അല്ല. അവർ പറഞ്ഞത് ജീവിച്ചിരിക്കെ മന:പൂർവ്വം ചെയ്തു കൂട്ടിയ തെറ്റുകൾക്കുള്ള ശിക്ഷ മരിച്ചു കഴിഞ്ഞ് മറമാടുന്നതോടെ ഖബറിൽ വെച്ചുതന്നെ ലഭിച്ചു തുടങ്ങുമെന്നാണ്. ശിക്ഷയുടെ കാഠിന്യത്താൽ വേദന സഹിക്കാൻ കഴിയാതെ അട്ടഹസിച്ച് നിലവിളിക്കുമെന്നൊണ്. അങ്ങനെയുള്ള അട്ടഹാസങ്ങളോ നിലവിളികളോ ഖബറിന് പുറത്തേക്ക് കേൾക്കാൻ കഴിയുമെന്ന് അവർ പറഞ്ഞിരുന്നില്ല.
പള്ളിക്കാട്ടിൽ നിന്നു കേൾക്കുന്ന അസാധാരണ ഒച്ചപ്പാടുകൾ ഖബറാളികളുടേതാണെന്നും അവർ പറഞ്ഞിരുന്നില്ല. അതെല്ലാം അക്കാലത്ത് വയളിൻ്റെ സദസ്സിലുണ്ടായിരുവരുടെ സന്ദർഭോജിതമായ സങ്കൽപ്പങ്ങളായിരുന്നു. പരസ്പരം പെരുപ്പിച്ചുപറഞ്ഞ് അതൊരു യാഥാർത്ഥ്യമാണെന്ന ബോധത്തിലേക്ക് സ്ത്രീകൾ ഉൾപ്പടെ പലരും എത്തിച്ചേരുകയാണുണ്ടായത്.
ഖബറാളികളെക്കുറിച്ചുള്ള ഭയം മാറിയതിനുശേഷം നിങ്ങൾ ആദ്യമായി ചെയ്തകാര്യമെന്തായിരുന്നെന്ന് ഓർമ്മയുണ്ടോ.?
ഉണ്ട്.
എന്താണത്.?
അങ്ങനെയൊരു കൂട്ടരില്ലെന്ന് വല്ല്യുമ്മയെയും ഉമ്മയെയും ജമീലയെയും പറഞ്ഞു ബോധ്യപ്പെടുത്തി. അവർക്കത് വിശ്വാസമാവുകയും ചെയ്തു.
കാര്യം അങ്ങനെയൊക്കെ ആണെങ്കിലും നേരം ഇരുട്ടായിക്കഴിഞ്ഞാൽ പിന്നെ പള്ളിക്കാടെന്ന് കേൾക്കുന്നത് ഇപ്പോഴും ജമീലാക്ക് പേടിയുളള കാര്യം തന്നെയാണ്.
സംസാരത്തിനിടയിൽ ഞാനൊരു കാര്യം ചോദിക്കാൻ വിട്ടുപോയി.
എന്തു കാര്യം.?
ഉപ്പയെ മറവു ചെയ്തത് രാത്രിയാണെന്നു പറഞ്ഞല്ലോ. അന്ന് മയ്യത്തിൻ്റെ കൂടെ പോകാൻ പറ്റിയില്ലെന്നും പറഞ്ഞല്ലോ. പിന്നീട് എപ്പോഴാണ് നിങ്ങൾ ഉപ്പയുടെ ഖബറിനരികിലേക്ക് പോയത്. നിങ്ങൾക്കാരാണാ ഖബറ് കാണിച്ചു തന്നത്.
