ദാസാ, നാട്ടുകാര്യങ്ങൾ പറയുന്നതിനിടയിൽ സ്വന്തം കാര്യം പറയാൻ നമ്മൾ വിട്ടു പോയിട്ടുണ്ട്.
അതെന്താണ് ഹാജിയാരെ.
ഇതുവരെയുള്ള കൊപ്രയുടെയും അടയ്ക്കയുടെയുമെല്ലാം കണക്ക്
ഞാനി വിടെ കൂട്ടി വെച്ചിട്ടുണ്ട്.
ആ വകയിൽ കുറച്ചധികം പൈസ നിങ്ങൾക്കിനിയും ഞാൻ തരേണ്ടതുണ്ട്. എപ്പോഴാണത് വേണ്ടതെന്നു പറഞ്ഞാൽ അപ്പോഴതുതരാം. ഇന്നുതന്നെ വേണമെങ്കിൽ അങ്ങനെയും ചെയ്യാം.
ഇന്നേതായാലും ഞങ്ങൾക്ക് പൈസയുടെ ആവശ്യമില്ല.
അടുത്തദിവസംവരുമ്പോൾ ഞാൻ വാങ്ങിക്കോളാം. അതുവരെ ആ പൈസ ഹാജിയാരുടെ കയ്യിൽതന്നെ ഇരിക്കട്ടെ.
അവർ ഓഫീസ് മുറിയിൽ നിന്നും പുറത്തേക്കിറങ്ങി. തൊട്ടടുത്ത ഹോട്ടലിൽ ചെന്ന് ഇഷ്ടാനുസരണം ഭക്ഷണം കഴിച്ചതിനു ശേഷം മമ്മദ്ഹാജി അദ്ദേഹത്തിൻ്റെ മലഞ്ചരക്കു കടയിലേക്കും, ദാസനും കൂടെയുള്ളവരും സാധനങ്ങൾ വാങ്ങുന്നതിനു വേണ്ടി പലചരക്കു കടയിലേക്കും പുറപ്പെട്ടു.
ഉമ്മർക്കാ..
എന്താഗോവിന്ദാ ?
ഉച്ചയോടെ പുഴയിൽ വേലിയേറ്റത്തിനു തുടക്കമാവും. അപ്പോഴേക്കും സാധനങ്ങളെല്ലാം വാങ്ങി തോണിയിലേക്കു എടുത്തുവെച്ചാൽ നമുക്ക് അതികം പ്രയാസപ്പെടാതെ നാട്ടിലെത്താൻ കഴിയും.
അതെങ്ങനെയാണു ഗോവിന്ദാ ?
വേലിയേറ്റം തുടങ്ങിയാൽ വെള്ളത്തിൻ്റെ ഒഴുക്കു എതിർ ദിശയിലേക്കായിരിക്കില്ലേ.? നമുക്കു തോണി തുഴയേണ്ടതും അങ്ങോട്ടു തന്നെയല്ലേ ഉമ്മർക്കാ.?
അപ്പോൾ നമ്മളിങ്ങോട്ടു പോന്നപ്പോൾ തുഴഞ്ഞതു പോലെ അങ്ങോട്ടു പോകുമ്പോൾ തുഴയേണ്ടിവരില്ല എന്നർഥം. അല്ലേ ഗോവിന്ദാ?.
സംഗതി നീ പറഞ്ഞതൊക്കെ ശരിയാണ്. പക്ഷെ എന്നോടല്ലതു പറയേണ്ടത് ദാസനോടും ഹൈദറിനോടുമാണ്. അവർ വേഗത്തിൽ വാങ്ങിയെങ്കിലല്ലേ
നമുക്കത് വേഗം എടുത്തു വെക്കാൻ പറ്റൂ ഗോവിന്ദാ.?
എന്താ ഉമ്മർക്കാ നിങ്ങൾ തമ്മിലൊരു സ്വകാര്യം പറച്ചിൽ.?
സ്വാകാര്യമൊന്നുമല്ല ഹൈദറേ.
പിന്നെന്താണ്.?
