അങ്ങനെ വരാൻസാധ്യതയില്ല. പ്രേമചന്ദ്രൻ സാറിനെ കണ്ടിട്ടു വരാമെന്നും പറഞ്ഞാണ് ഇവിടെ നിന്നും പോയത്. കാറ് പാർക്കിംഗ് ഏരിയയിൽ ഒതുക്കിയിടണമെന്നും പറഞ്ഞിരുന്നു. അതുകൊണ്ടാണ് തിരിച്ചു പോയിട്ടുണ്ടാവാൻ സാധ്യതയില്ലെന്നു ഞാൻ പറയാൻ കാരണം.
ദാസേട്ടനോട് അവൻ മറ്റെന്തെങ്കിലുംപറഞ്ഞിരുന്നോ, നാട്ടിലെ കാര്യങ്ങളെന്തെങ്കിലും.?
പറഞ്ഞിരുന്നു. നാട്ടിലെ കാര്യങ്ങൾ മാത്രമല്ല, നിങ്ങൾ തമ്മിലുള്ള ബന്ധവും ഡൽഹിയിലെ താമസവും നാട്ടിൽ ആശുപത്രി പണിയുന്ന കാര്യവും നിങ്ങൾ തമ്മിൽ പിരിയാനുണ്ടായ കരണവുമുൾപ്പടെ ഇന്നലെരാതി സുമിത്ര മേഡവുമായി സംസാരിച്ചതുവരെയുള്ള കാര്യങ്ങൾ അദ്ദേഹം എന്നോടു പറഞ്ഞിട്ടുണ്ട്.
അവനെപ്പോഴാണ് ഇവിടെ എത്തിയത്?
ഒരു പത്തു മണി ആയിക്കാണും. രണ്ടു മണി കഴിഞ്ഞതിനു ശേഷമാണ് ഇവിടെ നിന്നും പോയത്. അത്രയും സമയം അയാൾ സാറിനെക്കുറിച്ചുളള കാര്യങ്ങൾ തന്നെയാണ് പറഞ്ഞത്. ഇടയ്ക്കുവച്ച് എൻ്റെ ചില ചോദ്യങ്ങൾക്കുളള മറുപടിയും ഉണ്ടായിരുന്നു. ഞാൻ മനസ്സിലാക്കിയിടത്തോളം ഒരു വലിയ കുറ്റബോധത്തോടെയാണ് അദ്ദേഹം ഇവിടെ വന്നിട്ടുള്ളത്. അതുകൊണ്ട് സാറിനെ നേരിട്ടു കണ്ട്സംസാരിച്ചതിനു ശേഷമല്ലാതെ തിരിച്ചുപോകാൻ സാധ്യയുണ്ടെന്ന് എനിക്കു തോന്നുന്നില്ല.
ഞാൻ ആശു പത്രിയിലൊന്നു പോയി നോക്കിയാലോ ദാസേട്ടാ.?
അതിൻ്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല, സാറ് വന്നാൽ വിവരം അറിയിക്കണമെന്നും പറഞ്ഞ് അയാളുടെ ഫോൺ നമ്പർ എനിക്ക് കുറിച്ചു തന്നിട്ടുണ്ട്.
എങ്കിൽ അതൊന്നു വായിക്കൂ, ഞാനൊന്നു വിളിച്ചു നോക്കാം.
അതു വേണ്ടസാർ, എന്നെയല്ലേ വിളിക്കാൻ ഏൽപിച്ചത്. ഞാൻ തന്നെ അതു ചെയ്തോളാം. സാറ് സമാധാനത്തോടെയിരുന്നു ഭക്ഷണം കഴിച്ചോളൂ.
ഡോക്ടർ ശ്രീധരൻ എഴുതിക്കൊടുത്ത നമ്പറിലേക്ക് ദാസേട്ടൻ ഡയൽ ചെയ്തു.
