കോവിഡ് മഹാമാരി കഴിഞ്ഞ രണ്ടു വർഷമായി നമ്മുടെ ജീവിത സാഹചര്യങ്ങളെ മുഴുവൻ അടിമുടി നിഷ്ക്രിയമാക്കിയിരുന്നല്ലോ? അതുകൊണ്ടു തന്നെ ഇത്തവണത്തെ ഓണത്തെ വരവേൽക്കാൻ എല്ലാവരെയും പോലെ നാരായണി മുത്തശ്ശിയും പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ് വിദേശത്തുനിന്ന് കൊച്ചു മക്കൾ രണ്ടു പേരും ഇത്തവണ കുടുംബമായി എത്തുന്നു എന്നറിയിച്ചുകൊണ്ടുള്ള ഫോൺ വന്നത്.
മുരളിയും അപ്പുവും മുത്തശ്ശിയുടെ മൂത്ത രണ്ട് പെൺമക്കളുടെ മക്കളായിരുന്നു. മുരളി ഇംഗ്ലണ്ടിൽ പോയി അധികം താമസിയാതെ അവൻറെ ബാല്യകാല സുഹൃത്തും കുഞ്ഞമ്മയുടെ മകനുമായ അപ്പുവിനെയും അവൻ ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോയിരുന്നു. രണ്ടുപേരും ഇപ്പോൾ കുടുംബമായി ഇംഗ്ലണ്ടിൽ തന്നെ. അവരുടെ വരവ് സ്വന്തം അമ്മമാരെ അറിയിച്ചിട്ടില്ല, മുത്തശ്ശിയെ മാത്രമാണ് അറിയിക്കുന്നത്. അവരൊക്കെ തിരുവോണം ഉണ്ണാൻ വരുമ്പോൾ അറിഞ്ഞാൽ മതി എന്നാണ് കൊച്ചുമക്കളുടെ ഓർഡർ. വയസ്സ് തൊണ്ണൂറ്റി രണ്ടായി എങ്കിലും പ്രായത്തിൻ്റെ അസ്ഖിതകൾ ഒക്കെ മറന്ന് മുത്തശ്ശി കൊച്ചു കുട്ടികളെപ്പോലെ തുള്ളിച്ചാടി.
മുത്തശ്ശിയുടെ മനസ്സ് ഒരു പത്ത് ഇരുപത്തിയഞ്ചു വർഷം പുറകോട്ട് പോയി. അന്ന് മുരളിക്ക് 12 വയസ്സ്, അപ്പുവിന് പത്തും. ഓണ അവധിക്ക് അമ്മ വീട്ടിൽ എത്തിയതായിരുന്നു കുഞ്ഞുങ്ങൾ. തിരുവോണത്തിൻ്റെയന്ന് ഉച്ചപൂജ തൊഴാൻ ഓണക്കോടി ആയി കിട്ടിയ കസവുമുണ്ടും ഷർട്ടും അണിഞ്ഞ് പോയി തിരിച്ചുവന്ന കുട്ടികൾക്ക് വിശക്കുന്നു എന്ന് പറഞ്ഞപ്പോൾ ‘എന്നാൽ കുട്ടികൾക്ക് മാത്രം സദ്യ വിളമ്പു’ എന്ന് പറഞ്ഞു മുത്തശ്ശി.
കുട്ടികൾ ഓണസദ്യയും ഉണ്ട് രണ്ട് തരം പായസവും കുടിച്ചു കഴിഞ്ഞപ്പോഴാണ് മുത്തശ്ശിക്ക് ഓർമ്മ വന്നത്, കുറച്ചു ദൂരെ താമസിക്കുന്ന ഒരു ബന്ധുവിന് നമ്മുടെ ഓണസദ്യയുടെ ചില പ്രത്യേക വിഭവങ്ങൾ കൊണ്ട് കൊടുത്താലോ എന്ന്. അവരും ഓണസദ്യയൊക്കെ ഒരുക്കും എങ്കിലും മുത്തശ്ശിയുടെ കൈപ്പുണ്യം കലർന്ന ചില പ്രത്യേക കറികളും പായസവും ഒരു ടിഫിൻ കാരിയറിൽ ആക്കി രണ്ടുപേരോടും കൊണ്ട് കൊടുക്കാമോ എന്ന് ചോദിച്ചു. സന്തോഷത്തോടെ രണ്ട് ആൺകുട്ടികളും ആദ്യമായി മുണ്ടുടുത്തതിൻറെ ത്രില്ലിൽ കസവു മുണ്ട് മടക്കിക്കുത്തി ചാടി പുറപ്പെട്ടു. വീടിന് മുൻവശത്ത് നിന്ന് തന്നെ ഒരു ഓട്ടോറിക്ഷ കിട്ടി അവർ യാത്ര പറഞ്ഞു പോയി. മുതിർന്നവരൊക്കെ സദ്യയുണ്ട് കഴിഞ്ഞപ്പോൾ വീട്ടിലെ ആണുങ്ങളൊക്കെ ക്ലബ്ബിലെ ഓണാഘോഷം, സുഹൃത്തിൻ്റെ വീട്ടിലെ പാർട്ടി… …..അങ്ങനെ ഓരോ കാരണങ്ങൾ പറഞ്ഞ് പുറത്തേക്കു പോയി; സ്ത്രീകൾ ഉച്ചമയക്കത്തിനും.
