ബേജാറാകാൻ മാത്രം എനിക്കൊന്നും പറ്റിയിട്ടില്ല പാർവ്വത്യേ,
രണ്ടാഴ്ച മുമ്പ് രാവിലെ വെള്ളം കോരുന്നതിനിടയിൽ കിണറ്റിലേക്കു വീണതാണ്, കൂടെ ഒന്നു രണ്ട് കല്ലും വീണതുകൊണ്ട് കാലിനും, ഊരയ്ക്കും ചെറിയൊരു ചതവുപറ്റിയിട്ടുണ്ടെന്നാണ് വേലായുധൻ വൈദ്യര് പറഞ്ഞത്.
ദാ, ഈ കാണുന്ന തൈലവും മരുന്നുമൊക്കെയായി ഒന്നു രണ്ടു മാസം
ഈ കട്ടിലിൽ ഇങ്ങനെ കിടന്നാൽ സുഖമാവുമെന്നാണ് വൈദ്യര് പറഞ്ഞത്.
കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ സാധിക്കാത്ത നിന്നെ ഇതിനകത്ത് അടച്ചിട്ടിട്ട് ഹൈദറലിയെങ്ങോട്ടാണ് ആമിനക്കുട്ട്യേ പോയത്.?
അവരു രണ്ടു പേരും അവളുടെ വീട്ടിലേക്കൊന്നു പോയതാണ് പാർവ്വത്യേ, കല്യാണം കഴിഞ്ഞിട്ട് മാസമൊന്നായില്ലേ.? ഇതുവരെയും അവരങ്ങോട്ടു പോയിട്ടില്ല.
എന്നെ ഇക്കോലത്തിൽ ഇവിടെ ഒറ്റയ്ക്കാക്കി പോകാനുള്ള വെഷമം കൊണ്ടാണ് അവർ പോകാതിരുന്നത്. ഞാൻ നിർബന്ധിച്ചതു കൊണ്ടാണ് അവരിന്നുപോയത്.
ദാ, ആമേശപ്പുറത്തുള്ള പാത്രത്തിൽ ഉച്ചനേരത്തേക്കുള്ളതൊക്കെ ഒരുക്കി വച്ചിട്ടാണ് മോള് പോയത്. വൈകുന്നേരമാകുമ്പോഴേക്കും അവരു രണ്ടാളും തിരിച്ചു വരും.
നീ ഇത്ര ദൂരം നടന്നുവന്നതല്ലേ.? അടുക്കളയിൽ ചെന്ന്
രണ്ടു ഗ്ലാസ്സ് ചായണ്ടാക്കിക്കോ,
രണ്ടാൾക്കും ഇവിടെയിരുന്നു കുടിക്കാലോ.
ചായയൊന്നും വേണ്ട ആമിനക്കുട്ട്യേ, ഉണ്ടാക്കാനുള്ള മടികൊണ്ടൊന്നുമല്ല. ആവശ്യല്ലാത്തോണ്ടാണ്.
ഉച്ചയാകുമ്പോഴേക്കും വീട്ടിൽ തിരിച്ചെത്തണമെന്നു കരുതിയാണ് ഞാനിങ്ങോട്ടുപോന്നത്. ഇനിയേതായാലും നിൻ്റെകൂടെയിരുന്ന് ഉച്ചക്കഞ്ഞിയും കുടിച്ച് മക്കളെയും കണ്ടതിനു ശേഷമേ ഞാൻ തിരിച്ചു പോകുന്നുള്ളു.
നന്നായി പാർവ്വത്യേ, നന്നായി.
ആട്ടെ, വീട്ടിലെ കാര്യങ്ങളൊക്കെ സുഖംതന്നെയല്ലേ.?
സുഖക്കേടൊന്നും ഇതുവരെയും ഉണ്ടായിട്ടില്ല ആമ്യേ,
ദേവകി നാലു മാസം ഗർഭിണിയാണ്.
