തൊണ്ണൂറുകളിലാണ്.
”അമ്മ വടക്കും അച്ഛൻ തെക്കും ആയതുകൊണ്ട് ഞാൻ കുറച്ചു വെടക്കാ” എന്ന ‘ട്വൻറിട്വന്റി ‘ ലാലേട്ടൻ കഥാപാത്രത്തെ പോലെ ഒരു പയ്യൻസ്. പേര് രാകേഷ്, അത്യാവശ്യത്തിന് വിദ്യാഭ്യാസമുണ്ട് എങ്കിലും ഒരു ജോലി എന്ന സങ്കല്പത്തിനോട് താൽപര്യമില്ലാതിരുന്നതുകാരണം ചെറിയൊരു ബിസിനസ് തുടങ്ങി. മൂന്നാലു വർഷം കൊണ്ട് തന്നെ ഇതൊന്നും കേരളത്തിൽ അത്ര എളുപ്പമല്ല എന്ന് മനസ്സിലാക്കി ഗൾഫിലേക്ക് ചേക്കേറി. ഒരു ബ്രിട്ടീഷ് കമ്പനിയിലായിരുന്നു നിയമനം കിട്ടിയത്. ഉയർന്ന തസ്തികകളിൽ എല്ലാം സായിപ്പന്മാർ. രാകേഷിൻ്റെ സഹപ്രവർത്തകരിൽ മലയാളികൾ ആരും തന്നെ ഇല്ല. എല്ലാം ഗോവക്കാരും മഹാരാഷ്ട്രക്കാരും ആണ്. അവരുടെ മറാഠിയും കൊങ്കിണിയും രാകേഷിന് വശം ഇല്ലാത്തതുകൊണ്ട് സ്കൂളിലും കോളേജിലും പഠിച്ച ഹിന്ദി പൊടി തട്ടിയെടുത്തും സ്പോക്കൺ ഹിന്ദി ബുക്ക് വാങ്ങി പഠിച്ചും അവരുടെ ഇടയിൽ പിടിച്ചുനിന്നു. കുറച്ചു കഴിഞ്ഞ് മറ്റൊരു മലയാളി വന്നപ്പോഴാണ് പറഞ്ഞു കൊടുക്കുന്നത് ആപ് (താങ്കൾ) എന്നൊക്കെ ചേർത്ത് ഇവന്മാരെ സംബോധന ചെയ്താൽ ഇവൻ ഒരു അപ്പാവി എന്ന് കരുതി ഇവർ തലയിൽ കയറി നിരങ്ങും അതുകൊണ്ട് തൂ (നീ) മതിയെന്ന്. പുതിയതായി വരുന്ന ഓരോരുത്തരെയും കണ്ണിലെ കരട് ആയിട്ടാണ് ബാക്കിയുള്ളവർ കാണുക. ഇയാൾ എന്നെക്കാൾ കേമനായി ജോലി ചെയ്തു തൻറെ ജോലി തെറിപ്പിക്കുമോ എന്ന ഭയം ഓരോരുത്തർക്കും ഉണ്ട്. മിടുക്കന്മാർ ആണെങ്കിൽ പുതിയതായി വരുന്നവർ എല്ലാവരുടെയും ഗുഡ് ബുക്കിൽ കയറി പറ്റി പഴയവരെ അവിടെ നിന്ന് തെറിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ സഹജീവി സ്നേഹം കുറവാണ്.പക്ഷേ ചിലരെ ഇക്കൂട്ടർക്ക് ഭയമാണ് പാര വെക്കാൻ പോയിട്ട് ഒന്ന് തുറിച്ചു നോക്കാൻ കൂടി ധൈര്യം ഉണ്ടാവില്ല. കാരണം അവർ അവിടെ എത്തിയിരിക്കുന്നത് ഒരു ഗോഡ്ഫാദറിൻ്റെ ഇടപെടൽ മൂലം ആകാം.