സാധനങ്ങളെല്ലാം വേഗം വാങ്ങിയാൽ വേലിയേറ്റം തുടങ്ങുന്നതോടെ നമുക്ക് തിരിച്ചു പോകാമായിരുന്നു എന്നാണ് ഗോവിന്ദൻ പറയുന്നത്. അങ്ങനെയാകുമ്പോൾ തുഴഞ്ഞില്ലങ്കിലും തോണി മുന്നോട്ടു പൊയ്ക്കൊള്ളും. തുഴഞ്ഞാൽ എളുപ്പത്തിൽ വീട്ടിലെത്തുകയും ചെയ്യാം.
അതിനെന്താ ഉമ്മർക്കാ.? നമുക്ക് ഉടനെ തന്നെ തിരിച്ചുപോകാം. ഇനി ഹാജിയാർ പറഞ്ഞ കടയിൽ നിന്ന് കുമ്മായവും കൂടിയേ എടുക്കാനുള്ളൂ. അതും കൂടെ ആയാൽ നമുക്ക് ഇവിടെ നിന്നും പുറപ്പെടാം.
ഉമ്മർക്കയും ഹൈദറലിയും ചേർന്നു ളുഹർ നമസ്കാരം നിർവ്വഹിക്കുന്നതിനു വേണ്ടി പള്ളിയിലേക്കു പോയി.
അവർ പള്ളിയിൽ നിന്നും തിരിച്ചത്തിയ ഉടനെ നാലുപേരും ചേർന്ന് അത്താണിക്കലേക്കു പുറപ്പെട്ടു.
ഒഴുക്കിനോടൊപ്പം തുഴച്ചിലും കൂടി ആയതോടെ അതിവേഗം തോണി മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു. സാധാരണയിലും വേഗത്തിൽ അവർ അത്താണിക്കലിൽ തിരിച്ചെത്തി.
കരയിൽ അടുപ്പിച്ചതിനു ശേഷം തോണിയുടെ രണ്ടറ്റവും കരയിൽ ഉറപ്പിച്ചു നിർത്തിയ മരക്കുറ്റിയിൽ കെട്ടിയിട്ടു.
സാധനങ്ങൾ പായയിട്ടു മൂടിയതിനു ശേഷം അവർ വീട്ടിലേക്കു പുറപ്പെട്ടു.
പിറ്റേ ദിവസം ഗോവിന്ദനും മറ്റു രണ്ടുപേരും ചേർന്ന് സാധനങ്ങൾ ഓരോന്നായി തോണിയിൽ നിന്നും പാചകപ്പുരയുടെ സമീപത്തേക്ക് എടുത്തുവച്ചു.
കുമ്മായം ചാക്കിൽ നിന്നും പാത്രത്തിലേത്തു മാറ്റിയതിനു ശേഷം കുതിരാൻ വേണ്ടി വെള്ളം ഒഴിച്ചുവച്ചു.
നാലു ദിവസത്തിനകം മൂന്നു കെട്ടിവും വെള്ളപൂശി ഭംഗിയാക്കി.
പണി പൂർത്തിയായ കെട്ടിടങ്ങൾ കാണുന്നതിനു വേണ്ടി പാർവ്വതിയമ്മയും ആമിന ഉമ്മയും ദേവകിയും റംലയും പിറ്റേദിവസം രാവിലെ കൃഷ്ണദാസൻ്റെ കൂടെ അത്താണിക്കലെത്തി. അൽപ സമയത്തിനകം ഹൈദറലിയും ഗോവിന്ദനും ഉമ്മർക്കയും അവിടെ എത്തിച്ചേർന്നു. ഉണ്ണികൃഷ്ണനെ കൃഷ്ണദാസൻ്റെ കയ്യിൽ ഏൽപ്പിച്ചതിനു ശേഷം ദേവകിയും റംലയും ചേർന്ന് സ്കൂൾ കെട്ടിടം പൂർണ്ണമായും നടന്നു കണ്ട് കാര്യങ്ങൾ വിലയിരുത്തി. മറ്റുള്ളവർ അമ്പല മുറ്റത്ത് കൂട്ടം ചേർന്നു നിന്ന് സംസാരിച്ചുകൊണ്ടിരിക്കേ നാരായണിയമ്മ വന്ന് കടവിൽ ഒരു കടത്തുതോണി എത്തിയിട്ടുണ്ടെന്നും തോണിയിൽ രണ്ടു പേരാണുള്ളതെന്നും അതിലൊരാൾ വന്ന് ദാസൻ തിരുമേനിയെ അന്വേഷിക്കുന്നതായും അറിയിച്ചു. കൃഷ്ണദാസൻ ഉണ്ണികൃഷ്ണനെ അമ്മയെ ഏൽപ്പിച്ചതിനു ശേഷം ഹൈദറലിയേയും കൂട്ടി കടവിനടുത്തേക്കു നടന്നു.