എന്നു വച്ച് അവൾ വീടിനകത്ത് അടങ്ങിയിരിക്കുകയൊന്നുമല്ല. പുലർച്ചക്ക് എഴുന്നേറ്റതുമുതൽ രാത്രി ഉറങ്ങുന്നതു വരെ അവളെൻ്റെ കൂടെ തന്നെയുണ്ടാകും. വെള്ളം കോരാനും വിറകെടുത്തു വെയ്ക്കാനും മുറ്റമടിക്കാനും കിളികൾക്കു തീറ്റ കൊടുക്കാനും, അലക്കാനുമെല്ലാം അവളെൻ്റ കൂടെ തന്നെയുണ്ടാകും. അൽപനേരം അടങ്ങിയിരിക്കാൻ പറഞ്ഞാലൊന്നും ആ കുട്ടി കേൾക്കൂല. കൃഷ്ണൻ്റെ കാര്യം നേരെ മറിച്ചാ, കല്യാണമൊക്കെ കഴിഞ്ഞിട്ടുണ്ടെങ്കിലും അവൻ്റെ കുട്ടിത്തരത്തിനൊന്നും ഒരു കുറവും വന്നിട്ടില്ല. പറമ്പിലേക്കൊന്നു പോയി നോക്കാൻപോലും അവനു മടിയാ.
അങ്ങനെയാണങ്കിൽ നീയിങ്ങോട്ടു പോന്നപ്പോൾ നിനക്കവരെയും കൂടെ കൂട്ടാമായിരുന്നിരുന്നില്ലേ പാർവ്വത്യേ.?
ഞാനിങ്ങോട്ടു പോന്ന ഉടനെ തന്നെ അവരു രണ്ടാളും കൂടെ പാടത്തേക്കു പോയിരിക്കാ,
അവൻ്റെ അച്ഛൻ മരിച്ചതിനുശേഷം പാടത്ത് കൃഷിയിറക്കിയിട്ടില്ലെന്ന് നിനക്കറിയാലോ.?
പുല്ലും കളയും മുളച്ചു പൊന്തി കാലെടുത്തു വെയ്ക്കാൻ പറ്റാത്തവിധം പാടവും വരമ്പുമെല്ലാം കാടുമൂടിയിട്ടുണ്ടാകും. അവനതൊക്കെയൊന്നു കണ്ടു മനസ്സിലാക്കട്ടെ.
ഏറെ കാലം കൃഷിയിറക്കാതിരുന്നാൽ നമുക്കെവിടെനിന്നാ ആമ്യേ കഞ്ഞിയുണ്ടാക്കാനുള്ള അരികിട്ടുക.?
എൻ്റെ കാലം കഴിഞ്ഞാലും അവർക്ക് പട്ടിണി കൂടാതെ കഴിഞ്ഞു കൂടണ്ടേ.?
ഏക്കർ കണക്കിനു പാടമുണ്ടായതു കൊണ്ടു മാത്രം പത്തായം നിറയില്ലല്ലോ.?
അതിൽ കൃഷിയിറക്കിയാലല്ലേ അതിനു സാധിക്കുകയുള്ളൂ. ?
നീ പറഞ്ഞത് നേരാണ് പാർവ്വത്യേ,
പാടത്ത് കൃഷിയിറക്കാതായതിൽ പിന്നെ, പണിക്കാരെല്ലാം വലിയ ആശങ്കയിലാണെന്നാണ്
ഹൈദറലി എന്നോടു പറഞ്ഞത്.
നെല്ലു മാത്രമല്ല അവർ കാലികൾക്കു കൊടുത്തു കൊണ്ടിരിക്കുന്ന വൈക്കോലും തീർന്നു തുടങ്ങിയിട്ടുണ്ടത്രേ.
ഇത്രയൊക്കെ ആയിട്ടും അവരാരും നിങ്ങളെ ഒഴിവാക്കി മറ്റൊരിടത്തേക്കും പണിയന്വേഷിച്ചു പോയില്ലല്ലോ എന്നോർക്കുമ്പോൾ അവരുടെ കാര്യത്തിൽ
സങ്കടം തോന്നാറുണ്ടെന്നും അവനെന്നോടു പറഞ്ഞിട്ടുണ്ട്.
