പെയിന്‍റടിച്ച കോലായിലെ തൂണിൽ എണ്ണമയം കണ്ട് സച്ചി ചോദിച്ചു ” ഇതാരാ ഈട വന്നിരുന്നേ. ഇത്രക്ക് തലയിൽ എണ്ണ തേച്ചവരാരാ. ഈ ജമ്മത്തിനി ഇതുപോവുലേ.”
അപ്പോ ഞാമ്പറഞ്ഞു. ഇന്ന് മുചി വന്നിരുന്നു എന്ന്. സച്ചി പെയിൻ്റടിക്കുന്ന കുട്ടിയാ
അവൻ ഊം എന്നു മൂളി കടന്നുപോയി.
മുചി ഒരു പെൺകുട്ടിയാണ്. ചെറുപ്പത്തിൽ ഒരിക്കലും മുടി കെട്ടാൻ സമ്മതിക്കാത്തവൾ. സ്കൂളിലേക്ക് പോകാന്നേരം എന്നും മുചിയുടെ നിലവിളി കേൾക്കാമായിരുന്നു. പാറക്കൂട്ടം നിറഞ്ഞ കശുമാവിൻ്റെ ചോട്ടിൽ ഓടിയൊളിക്കുന്ന മുചിയെ അമ്മ വലിച്ചിഴച്ച് മുടി കെട്ടിക്കാൻ തുനിയുന്ന ബഹളങ്ങളാണ് രാവിലത്തെ ആ കോലാഹലങ്ങൾ.
ഉരുണ്ട മുഖവും. പിറകിൽ കുറച്ചുന്തിയ തലയും തുടുത്ത കവിളുകളും ഉള്ള മുചി.
അവളുടെ യഥാർത്ഥ പേര് ചന്ദന എന്നായിരുന്നു. മുടി കെട്ടാ ചീരു എന്ന ഇരട്ടപ്പേരാണ് മുചിയായി മാറിയത്. മുടിനാരിഴ ആരെങ്കിലും തൊടാൻ ശ്രമിച്ചാൽ അവൾ ബഹളം വെക്കുമായിരുന്നു.
“പെണ്ണിന് ബാധ കൂടിയോ എന്തോ എന്ന് അവളുടെ മുത്തശ്ശി പറയുമ്പോൾ അവൾ നിലത്ത് കിടന്ന് ഉരുളും. ചാണകം മെഴുകിയ തറയിൽ ഉരുണ്ടു കരയുന്ന അവളെ കാണുമ്പോൾ അവളുടെ അച്ഛൻ മുത്തശ്ശിയെ നോക്കി കണ്ണുരുട്ടി “നിങ്ങക്ക് ഒന്ന് മിണ്ടാണ്ടിരുന്നൂടെ “എന്ന് പറയും. പിറുപിറുത്തു കൊണ്ട് അവർ കരിയില വാരാൻ വല്ലവും എടുത്ത് എടവഴിയിലേക്ക് പോകും.
ഏകദേശം പത്താം ക്ലാസ്സു കഴിയുന്നതുവരെ മുചി മുടി കെട്ടിയിരുന്നില്ല. തലയിൽ ഒരുപാട് എണ്ണ തേച്ച് പേരിന് രണ്ടു കപ്പ് വെള്ളം തലയിലൊഴിച്ച് തോർത്തി പരത്തി മുടി ചീകിയാണവൾ സ്ക്കൂളിൽ പോയിരുന്നത്. പ്രീഡിഗ്രി കഴിഞ്ഞപ്പോൾ അവളുടെ കല്യാണം കഴിഞ്ഞു. കല്യാണത്തിൻ്റെ അന്ന് ഒരുക്കാൻ വന്ന പാർട്ടിയോടൊപ്പം ആകാംക്ഷയോടെ നാട്ടിലെ പെണ്ണുങ്ങൾ മുഴുവനും അവളുടെ അമ്മയും കൂടെയുണ്ടായിരുന്നു.
പക്ഷേ അന്ന് മുടി പിന്നുമ്പോൾ അവൾ അനുസരിച്ചു. അമ്മ ദീർഘശ്വാസമുതിർത്തു പുറത്തേക്ക് പോയി പിറകെ നാട്ടുകാരികളും.
മുചിക്ക് രണ്ടു മക്കളുണ്ടായി. അവൾ മുടി കെട്ടി നടക്കാൻ തുടങ്ങി. എത്രയോ കാലത്തിനു ശേഷം കാണാൻ കൊതിച്ച സഹപാഠിയായ എൻ്റെ അനിയത്തിയെ കാണാൻ വന്നതായിരുന്നു അന്നവൾ. അവൾ ചാരിയിരുന്ന തൂണിലായിരുന്നു എണ്ണപ്പാടിൻ്റെ ചിത്രമുണ്ടായിരുന്നത്. ജീവിതപ്രാരബ്ധങ്ങളും ഭർത്താവിൻ്റെ വീട്ടിലെ കൊടിയ ചൂടും മക്കളും, കൊറോണയുടെ കൈപ്പിടിയിൽ നിന്ന് രക്ഷപ്പെട്ട ഭർത്താവും എല്ലാ ചിത്രങ്ങളും അവളുടെ വായിലൂടെ ഉമ്മറത്ത് കോറിയിട്ടു.
കുറച്ചു ക്ഷീണിച്ചെങ്കിലും ഉരച്ചുള്ള അവളുടെ വേഗതയുള്ള നടപ്പിന് മാറ്റമൊന്നും ഉണ്ടായിരുന്നില്ല. മരിച്ചു പോയ അച്ഛനമ്മമാരെ ഓർത്ത് ദുഃഖിച്ച അവളുടെ മുഖം പഴയതുപോലെ ചീർത്തതു തന്നെയായിരുന്നു
– സത്യ ഭായ്