ഹാജിയാരായിരുന്നോ, എന്താ ഒരു മുന്നറിയിപ്പില്ലാതെ?
മുന്നറിയിപ്പു തരാൻ ഒരു മാർഗമുണ്ടായിരുന്നെങ്കിൽ ഇന്ന് ഇങ്ങനെയൊരു വരവ് ഉണ്ടാകുമായിരുന്നില്ല ദാസാ.
നീ എത്രയും വേഗം വീട്ടിലൊരു ഫോൺ സൗകര്യം ഏർപ്പാടാക്കണം. നമ്മുടെ പാർലമെന്റ് മെമ്പറെ കണ്ട് കാര്യങ്ങൾ പറഞ്ഞാൽ അദ്ദേഹം വേണ്ട സഹായം ചെയ്തു തരും.
ഞാനൊരു കത്തും തരാം. നാളെ തന്നെ ചെയ്യണമെന്നല്ല, സാന്ദർഭികമായി ഓർമപ്പെടുത്തിയെന്നേയുള്ളു.
എവിടെയാ നിങ്ങളുടെ അമ്പലവും പള്ളിയും സ്കൂളുമെല്ലാം പണിതത്? അതെല്ലാമൊന്നു നോക്കിക്കാണാനും അത്യാവശ്യം ചിലതു പറയാനുമാണ് ഞാനിവിടെ വന്നത്.
അക്കാണുന്നതാണ് ഹാജിയാരെ അമ്പലം. പടിഞ്ഞാറു ഭാഗത്തു കാണുന്നതാണ് പള്ളി, അൽപം മാറി രണ്ടിനും ഇടയിലായി കാണുന്നതാണ് സ്കൂൾ കെട്ടിടം. നമുക്കങ്ങോട്ടു പോയി അതെല്ലാം നേരിട്ടു കാണാം.
മോനെ ദാസാ ..
എന്താ ഹാജിയാരെ ?
അവിടെ കൂടി നിൽക്കുന്ന സ്ത്രീകളുടെ കൂട്ടത്തിൽ ഒരാളെ ഞാൻ നേരത്തെ എവിടെയോവച്ച് കണ്ടതായി തോന്നുന്നു.
അവർ ആരൊക്കെയാണ്. ? എവിടെയാണവരുടെ താമസം?
അതിൽ ഒരാളെൻ്റെ അമയും മറ്റൊരാൾ എൻ്റെ ഭാര്യയുമാണ്.
മറ്റു രണ്ടു പേർ ഹൈദറലിയുടെ ഉമ്മയും ഭാര്യയുമാണ്.
ആദ്യം നമുക്ക് മൂന്നു കെട്ടിടങ്ങളും നേരിട്ടു കാണാം.
അതിനു ശേഷം ഇവിടെയുളള സൗകര്യങ്ങൾ കണ്ടു മനസ്സിലാക്കാം.
പിന്നീട് നമുക്ക് വീട്ടിലേക്കു പോകാം. അവിടെ വച്ച് എല്ലാവരെയും പരിചയപ്പെടാം കാര്യങ്ങൾ സംസാരിക്കുകയും ചെയ്യാം. അതല്ലേ ഹാജിയാരെ നല്ലത്.?
തീർച്ചയായും. അതു തന്നെയാണ് ദാസാ നല്ലത്.
എത്ര ക്ലാസ് മുറികളാണ് ഹൈദറേ നിങ്ങളുടെ സ്കൂൾ കെട്ടിടത്തിലുള്ളത് ?
നാലു ക്ലാസ് മുറിയും ഒരു ഓഫീസ് മുറിയുമുണ്ട്.