അവരെല്ലാം ഇക്കണ്ട കാലമത്രയും നമ്മുടെ പാടത്തും പറമ്പിലും പണിയെടുത്തു കഴിഞ്ഞു കൂടിയവരാണല്ലോ,? അവർ പണിയെടുത്തതു കൊണ്ടല്ലേ നമ്മുടെ പത്തായത്തിൽ നെല്ലുണ്ടായത്.? അതുകൊണ്ടല്ലേ പട്ടിണിയെന്തെന്നറിയാതെ ഇന്നും കഴിഞ്ഞുകൂടുന്നത്.?
അവരും നമ്മളും രണ്ടല്ല, ഒന്നാണ് ആമ്യേ,
അവർക്കെല്ലാം പണിയുണ്ടാകണം. നമ്മടെ പാടത്ത് അവർ ഇനിയും ഞാറുനടണം.
കൊയ്ത്തും മെതിയുമെല്ലാം പഴയതു പേലെ തന്നെ നടക്കണം.
കൃഷ്ണൻ വിചാരിച്ചാൽ അത് നടക്കൂലാന്ന് എനിക്ക് നന്നായറിയാം.
അവന് ആവക കാര്യങ്ങളൊന്നും കണ്ടോ, ചെയ്തോ പരിചയമില്ലല്ലോ.?
പിന്നെ എങ്ങനെയാ പാർവ്വത്യേ നീയിപ്പറഞ്ഞതൊക്കെ നടക്കാ,?
ആരാണതൊക്കെ ചെയ്യാ.?
അതൊക്കെ നടക്കും ആമ്യേ, കൃഷ്ണനും ഹൈദറും മുന്നിട്ടിറങ്ങിയാൽ അതൊക്കെ നടക്കും. അച്ഛനുണ്ടായിരുന്നപ്പോഴും ഹൈദറല്ലേ കാര്യങ്ങളെല്ലാം നോക്കിയിരുന്നത്.? ഇനിയും അതുപോലെയങ്ങ് ചെയ്താൽ പോരെ.? നിന്നെ കാണാൻ മാത്രമല്ല, ഇക്കാര്യവും കൂടെ നിന്നോടു പറയാനാ ഞാനിങ്ങോട്ടു വന്നത്.
ഹൈദറിനോട് നീയതൊന്നു പറയണം. പറഞ്ഞു സമ്മതിപ്പിക്കണം. നമുക്ക് പ്രായമേറെ ആയില്ലേ ആമ്യേ, ജീവിതത്തിനും ഒരു പരിധിയുണ്ടാകില്ലേ, നമ്മുടെയൊക്കെ കാലം കഴിഞ്ഞതിനു ശേഷവും അതൊക്കെ ചെയ്യേണ്ടത് അവർ തന്നെയല്ലേ.?
അക്കാര്യമോർത്തു നീ വിഷമിക്കണ്ട പാർവ്വത്യേ, നമ്മളല്ലല്ലോ നമ്മുടെ ഭാവിനിശ്ചയിക്കുന്നത്.? അതൊക്കെ പടച്ചോൻ്റെ വിധിപോലെ നടക്കും.
നേരം ഉച്ചകഴിഞ്ഞിട്ടുണ്ട്ട്ടോ, മുറ്റത്ത് മാവും പ്ലാവും പടർന്നു പന്തലിച്ചു നിൽക്കുന്നതുകൊണ്ടാ, ഉച്ചവെയിലിൻ്റെ ചൂടും വെളിച്ചവും നമ്മളറിയാത്തത്.
നീ അടുക്കളയിൽ ചെന്ന് ഒരു പാത്രവും കൈലും എടുത്തോണ്ട് വാ,
നമ്മള് രണ്ടാളും ചേർന്നു കുടിച്ചാലും ഈ പത്രത്തിലെടുത്തു വച്ച കഞ്ഞിയും ഉപ്പേരിയും ബാക്കിണ്ടാകും.!
കഞ്ഞികുടിക്കുന്നതിനിടയിലും പാർവ്വതിയമ്മയും ആമിനക്കുട്ടിയും തമ്മിലുള്ള സംസാരം തുടർന്നു കൊണ്ടിരുന്നു.
മോളെ പേരെന്താ ആമ്യേ,? കല്യാണത്തിൻ്റെ അന്ന് ഒരുവട്ടം കണ്ടതല്ലാതെ,പേരും കാര്യങ്ങളുമൊന്നും ചോദിച്ചറിയാൻ പറ്റിയിട്ടില്ല.
