ഇത് അടുത്ത കാലത്ത് നടന്ന പോലീസുകാരുടെ സ്വർണ്ണ മോഷണമോ മാങ്ങാ മോഷണമോ പോലുള്ള കഥയൊന്നുമല്ല കേട്ടോ! പോലീസ് ഓഫീസർ ആയി വിരമിച്ച റാഫിയുടെ തറവാട്ടുവീട്ടിൽ നടന്ന ഒരു കുഞ്ഞു സംഭവമാണ്.
റാഫി അടക്കം ആറ് സഹോദരങ്ങളും കുടുംബമായി തൃശ്ശൂര് ടൗണിൽ തന്നെ പ്രത്യേകം പ്രത്യേകം ഫ്ളാറ്റുകളിലും വീടുകളിലും ആണ് താമസം. അച്ഛന്റെ മരണശേഷം 78 വയസ്സുള്ള അമ്മയ്ക്ക് മക്കളുടെ കൂടെ ഒന്നും സ്ഥിരതാമസത്തിന് പോയി നിൽക്കാൻ താല്പര്യമില്ല.വല്ലപ്പോഴും പള്ളിപ്പെരുന്നാള്, കൊച്ചുമക്കളുടെ പിറന്നാൾ,….. അങ്ങനെ വല്ല വിശേഷദിവസങ്ങളിൽ അവർ വന്നു ക്ഷണിച്ചു കൊണ്ടുപോയി മൂന്നാലു ദിവസം കഴിയുമ്പോൾ തിരികെ കൊണ്ടാക്കും. അമ്മക്ക് തറവാട് വീട് വിട്ട് എങ്ങും അധികദിവസം തങ്ങുന്നത് ഇഷ്ടമല്ല എന്നത് തന്നെ കാരണം. പതിനഞ്ചാം വയസ്സിൽ തറവാടിന്റെ ഭരണം ഏറ്റെടുത്തതാണ് അമ്മ. മക്കൾക്കാർക്കും എന്നല്ല പ്രത്യേകിച്ച് മരുമക്കൾക്കൊന്നും അമ്മയുടെ പഴഞ്ചൻ സമ്പ്രദായങ്ങളോട് താൽപര്യമില്ലാത്തതുകൊണ്ട് അമ്മ ഒരു ജോലിക്കാരിയും ആയി തറവാട്ടിൽ തുടരുകയാണ്. തൃശൂർ തന്നെ താമസിക്കുന്ന മക്കളും മരുമക്കളും കൊച്ചുമക്കളും എന്നും എന്ന് പറഞ്ഞതുപോലെ അമ്മയെ വന്ന് അന്വേഷിക്കുകയും ചെയ്യും. വിശ്വസ്തയായ ജോലിക്കാരിയാണ് ലളിതമ്മ. നല്ല വൃത്തിയും വെടിപ്പും. രാവിലെ കുളിച്ചു ശുദ്ധമായതിനു ശേഷം മാത്രമേ അടുപ്പിൽ തീ പകരു. വലിയ കുഴപ്പമില്ലാതെ കാര്യങ്ങൾ നീങ്ങുന്നത്കൊണ്ട് മക്കളും പ്രശ്നം ഒന്നും ഉണ്ടാക്കിയില്ല. രണ്ടുപേർക്ക് ആവശ്യത്തിനുള്ള പലവ്യഞ്ജനവും പഴവും പച്ചക്കറിയും മത്സ്യമാംസാദികളും മക്കൾ ആരെങ്കിലും വാങ്ങിച്ചു കൊടുക്കും. കുറച്ചുദിവസമായി റാഫി ശ്രദ്ധിക്കുന്നു, എന്നും ലളിതമ്മ കൊടുക്കുന്ന ലിസ്റ്റിൽ കോഴിമുട്ട -12 എന്ന് കാണും. ലളിതമ്മയ്ക്കും 65 വയസ്സ് പ്രായം ഉണ്ട്. ഇത്രയും മുട്ട ഇവർ രണ്ടുപേരും കൂടി തിന്നു തീർക്കുമോ? ദൈവമേ! ഇത്രമാത്രം കോഴിമുട്ട തിന്നാലുള്ള അപകടമോർത്ത് റാഫി നടുങ്ങി.കൊളസ്ട്രോൾ, പൂരിത കൊഴുപ്പ്, പൂരിതമല്ലാത്ത കൊഴുപ്പ്…….. ഈവക വിജ്ഞാനശകലങ്ങൾ റാഫിയുടെ മനസ്സിൽ ഒരു കൊള്ളിമീൻ പോലെ കടന്നുപോയി.