വൈകുന്നേരത്തെ ചായ കുടി കഴിഞ്ഞിട്ടും ബന്ധുവിൻ്റെ വീട്ടിൽ പോയ കുട്ടികൾ തിരിച്ചെത്തിയില്ല. ഉച്ച കഴിഞ്ഞപ്പോഴേക്കും കാർമേഘം ഇരുണ്ടു മൂടി നല്ല മഴയും തുടങ്ങിയിരുന്നു. അപ്പോഴാണ് രണ്ട് പെൺമക്കളും പറയുന്നത് ഓണം പ്രമാണിച്ച് കസവുമുണ്ടിന് മാച്ച് ആകാൻ രണ്ടു കുട്ടികളുടെ കഴുത്തിലും സ്വർണ്ണ ചെയ്നും കയ്യിൽ മോതിരവും കടവളയുമൊക്കെ ഇട്ടു കൊടുത്തിരുന്നുവെന്ന്. ബന്ധുവിൻ്റെ വീട്ടിൽ കറികളും പായസവും ആയി പോയ കുട്ടികൾ അവിടെയിരുന്നു കളിക്കുകയാകും എന്ന് വിചാരിച്ചു സമാധാനിച്ചു കുറച്ചു നേരം. അഞ്ചു മണി ആയിട്ടും തിരികെ കാണാതായപ്പോൾ മുത്തശ്ശി അവിടെ അടുത്തുള്ള വീട്ടിൽ ഫോൺ ചെയ്ത് ചോദിച്ചു. മൊബൈൽ ഒന്നുമില്ലാത്ത കാലമല്ലേ. ലാൻഡ്ഫോൺ തന്നെയുള്ള വീടുകൾ അപൂർവം. അര മണിക്കൂറിനുള്ളിൽ ബന്ധുവിൻ്റെ വീടിനടുത്തുള്ള ഫോണിൽ വിളിച്ച് അവരെ അറിയിച്ച് വിവരമറിഞ്ഞു. കുട്ടികൾ അരമണിക്കൂർ കഴിഞ്ഞപ്പോഴേ അവിടുന്ന് തിരികെ പോന്നുവെന്ന്. മുത്തശ്ശിയുടെ സപ്തനാഡികളും തളർന്നു. കുട്ടികളുടെ അമ്മമാർ അതായത് മുത്തശ്ശിയുടെ മൂത്ത രണ്ടു പെൺമക്കൾ രണ്ടുപേരും മുത്തശ്ശിയുടെ അടുത്ത് ഒരു യുദ്ധത്തിനെന്ന പോലെ നിന്നു. പരസ്പരം പഴി ചാരി ഇരുന്നിട്ട് എന്ത് കാര്യം? എന്തെങ്കിലും ഒരു പോംവഴി ആലോചിക്കു എന്ന് മുത്തശ്ശിയും. വീട്ടിലാണെങ്കിൽ ആണുങ്ങൾ ആരുമില്ല. ഈശ്വരാ! തിരുവോണം ആയിട്ട് പോലീസ് സ്റ്റേഷനിൽ വിളിക്കേണ്ട അവസ്ഥ വന്നല്ലോ എന്ന് മുത്തശ്ശി. കുട്ടികളുടെ ദേഹത്തണിഞ്ഞിരിക്കുന്ന സ്വർണം മോഷ്ടിക്കാൻ അവരെ കൊന്നു കളഞ്ഞിരിക്കുമോ? കണ്ണുകുത്തി പൊട്ടിച്ച് ഭിക്ഷാടനത്തിന് ഉപയോഗിക്കാൻ തട്ടിക്കൊണ്ടുപോയതായിരിക്കുമോ? ചിന്തകൾ അങ്ങനെ എല്ലാവരുടെയും പലവഴിക്കു പോയി.