ആ തിരക്കിനിടയിൽ അതിനുള്ള സമയം കിട്ടിയില്ല എന്നും പറയാട്ടോ.
റംല എന്നാണവളെ പേര്, റംലക്കുട്ടീ.. എന്നാത്രേ വീട്ടിലുള്ളോരും കൂട്ടുകാരും വിളിക്കുന്നത്.
ആട്ടെ നീയെങ്ങനെയാ അവളെ വിളിക്കുന്നത്,? അതുപോലെ എനിക്കുമവളെ വിളിക്കാലോ.
ദേവകിയെ മോളെ..എന്നല്ലേ പാർവ്വത്യേ നീ വിളിക്കാറുള്ളത്, ? ഞാനും അവളെ മോളേ എന്നു തന്നെയാണ് വിളിക്കുന്നത്.
സമയവും നന്ദർഭവും അനുസരിച്ച് ഇടയ്ക്കൊക്കെ പേരും വിളിക്കും.
എങ്ങനെയെല്ലാം വിളിച്ചാലും നമ്മുടെ വീട്ടിൽ കയറി വന്നതു മുതൽ അവരും നമ്മുടെ മക്കൾ തന്നെയല്ലേ പാർവ്വത്യേ.
കഞ്ഞി കുടിച്ചു കഴിഞ്ഞ് മുറ്റത്തേക്കിറങ്ങി പാത്രം കഴുകി വൃത്തിയാക്കിയതിനു ശേഷം അകത്തേക്കു തിരിച്ചു കയറ്റാൻ ഒരുങ്ങവേ പാർവ്വതിയമ്മ പിറകിൽ നിന്നാ വിളി കേട്ടു.
അമ്മേ… മോനെ, രണ്ടാളുംകൂടെ ഇങ്ങെത്തിയല്ലോ, എനിക്കിനി സമാധാനത്തോടെ തിരിച്ചുപോകാം.
അമ്മ എപ്പോഴാ വന്നത്.?
നിങ്ങളിവിടെ നിന്നും പുറപ്പെട്ടതിനു പിറകെ തന്നെ ഞാനിവിടെ എത്തിയിട്ടുണ്ടായിരുന്നു മക്കളേ,
ഞാനും എൻ്റെ ആമിയും കൂടി മോളുണ്ടാക്കി വച്ച കഞ്ഞിയൊക്കെ കുടിച്ച് തീർത്തിട്ടുണ്ട്ട്ടോ, നിങ്ങൾക്കുവേണമെന്നുണ്ടങ്കിൽ വേറെ ഉണ്ടാക്കേണ്ടിവരും.
അതൊന്നുംവേണ്ടമ്മേ, ഞങ്ങൾ ഊണുകഴിച്ചിട്ടാണ് വരുന്നത്.
മോളേ, എൻ്റെ പേര് പാർവ്വതീന്നാ, ഹൈദറിൻ്റെ കൂട്ടുകാരൻ കൃഷ്ണദാസൻ്റെ അമ്മയാ, ഞാനും ഇവിടത്തെ നിൻ്റെ ഉമ്മയും ചെറുപ്പം തൊട്ടേ കൂട്ടുകാരാ, ഒന്നിച്ചിരിന്ന് ഉണ്ടും ഒരുമിച്ചു കിടന്നുറങ്ങിയുമൊക്കെയാ ഞങ്ങൾക്കുശീലം, ആവക കാര്യങ്ങളൊക്കെ
സമയം കിട്ടുമ്പോൾ ഉമ്മ നിനക്കു പറഞ്ഞു തരുട്ടോ.
പാർവതിയമ്മയുടെ കയ്യിൽനിന്നും പാത്രങ്ങളും കയിലുമെല്ലാം വാങ്ങി
റംല അകത്തേക്കുനടന്നു.
ഹൈദറലിയും അമ്മയും മാഞ്ചോട്ടിലിരുന്ന് എന്തൊക്കെയോസംസാരിച്ചു.
കട്ടൻ ചായയുമായി റംല അടുത്തെത്തിയപ്പോഴാണ് നേരം നാലു മണിആവാറായെന്നകാര്യം പാർവ്വതിയമ്മയ്ക്ക് ഓർമ്മവന്നത്.