ഇന്നുവരെയും ഞാനെൻ്റെ ഉപ്പയുടെ ഖബറ് കണ്ടിട്ടില്ല. കാണാത്തതു കൊണ്ട്
ഖബറിനരികിലേക്ക് ചെന്നിട്ടുമില്ല. ജുമുഅഃക്ക്ശേഷം പലരും പള്ളിക്കാട്ടിൽ ചെന്ന് അവരുടെ ഉപ്പയുടെയും ഉമ്മയുടെയും സഹോദരങ്ങളുടെയും മക്കളുടെയുമെല്ലാം ഖബറിനരികിൽ ചെന്ന് ഖുർആൻ ഓതുന്നതും പ്രാർത്ഥിക്കുന്നതുമെല്ലാം സങ്കടത്തോടെ ഞാൻ നോക്കി നിന്നിട്ടുണ്ട്. ആരെങ്കിലുമൊരാൾ എൻ്റെ ഉപ്പയുടെ ഖബറൊന്ന് ചൂണ്ടിക്കാണിച്ചു തന്നെങ്കിലെന്ന് അപ്പോഴെല്ലാം ഞാൻ അതിയായി ആഗ്രഹിച്ചു പോയിട്ടുമുണ്ട്. ഇന്നും എൻ്റെ മനസ്സിൽ ആ ആഗ്രഹം അതേപടി നിലനിൽക്കുന്നുമുണ്ട്. എന്നെങ്കിലുമൊരിക്കൽഞാൻ ഉപ്പയുടെ അരികിൽ ഞാൻഎത്തിച്ചേരുമെന്ന് ഉപ്പയും പ്രതീക്ഷിക്കുന്നുണ്ടാവും.
നിങ്ങളിതു പറഞ്ഞപ്പോഴാണ് എനിക്കൊരു കാര്യം ഓർമ്മ വന്നത്.
ഏതുകാര്യം.?
ഉപ്പയുടെ ഖബറിൻ്റെ കാര്യം തന്നെ. നിങ്ങൾ പറഞ്ഞ കണക്കുപ്രകാരം എൻ്റെ നാട്ടിലെ ഹുസൈൻ എന്ന ആളാണ് അക്കാലത്ത് ഇവിടെ ഖബർ കുഴിച്ചിട്ടുണ്ടാവുക.
അത് നിനക്കെങ്ങനെ അറിയാം. നീ അയാളെ കണ്ടിട്ടുണ്ടോ.?
അയാളെ ഞാൻ കണ്ടിട്ടില്ല. പക്ഷെ അയാളുടെ മകനെ ഞാൻ കണ്ടിട്ടുണ്ട്. ഹസ്സൻകുട്ടി എന്നാണ് അയാളുടെപേര്. എന്നേക്കാൾ ഇരുപതു വയസ്സോളം കൂടുതലുണ്ടെങ്കിലും പരസ്പരം കണ്ടുമുട്ടുമ്പോഴെല്ലാം സുഹൃത്തുക്കളെപ്പോലെയാണ് ഞങ്ങൾ സംസാരിക്കാറുള്ളത്.
എന്താണ് അയാളുടെ പണി.?
കൃഷിപ്പണിയാണ് കൂടുതലും ചെയ്യാറുള്ളത്. കൃഷിപ്പണി ഇല്ലാത്ത ദിവസങ്ങളിൽ കിണർ പണിയും മറ്റും എടുക്കും. ഖബർ കുഴിക്കാനും പോകാറുണ്ട്. ചെറുപ്രായത്തിൽ തന്നെ ഉപ്പയുടെ കൂടെ സഹായിയായി പോയ സമയത്താണത്രേ അതൊക്കെ ചെയ്യാൻ പഠിച്ചത്.
ഒരുപക്ഷേ നിങ്ങളുടെ ഉപ്പാക്ക് വേണ്ടി ഖബർ കുഴിക്കാൻ അയാളും വന്നിട്ടുണ്ടാവും. ഇനി വീട്ടിൽപോകുമ്പോൾ ഞാനയാളെ വീട്ടിൽ ചെന്നുകണ്ട് ചോദിച്ചു നോക്കാം. ബാക്കിയൊക്കെ നിങ്ങളുടെ തലവിധി പോലെ വരും.
ഈയൊരു കാര്യം അറിയാൻവേണ്ടി വീട്ടിലേക്ക് പോകുന്നതു വരെ കാത്തുനിൽക്കേണ്ടതുണ്ടോ സക്കീനാ അയാളെ വിളിച്ചാൽ കിട്ടുന്ന ഫോൺ നമ്പറൊന്നും നിൻ്റെ ഫോണിലില്ലേ.?
അയാളുടെ പെങ്ങളുടെ മകൾ ഹസീനയും ഞാനും ഒരുമിച്ചു പഠിച്ചവരാണ്. അവളുടെ ഫോൺനമ്പർ എനിയ്ക്കറിയാം. ഞങ്ങൾ ഇടയ്ക്കെല്ലാം വിളിച്ചു സംസാരിക്കാറുണ്ട്. ഇക്കാര്യം ഇപ്പോൾ തന്നെ ഞാനവളോട് പറയാം. ബാക്കി കാര്യങ്ങളെല്ലാം അവൾ ചെയ്തോളും.
