എന്തിനെൻ നാവിനെ പിഴുതെടുത്തു?
എന്തിനെൻ കാഴ്ചയെ ചൂഴ്ന്നെടുത്തു?
എന്തിനെൻ കരങ്ങൾക്ക് വിലങ്ങു നൽകി?
എന്തിനെൻ കാലുകളെ കെട്ടിയിട്ടു?.
പൊട്ടിച്ചെറിയുവിൻ വിലങ്ങുകളെ,
ആയുധമാക്കുവിൻ തൂലികയെ.
വാക്കാം ശരങ്ങൾക്ക് മൂർച്ചയേകൂ.
ഇനിവേണ്ടിനിവേണ്ട,
രക്തച്ചൊരിച്ചലും പകപോക്കലും.
താലിമാല പൊട്ടി നിൽക്കുന്നു പത്നി,
മക്കളെ പൂട്ടിക്കരയുന്നു.
അലമുറയിട്ടു കരയുന്നു അമ്മയും,
മൗനമായ് തേങ്ങുന്നു അച്ഛനും.
മദംപൊട്ടിയ മനസ്സുകളേ,
ഈ കണ്ണീരിനും മതമുണ്ടോ?
അന്നത്തിനും നീരിനും നിണത്തിനും
വായുവിനും മതമുണ്ടോ?
മനുഷ്യൻ സൃഷ്ടിച്ച മതങ്ങൾ,
മനുഷ്യർക്കു നേരെയുറഞ്ഞു തുള്ളുന്നു.
ഈശ്വരൻ നൽകിയൊരി ജീവനെടുക്കുവാൻ
ആരു നൽകി അധികാരം?
തച്ചുടക്കുവിൻ മതമതിലുകളെ,
കോർത്തിണക്കുവിൻ മതസൗഹൃദങ്ങളെ,
കോർത്തിണക്കുവിൻ സ്നേഹമുത്തുകളെ.
– കോമളം പരമേശ്വരൻ പാലക്കാട്