ഉടനെതന്നെ ചായയുമായി ധൃതിയിൽ കൂട്ടുകാരിയുടെ അടുത്തേക്കു കയറിച്ചെന്നു.
മക്കളോട് വൈകുന്നേരമാകുമ്പോഴേക്കും തിരിച്ചെത്താമെന്നു പറഞ്ഞാണ് ആമ്യേ ഞാനിങ്ങോട്ടു പോന്നത്. ഹൈദറിനോടു സംസാരിച്ചിരുന്ന് നേരം പോയതറിഞ്ഞില്ല.
ഏതായാലും ഇനി വൈകിക്കുന്നില്ല. ഞാനിറങ്ങാട്ടോ.
മോനെ ഹൈദറേ, നീ നാളെ അങ്ങോട്ടൊന്നുവരണട്ടോ. നിന്നോടെനിക്ക് ചിലതൊക്കെ പറയാനുണ്ട്.
ഹൈദറലിയും റംലയും കൂടി അൽപദൂരം പാർവ്വതിയമ്മയുടെ കൈ ചേർത്തു പിടിച്ചുനടന്നു .
അവരെ യാത്ര അയച്ചതിനു ശേഷം വീടിനകത്തേക്കുകയറി ഉമ്മയുടെ അരികിൽ ചെന്നിരുന്നു.
അമ്മ എന്നോട് നാളെയങ്ങോട്ടു ചെല്ലണമെന്നു പറഞ്ഞിട്ടുണ്ട്. എന്താ കാര്യമെന്നു ഉമ്മയ്ക്കറിയോ? ഉമ്മാനോട് അതിനെക്കുറിച്ചെന്തെങ്കിലും അമ്മ പറഞ്ഞിട്ടുണ്ടോ.?
കുറച്ചൊക്കെ അറിയാം, പാടമാകെ പുല്ലും കിളയും മുളച്ചുപൊന്തി കാടുമൂടി കിടക്കുകയാണെന്നും അതെല്ലാം പറിച്ചു കളഞ്ഞ് ഞാറുനടണമെന്നുമൊക്കെ പറഞ്ഞിരുന്നു. നിന്നോടങ്ങോട്ടു ചെല്ലാൻ പറഞ്ഞതല്ലേ, നാളെ തന്നെ പോയി നോക്ക്. നിനക്കു ചെയ്യാൻ പറ്റുന്നതാണെങ്കിൽ എതിർപ്പൊന്നും പറയാതെ സമ്മതിക്കുകയും ചെയ്തേക്ക്.
നേരം ഇരുട്ടാവാറായിട്ടും അമ്മയെ കാണുന്നില്ലല്ലോ, നിങ്ങളൊന്നു പോയി നോക്കുന്നോ.?
ഞാനും അത് ആലോചിക്കാതില്ല ദേവക്യേ, പോയത് ഹൈദറിൻ്റെ വീട്ടിലേക്കാണെന്ന സമാധാനത്തിലാ ഞാനിവിടെയിങ്ങനെയിരിക്കുന്നത്.
കുറച്ചു നേരം കൂടെ കാത്തിരിക്കാം, അപ്പോഴേക്കും വന്നില്ലങ്കിൽ
ഞാനവിടം വരെ ചെന്നു നോക്കാം.
നേരം ഇരുട്ടാകുന്നതിന് മുമ്പേ പോയി നോക്കുന്നതല്ലേ നല്ലത്.? വൈകിയാൽ ഞാനിവിടെ വിളക്കും കത്തിച്ച് തനിച്ചിരിക്കേണ്ടി വരില്ലേ. ?
നീ പറഞ്ഞതു ശരിയാ ദേവകീ, ഞാനവിടം വരെ പോയി വരാം.
വരാന്തയിൽ തൂക്കിയിട്ട റാന്തൽവിളക്കും തീപ്പെട്ടിയുമെടുത്ത് കൃഷണദാസൻ വീടിൻ്റെ മുൻവശത്തു കൂടെ വഴിയിലേക്കിറങ്ങി.
