1980-85 കാലഘട്ടം. പള്ളിയുടെ കോമ്പൗണ്ടിനോട് ചേർന്ന് ചെറിയ ഒരു റൂം ഒഴിഞ്ഞു കിടപ്പുണ്ട്. ഇടവകയിലെ ചെറുപ്പക്കാരൊക്കെ ചേർന്ന് അവിടെ ഒരു യൂത്ത് ക്ലബ് ഉണ്ടാക്കി. വൈകുന്നേരങ്ങളിൽ ചെറുപ്പക്കാർ ഒത്തുകൂടി കാരംസ്, കാർഡ്‌സ്, ചെസ്സ് ഇങ്ങനെ എന്തെങ്കിലും കളികളിൽ ഏർപ്പെട്ട് സ്ഥലംവിടും. ഒന്ന് രണ്ടു വർഷം കൊണ്ട് ചെറുപ്പക്കാരുടെ എണ്ണം കൂടി തുടങ്ങി. എല്ലാവർക്കും കൂടി മുറിയിൽ ഇരിക്കാൻ സ്ഥലം ഇല്ലാതായി.അപ്പോഴാണ് അരമനയുടെ പുറകിൽ ഒരു ബാഡ്മിൻറൺ കോർട്ട് അവരുടെ ശ്രദ്ധയിൽപെട്ടത്. പണ്ടാരോ നന്നായി കളിച്ചിരുന്ന സ്ഥലമായിരുന്നു അത്. പക്ഷേ ഇപ്പോൾ ആകെ നശിച്ചു കിടക്കുകയാണ്. ഞങ്ങൾ അത് വൃത്തിയാക്കി അവിടെ ഒരു ബാഡ്മിൻറൺ കോർട്ട് സജ്ജീകരിച്ചു കളിച്ചോട്ടെ എന്ന് വികാരിയച്ചനോട് അനുവാദം ചോദിച്ചു. ഈ യുവജനങ്ങളുടെ ഉത്സാഹത്തിൽ കോർട്ട് വൃത്തിയാക്കി എടുത്ത് നെറ്റ് ഒക്കെ കെട്ടി കളി തുടങ്ങി. പള്ളിമേടയിലെ കൊച്ചച്ചൻമാരും ചെമ്മാച്ചൻമാരും കളിയിൽ സജീവമായി. ബാഡ്മിൻറൺ കോർട്ട് അങ്ങനെ യുവജനപങ്കാളിത്തം കൊണ്ട് അങ്ങ് ആകെ ഉഷാറായി എന്ന് പറഞ്ഞാൽ മതിയല്ലോ. ഇടവകയിലെ പ്രധാനികളായ രണ്ടു വയസ്സന്മാർ എല്ലാത്തിനും നേതൃത്വം കൊടുത്തു മുന്നിൽത്തന്നെ നിന്നു.