മാനത്ത് നിന്നെങ്ങോ പൊട്ടിവീണത് മാതിരി അറബി നാട്ടിലെത്തി, തന്റേടവും സാമർത്ഥ്യവും മാത്രം കൈമുതലായുള്ള രാകേഷ് അങ്ങനെ ‘കണ്ണിനു കണ്ണ്’ ‘പല്ലിനു പല്ല്’ എന്ന രീതിയിൽ തുടരുന്നതുകൊണ്ട് മറാട്ടികളും ഗോവക്കാരും നിവർത്തിയില്ലാതെ രാകേഷിനെ സഹിക്കുകയായിരുന്നു. ഇതിനു മുമ്പ് വന്നവരെയൊക്കെ നമ്മൾ പുഷ്പം പോലെ ഓടിച്ചില്ലേ എന്ന് അവർ പരസ്പരം പറയാറുമുണ്ട്. കമ്പനിയുടെ നോട്ടത്തിൽ രാകേഷിൻറെ പെർഫോമൻസ് ഉഗ്രൻ. കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും ജോലിയിലുള്ള ആത്മാർത്ഥതയും കൊണ്ട് രാകേഷ് ഒരു വർഷം കൊണ്ട് തന്നെ കമ്പനിയുടെ ഗുഡ് ബുക്കിൽ കയറി കഴിഞ്ഞു. മൂന്നാലു വർഷം കേരളത്തിൽ ബിസിനസ് ചെയ്താൽ ഏതു മലയാളിക്കും ഗൾഫിൽ ചെന്നാൽ ഷൈൻ ചെയ്യാൻ പറ്റും എന്നത് പച്ചപ്പരമാർത്ഥം. ഇനി ഇവനെ ഓടിക്കുക എന്ന സ്വപ്നം ഉപേക്ഷിച്ചു നമ്മുടെ ജോലി പോകാതെ നോക്കുക എന്ന നിലയിലേക്ക് എത്തി ഗോവക്കാരും മറാട്ടികളും.
ബ്രിട്ടീഷ് കമ്പനി ആയതുകൊണ്ട് ആറുമാസം ജോലി രണ്ടുമാസം വെക്കേഷൻ ഇതായിരുന്നു പതിവ്. രാകേഷ് ആണെങ്കിൽ അവധിദിവസങ്ങളിൽ കൂടി ജോലി ചെയ്ത് ആ ദിവസങ്ങൾ + അനുവദിക്കപ്പെട്ട അവധി ദിവസങ്ങൾ + ശമ്പളം ഇല്ലാത്ത അവധി ദിവസങ്ങൾ ഇതെല്ലാം കൂടി ചേർത്താണ് ലീവെടുത്ത് നാട്ടിൽ പോവുക. ആറുമാസം ചത്തു പണിയെടുക്കുക രണ്ടുമാസം കേരളത്തിൽ വന്ന് കുടുംബാംഗങ്ങളോടൊപ്പം അടിച്ചുപൊളിക്കുക ഇതായിരുന്നു പതിവ്.
ആ പ്രാവശ്യത്തെ അവധിക്ക് വന്ന്, സന്തോഷത്തിൻ്റെ നാളുകൾ ഏകദേശം അവസാനിക്കാറായി എന്ന് തോന്നിയപ്പോൾ വന്നയുടനെ ഭദ്രമായി സൂക്ഷിക്കണമെന്ന് പറഞ്ഞ് അമ്മയെ ഏൽപ്പിച്ചിരുന്ന പാസ്പോർട്ടും റിട്ടേൺ ടിക്കറ്റും തിരികെ ചോദിച്ചു. അപ്പോൾ മുതൽ വീട് ശോകമൂകമായി.കൗണ്ട്ഡൗൺ തുടങ്ങി. ദൈവമേ ഇത്ര പെട്ടെന്ന് രണ്ടുമാസമായോ? ഇന്നലെ നീ വന്നത് പോലെയാണ് തോന്നിയത് എന്ന് പറഞ്ഞ് അമ്മ നെടുവീർപ്പിട്ടു. ഇതു കേട്ടപ്പോൾ മുതൽ രാകേഷിന് നെഞ്ചത്ത് ഒരു വിങ്ങൽ അനുഭവപ്പെടാൻ തുടങ്ങി. പിന്നെ ഇവിടെ ബിസിനസ് ചെയ്തിരുന്ന കാലം ഓർമ്മിച്ചാൽ തിരിച്ചങ്ങ് ഗൾഫിൽ എത്തിയാൽ മതി എന്നു തോന്നി.
