അർത്ഥങ്ങളെ
ആർക്കുമറിയാത്ത ഭാഷകൾ
ബധിരൻ്റെ ആംഗ്യങ്ങളായി പരിണമിച്ചു
വാഴട്ടെ പുതുമയുടെ തുടിപ്പുകളായവയൊക്കെയും
പോകട്ടെ മണ്ണിൻ നനുത്ത ഗന്ധം.
– സത്യ ഭായ്