അതിൻ്റെ പിൻ ഭാഗത്ത് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മൂത്രപ്പുരയും നിർമിച്ചിട്ടുണ്ട്.
കുട്ടികൾ കൂടുന്നതിനനുസരിച്ച് കൂടുതൽ ക്ലാസ് മുറികൾ ഉണ്ടാക്കാനുള്ള സ്ഥലവും മതിൽ കെട്ടിനുള്ളിൽ തന്നെ മാറ്റിയിട്ടിട്ടുണ്ട്.
മമ്മദ്ഹാജി സ്കൂൾകെട്ടിടവും പരിസരവും നേരിട്ടു കണ്ട് വിലയിരുത്തി.
കൃഷ്ണദാസനും ഹൈദറലിയും ഹാജിയാരുടെ കൂടെ നടന്ന് കാര്യങ്ങൾ വിശദമായി പറഞ്ഞു കൊടുത്തു.
ഉമ്മർക്കയും ഗോവിന്ദനും അവരെ അനുഗമിച്ചു.
അമ്പലവും പള്ളിയും പുറമെ നിന്നും നോക്കി കണ്ടതിനു ശേഷം എല്ലാവരും ചേർന്ന് കൃഷ്ണദാസൻ്റെ വീട്ടിലേക്കുപുറപ്പെട്ടു.
അവർ അവിടെ എത്തുന്നതിനു മുമ്പേ പാർവ്വതിയമ്മയോടൊപ്പം മറ്റുളവരും അവിടെ എത്തിച്ചേർന്നിരിരുന്നു.
മോനെ ദാസാ, ഒരു സന്തോഷവാർത്ത നിങ്ങളെ അറിയിക്കാൻ വേണ്ടിയാണ് ഞാനിന്നിങ്ങോട്ടു വന്നത്.
എന്താണ് ഹാജിയാരെ ആ സന്തോഷ വാർത്ത ?
അതൊക്കെ ഞാൻ വിശദമായി തന്നെ പറയാം ഹൈദറേ, നീ ചെന്ന് കുടിക്കാൻ കുറച്ചു വെള്ളം എടുത്തു കൊണ്ടുവാ.
ചായ എടുക്കുന്നുണ്ട് ഹാജിയാരെ,
അതൊക്കെ സാവധാനം മതി ഹൈദറേ, ഇപ്പോൾ എനിക്കാവശ്യം വെള്ളമാണ്.
ഹാജിയാരുടെ സംസാരം അൽപംഉച്ചത്തിലായിരുന്നതുകൊണ്ട് അടുക്കളയിലുളളവരും അതുകേൾക്കുന്നുണ്ടായിരുന്നു.
ആസമയം പലഹാരങ്ങൾ ഉണ്ടാക്കികൊണ്ടിരിക്കുകയായിരുന്ന റംലയും ദേവകിയും ചേർന്ന് ധൃതിയിൽ മോരും വെള്ളം തയ്യാറാക്കി അമ്മയെ ഏൽപ്പിച്ചു.
വെള്ളവുമായി തൻ്റെ മുന്നിലേക്കുവന്ന പാർവ്വതിയുടെ മുഖത്തേക്ക് ഹാജിയാർ സൂക്ഷമായൊന്നു നോക്കി.
മനസ്സിൽ ആലോചിച്ചുറപ്പിച്ചതിനു ശേഷം ഹാജിയാർ ആരോടു ചോദിച്ചു, പാർവ്വതിയമ്മയല്ലേ .? എന്നെ ഓർമ്മയുണ്ടോ.?
നിങ്ങൾ അച്ഛൻ്റെ കൂടെ വരാറുണ്ടായിരുന്ന കച്ചവടക്കാരൻ മുഹമ്മദലിയാണോ .?
അതെ, അന്നത്തെ ആ ചെറിയകച്ചവടക്കാരനായ മുഹമ്മദലി തന്നെയാണ് ഇന്ന് വലിയ കച്ചവടക്കാരനായി മാറിയ ഈ മമ്മദ്ഹാജി.