ലളിതമ്മയെ പോലീസ് മുറയിൽ ചോദ്യം ചെയ്യാൻ അറിയാഞ്ഞിട്ടല്ല എന്നാലും തെളിവില്ലാതെ ഒരാളുടെ മേൽ കുറ്റം ആരോപിക്കരുതല്ലോ. റാഫി ആ പ്രാവശ്യം പലവ്യഞ്ജനം വാങ്ങിക്കൊടുത്ത കൂട്ടത്തിൽ കോഴിമുട്ട പ്രത്യേകം എടുത്ത് അതിന് സ്കെച്ച്പേന വെച്ച് കണ്ണും മൂക്കും ഗോഷ്ടി കാണിക്കുന്ന ഭാവങ്ങളും ഒക്കെ വരച്ചു വച്ചു. എന്നിട്ട് അമ്മയോട് ലളിതമ്മ കേൾക്കത്തക്ക വിധത്തിൽ പറഞ്ഞു. “അമ്മേ, അമ്മ ആവശ്യപ്പെട്ടതനുസരിച്ച് ഗീവര്ഗീസ് പുണ്യാളന് കൊടുക്കുവാനുള്ള കോഴിമുട്ട പ്രത്യേകം ഫ്രിഡ്ജിൽ അടുക്കി വച്ചിട്ടുണ്ട് കേട്ടോ” എന്ന്.
മലയാളികളെല്ലാം ഗീവർഗീസ് പുണ്യാളനെ പാമ്പുമായി ബന്ധപ്പെടുത്തിയാണ് കാണുന്നത്. തേൾ, പഴുതാര, ചേര, പാമ്പ്…… ഇതുപോലുള്ള ക്ഷുദ്രജീവികളെ വീടിനകത്തോ തൊടിയിലോ കണ്ടാൽ അതിൽ നിന്നുള്ള സംരക്ഷണം തേടാൻ ഗീവർഗീസ് പുണ്യാളനോട് പ്രാർത്ഥിച്ച് കോഴിമുട്ടയോ പൂവൻകോഴിയോ നേർച്ചയായി ഈ പള്ളിയിൽ എത്തിക്കും. ഇപ്പോഴും ഇടപ്പള്ളി പള്ളിയിൽ തിരുനാൾവേളയിൽ ഭക്തജനങ്ങൾ പള്ളി പരിസരത്ത് കോഴിയെ സ്വയം പാകം ചെയ്ത് നേർച്ച പോലെ കഴിക്കുന്നുണ്ട്.
അടുത്തയാഴ്ച ലളിതമ്മ കൊടുത്ത ലിസ്റ്റിൽ കോഴിമുട്ട ഉണ്ടായിരുന്നില്ല. അമ്മ ലളിതമ്മയോട് ഒരു ദിവസം പറഞ്ഞു. “നാളെ എനിക്ക് രാവിലെ നൂലപ്പവും മുട്ടക്കറിയും മതി.കുറെ നാളായല്ലോ നൂലപ്പം തിന്നിട്ട്” എന്ന്. അപ്പോഴാണ് ലളിതമ്മ പറയുന്നത്. “അയ്യോ! കൊച്ചമ്മേ എനിക്ക് ഫ്രിഡ്ജ് തുറക്കാൻ തന്നെ പേടിയാണ്. ആ കോഴിമുട്ടകൾ ഒക്കെ എന്നെ നോക്കി ഗോഷ്ടി കാണിക്കുന്നതു് പോലെ തോന്നുന്നു.” എന്ന്. അമ്മയെ വിസിറ്റ് ചെയ്യാനെത്തിയ ഒരു മകളെ കൊണ്ട് അമ്മ തലേദിവസം മുട്ട പുഴുങ്ങി തോടു കളഞ്ഞു വെപ്പിച്ചു. ഏതായാലും കോഴിമുട്ട കള്ളിയെ ഇലയ്ക്കും മുള്ളിനും കേടില്ലാതെ പിടിച്ചു. അമ്മ ഉച്ചമയക്കത്തിന് പോകുന്ന സമയത്ത് ഈരണ്ട് മുട്ട എടുത്ത് ഓംലറ്റ് ഉണ്ടാക്കി തിന്നലായിരുന്നു ലളിതമ്മയുടെ സ്ഥിരം പരിപാടി. പിന്നെ ഉച്ചയ്ക്ക് ലളിതമ്മയെ കാണാൻ വരുന്ന കൊച്ചുമകന് എന്നും ഒരു സഞ്ചി സാധനവും കൊടുത്തയച്ചിരുന്നു.