വിളക്കും തൂക്കിപ്പിടിച്ച് ഈ സന്ധ്യാനേരത്ത് നീയെങ്ങോട്ടാ മോനെ പോകുന്നത്.?
അമ്മേ…നേരമിത്രയായിട്ടും അമ്മയെ കാണാത്തതുകൊണ്ട് ഞാനങ്ങോട്ടു പുറപ്പെട്ടതായിരുന്നു. തിരിച്ചു വരുമ്പോഴേക്കും ഇരുട്ടായിട്ടുണ്ടാകുമെന്നു കരുതിയാണ് വിളക്ക് കൈയ്യിലെടുത്തത്. എന്താ അമ്മേ ഇത്രയും വൈകിയത്.?
അതൊക്കെ പറയാം. നീയാവിളക്ക് വരാന്തയിൽ തൂക്കിയിട്ടതിനുശേഷം അടുക്കളയിലേക്കുവാ, എൻ്റെ ദേഹമൊട്ടാകെ വിയർപ്പും പൊടിയുമൊക്കെയാ, അതൊക്കെ വൃത്തിയാക്കിയതിനു ശേഷം ഞാനങ്ങോട്ടു വരാം.
ദേവകിയെന്തേമോനെ.?
ഞാനിവിടെ അടുക്കളയിലുണ്ടമ്മേ, അങ്ങോട്ടു വരണോ, ?
വേണ്ട. മോളവിടെനിന്നോ. കാണാത്തതു കൊണ്ടു ചോദിച്ചതാണ്.
മഞ്ഞയും ഇളം ചുവപ്പും ഇടകലർന്ന അസ്തമയ സൂര്യൻ്റെ പ്രകാശം കൃഷ്ണദാസനെ വരാന്തയിൽ ചെന്നിരിക്കാൻ പ്രേരിപ്പിച്ചു.
പക്ഷികൾ പതിവുപോലെ കൂട്ടം ചേർന്ന് കൂടു തേടിപറന്നകലുന്നതും ചിതൽക്കാടകളുടെ കലപിലയും അവക്കിടയിൽ നിന്ന് അത്യുച്ചത്തിൽ ചിലച്ചുകൊണ്ടിരിക്കുന്ന അണ്ണാൻ സംഘവുമെല്ലാം ക്യഷ്ണദാസൻ്റെ ചിന്തകളെ പ്രകൃതിയിലെ സുന്ദരലോകത്തേക്ക് കൂട്ടികൊണ്ടുപോയി.
സ്വന്തമായിട്ടൊന്നും തന്നെയില്ലാത്തവർ, നാളെയ്ക്കു വേണ്ടിയൊന്നും കൂട്ടി വെയ്ക്കാത്തവർ,
അതിരില്ലാത്തലോകത്തിൻ്റെ അറ്റം കാണുന്നതു വരെ പറക്കാൻ സ്വാതന്ത്ര്യമുള്ളവർ,
അനന്തരാവകാശ തർക്കമില്ലാത്തവർ, ആർത്തിയില്ലാത്തവർ, അധ്വാനശീലർ, പ്രകൃതിയുടെ രക്ഷകർ, കൊത്തിപ്പറിച്ചെടുത്ത പഴത്തിനകത്തുള്ള വിത്ത് കൊത്തി നശിപ്പിക്കാതെ
മണ്ണിൽ വിതക്കുന്നവർ, വനമുണ്ടാക്കിയവർ, തോടും പുഴയുമുണ്ടാകാൻ കാരണമായവർ, വനത്തിൻ്റെയും ജലത്തിൻ്റെയും അവകാശികൾ, മനുഷ്യരെക്കാൾ എത്രയോ ഭാഗ്യം ചെയ്തവർ.
കൃഷ്ണദാസൻ്റെ ചിന്തകൾ പക്ഷികളുടെ ലോകത്തേക്ക് അതിവേഗം സഞ്ചരിച്ചുകൊണ്ടിരുന്നു.
മോനെ..ഇന്നെന്താ മോന് പതിവില്ലാത്തൊരു ചിന്ത.? പണിക്കാര് അരുതാത്തതെന്തെങ്കിലും പറഞ്ഞോ.?
(തുടരും…)
K.M സലീം പത്തനാപുരം