പുസ്തകാസ്വാദനം – മേരി ജോസി മലയിൽ
പ്രസാധകർ – ലോറം പ്രസ്സ്.
ഫോൺ നമ്പർ: 8089225509 (വാട്ട്സ്ആപ്പ് )
വില:250.

ഒട്ടനവധി പുസ്തകങ്ങളുടെ അവതാരികയും ആസ്വാദനവും ചെറുകഥകളും കവിതകളും ലേഖനങ്ങളും ക്ഷേത്ര ഐതിഹ്യവും അതിൻറെ ചരിത്രവും ‘പുരാണ കഥകളിലൂടെ ഒരു യാത്ര’ എന്ന ഒരു സ്ഥിരം പംക്‌തിയും എഴുതുന്ന മലയാളി മനസ്സിൻറെ സജീവ സാന്നിധ്യമായ ശ്രീമതി ശ്യാമള ഹരിദാസിൻ്റെ ആദ്യ പുസ്തകമായ ‘മനസ്സിനുള്ളിലെ പറുദീസ’ എന്ന നോവലിൻറെ പ്രകാശന വേളയിൽ എൻ്റെ സ്നേഹോഷ്മളമായ ആശംസകൾ നേരുന്നു.

ഹൈദരാബാദിൽ നിന്നും തൻറെ പ്രിയപ്പെട്ട നാട്ടിലേക്ക് യാത്ര തിരിക്കുന്ന എഴുത്തും വായനയും ഇഷ്ടപ്പെടുന്ന പൗർണമി ആണ് ഈ നോവലിലെ കേന്ദ്ര കഥാപാത്രം.
ഒട്ടനവധി ക്ഷേത്രങ്ങളും വെള്ളച്ചാട്ടങ്ങളും ഉള്ള പ്രകൃതിരമണീയമായ കുറ്റാലത്തേക്ക് ആണ് നോവലിസ്റ്റ് നമ്മളെ ആദ്യം കൂട്ടിക്കൊണ്ടുപോകുന്നത്.
സാഹിത്യത്തിൻ്റെയും സംഗീതത്തിൻ്റെയും ഊഷ്മളമായ ഒത്തുചേരൽ ചരിത്ര നഗരമായ ഹൈദരാബാദിൻ്റെ പശ്ചാത്തലത്തിൽ നോവലിസ്റ്റ് ഹൃദ്യമായി വായനക്കാർക്ക് അനുഭവവേദ്യമാക്കുന്നു.
നഗരത്തിരക്കിൻ്റെ ആരവങ്ങൾ ഒന്നുമില്ലാത്ത ഹുസൈൻ സാഗർ തടാകം, കണ്ണുകൾക്ക് വിരുന്നൊരുക്കുന്ന ജിബ്രാൾട്ടർ ഗൗതമബുദ്ധൻ പ്രതിമ, ലുംബിനി പാർക്കിലെ സംഗീത ജലധാര, മനോഹരമായ ജലകാസ്കേഡുകൾ, ലേസർ ഷോ,താരമതി ഗണമന്ദിർ, പ്രേമതിനൃത്യമന്ദിർ, ലോക ഭൂപടത്തിൽ തന്നെ സ്ഥാനം പിടിച്ചിട്ടുള്ള ചാർമിനാർ, ലാഡ് ബസാർ, സ്നോ വേൾഡ്,സലാർജംഗ് മ്യൂസിയം, രാമോജി ഫിലിം സിറ്റി, പേൾമാർക്കറ്റ്, ഹൈദരാബാദി ബിരിയാണിയുടെ കൊതിപ്പിക്കുന്ന മണം, രുചി….അങ്ങനെ പൗർണ്ണമി കണ്ട കാഴ്ചകളും അനുഭവങ്ങളും സഞ്ചാര മാർഗങ്ങളും ഹൃദയഹാരിയായി വർണിച്ചിട്ടുണ്ട്.
പിന്നെ പൗർണമി നാട്ടിലെ വിഷു കാഴ്ചകളിലേക്ക് ആണ് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്. കാല്പനിക ഭംഗി പ്രസരിപ്പിക്കുന്ന ഭാഷയാണ് നോവലിസ്റ്റ് അതിനായി ഉപയോഗിച്ചിട്ടുള്ളത്. ബാണാസുര മലയിലേക്കുള്ള സാഹസികയാത്രയും ദേവാസുരയുദ്ധത്തെ കുറിച്ചും ആ സ്ഥലത്തെ വിസ്മയിപ്പിക്കുന്ന പ്രകൃതിഭംഗിയെപറ്റിയും ഹൃദയാകർഷകമായ ശൈലിയിൽ എഴുതിച്ചേർത്തിട്ടുണ്ട്.