റാഫി പറഞ്ഞു. ലളിതമ്മ വിശപ്പിന് ആവശ്യത്തിന് എന്ത് വേണമെങ്കിലും ഉണ്ടാക്കി കഴിച്ചോ. ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല. പക്ഷേ ഉച്ച നേരത്തെ ഈ മകൻറെ സന്ദർശനം ഇവിടെ അനുവദിക്കാൻ പറ്റില്ല എന്ന്.
കോഴിമുട്ട കേസോടെ മക്കളൊക്കെ ലളിതമ്മയെ പൂർണ്ണമായും വിശ്വസിക്കുന്ന പരിപാടി നിറുത്തി. പലപ്പോഴും അമ്മ എന്റെ പഴ്സിലെ പൈസ കണ്ടില്ല എന്നൊക്ക പറയുമ്പോൾ അതമ്മയുടെ ഓർമ്മകുറവുകൊണ്ടാകും എന്ന് പറഞ്ഞു ആരും ശ്രദ്ധിച്ചിരുന്നില്ല. അമ്മയുടെ പേഴ്സിൽ എന്തെങ്കിലും അത്യാവശ്യത്തിന് 500 രൂപയിൽ താഴെയുള്ള ചില്ലറ നോട്ടുകൾ വച്ചിരിക്കും. അമ്മ ശുചിമുറിയിൽ പോകുന്ന സമയം ലളിത പത്തോ അമ്പതോ രൂപ മോഷ്ടിക്കും. ലളിതമ്മയെ സംശയം ഇല്ലാത്തതുകൊണ്ട് ആദ്യാദ്യം പേഴ്സ് തലയണക്കീഴിൽ വെച്ചിട്ടാണ് അമ്മ പോയിരുന്നത്. വന്നയുടനെ നോക്കാറുമില്ല. പിന്നെ പിന്നെ ആ കള്ളത്തരവും കണ്ടുപിടിച്ചു. ഒന്നുമറിയാത്തതുപോലെ ചൂല് എടുത്തുകൊണ്ടുവന്ന് കട്ടിലിന്‍റെ അടിഭാഗം നന്നായി തൂത്ത് 200 രൂപയുടെ നോട്ട് ഇവിടെ കിടക്കുകയായിരുന്നു എന്ന് പറഞ്ഞ് അമ്മയ്ക്ക് തിരിച്ചു കൊടുക്കും.
കൊച്ചുകൊച്ചു മോഷണം ഒക്കെ ഉണ്ടെങ്കിലും രണ്ടുപേരും പരസ്പരം പഴങ്കഥ പറഞ്ഞും സീരിയൽ കഥ പറഞ്ഞും നേരം കളയും. മക്കളും മരുമക്കളും കൊച്ചു മക്കളും എല്ലാവരും ഹാപ്പി. ലളിതമ്മ അതിലും ഹാപ്പി. കാരണം ഈ പ്രായത്തിൽ ഇത്രയും ജോലി കുറഞ്ഞ മറ്റൊരു വീട് ഒത്തു കിട്ടാൻ പ്രയാസമാണ്. ക്ലീനിംഗ്, വാഷിംഗ്…… ഇതുപോലുള്ള കഠിന ജോലികൾ ഒന്നുമില്ല. അതിനൊക്കെ ആഴ്ചയിൽ രണ്ടു ദിവസം മറ്റൊരാൾ എത്തും. രണ്ട് പേർക്കുള്ള ഭക്ഷണവും ഉണ്ടാക്കി സൊറയും പറഞ്ഞിരിക്കാൻ ഇത്രയധികം ശമ്പളം മറ്റേത് വീട്ടിൽനിന്ന് കിട്ടാനാണ്? പിന്നെ മക്കളും മരുമക്കളും തരുന്ന ടിപ്സും ഒക്കെ ചേർന്നാൽ നല്ലൊരു തുക മാസാവസാനം കയ്യിൽ കിട്ടും. അമ്മയ്ക്ക് ആണെങ്കിലോ മക്കളുടെയോ മരുമക്കളുടെയോ വീട്ടിൽ ചെന്ന് നിന്ന് അവരെ ബുദ്ധിമുട്ടിക്കുകയും വേണ്ട.
“സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം”.
കുമാരനാശാൻറെ ഈ വരികൾ എത്രയോ അർത്ഥവത്തായതെന്ന് വാർദ്ധക്യത്തിലെത്തിയവർക്ക് നന്നായി അറിയാം.
– മേരി ജോസി മലയിൽ, തിരുവനന്തപുരം.