ഹലോ, ആരാ വിളിക്കുന്നത്.?
ഹലോസാർ, എൻ്റെ പേര് ദാസൻ, ഇവിടെ ക്യാൻ്റെീനിൽ സാറ് വന്ന സമയത്ത് നമ്മൾ തമ്മിൽ സംസാരിച്ചിരുന്നു.
ഒ.കെ. ഇപ്പോഴാണ് ആളെ മനസ്സിലായത്.
സാറ് ഇപ്പോ എവിടെയാ ഉള്ളത്.? ഞാൻ നിങ്ങളുടെ ക്യാൻ്റെീനിൻ്റെ മുൻപിൽ എത്തിയിട്ടുണ്ട്. ശരി സാർ. ഒ.കെ..
ശ്രീധരൻ സാറ് ഇവിടെ എത്തിയിട്ടുണ്ട്. നമുക്ക് അദ്ദേഹത്തെയും കൂട്ടി എൻ്റെ ഫ്ലാറ്റിലേക്കു പോയാലോ സാർ, അവിടെയാകുമ്പോൾ നമുക്ക് സ്വസ്‌ഥമായിട്ടിരുന്നു കൊണ്ട് സംസാരിക്കാം. സാറക്ക് അദ്ദേഹത്തെ പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്യാം.
ദാസേട്ടന് ബുദ്ധിമുട്ടാവില്ലെങ്കിൽ എനിക്കതിൽ സന്തോഷമേയുള്ളൂ.
അവർ പുറത്തേക്കിറയ ഉടനെ ശ്രീധരൻ വന്ന് തൻ്റെ സുഹൃത്തിനെ മാറോടണച്ചു പിടിച്ച് ആലിംഗനം ചെയ്തു. അൽപ നേരത്തെ മൗനം രണ്ടുപേരുടെയും മിഴി നിറഞ്ഞൊഴുകാൻ കാരണമായി. എന്തു പറയണം, എവിടെ വച്ചു തുടങ്ങണമെന്നറിയാതെ പരസ്പരം കൈകൾ ചേർത്തുപിടിച്ചു കൊണ്ട് ദാസേട്ടൻ്റെ പിറകിൽ ഫ്ലാറ്റ് ലക്ഷ്യമാക്കി നടന്നു. അകത്ത് കയറി സോഫയിൽ ഇരുന്നതിനുശേഷവും അവർ സംസാരിക്കുന്നിലെന്നു കണ്ടപ്പോഴാണ് ദാസേട്ടൻ ഇടപ്പെട്ടത്. ആദ്യം സാറയെ വിളിച്ച് പുതിയ വിരുന്നുകാരനെ പരിചയപ്പെടുത്തി.
ഇത് ഡോക്ടർ ശ്രീധരൻ. സാറിൻ്റെ നാട്ടുകാരനും കൂട്ടുകാരനുമാണ്. മദീനയിലാണ് വർക്ക് ചെയ്യുന്നത്. ഇന്നു രാവിലെ കൂട്ടുകാരനെ കാണാൻവേണ്ടി വന്നതാണ്. മുൻപ് സാവിത്രിമാഡത്തിൻ്റെ ഫ്ലാളാറ്റിലും ഖാദർക്കയുടെ ഫ്ളാറ്റിലും പല തവണ വന്നിട്ടുണ്ടത്രേ.
നേരിൽ കണ്ടിട്ടില്ലെങ്കിലും സാറിനെക്കുറിച്ച് ഞാൻ ധാരളം കേട്ടിട്ടുണ്ട്.
എവിടെ വച്ചാണ് നിങ്ങൾ എന്നെക്കുറിച്ചു കേട്ടത്.?
ഇവിടെവച്ചുതന്നെ.
ഇവിടെവച്ചോ.?