എല്ലാ അധമ ചിന്തകൾക്കും അവധി കൊടുത്തു കൊണ്ട് കസവു മുണ്ടഴിച്ച് തലയിൽ കെട്ടി ബർമുഡയിട്ട രണ്ടു പേരക്കുട്ടികളും വൈകുന്നേരം ഏഴ് മണിയോടെ വീട്ടിൽ തിരിച്ചെത്തി. മുത്തശ്ശി മുപ്പത്തി മുക്കോടി ദൈവങ്ങൾക്കും രണ്ട് കൈയും കൂപ്പി നന്ദി പറഞ്ഞു. മുത്തശ്ശിയുടെ ഇടനെഞ്ച് പൊട്ടിയുള്ള പ്രാർത്ഥന ഈശ്വരൻ കേട്ടുകാണും. ആവശ്യത്തിലധികം മുത്തശ്ശിയെ ദേഷ്യപ്പെട്ട പെൺമക്കളും പേരക്കുട്ടികളും എല്ലാവരും കൂടി കെട്ടിപ്പിടിച്ച് കരഞ്ഞു ആദ്യം, പിന്നെയത് സന്തോഷത്തിനു വഴി മാറി.
ഉണ്ടായ സംഭവം ഇതായിരുന്നു. കുട്ടികൾ മുത്തശ്ശിയുടെ സ്പെഷ്യൽ ഐറ്റംസ് ആയ എരിശ്ശേരിയും അരി നുറുക്ക് പായസവും കൊടുത്ത് പാത്രവും വാങ്ങി അരമണിക്കൂറിനകം അവിടുന്ന് ഇറങ്ങി. പെട്ടെന്ന് ഓട്ടോറിക്ഷയിൽ കയറി വീട്ടിൽ എത്താം എന്നാണ് കരുതിയത്. പുറത്തിറങ്ങിയപ്പോഴാണ് അറിയുന്നത് റോഡിൽ ഒരൊറ്റ ഈച്ച കുഞ്ഞു പോലുമില്ലയെന്ന്. കുറച്ചു ദൂരം രണ്ടു പേരും കൂടി നടന്നു.അപ്പോഴേക്കും മഴയും തുടങ്ങി. മഴ കനക്കുമ്പോൾ ഓരോ കടയുടെ മുൻപിൽ കയറി നിൽക്കും. ചാറ്റൽമഴയാകുമ്പോൾ മുണ്ടഴിച്ചു തലയിൽ കെട്ടി നടക്കും. വളരെ താമസിച്ച് ഓണസദ്യ ഉണ്ണാൻ പോകുന്ന ഒരു ഓട്ടോറിക്ഷക്കാരൻ കുറച്ചുദൂരം കുട്ടികളെ കയറ്റി ഇരട്ടി കാശും വാങ്ങി ഇറക്കിവിട്ടു. കുട്ടികൾക്ക് വഴിയും വലിയ നിശ്ചയമില്ലായിരുന്നു. പിന്നെയും നടപ്പു തന്നെ ശരണം. അങ്ങനെ ഒരു 15 കിലോമീറ്ററോളം നടന്ന് നടന്ന് തിരികെ വീട്ടിലെത്തിയപ്പോൾ ഏഴു മണിയോളമായി.
അത്തവണത്തെ ഓണാവധി കഴിഞ്ഞ് എല്ലാവരും തിരികെ അവരവരുടെ വീടുകളിലേക്ക് പോയി. പിന്നെ ആയിരുന്നു യഥാർത്ഥ പ്രശ്നങ്ങളുടെ തുടക്കം. കുട്ടികൾ അവരുടെ അച്ഛമ്മമാരോടും അപ്പച്ചിമാരോടും വിശേഷങ്ങളൊക്കെ പങ്കുവച്ച കൂട്ടത്തിൽ അവരുടെ വീരസാഹസിക യാത്രയെകുറിച്ചും പറഞ്ഞു. കേട്ടവർ കേട്ടവർ മൂക്കത്ത് വിരൽ വച്ചു. നിൻറെ അമ്മയ്ക്ക് എന്താ ഇത്ര വിവരമില്ലേ, കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ ആര് ഉത്തരം പറയുമായിരുന്നു എന്നൊക്കെ വീണ്ടും വീണ്ടും പറഞ്ഞ് യാതൊരു കുഴപ്പവുമില്ലാതെ അവസാനിച്ച ഒരു പ്രശ്നത്തെ ഊതിപ്പെരുപ്പിച്ച് ആളിക്കത്തിച്ച് വലിയൊരു കുടുംബവഴക്ക് ആക്കി തീർത്തു. അടുത്ത ക്രിസ്മസ് അവധിക്കും വേനൽ അവധിക്കും അമ്മവീട്ടിൽ പോകുന്ന കുട്ടികൾക്ക് അച്ഛൻറെയും അച്ഛമ്മമാരുടെയും കർശന നിർദ്ദേശം. ” പോകുന്നതൊക്കെ കൊള്ളാം മുത്തശ്ശി പറയുന്നത് കേട്ട് ചോറ്റുപാത്രവുമായി എങ്ങോട്ടെങ്കിലും പുറപ്പെട്ടാല് നിൻ്റെ പുറം ഞാൻ തല്ലി പൊളിക്കുമെന്ന്. “ വിവരമൊക്കെയറിഞ്ഞു മുത്തശ്ശി ഒരുപാട് സങ്കടപ്പെട്ടു. അന്ന് കുട്ടികളെ കാണാതെ പോയപ്പോൾ ഉണ്ടായ പരിഭ്രമത്തെക്കാൾ അധികമായിരുന്നു ഈ കുത്തുവാക്കുകൾ ഏൽപ്പിച്ച ആഘാതം. വർഷങ്ങളോളം മുത്തശ്ശി ഇതും പറഞ്ഞ് കരഞ്ഞുകൊണ്ടിരുന്നു. കാലം പിന്നെ മുറിവുകൾ ഒക്കെ ഉണക്കി.
