കരിന്തിരി കത്തുമീ
വിളക്കിൻ വിലാപത്തിൽ
കരളുരുകി വേവുന്ന,
കഥനങ്ങളെത്രയോ !
കാലം മറിച്ചിട്ട
കോലങ്ങൾ ഭൂമിയിൽ
കോലാഹലത്തിൻ്റെ
പടയണിക്കൂട്ടമായ് !
നേരിൻ്റെ ചിതകളിൽ
പോരിൻ്റെ മുറവിളി
നെഞ്ചേറ്റമാകുന്നു
പിൻവിളികൾ !
മതങ്ങളുണ്ടിന്ന്
മദപ്പാട് തീണ്ടീട്ട്
അറുമാദമാകുന്നു
പൗരോഹിത്യം !
ചേലുള്ള കൗമാരം
ചേമ്പിലത്തണ്ടുപോൽ
വാടിക്കരിയുന്നു,
അകത്തളത്തിൽ !
വിശപ്പിൻ്റെ വിളികളിൽ
ഉടുമുണ്ടഴിയുന്നു
പകലിലും വേടൻ്റെ
മുറവിളികൾ!
കരുണാർദ്രമാകുന്ന
കണ്ണുകളിന്നുമേ
കരമൊഴിയാതങ്ങു ,
ചുവരുകൾക്കുള്ളിലും!
എവിടെൻ്റെ നാടിൻ്റെ
പോരാട്ടവീര്യവും
എവിടെൻ്റെ വേദ-
സ്മൃതിസാരങ്ങൾ ?
ഇന്നിനു വേണ്ടിട്ട്
എന്നേയ്ക്കുമായ്
ഇക്ഷണം തന്നെ
പുറപ്പാടുമാകുക !
ഇടംവലം നോക്കാതെ
മതചിന്തയില്ലാതെ
കക്ഷികൾ വേണ്ടിനി-
കവിതയാകാം !
കാലംവിളിക്കുന്നു ,
കാത്തുനിന്നീടുവാൻ
കാലമതില്ലാതെ
പോരാടുക !
നേരിൻ്റെ യീണം ഉറപ്പിച്ചു –
വഴികളിൽ
തേരോട്ടമാക്കി
പടയൊരുക്കാം !