അങ്ങനെയിരിക്കുമ്പോഴാണ് കോർട്ട് ഒന്നുകൂടി പരിഷ്കരിക്കാനും കുറച്ച് ജനക്ഷേമ പ്രവർത്തനങ്ങൾ നടത്താനും വേണ്ടി ഒരു സിനിമാ ഷോ സംഘടിപ്പിക്കാം എന്ന് ഒരു ഐഡിയ ആരുടെയോ തലയിൽ ഉദിച്ചത്. യുവജനങ്ങൾ ഒക്കെ മീറ്റിംഗ് കൂടി ഔദ്യോഗികമായി എല്ലാവരും ഈ ആശയം കൈയ്യടിച്ച് പാസ്സാക്കി. ആ കാലഘട്ടത്തിൽ ഞായറാഴ്ച ദിവസം ഇതുപോലെ പല ക്ലബ്ബുകളും ധനശേഖരണാർത്ഥം നാടകവും സിനിമയുമൊക്കെ നടത്താറുണ്ടായിരുന്നു. ഒരാൾ എറണാകുളത്ത് പോയി അഡ്വാൻസ് കൊടുത്തു കുറച്ചു പഴയ എന്നാൽ നല്ലൊരു സിനിമ കൊണ്ടുവരാം എന്ന് ഏറ്റു. നഗരത്തിൻ്റെ ഹൃദയഭാഗത്ത് എല്ലാ ആധുനിക സജ്ജീകരണങ്ങളോടും കൂടിയ ഒരു പുതിയ എസി തീയേറ്റർ ഉണ്ടായിരുന്നു. സാധാരണ ഈ തിയേറ്ററിൽ അവർ ഇതൊന്നും അനുവദിക്കുമായിരുന്നില്ല. ഉന്നതർ സ്വാധീനം ചെലുത്തി തിയേറ്ററിൽ ഒരു മോർണിംഗ് ഷോ കാണിക്കാൻ ഉള്ള അനുവാദം തിയറ്റർ ഉടമയിൽനിന്ന് വാങ്ങി.സിറ്റിംഗ് കപ്പാസിറ്റി മനസ്സിലാക്കി അത്രയും ടിക്കറ്റ് കൂപ്പൺ അടിച്ചെടുത്തു. 10 പേരെ ടിക്കറ്റ് വിൽക്കാൻ ഏൽപ്പിച്ചു. കാര്യങ്ങളൊക്കെ ദ്രുതഗതിയിൽ മുന്നോട്ട് നീക്കികൊണ്ടിരുന്നു.
സിനിമ പ്രദർശനത്തിൻ്റെ തലേ ദിവസം എല്ലാവരും മീറ്റിംഗ് കൂടിയപ്പോഴാണ് മനസ്സിലാകുന്നത് ടിക്കറ്റ് പകുതിപോലും വിറ്റു പോയിട്ടില്ല. സമ്പന്നരായ ഇടവക അംഗങ്ങൾ കുറച്ചുപേർ വലിയ തുകയുടെ ടിക്കറ്റ് എടുത്തിട്ടുണ്ടെന്ന് ഒഴികെ താഴെക്കിടയിലുള്ള ചെറിയ വിലയുടെ ടിക്കറ്റുകൾ ഒന്നും വിൽക്കാൻ കഴിഞ്ഞിട്ടില്ല. ടിക്കറ്റ് അടിക്കാനും തിയറ്റർ ഉടമക്കുള്ള റെന്റും സിനിമ എറണാകുളത്തുനിന്ന് കൊണ്ടുവരുന്നതിനും ഒക്കെയായി നല്ലൊരു തുക ചിലവായി കഴിഞ്ഞു. ഇനി പ്രദർശനം നടത്താതിരിക്കാൻ പറ്റില്ല. എന്ത് ചെയ്യും? അന്ന് അവിടെ അമിതാബച്ചൻ്റെ പ്രശസ്തമായ ‘കൂലി’ എന്ന സിനിമയാണ് കളിക്കുന്നത്. ധനശേഖരണാർത്ഥം ക്ലബ് നടത്തുന്ന മോർണിംഗ് ഷോ പത്തുമണിക്ക് എന്നെഴുതിയ ബാനറും ഇവരുടെ പഴയ സിനിമയുടെ 4 ഫ്ലക്സും തിയേറ്ററിന് മുന്നിൽ വെച്ചു. തിയേറ്റർ മാനേജർ പറഞ്ഞു, “ ഞാനൊരു സൂത്രം