നീ ഫോൺ വിളിക്കുന്നകാര്യം പറഞ്ഞപ്പോഴാണ് സലാമിൻ്റെ കാര്യം ഓർമ്മ വന്നത്. അവനും സുരേഷും കൂടി നാളെ ജന്നത്തുൽ ബഖിയ്യിലേക്ക് പോകുന്നുണ്ടെന്നല്ലേ റംല നിന്നോടു പറഞ്ഞിരുന്നത്.
ഞാൻ അവൻ്റെ വാട്സാപ്പിലേക്കൊരു വോയ്സ് മെസേജ് ഇട്ടതിനുശേഷം നമുക്ക് ബാക്കി കാര്യങ്ങൾ പറയാം. അതിനുമുൻപായി ജമീലയുടെ ഫോണിലേക്കൊന്ന് വിളിച്ചു നോക്കട്ടെ. അവൾ എപ്പോഴാണ് ഇങ്ങോട്ട് വരാൻ ഉദ്ദേശിച്ചതെന്ന് അറിയാലോ.
കണ്ണടയില്ലാതെ ജമീലയുടെയെന്നല്ല ആരുടെ നമ്പറും എനിക്കിതിൽ നിന്നും കണ്ടെത്താൻ സാധിക്കൂല. ഇതിൽ നിന്നും നീ അവളുടെ നമ്പറിലേക്ക് ഡയൽ ചെയ്തതിനു ശേഷം ഫോൺ എനിക്ക് തന്നാൽ മതി. അകത്തു പോയി കണ്ണട എടുത്തു കൊണ്ടുവരുന്നതിനേക്കാൾ അതാണല്ലോ എളുപ്പം.
ഇരുന്നേടത്തുനിന്ന് എഴുന്നേൽക്കാൻ മടിയാണെങ്കിൽ അതു പറഞ്ഞാൽ പോരെ. ജമീലയുടെ നമ്പർ എനിക്ക് കാണാപാഠമല്ല. നമ്പർ പറഞ്ഞു തരികയാണെങ്കിൽ ഞാൻ വിളിച്ചോളാം.
അവളുടെയെന്നല്ല എൻ്റെ നമ്പർ ഒഴിച്ച് ഒരാളുടെ നമ്പറും എനിയ്ക്കും കാണാപാഠമല്ല. മൊബൈൽ ഫോൺ ഉപയോഗിക്കാൻ തുടങ്ങിയതു മുതൽക്കുണ്ടായ ഏറ്റവും വലിയനേട്ടമാണത്. ലാൻ്റ് ഫോൺ ഉപയോഗിച്ചു കൊണ്ടിരുന്ന സമയത്ത് കൂട്ടുകാരുടെയും കുടുംബക്കാരുടെയുമെന്നല്ല നാട്ടിലുള്ള ഒട്ടുമിക്ക ആൾക്കാരുടെയും ഫോൺ നമ്പർ എനിക്ക് കാണാപാഠമായിരുന്നു.
സംഗതി നിങ്ങൾപറഞ്ഞതൊക്കെ ശരിയാണ്.
പക്ഷെ, നമുക്ക് പരിചയമില്ലാത്ത എവിടെയെങ്കിലും എത്തിയതിനു ശേഷം കയ്യിലുള്ളഫോൺ നഷ്ടപ്പെട്ടുപോകുമ്പോഴാണ് അതിൻ്റെ ആവശ്യം എത്രത്തോളമാണെന്ന് മനസ്സിലാക്കാൻ കഴിയുക. ചെറിയകുട്ടിയൊന്നുമല്ലല്ലോ. വേണമെന്നു തോന്നുന്നുണ്ടെങ്കിൽ കൂട്ടുകാരുടെയും വീട്ടുകാരുടെയും പത്ത് നമ്പറെങ്കിലും കാണാപാഠം പഠിച്ചുവെയ്ക്കുന്നത് നല്ലതാണ്.
അതിനൊക്കെ ഇനിയും സമയമുണ്ടല്ലോ സക്കീനാ, നീ തൽക്കാലം ജമീലയുടെ നമ്പറിലേക്കൊന്ന് വിളിച്ചുനോക്ക് അതിനിപ്പോൾ നമ്പർ എഴുതണമെന്നില്ല, പേര് എഴുതിയാലും മതി.