അത്താണിക്കൽ വച്ച് കണ്ടപ്പോൾ തന്നെ നേരത്തെ പരിചമുള്ള മുഖമാണെന്നെനിക്കു തോന്നിയിരുന്നു. ദാസനോടു ഞാനക്കാര്യം പറയുകയും ചെയ്തിരുന്നു.
വർഷം കുറേ കഴിഞ്ഞതുകൊണ്ട് ആളെ പെട്ടൊന്നു തിരിച്ചറിഞ്ഞില്ലെന്നേയുള്ളു.
അപ്പോൾ ഹാജിയാര് ഇതിനു മുമ്പും ഇവിടെ വന്നിട്ടുണ്ടല്ലേ.?
പിന്നെന്താ ഹൈദറേ. അന്ന് നീയും ദാസനുമെല്ലാം ചെറിയ കുട്ടികളായിരുന്നു. ഇവിടെവന്ന് തേങ്ങയും അടയ്ക്കയും വാങ്ങിക്കൊണ്ടുപോയാണ് വല്യങ്ങാടിയിൽ ഞാൻ കച്ചവടം ചെയ്തിരുന്നത്. അന്നൊക്കെ എല്ലാ ഓണത്തിനും ചെറിയതോണിയിൽ ഞാനിവിടെ വരും.
ചാക്കിൽ നിറയെ ചേമ്പും ചേനയും പച്ചക്കറികളും നെല്ലും നേന്ത്രക്കുലയുമെല്ലാം എടുത്തു വച്ച് ഉച്ചഭക്ഷണം കഴിച്ചതിനു ശേഷം വീട്ടിലേക്കു തിരിച്ചു പോകും. ഒന്നും വില കൊടുത്തു വാങ്ങുന്നതായിരുന്നില്ല, അച്ഛൻ തിരുമേനിയുടെ വകയായിട്ടു തരുന്നതായിരുന്നു.
കച്ചവടം മെച്ചപ്പെടുകയും കടയിൽ നിന്നും മാറി നിൽക്കാൻ കഴിയാതെ വരികയും ചെയ്തപ്പോഴാണ് ഇവിടേക്കുള്ള വരവു നിർത്തേണ്ടിവന്നത്. അപ്പോഴും അച്ഛനുമായുളള കച്ചവട ബന്ധം മുടങ്ങിയിരുന്നില്ലട്ടോ. ആ ബന്ധം തന്നെയാണ് ഇപ്പോൾ ദാസനുമായും എനിക്കുള്ളത്. അന്ന് ഇവിടെ വന്നാലുടൻ കുടിക്കാൻ തന്നിരുന്നത് നല്ല രസമുളള മോരും വെള്ളമായിരുന്നു.
അന്നത്തെ അത്ര തന്നെ ഇല്ലങ്കിലും ഈ മോരും വെള്ളത്തിനും രസക്കുറവൊന്നുമില്ലട്ടോ ഹൈദറേ.
ആവക കാര്യങ്ങളൊക്കെ നിങ്ങളിനി വല്യങ്ങാടിയിലേക്കു വരുമ്പോൾ പറയാം.
ഇപ്പോൾ നമുക്ക് ഞാനിവിടെ വരാനുണ്ടായ കാരണം പറയാം.
