മോനെ കൃഷ്ണാ.
എന്താ അമ്മേ ?
ഹാജിയാര് നിങ്ങളോടങ്ങോട്ടു ചെല്ലാൻ പറഞ്ഞ ദിവസം ആയിട്ടുണ്ടല്ലോ.?
നിങ്ങൾക്ക് നാലു പേർക്കും അവിടം വരെയൊന്നു പോയി വരാമായിരുന്നില്ലേ മോനെ.?
നാലു പേരും ചേർന്നുള്ള പോക്ക് ശരിയാവില്ലമ്മേ.
അതെന്താ മോനെ നാലു പേരും ചേർന്നുപോയാൽ ?
കൊയ്ത്തു നടന്നുകൊണ്ടിരിക്കുകയല്ലേ അമ്മേ,? ഈ അവസ്ഥയിൽ ഉമ്മർക്കയും ഗോവിന്ദനും അവിടെ നിന്നും മാറി നിൽക്കുന്നത് ശരിയല്ല,
പക്ഷെ ഉമ്മർക്ക കൂടെ വന്നില്ലെങ്കിൽ തോണി തുഴയാൻ ആളില്ലാതെ വരികയും ചെയ്യും. അതുകൊണ്ട് ഗോവിന്ദേട്ടൻ പണിക്കാർക്കിടയിൽ നിൽക്കട്ടെ,
ഞങ്ങൾ മൂന്നുപേരും ചേർന്ന് നാളെ അങ്ങോട്ടു പോകാം.
പിറ്റേദിവസം അവർ മൂന്നുപേരും ചേർന്ന് മമ്മദ് ഹാജിയെ കാണുന്നതിനു വേണ്ടി വല്യങ്ങാടിയിലക്കു പുറപ്പെട്ടു.
അതിരാവിലെ പുറപ്പെട്ടതു കൊണ്ട് പത്തു മണി ആവാറായപ്പോഴേക്കും അവർ ഹാജിയാരുടെ കടയിലെത്തി.
നിങ്ങളുടെ സംഘത്തിൽ ഒരാളുടെ കുറവുണ്ടല്ലോ ദാസാ.?
ഗോവിന്ദനെന്തുപറ്റി.?
ഗോവിന്ദന് ഒന്നും പറ്റിയിട്ടൊന്നുമില്ല ഹാജിയാരെ. പാടത്തു കൊയ്ത്തു നടന്നുകൊണ്ടിക്കുന്നതുകൊണ്ട് അവൻ അവിടെയുണ്ടാവുന്നതാണ് നല്ലതെന്നു തോന്നി. അത്രയേ ഉള്ളൂ.
നിങ്ങൾ വന്നതെന്തിനാണെന്ന് നിങ്ങൾ പറയാതെ തന്നെ എനിക്കറിയാം.
അതുകൊണ്ട് കാര്യങ്ങൾ ഞാൻ തന്നെ പറഞ്ഞു തുടങ്ങാം.
ദാസാ, ഞാൻ കഴിഞ്ഞ ആഴ്ച തലസ്ഥാനത്ത് പാർട്ടി യോഗത്തിൽ പങ്കെടുക്കാൻ വേണ്ടി പോയിരുന്നു. മന്ത്രിയും ആയോഗത്തിന് എത്തിയിരുന്നു. അവിടെ വച്ച് നമ്മുടെ സ്കൂളിൻ്റെ കാര്യം ഞാനദ്ദേഹത്തോടു സംസാരിച്ചിരുന്നു. അടുത്ത അദ്ധ്യയനവർഷംതന്നെ അവിടെ പഠനം തുടങ്ങാൻ പറ്റുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
കെട്ടിടത്തിൻ്റെ പണിയെല്ലാം പൂർത്തിയായ സ്ഥിതിക്ക് ഒന്നു മുതൽ നാല് ഉൾപ്പടെയുള്ള ക്ലാസ്സിൽ പഠിപ്പിക്കുന്നതിന് യോഗ്യരായ അധ്യാപകരെയും അനുബന്ധ ജോലിക്കാരെയും കണ്ടെത്തി നിങ്ങൾക്കു തന്നെ നിയമിക്കാം. അവരെക്കുറിച്ചുള്ള പൂർണ്ണമായ വിവരങ്ങൾ അടങ്ങിയ രേഖകൾ എന്നെ ഏൽപിച്ചാൽ സർക്കാറിൽ നിന്നും അംഗീകാരം വാങ്ങുന്ന കാര്യം ഞാൻ നോക്കിക്കോളാം.