എന്നാലേ .. നിങ്ങൾക്കൊരു കാര്യംഅറിയണോ. ഇതിൽ ജമീല എന്നല്ല അംശവും ദേശവും ആധാർ നമ്പറും ചേർത്തു വിളിച്ചാൽ പോലും അവളോട് സംസാരിക്കാൻ കഴിയുമെന്ന് എനിയ്ക്ക് തോന്നുന്നില്ല.
അതെന്താ അങ്ങനെ. ഇന്നലെയും ഞാനവളെ വിളിച്ചു സംസാരിച്ചതാണല്ലോ.?
അത് ഇന്നലത്തെകാര്യം. ഞാൻ പറഞ്ഞത് ഇന്നത്തെകാര്യമാണ്. ഇതിൽനിന്നുള്ള ഔട്ട് ഗോയിംങ് സൗകര്യം കട്ടായിട്ടുണ്ട് മനുഷ്യാ..
അതിനുള്ളസാധ്യതയുണ്ട്. കഴിഞ്ഞരണ്ടു ദിവസമായി വിളിക്കാൻ ശ്രമിക്കുമ്പോഴെല്ലാം അങ്ങനെയൊരു മുന്നറിയിപ്പ് കിട്ടിക്കൊണ്ടിരുന്നതാണ്. ശ്രദ്ധയിൽ നിന്നും വിട്ടുപോയി. അതാണ് സംഭവിച്ചത്. തൽക്കാലം നിൻ്റെ ഫോണിൽ നിന്ന് ജി പേയിലൂടെ അതൊന്ന് റീചാർജ് ചെയ്തേക്ക്.
ഒന്നര ജി ബിയുടെ പ്ലാൻമതിട്ടോ.
ഇതുതന്നെയല്ലേ നിങ്ങൾ കഴിഞ്ഞമാസവും പറഞ്ഞിരുന്നത്. ഇതൊരു സ്ഥിരം പരിപാടിയാക്കാനാണ് ഉദ്ദേശമെങ്കിൽ തൽക്കാലം ഇനി ആരെയും അങ്ങോട്ടു വിളിക്കൂലാന്ന് തീരുമാനിക്കേണ്ടിവരും. മുൻകൂട്ടി പറഞ്ഞില്ലെന്നുവേണ്ട.
നിങ്ങളെപ്പോലെയുള്ള ആണുങ്ങളുടെ പൊതുവെയുള്ള ഒരു ശീലമാണിത്. ഭാര്യമാർക്ക് മാസവരുമാനമുളള ജോലി ആയിക്കഴിഞ്ഞാൽ അവനവൻ്റെ ഭാവിയെക്കുറിച്ച് യാതൊരു ചിന്തയുമില്ലാതെ കിട്ടുന്നതൊക്കെയും ചെലവഴിക്കും. എന്നിട്ട് ഒരു അത്യാവശ്യം വന്നാൽ ഭാര്യമാരോട് ചില്ലറ കളവും നല്ലവർത്തമാനവുമെല്ലാം പറഞ്ഞ് പണവും കൈക്കലാക്കി ആവശ്യം നിറവേറ്റുകയും ചെയ്യും.
മാസം തോറും എനിയ്ക്ക് കിട്ടുന്നതിൻ്റെ നാലിരട്ടിയെങ്കിലും നിങ്ങൾക്ക് കിട്ടുന്നുണ്ടെന്നത് എനിയ്ക്കറിയാത്ത കാര്യമൊന്നുമല്ല. പറഞ്ഞിട്ടെന്താ കാര്യം. ഫോൺ റീചാർജ്ജ് ചെയ്യാനുള്ള പണം പോലും അകൗണ്ടിൽ ഇല്ല. കഴിഞ്ഞ പ്രാവശ്യം റീ ചാർജ്ജ് ചെയ്യാൻ നേരത്ത് എന്നോടെന്താണ് പറഞ്ഞിരുന്നതെന്ന് നിങ്ങൾക്ക് വല്ല ഓർമ്മയുമുണ്ടോ, അന്നത്തെ മിനിമം ബാലൻസിനുശേഷം അഞ്ഞൂറു രൂപയെങ്കിലും നിക്ഷേപിക്കാൻ തോന്നിയിരുന്നെങ്കിൽ ഇന്നും അതേ പല്ലവിതന്നെ നിങ്ങൾക്ക് ആവർത്തിക്കേണ്ടിവരുമായിരുന്നോ.?
(തുടരും…)
– K.M സലീം പത്തനാപുരം