രാത്രി വിളിച്ചവരിൽ സണ്ണിസാറുമുണ്ട്.
സ്റ്റേഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന സമയത്ത് ഫോൺ അറ്റൻഡ് ചെയ്തിരുന്നതുപോലെ ട്രാഫിക്ക് ഡ്യൂട്ടിക്കിടയിൽ ഫോൺ അറ്റൻഡ് ചെയ്യാൻ സാധിക്കില്ലെന്നും ഞാൻ വിളിക്കുമ്പോൾ ഫോണെടുക്കാൻ സാധിച്ചില്ലെങ്കിൽ ഉടനെ തിരിച്ചു വിളിക്കണമെന്നും നാലുമാസം മുൻപ് പറഞ്ഞിരുന്നു.
സമയം ഒൻപതുമണി കഴിഞ്ഞിട്ടുണ്ട്. ഈസമയത്ത് വിളിച്ചാൽ സാറ് ഫോണെടുക്കാനുള്ള സാധ്യത കുറവാണ്.
ഈ മാസത്തെ പറ്റെത്രയാണെന്നു നോക്കിയതിനു ശേഷം ഇനി എത്രയാണ് വേണ്ടതെന്നു വെച്ചാൽ അഞ്ചു മണിക്കു മുൻപായി അറിയിക്കണമെന്നും വല്ല കാരണവശാലും
എത്താൻ വൈകിയാൽ കാത്തിരിക്കണമെന്നും പറഞ്ഞുകൊണ്ടാണ് സണ്ണി സാറ് ഇന്നലെ സൈറ്റിൽ നിന്നും തിരിച്ചു പോയത്. അതുകൊണ്ടു തന്നെ വിളിയ്ക്കാതിരുന്നാലും പ്രശ്നമാവും.
രാതിതന്നെയാണ് സമദും വിളിച്ചിരിക്കുന്നത്.
ഒരു പ്രാവശ്യമല്ല, നാലുപ്രാവശ്യം. വിളിച്ചത് മക്കയിൽ നിന്നായതുകൊണ്ട് ഞാൻ തിരിച്ചു വിളിക്കില്ലെന്ന് അവനറിയാം. എൻ്റെ ഫോണിലേക്ക് വിളിച്ചിട്ടു കിട്ടാത്തതു കൊണ്ട് സക്കീനയെ വിളിച്ചിരിക്കാനും സാധ്യതയുണ്ട്.
സക്കീനാ… നീ തെരക്കിലാണോ.?
ആണോ എന്നുചോദിച്ചാൽ ആണ്, എന്താകാര്യം.
നിൻ്റെ ഫോണിൽ കുറേയേറെ മിസ്കാളുകൾ ഉണ്ടെന്നല്ലേ നീ പറഞ്ഞത്.
അക്കൂട്ടത്തിൽ നമ്മുടെ സലാമിൻ്റെ നമ്പറുണ്ടോ എന്നറിയാൻ വേണ്ടിയാണ്.
നമ്പർ കണ്ടാലൊന്നും വിളിച്ചത് സലാംകയാണെന്ന് തിരിച്ചയാൻ കഴിയണമെന്നില്ല, ഒന്നാമത് സലാംക എൻ്റെ ഫോണിലേക്ക് വിളിയ്ക്കാറില്ല. അഥവാ വിളിച്ചിട്ടുണ്ടെങ്കിൽ തന്നെയും അത് വാട്സാപ്പിലാണ് താനും.
എന്താ ഇപ്പോൾ ഇങ്ങനെ ചോദിക്കാൻ കാരണം.?
ഇന്നലെ എന്നെ വിളിച്ചവരുടെ കൂട്ടത്തിൽ അവൻ്റെ പേരുമുണ്ട്. ഞാൻ ഫോണെടുക്കാതിരുന്നതുകൊണ്ട് ചിലപ്പോൾ നിന്നെ വിളിച്ചിട്ടുണ്ടാവും. അങ്ങനെയെങ്കിൽ അതിൻ്റെ അർത്ഥം അത്യാവശ്യമായി എന്തെങ്കിലും പറയാനുണ്ടാവുമെന്നാണല്ലോ, അതൊന്ന് ഉറപ്പു വരുത്താൻ വേണ്ടിയാണ്.
ഞാനും റംലയും തമ്മിൽ ഇന്നലെരാത്രി ഏറെസമയം സംസാരിച്ചിരുന്നു.
സലാംകയും സുരഷേട്ടനും കൂടി നാളെ രാവിലെ മക്കയിൽനിന്നും ജന്നത്തുൽ ബഖിയ്യിലേക്ക് പോകുന്നുണ്ടെന്നും രാത്രി നിങ്ങളെ വിളിക്കാമെന്ന് പറഞ്ഞിട്ടുണ്ടെന്നും സംസാരത്തിനിടയിൽ അവളെന്നോടുപറഞ്ഞിരുന്നു. അക്കാര്യം നിങ്ങളോടു പറയാൻ ഞാൻ മറന്നു പോയതാണ്.