പറഞ്ഞു തരാം നിങ്ങൾ ഈ ഫ്ലക്സ് അങ്ങോട്ട് തിരിച്ചു വയ്ക്കണം ‘കൂലി’ സിനിമ എന്ന് കരുതി ജനം കയറിക്കോളും. സാധാരണ റേറ്റിനു ടിക്കറ്റ് വിൽക്കാം. ഇവിടെ ഒരു ഗുണമുള്ളത് എന്താണെന്ന് വെച്ചാൽ രണ്ടാമത്തെ കുർബാന കഴിഞ്ഞ് എന്ത് സിനിമയായാലും എസിയിൽ ഇരുന്ന് സിനിമ കാണാൻ കുറച്ച് ആണുങ്ങൾ വരും. ഫാമിലി ഈ സമയത്ത് വരുന്നത് കുറവാണ്.നിങ്ങൾ എല്ലാവരും ബാൽക്കണിയ്ക്കും മുകളിൽ ബോക്സ് എന്നൊരു സ്ഥലമുണ്ട്. അവിടെ ഇരുന്നോ. എന്തുവന്നാലും അനങ്ങണ്ട”. ടിക്കറ്റ് വിൽപ്പനക്കാരൻ എല്ലാവർക്കും സാധാരണ റേറ്റിന് ടിക്കറ്റ് വിറ്റു. സിനിമ തുടങ്ങി.പേടിച്ചരണ്ട് ബോക്സിൽ ഇരുന്ന് യുവജനങ്ങൾ താഴെ നോക്കിയപ്പോൾ തിയറ്റർ ഏതാണ്ട് ഫുള്ളായി എന്ന് മനസ്സിലായി. ‘കൂലി’ എന്ന് കരുതി ടിക്കറ്റെടുത്ത് കയറിയ വരാണ് എല്ലാവരും. സിനിമ തുടങ്ങി. മറ്റേതോ സിനിമയുടെ ട്രെയിലർ കാണിക്കുകയാണെന്നാണ് എല്ലാവരും കരുതിയത്. ഏതായാലും ഇൻറർവെല്ലിന് തൊട്ടുമുമ്പ് തിയറ്റർ മാനേജർ എല്ലാ ഫ്ളക്സുകളും എല്ലാവരും കാണത്തക്ക വിധത്തിൽ എടുത്തു നേരെ വച്ചു. ഇൻറർ വെല്ലിനു ചായ കുടിക്കാനും ഐസ് ക്രീം തിന്നാനും ടോയ്‌ലറ്റിൽ പോകാനും ഇറങ്ങിയവരൊക്കെ ഈ ഫ്ലക്സുകൾ കാണുന്നത് അപ്പോഴാണ്. തരക്കേടില്ലാത്ത നല്ലൊരു സിനിമ ആയതുകൊണ്ടും ചന്തത്തരങ്ങൾ ഒന്നും കാണിക്കാൻ അനുവാദമില്ലാത്ത അന്ന് കാലത്തെ ഒരു പോഷ് തീയറ്റർ ആയതുകൊണ്ടും എല്ലാവരും അനങ്ങാതിരുന്നു സിനിമ കണ്ടു. സിനിമ കഴിഞ്ഞ് ജനങ്ങളെല്ലാം പുറത്തിറങ്ങി അവർ വീട്ടിലെത്തിയിട്ട് ആണ് നമ്മുടെ യുവജനങ്ങൾ ബോക്സിൽ നിന്ന് പമ്മിപ്പമ്മി ഇറങ്ങുന്നത്. ധനശേഖരണാർത്ഥം നടത്തിയ സിനിമ കഴിഞ്ഞ് ചെലവ് വരവ് കണക്കുകൾ നോക്കിയപ്പോൾ ചെലവും വരവും ഏതാണ്ട് കൃത്യം. ലാഭവും ഇല്ല. നഷ്ടവും ഇല്ല. തീയറ്റർ മാനേജറിൻ്റെ ബുദ്ധിപൂർവ്വമായ ഇടപെടൽകൊണ്ട് തല്ലു കൊള്ളാതെ രക്ഷപ്പെട്ടു. അന്നത്തെ യുവാക്കൾ, ഇന്നത്തെ 70 നോടടുത്ത വൃദ്ധന്മാർക്ക് ഒക്കെ ഇന്ന് പറഞ്ഞു ചിരിക്കാൻ ഉള്ള ഒരു പഴയ സംഭവം.
– മേരി ജോസ്സി മലയിൽ, തിരുവനന്തപുരം.