ആ രണ്ടു കൊച്ചുമക്കളാണ് ഇത്തവണ മുത്തശ്ശിയുടെ കൂടെയിരുന്ന് ഓണം ഉണ്ണാൻ വരുന്നതെന്നറിഞ്ഞപ്പോൾ മുത്തശ്ശിയുടെ കണ്ണുനിറഞ്ഞു. എൻറെ സ്നേഹവും ആത്മാർത്ഥതയും സത്യമായിരുന്നു എന്ന് ആ കുഞ്ഞുങ്ങൾക്ക് അറിയാം അതുകൊണ്ടല്ലേ അവർ സ്വന്തം വീട്ടിൽ പോകുന്നതിനു മുമ്പേ എന്നെ തേടി വരുന്നത് എന്നോർത്തപ്പോൾ മുത്തശ്ശിയുടെ കണ്ണിൽ സന്തോഷാശ്രു. ഗതകാല സ്മരണകൾ അയവിറക്കി മുത്തശ്ശി ഓണത്തിന് തൻ്റെ കൊച്ചുമക്കളുടെ പ്രിയപ്പെട്ട വിഭവങ്ങൾ എന്തൊക്കെയാണെന്ന് ഓർത്തെടുത്ത് അതൊക്കെ കാലേകൂട്ടി ഉണ്ടാക്കാനും അവർ അവധി കഴിഞ്ഞു പോകുമ്പോൾ കൊണ്ടുപോകാനുള്ള സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി, അതിനുള്ള ഒരുക്കങ്ങളും ആരംഭിച്ചു. അപ്പോഴാണ് അപ്പുവിൻ്റെയും മുരളിയുടെയും അമ്മമാർ മുത്തശ്ശിയെ കാണാൻ എത്തിയത്. “ഇക്കുറിയും മുരളിയും അപ്പുവും വരുന്നില്ലത്രേ! കോവിഡു കഴിഞ്ഞു രണ്ടു വർഷം കൂടി എല്ലാവരും കൂടി ഒന്നിച്ച് നാട്ടിലേക്ക് പുറപ്പെടുന്നത് കൊണ്ട് ഓഫീസിൽ നിന്ന് ലീവ് കിട്ടാൻ ബുദ്ധിമുട്ട്. മാത്രമല്ല ഭീമമായ വിമാനടിക്കറ്റ് തുകയുമാണത്രേ!” മുത്തശ്ശിയുടെ പെണ്മക്കൾ പറഞ്ഞു നിറുത്തി. അവർ വരുന്നുണ്ടെന്ന സത്യം അറിഞ്ഞിരുന്നെങ്കിലും മുത്തശ്ശി മിണ്ടിയില്ല. “അയ്യോ, ആണോ?” മുത്തശ്ശിയും അവരുടെ സങ്കടത്തിൽ പങ്കുചേർന്നു. ചില കാര്യങ്ങൾ അറിയേണ്ട സമയത്ത് തന്നെ അറിയുന്നതാണ് നല്ലത്. അപ്പോഴാണത് ഇരട്ടിമധുരമാകുക. എന്നെ കുറേ കണ്ണീര് കുടിപ്പിച്ചതല്ലേ പെൺമക്കളും അവരുടെ അമ്മായിഅമ്മമാരും നാത്തൂന്മാരും കൂടി കുത്തുവാക്കുകൾ പറഞ്ഞും പരിഹസിച്ചു ചിരിച്ചും……..
ഒരു മധുര പ്രതികാരം….
തിരുവോണത്തിൻ്റെയന്ന് സ്വന്തം മക്കളെ ഇവിടെ വച്ച് കണ്ടതിശയിക്കട്ടെ… മുരളിയും അപ്പുവും ഫോൺ ചെയ്ത് മുത്തശ്ശിയോട് ആവശ്യപ്പെട്ടതും അതുതന്നെയായിരുന്നല്ലോ.
ആ സമാഗമത്തിനായി നമുക്കും കാത്തിരിക്കാം….
– മേരി ജോസി മലയിൽ, തിരുവനന്തപുരം.