അപ്പോൾ എനിയ്ക്കുമാത്രമല്ല നിനക്കും മറവി സംഭവിക്കാറുണ്ടല്ലേ.
അതവിടെ നിൽക്കട്ടെ, ഏതു റംലയാണ് നിന്നോടങ്ങനെ പറഞ്ഞത്. അവൻ്റെ ഭാര്യയോ അതല്ല പെങ്ങളോ, രണ്ടും റംല യാണല്ലോ, അതുകൊണ്ട് ചോദിച്ചതാണ്.
അതെന്താ പെങ്ങൾ പറഞ്ഞാൽ വിശ്വസിക്കാൻ പാടില്ലെന്നുണ്ടോ.
ഏയ്. അങ്ങനെയൊന്നുമില്ല. കാര്യം ആരുപറഞ്ഞാലും പറയുന്നത് കളവല്ലെന്നു ബോധ്യമായാൽ ഞാൻ വിശ്വസിക്കാറുണ്ട്.
ഞാൻ പറഞ്ഞത് കാര്യത്തിൽ തന്നെയാണ്. പെങ്ങളല്ല സലാംകയുടെ ഭാര്യതന്നെയാണ് എന്നോടതു പറഞ്ഞത്. ഇനി ആളെ തിരിച്ചറിയാത്തതിൻ്റെ പേരിൽ വിശ്വസിക്കാതിരിക്കണ്ട.
അവര് രണ്ടാളും എന്തിനാണ് അങ്ങോട്ടു പോകുന്നതെന്ന് നിനക്കറിയുമോ.?
അതിനെക്കുറിച്ചൊന്നും അവളെന്നോട് പറഞ്ഞിട്ടില്ല, നിങ്ങളെപ്പോലെ ഊഹിച്ച് കണ്ടെത്താൻ മാത്രമുള്ള ബുദ്ധിയൊന്നും എനിയ്ക്കില്ല.
എങ്കിലും ഊരും പേരും തിരിച്ചറിയാൻ സാധിച്ചില്ലെങ്കിലും മഹാൻമാർ ഉൾപ്പടെയുള്ള ഒരുപാടുപേർ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലമാണ് ഇപ്പറഞ്ഞ ജന്നത്തുൽ ബഖിയ്യ് എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. ഒരു പക്ഷെ ഒഴിവുകിട്ടിയപ്പോൾ അവിടെയൊന്ന് സന്ദർശിക്കാമെന്ന് അവർകരുതിയിട്ടുണ്ടാവും.
നീ പറഞ്ഞത് ശരിയാണ് സക്കീനാ.. നമ്മളെ സംബന്ധിച്ചിടത്തോളം
ഊരും പേരുമറിയാത്തപലരും അവിടെ അന്ത്യവിശ്രമം കൊള്ളുന്നുണ്ട്.
പക്ഷെ നീ വിചാരിക്കുന്നതുപോലെ അവർക്കത് ഒഴിവു കിട്ടിയപ്പോഴുളള സന്ദർശനമല്ല, നേരെത്തെ തന്നെ തീരുമാനിച്ചുറപ്പിച്ചതിൻ്റെ അടിസ്ഥാനത്തിലുള്ള സന്ദർശനമാണത്.
നിങ്ങൾക്കതെങ്ങെനെ അറിയാം.?
എങ്ങനെ അറിയാമെന്നു ചോദിച്ചാൽ അവിടെ അന്ത്യവിശ്രമം കൊള്ളുന്നവരിൽ അവൻ്റെ ഉപ്പയും ജേഷ്ഠനുമുണ്ട്. മീസാൻ കല്ലിൽ ഊരും പേരും എഴുതി വെയ്ക്കാൻ ആളില്ലാതിരുന്നതുകൊണ്ട് അവരുടെ അരികത്തു ചെന്നുനിന്ന് വർത്തമാനം പറയാൻ സാധിക്കാറില്ലെങ്കിലും കഴിഞ്ഞ ആറുവർഷമായി അവനവിടെ സന്ദർശിക്കാറുണ്ട്.
മനസ്സിൽ നിന്നും മറ്റു ചിന്തകളെല്ലാം ഒഴിവാക്കിയതിനുശേഷം കണ്ണടച്ചുകൊണ്ട് ആ മണ്ണിൽ ചവിട്ടിനിന്നാലുടൻ ഉപ്പയും ജ്യേഷ്ഠനും ചേർന്ന് നാട്ടുകാര്യങ്ങളറിയാനും സുഖ വിവരങ്ങൾ പങ്കുവെയ്ക്കാനും തൻ്റെ അരികിൽ വന്നണയാറുണ്ടെന്ന് എത്രയോ തവണ എന്നോടവൻ പറഞ്ഞിട്ടുണ്ട്.