രാകേഷ് പാസ്പോർട്ട് വെറുതെ മറിച്ചുനോക്കി.അപ്പോഴാണ് ഒരു കാര്യം ശ്രദ്ധയിൽപ്പെട്ടത്. റീ എൻട്രി വിസ രണ്ടുമാസത്തേക്ക് മാത്രമേ ഉള്ളോ? റബ്ബർസ്റ്റാമ്പിന് മീതേ അറബിയും ഇംഗ്ലീഷും കൂട്ടിക്കലർത്തിയ കൈയ്യക്ഷരത്തിൽ ഒന്നും വായിച്ചെടുക്കാൻ കഴിയുന്നില്ല.അറബി അറിയാവുന്നവർ ഇനി ആരുണ്ട്? പെട്ടെന്ന് പാളയം മുസ്ലിം പള്ളിയുടെ ഇമാമിനെ ഓർമ്മവന്നു. പാസ്പോർട്ടുമായി ഇമാമിൻ്റെ അടുത്തേക്ക് ഓടി. ഇമാം പാസ്പോർട്ട് സസൂക്ഷ്മം പരിശോധിച്ച് വിലയിരുത്തി.അതെ വിസ രണ്ടു മാസത്തേക്ക് ആണ്.പന്ത്രണ്ടു മാസവും 354 ദിവസങ്ങൾ ഉള്ളതും ചന്ദ്രനെ അടിസ്ഥാനമാക്കി ഉള്ളതുമായ കലണ്ടർ ആണ് ഇസ്ലാമിക കലണ്ടർ അഥവാ ഹിജ്റ കലണ്ടർ. ഇത് എല്ലാ വർഷവും സൂര്യനെ അടിസ്ഥാനമാക്കിയുള്ള കലണ്ടറിൽ നിന്ന് 11 ദിവസം കുറവായിരിക്കും. മിക്കവാറും മാസങ്ങളിൽ 29 ദിവസം മാത്രമേ ഉണ്ടാകൂ. അറബി മാസം 29 ദിവസം മാത്രമാണ്.ഇമാം കൂടുതൽ വിശദമാക്കി.29+29=58 ദിവസം. റിട്ടേൺ ടിക്കറ്റ് ആകട്ടെ 65ആം ദിവസം. ഈ ടിക്കറ്റുമായി എയർപോർട്ടിൽ ചെന്നാൽ ഇമ്മിഗ്രേഷൻ കടമ്പ കടക്കാൻ കഴിയില്ല. അതായത് ലീവ് തീരുന്നതുവരെ കേരളത്തിൽ തങ്ങിയാൽ താങ്കൾക്ക് വിദേശത്തേക്ക് പോകാൻ സാധിക്കില്ല. ഇമാമിന് നന്ദി പറഞ്ഞ് രാകേഷ് എയർ ഇന്ത്യ ഓഫീസിലേക്ക് ഓടി ടിക്കറ്റ് മുന്നോട്ട് ആക്കി വിസ തീരുന്നതിനു മുമ്പ് അയാൾ സൗദിയിലെത്തി ജോലിയിൽ പ്രവേശിച്ചു. ഒരുത്തനെ പുകച്ചു പുറത്തു ചാടിക്കാൻ ഓഫീസിലുള്ള നിസ്സാരമെന്നു തോന്നുമെങ്കിലും, ജോലി തന്നെ നഷ്ടപ്പെടാൻ സാധ്യതയുള്ള ഒരു ഗോവക്കാരൻ്റെ വൻപാര അങ്ങനെ പൊളിഞ്ഞു. ലീവ് കിട്ടിയിട്ടും ഒരാഴ്ച കൂടെ നാട്ടിൽ കഴിയാൻ പറ്റാത്തതോർത്ത് ദുഃഖിച്ചുവെങ്കിലും പണി പോയില്ലല്ലോ എന്ന് ആശ്വസിച്ചു.
കൊല്ലക്കുടിയിൽ സൂചി വിൽക്കാൻ നോക്കിയ ‘ഗോവ മോനേ’ കളി രാകേഷിനോടു വേണ്ട.
കളി മലയാളിയോടോ? ഒന്ന് പോ മോനേ ദിനേശാ….!!!
– മേരി ജോസി മലയിൽ, തിരുവനന്തപുരം.