സ്വപ്നം ചിലർക്ക് ചിലകാലമൊത്തിടും എന്നല്ലേ പ്രമാണം. ഒരു വായനക്കാരി കഥാകൃത്തിനെ അവിചാരിതമായി തിരിച്ചറിയുക, പിന്നീട് അത് വലിയൊരു സുഹൃത്ത് ബന്ധം ആവുക, അവരുടെ ജീവിതാനുഭവം മറ്റൊരു നോവലിന് പ്രചോദനം ആവുക ഇങ്ങനെയുള്ള ധന്യ മുഹൂർത്തങ്ങൾ വളരെ ഹൃദ്യമാണ്.
ക്ഷേത്ര ഐതീഹ്യങ്ങളും ചരിത്രവും പുരാണകഥകളും നോവലിസ്റ്റിൻ്റെ ഇഷ്ടവിഷയം ആയതിനാലാകാം പൗർണ്ണമി സന്ദർശിച്ച കാഞ്ചിപുരത്തെ ഏകാംമ്പരേശ്വര ക്ഷേത്രത്തെക്കുറിച്ചും അവിടുത്തെ ആരാധനാരീതികളെ കുറിച്ചും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ആ വായന മനോഹരമായ ഒരു അനുഭവമാണ്.
ഐപിഎസ് സ്വപ്നവുമായി ട്രെയിനിങ് ക്യാമ്പിൽ എത്തിയ പൗർണമിയുടെ ജീവിതത്തിലേക്ക് ആകാശ് എന്ന ചെറുപ്പക്കാരൻ എത്തുന്നതും അവർ പ്രണയബന്ധിതരാകുന്നതും വിവാഹത്തിനു ശേഷം അവർ അവരുടെ ജീവിതം മംഗലാപുരത്തേക്ക് പറിച്ചു നടന്നതും അവിചാരിതമായി ജയിൽചാടിയ ലഹരി സംഘത്തിലെ പ്രതിയെ സാഹസികമായി അവർക്ക് കീഴ്പ്പെടുത്തേണ്ടി വരുന്നതും വായിക്കുമ്പോൾ പോലീസുകാരുടെ ജീവിതം ഒരിക്കലും ഒരു പട്ടുമെത്ത അല്ല എന്ന് നോവലിസ്റ്റ് നമ്മെ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നു.
പോലീസ് ഓഫീസർമാരുടെ ഉത്തരവാദിത്വത്തെ കുറിച്ചും അവർ അനുഭവിക്കേണ്ടിവരുന്ന മാനസിക സംഘർഷത്തെപറ്റിയും ഈ നോവലിൽ കൃത്യമായി എഴുതി ചേർത്തിട്ടുണ്ട്. എത്ര നന്നായി ജോലി ചെയ്താലും എപ്പോഴും പഴി കേൾക്കേണ്ടി വരുന്ന ഒരു വിഭാഗമാണ് പോലീസ്.
ഏതൊരു പുരുഷൻറെ വിജയത്തിനു പിന്നിലും ഒരു സ്ത്രീ ഉണ്ടാകും എന്ന് പറയുന്നത് എത്രയോ ശരിയാണ് എന്ന് കഥാകൃത്ത് നമ്മെ ഓർമ്മിപ്പിക്കുന്നു. ഐപിഎസ് ബിരുദധാരി ആയിട്ടു കൂടി പൗർണമി കുടുംബ ജീവിതത്തിന് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് മകൾ അനഘയേയും മകൻ അദീപിനെയും ചേർത്തുനിർത്തി ആകാശിന് കേസ് അന്വേഷണത്തിനുള്ള പ്രചോദനവും ഉപദേശവും കൊടുത്തുകൊണ്ട് ഒരു നിഴലായി പുറകിൽ മാത്രം നിൽക്കുന്നു.
പൗർണമി – ആകാശ് ദമ്പതികളുടെ ജീവിതം പരിശുദ്ധ പ്രണയത്തിൻ്റെയും സന്തുഷ്ട ദാമ്പത്യജീവിതത്തിൻ്റെയും മനോഹരമായ ഒരു ഇതിഹാസമായി മുമ്പോട്ട് ഒഴുകുന്നിടത്ത് നോവൽ അവസാനിക്കുന്നു.
അനുഭവങ്ങളെ ഭാവനയുടെ അകമ്പടിയോടുകൂടി അങ്ങേയറ്റം സ്വാഭാവികമായി ചിത്രീകരിച്ചിട്ടുണ്ട്. വായനക്കാരിൽ വായനയുടെ പുതുലോകം സൃഷ്ടിക്കാൻ എഴുത്തുകാരിക്ക് സാധിച്ചിട്ടുണ്ടെന്ന് നിസ്സംശയം പറയാം.
ഇനിയും ഒരുപാട് നല്ല കൃതികൾ കഥാകാരി നമുക്ക് സമ്മാനിക്കട്ടെ എന്ന് ആശംസിക്കുന്നു.
– മേരി ജോസി മലയിൽ,✍️ തിരുവനന്തപുരം.