അവനങ്ങനെ പറയുമ്പോഴെല്ലാം എനിയ്ക്ക് എൻ്റെ ഉപ്പയോട് നേരിട്ടൊന്ന് സംസാരിക്കണമെന്നുതോന്നും. എത്ര തെരക്കുളളുതാലാലും ശരി പിറ്റേ ദിവസം വർക്ക്‌സൈറ്റിൽ നിന്ന് ഞാൻ ഒരു മണിക്കൂർ നേരത്തെ തിരിച്ചു പോരും.
കുളിയൊക്കെ കഴിഞ്ഞ് ഉള്ളതിൽ വെച്ച് ഏറ്റവും മുന്തിയ ഷർട്ടും മുണ്ടും ധരിച്ചതിനുശേഷം നമ്മുടെ പള്ളിക്കാട്ടിലെ കുറ്റിച്ചെടികൾ മുളച്ചു പൊന്താത്ത സ്ഥലം കണ്ടെത്തി അവിടെ ചെന്ന് മഗ്‌രിബ് വരെയും കണ്ണും പൂട്ടിയങ്ങനെ നിൽക്കും.
പള്ളിക്കാട്ടിൽ ചെന്ന് കണ്ണടച്ചു നിൽക്കാൻ അങ്ങനെയൊക്കെ ചെയ്യണോ.?
പള്ളിക്കാട് എന്നു പറഞ്ഞാൽ എന്താണെന്നാണ് നീ മനസ്സിലാക്കിയത്, കുറച്ചധികം കുറ്റിക്കാടും അതിനകത്ത് കുറേയേറെ മീസാൻ കല്ലുകളുമുളള വിശാലമായൊരു ശ്മശാനം എന്നാണോ.? അങ്ങനെയാണെങ്കിൽ അവിടെ ചെന്നുനിൽക്കാൻ ഞാൻ പറഞ്ഞതു പോലെയൊന്നും ചെയ്യണമെന്നില്ല.
നിങ്ങളിപ്പറഞ്ഞതൊന്നുമല്ലങ്കിൽ മറ്റെന്താണത്.?
ഒറ്റനോട്ടത്തിൽ ഇപ്പറഞ്ഞതൊക്കെ തന്നെയാണത്.
പക്ഷെ യഥാർത്ഥ ചിത്രം അതല്ല. അവിടെക്കാണുന്ന ഈ രണ്ട് മീസാൻ കല്ലുകൾക്കിടയിലും
ആറടി താഴ്ച്ചയിലായി അന്ത്യവിശ്രമം കൊള്ളുന്നത് ഓരോ കുടുംബത്തിലെയും ഏറ്റവും പ്രിയപ്പെട്ടവരും ഏറെ ബഹുമാനിക്കപ്പെട്ടിരുന്നവരുമെല്ലാമാണ്.
പണ്ഡിതരും, അദ്ധ്യാപകരും, പൊതുപ്രവർത്തകരും. പരോപകാരികളും, ശത്രുവും മിത്രവും പണക്കാരും ദരിദ്രരും വൃദ്ധരും കുട്ടികളുമെല്ലാം അക്കൂട്ടത്തിലുണ്ടാവും.
ആറടി മണ്ണിൽ മൂടപ്പെട്ടതുകൊണ്ടുമാത്രം അവരൊന്നും അവരല്ലാതാകുന്നില്ല. നമ്മുടെ മനസ്സിലെങ്കിലും മുൻപ് അവർ എങ്ങനെ ആയിരുന്നോ അങ്ങനെതന്നെ കാണണം. അതുകൊണ്ടാണ് ഞാനങ്ങനെ ചെയ്യാറുളള്ളത്.
എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ചെന്നുനിൽക്കുന്നത് പള്ളിക്കാട്ടിലെ ഏതെങ്കിലും ഭാഗത്താണെങ്കിലും ആസമയത്ത് എനിക്ക് സംസാരിക്കാനുള്ളത് ഉപ്പയോടാണ്.
ഉപ്പയോടു സംസാരിക്കാനാണെങ്കിൽ ഉപ്പയുടെ ഖബറിനരികിൽ ചെന്നു നിൽക്കുന്നതല്ലേ കൂടുതൽ നല്ലത്. കുറ്റിക്കാടില്ലാത്ത സ്ഥലത്തു ചെന്നു നിന്നാൽ ഉപ്പയുടെ അടുത്ത് ചെന്നു നിൽക്കുന്നതിന് തുല്യമാകുന്നതെങ്ങനെയാണ്.?
(തുടരും…)
– K.M സലീം പത്തനാപുരം