കുട്ടൻ പിള്ളയുടെ ചികിത്സക്കും, അമ്മയുടെ മരുന്നിനും വീട്ടുചിലവിനും വഴിയില്ലാതെ ഗതി മുട്ടുകയാണ് മകൻ മുകുന്ദൻ. നാട്ടിൽ ഒരു ജോലി കിട്ടാനായി കയറി ഇറങ്ങാത്ത സ്ഥലമില്ല.
MA. വരെ പഠിച്ച അയാൾക്ക് ഒരു ജോലിക്കായി ഏറെ അലയേണ്ടി വന്നു. കയ്യിൽ നയാപൈസ ഇല്ലാതെ അയാൾ നടന്നു നടന്ന് ഓരോ ഇടങ്ങളിൽ ജോലിക്കായി കയറി ഇറങ്ങി.
വിശപ്പും ദാഹവും അയാളെ വല്ലാതെ തളർത്തി. ഗത്യന്തരമില്ലാതെ വഴിയരികിൽ കാണുന്ന പൈപ്പിൽ നിന്നും വെള്ളം കുടിച്ച് അയാൾ നടക്കും.
കുടുംബഭാരം ചുമക്കേണ്ട അയാൾ ഓഫീസുകൾ തോറും കയറി ഇറങ്ങി. അവസാനം ഒരു ഡോക്ടറുടെ വീട്ടിൽ സെക്യൂരിറ്റി ആയി നിയമിതനായി. സെക്യൂരിറ്റി പണിക്കു പുറമേ അയാൾ അവരുടെ വീട്ടുവേലകളും ഏറ്റെടുത്തു.
അയാളുടെ വിശ്വസ്ത സേവനം ഡോക്ടർക്ക് അയാളിൽ മതിപ്പുളവാക്കി. വയർ നിറച്ചു ഒന്ന് ഭക്ഷണം കഴിക്കാൻ പോലും വീട്ടിലെ സ്ഥിതി ഓർത്ത് അയാൾക്ക് കഴിയുമായിരുന്നില്ല.
ആഴ്ചയിൽ വരുന്ന അമ്മയുടെ കത്തിൽ പരാതികൾ മാത്രമാകും ഉണ്ടാകുക. അമ്മയ്ക്ക് മരുന്ന് കഴിഞ്ഞു. അച്ഛനെ ഹോസ്പിറ്റലിൽ കൊണ്ടുപോകണം. അനുജത്തിമാരുടെയും ആവശ്യങ്ങളുടെ നീണ്ട പട്ടിക തന്നെയാകും.
തുച്ഛമായ വരുമാനം കൊണ്ട് രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ പെടുന്ന പാട് ആരറിയുന്നു. അയാൾ ആ കത്തും കയ്യിൽ പിടിച്ച് കാർപോർച്ചിൻ്റെ തൂണുകളിൽ ചാരി കണ്ണീരൊലിപ്പിച്ചു.
തുടരും….
– ശ്യാമള ഹരിദാസ്












