ശ്രാവണം സിന്ദൂരം
ചാർത്തിയ സന്ധ്യയിൽ
ഓർമ്മതൻ മാണിക്യ –
ചെപ്പുതുറന്നൂ
മാനസ്സരോവരമാകെ
ഉണർന്നതിൽ
പ്രേമ മുകുളങ്ങൾ
താനേ വിടർന്നു.
സായന്തനങ്ങളിൽ
സല്ലാപവേളയിൽ
അന്യോന്യം പങ്കിട്ട
ധന്യമുഹൂർത്തങ്ങൾ
ആഴിയും പൂഴിയും
വാരിപുണരുന്ന
തീരങ്ങളിന്നെനി-
ക്കാനന്ദ പൂരിതം
വള്ളികൾ മേയുമീ
കാവുതന്നോരവും
പുള്ളിക്കുയിലുകൾ
പാടുന്ന തീരവും
ഇന്നന്യമാകിലും
പൂത്തുതളിർത്തൊരാ-
കന്നി വാസന്തശ്രീ
മായാതെ നില്ക്കുന്നു.
കാലം വഴി കാട്ടി –
യായിടും വീഥിയിൽ
കേവലം നാമതി –
ന്നാ ജ്ഞാനുവർത്തികൾ
കാട്ടിയ കർമ്മത്തിൻ
ഫലസിദ്ധിയോർക്കാതെ
ഓട്ടമായി; കാല-
മോർത്തു ചിരിക്കുന്നു.
നഷ്ട സ്വപ്നത്തിൻ
തിരശ്ശീല വീഴുകിൽ
ഇഷ്ട സമാഗമം
ഹൃത്തിൻ്റെ യുള്ളിലും
ഒരു നുറുങ്ങു വെട്ട
മായിന്നു ശോഭിപ്പൂ
ഒളി മങ്ങുകില്ലീ
ജീവിതസന്ധ്യയിൽ