ദാസാ, നിങ്ങളെന്നോട് സ്കൂളിൻ്റെ കാര്യം പറഞ്ഞിരുന്നില്ലേ ? രണ്ടു ദിവസം മുമ്പ് ഞാൻ നമ്മുടെ മന്ത്രിയുമായി സംസാരിച്ചിരുന്നു. കൂട്ടത്തിൽ നിങ്ങളുടെ സ്കൂളിൻ്റെ കാര്യവും പറഞ്ഞിരുന്നു. കച്ചവടക്കാരുടെ ഒരു പരിപാടി ഉദ്ഘാടനം ചെയ്യാൻ വേണ്ടി മറ്റന്നാൾ രാവിലെഅദ്ദേഹം വല്യങ്ങാടിയിൽ വരുന്നുണ്ട്. അത് കഴിഞ്ഞതിനുശേഷം ഇവിടെവന്ന് ഇതെല്ലാമൊന്ന് നേരിട്ടു കാണാമെന്നു പറഞ്ഞിട്ടുണ്ട്. തെക്കേ കരയിലൂടെയാവും അദ്ദേഹമിങ്ങോട്ടു വരുന്നത്. കൂടെ ഞാനും, പാർട്ടിയുടെ സെക്രട്ടറിയും ഉണ്ടാകും. മറ്റന്നാൾ ഉച്ചകഴിഞ്ഞ ഉടനെ ഇവിടെയുള്ള മുഴുവനാളുകളെയും സ്കൂളിൾ കെട്ടിടത്തിൻ്റെ സമീപത്ത് വിളിച്ചുകൂട്ടണം. സ്കൂളിന് അനുവാദം നൽകുന്ന കാര്യം അവിടെവെച്ചു പറയാമെന്നാണ് അദ്ദേഹം എന്നോടു പറഞ്ഞിട്ടുള്ളത്. ഉച്ചഭക്ഷണം കഴിച്ചതിനു ശേഷമാണ് വരുന്നതെന്നതുകൊണ്ട് ചെറിയ തോതിലുള്ള ഭക്ഷണം ഒരുക്കിയാൽ മതിയാകും. കൂട്ടത്തിൽ തെക്കേകരയിൽ നിന്നും അത്താണിക്കൽ വരെയുള്ള റോഡ് നന്നാക്കുന്ന കാര്യവും അദ്ദേഹത്തിൻ്റെ ശ്രദ്ധയിൽ പെടുത്താം.
ദാസാ, നിൻ്റെ അച്ഛനെ അദ്ദേഹത്തിന് നല്ലപോലെ അറിയാം. തെരഞ്ഞെടുപ്പ് സമയത്ത് അച്ഛൻ സാമ്പത്തികമായി സഹായിക്കാറുണ്ടായിരുന്നെന്നാണ് അദ്ദേഹം എന്നോടു പറഞ്ഞത്. അതിനുള്ള നന്ദി നമ്മളോട് അദ്ദേഹം കാണിക്കാതിരിക്കില്ല.
കടയിൽ ഇന്ന് തെരക്കുണ്ടാകുന്ന ദിവസമാണ്. എത്ര വേഗം എത്താൻ പറ്റുമോ അത്രയും വേഗത്തിൽ എനിക്കവിടെ തിരിച്ചെത്തണം. ബാക്കി കാര്യങ്ങൾ നമുക്ക് മറ്റന്നാൾ സംസാരിക്കാം.
റംലയും ദേവകിയും ചേർന്ന് തയ്യാറാക്കിയ ചായയും പലഹാരവും കഴിച്ചതിനു ശേഷം മമ്മദ് ഹാജി വല്യങ്ങാടിയിലേക്കു തിരിച്ചു പോയി.
മമ്മദ് ഹാജി വീട്ടിൽ വന്നു പോയതിനു ശേഷം അമ്മയും ദേവകിയുമെല്ലാം അസാധാരണ സന്തോഷത്തിലാണെന്ന് കൃഷ്ണദാസനു മനസ്സിലായി.
ഭക്ഷണം കഴിക്കുന്നതിനിടയിലുള്ള സംസാരത്തിൽ അവരതു പ്രകടിപ്പിക്കുകയും ചെയ്തു.
നേരം പുലർന്നതോടെ കൃഷ്ണദാസനും ഹൈദറലിയും അത്താണിക്കലേക്കു പുറപ്പെട്ടു.
ഉമ്മർക്കയും ഗോവിന്ദനും അവിടെ എത്തിച്ചേർന്നതിനു ശേഷം നാലു പേരും ചേർന്ന് സ്കൂൾ കെട്ടിടത്തിൻ്റെ വരാന്തയിലിരുന്ന് മന്ത്രിയെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തു.
നാളെ ഉച്ചയ്ക്കു ശേഷം സ്ത്രീകളും കുട്ടികളുമുൾപ്പടെ ഗ്രാമത്തിലെ മുഴുവനാളുകളെയും ഇവിടെ വിളിച്ചുകൂട്ടാമെന്ന് ഉമ്മർക്കയും ഗോവിന്ദനും ഉറപ്പു നൽകി.
(തുടരും…)
– K.M സലീം പത്തനാപുരം