നിങ്ങൾക്കു താൽപര്യമുണ്ടെങ്കിൽ ഈ സർക്കാറിൻ്റെ കാലാവധി പൂർത്തിയാകുന്നതിനുമുമ്പായി സ്കൂൾ സർക്കാറിനെക്കൊണ്ട് ഏറ്റെടുപ്പിക്കുകയും ചെയ്യാം.
മറ്റൊരു കാര്യം പറയാനുള്ളത്, തെക്കേകര മുതൽ സ്കൂൾ വരെയുള്ള ഭാഗം പന്ത്രണ്ടടി വീതിയിൽ ടാറ് ചെയ്യുന്നതിന് ആവശ്യമായ നടപടികൾ തുടങ്ങിയിട്ടുണ്ട്.
മഴയ്ക്കു മുമ്പായി അതിൻ്റെ പണിയും പൂർത്തിയാക്കും. ഇതൊന്നും എൻ്റെ അഭിപ്രായമല്ല ദാസാ, പാർട്ടിയുടെ നിർദ്ദേശപ്രകാരം മന്ത്രിയും സർക്കാരും ചേർന്നുതീരുമാനിച്ചതാണ്.
ഇനി നിങ്ങളുടെ ഗ്രാമത്തിൽ അത്യാവശ്യമായി വേണ്ടത് വൈദ്യുതിയാണ്. ആ കാര്യത്തിലും നമുക്കൊരു പരിഹാരമുണ്ടാക്കാം.
ഇപ്പോൾ തെക്കേകരയിലാണ് വൈദ്യുതി ലൈൻ അവസാനിക്കുന്നത്, അവിടെ നിന്നും അത്താണിക്കൽവരെ ദൂരം ഏറെയുണ്ടെന്ന് നിങ്ങൾക്കറിയുന്ന കാര്യം തന്നെയല്ലേ ഹാജിയാരെ .?
പിന്നെയെങ്ങനെയാണതിനൊരു പരിഹാരം കാണാൻ സാധിക്കുക.?
അതിനെല്ലാം വഴിയുണ്ട് ദാസാ.
രണ്ടു മാസം കഴിഞ്ഞാൽ ഒന്നുകൂടെ ഞാനങ്ങോട്ടു പോകുന്നുണ്ട്.
അതിനു മുമ്പായി നിങ്ങളുടെ ഗ്രാമത്തിലുള്ളവരുടെയെല്ലാം പേരെഴുതി ഒപ്പിട്ട ഒരു നിവേദനം എന്നെ ഏൽപിക്കണം. കൂടുതൽ പണത്തിൻ്റെ ചെലവില്ലാതെ തന്നെ നമുക്കതുശരിയാക്കാം.
ഇനി നിങ്ങളോടെനിക്കു പറയാനുള്ളത് എൻ്റെ വ്യക്തിപരമായ അഭിപ്രായമാണ്. എൻ്റെ ഒരു നിർദേശമാണെന്നും കൂട്ടാം.
ഞങ്ങൾക്ക് ദോഷകരമായതൊന്നും ഹാജിയാര് ഞങ്ങളോടു പറയുകയില്ലെന്നാണ് ഞങ്ങളുടെ വിശ്വാസം. അതുകൊണ്ട് ഹാജിയാര് പറയുന്നത് ഞങ്ങളെക്കൊണ്ട് ചെയ്യാൻ പറ്റുന്നതാണെങ്കിൽ ഉടനെ ഞങ്ങളതു ചെയ്യും. ഉടനെചെയ്യാൻ പറ്റാത്തതാണെങ്കിൽ പറ്റുന്ന കാലത്തും ചെയ്യും.
നിങ്ങളെക്കൊണ്ട് ചെയ്യാൻ പറ്റാത്ത കാര്യമൊന്നുമല്ല ഉമ്മറേ, പറ്റുന്ന കാര്യം തന്നെയാണ് ഞാൻ പറയാൻ ഉദ്ദേശിക്കുന്നത് .
മോനെ ദാസാ, തെക്കേ കരയിൽ നിങ്ങളെല്ലാം ചേർന്ന് മൂന്നു കെട്ടിടങ്ങളുടെ പണി പൂർത്തിയാക്കിയിട്ടുണ്ട്. മൂന്നും അടഞ്ഞുകിടക്കുകയാണ്.
സ്കൂൾ തുറന്നതിനു ശേഷം മറ്റുള്ളതും തുറക്കുമെന്നാണ് നിങ്ങളെന്നോടു പറഞ്ഞിരുന്നത്.
ഞാൻ മനസ്സിലാക്കിയേടത്തോളം സ്കൂൾ തുറക്കാൻ ഇനിയും നാലഞ്ചു മാസം കാത്തിരിക്കേണ്ടിവരും.
അതുവരെയും മറ്റുള്ളതു രണ്ടും അടച്ചിടുന്നത് ശരിയല്ല മോനെ.
നിങ്ങൾ വലിയ ആവേശത്തോടു കൂടിയല്ലേ അതിൻ്റെയെല്ലാം പണികൾ ചെയ്തത്.? ഒരു പ്രാവശ്യമെങ്കിലും അത് ഉപയോഗിക്കാൻ അവസരമുണ്ടാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നില്ലേ,?
ദാസാ,
നമുടെ മാത്രമല്ല, ജീവനുള്ള ഏതൊന്നിന്റേയും നാളെ എന്നത് സങ്കൽപം മാത്രമാണ് മോനെ, ഇന്ന് ഈ സമയം മാത്രമാണ് യാഥാർഥ്യം. അതുകൊണ്ട് ന്യായമായ കാരണമില്ലാതെ ഇന്നു നമുക്കു ചെയ്യാൻ പറ്റുന്ന ഒരു കാര്യവും നാളെത്തേക്കു മാറ്റിവെയ്ക്കുന്നത് ശരിയല്ല.
അതുകൊണ്ട് ഏറ്റവും അടുത്ത ദിവസം സമയവും സന്ദർഭവും നോക്കി പള്ളിയും അമ്പലവും ജനങ്ങൾക്കു തുറന്നു കൊടുക്കണമെന്നാണ് എൻ്റെ അഭിപ്രായം.
വിരോധമില്ലെങ്കിൽ രണ്ടു കൂട്ടർക്കും മറവു ചെയ്യാനുള്ള സ്ഥലവും കൂടെ നൽകാൻ മോൻ അമ്മയോടു പറയണം. നാട്ടിൽ അതും അത്യാവശ്യം തന്നെയല്ലേദാസാ.? ജനനം പോലെ തന്നെ മരണവും ഒരു സത്യമാണല്ലോ.?
ഇന്ന് സാധനങ്ങളൊന്നും വാങ്ങാനില്ലേ ഹൈദറേ.?
അങ്ങനെ കാര്യമായിട്ടൊന്നും വാങ്ങാനില്ല ഹാജിയാരെ. ഇവിടെവരെ വന്നസ്ഥിതിക്ക് കുറച്ച് കാലിച്ചാക്ക് വാങ്ങിയിട്ടു പോകണമെന്നുണ്ട്.
എന്താവശ്യത്തിനുള്ളതാ ഹൈദറേ.?
കൊയ്ത്തു തുടങ്ങിയതു കൊണ്ട് നെല്ല് എടുത്തു വെക്കാൻ വേണ്ടിയാണ്. പകുതിയോളംനെല്ല് ഞങ്ങൾക്കു തന്നെ ആവശ്യംവരും. ബാക്കിയുള്ളത് ഇവിടെ കൊണ്ടുവന്ന് മില്ലുകാർക്ക് കൊടുക്കണം. ചാക്കിൻ്റെ പൈസയും കൂടെ അധികമായി വാങ്ങേണ്ടിവരുമെന്നു മാത്രം.
എന്നാൽപ്പിന്നെ ഞങ്ങളിറങ്ങുകയാണ് ഹാജിയാരെ.
കാലിച്ചാക്ക് വാങ്ങാൻ അധികം സമയമൊന്നും വേണ്ടല്ലോ ഹൈദറേ,?
നമുക്കിന്ന് എൻ്റെ വീട്ടിൽ നിന്ന് ഊണു കഴിക്കാം. അതുകഴിഞ്ഞ് ഞാനവിടെ നിൽക്കും. എനിക്കവിടെ അൽപം ജോലിയുണ്ട്. നിങ്ങൾക്കിങ്ങോട്ടു പോരാം.
വൈകുന്നേരം നാലു മണിയോടകം അവർ അത്താണിക്കൽ തിരിച്ചെത്തി.
ഉമ്മർക്ക പാടത്തേക്കും കൃഷ്ണദാസനും ഹൈദറലിയും വീട്ടിലേക്കും പുറപ്പെട്ടു.
(തുടരും…)
– K.M സലീം പത്തനാപുരം