അതെ സാർ, ഡൽഹിയിൽ സാറിൻ്റെ കൂടെ സഫിയ്യയും ഉണ്ടായിരുന്നില്ലേ, അവൾ അവധിക്കു വന്നാൽ പകൽ സമയം ഇവിടെയാണ് ചെലവിടാറുള്ളത്. അവളുടെ തമാശകൾ നിറഞ്ഞ ഡൽഹിവിശേഷങ്ങൾ കേൾക്കാൻ വേണ്ടി പകൽ സമയത്തെ ഡ്യൂട്ടിക്കു പകരം ഞാൻ നൈറ്റ്ഡ്യൂട്ടി ചോദിച്ചു വാങ്ങുയാണ് ചെയ്യാറുള്ളത്.
സാറ പറഞ്ഞത് കറക്റ്റാണ് സാർ, സഫിയ്യമോൾടെ സംസാരം കേട്ടിരിക്കുന്നതും കൽപ്പനയും ജഗതി ചേട്ടനും ഒരുമിച്ചുള്ള സിനിമകാണുന്നതും ഒരുപോലെയാണ്. നമുക്ക് ചിരിക്കാനേ സമയമുണ്ടാകൂ.
സാറ് അടുത്താണോ ഇവിടേക്കുവന്നത് ?
അല്ല. ഞാനിവിടെ വന്നിട്ട് മൂന്നു വർഷമായി. അനസ്ത്തേഷ്യ വിഭാഗത്തിലായതുകൊണ്ട് ആശുപത്രിയിൽ നിന്നും മാറിനിൽക്കാൻ കഴിയാറില്ല. അതുകൊണ്ടാണ് ഞാനിങ്ങോട്ടു വരാതിരുന്നത്.
ഇപ്പോഴെങ്ങനെയാണ് വരാൻ കഴിഞ്ഞത്.?
സത്യത്തിൽ അവർ മൂന്നുപേരും ഒട്ടും പ്രതീക്ഷിക്കാതിരുന്ന ഒരുചോദ്യമായിരുന്നത്.
ഇന്നലെ മുതൽ രണ്ടു മാസത്തേക്ക് എനിക്ക് ലീവ് അനുവദിച്ചുകിട്ടിയിട്ടുണ്ട്. ടിക്കറ്റ് കൺഫോമാകുന്ന ദിവസം ഞാൻ നാട്ടിലേക്കു പുറപ്പെടും.
നാട്ടിൽ പോകാൻ വേണ്ടി സാറും അവധിയെടുത്തിട്ടുണ്ടെന്നാണല്ലോ ഏട്ടൻപറഞ്ഞത്. നിങ്ങൾ രണ്ടുപേരും ഒരു മിച്ചാണോ പോകുന്നത്.?
ഈ സമയംവരെയും അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. വേണമെങ്കിൽ അങ്ങനെ ചെയ്യാൻ പ്രയാസമുണ്ടാകില്ലെന്നാണ് എനിക്കുതോന്നുന്നത്. ട്രാവൽസിൽ അന്വേഷിച്ചാൽ അറിയാൻ പറ്റുമെന്നാണ് തോന്നുന്നത്. വെക്കേഷൻസീസണായതു കാരണം ടിക്കറ്റ് കിട്ടാൻ താമസമാണെന്നാണല്ലോ ഖാദർക്ക പറഞ്ഞത്.
അത്രയും സമയം അവർ പറയുന്നതെല്ലാം ശ്രദ്ധിച്ചു കേട്ട് മിണ്ടാതിരിക്കുകയായിരുന്ന കബീർ ഡോക്ടറാണതുപറഞ്ഞത്. ആ ഒരു ചോദ്യത്തോടുകൂടി ഇരുവർക്കുമിടയിൽ നിന്നും മൗനം അപ്രത്യക്ഷമായി. ദാസേട്ടനും കൂടെ സംസാരത്തിൽ പങ്കുചേർന്നതോടെ അതൊരു ചർച്ചാവേദിയായി മാറി. അതോടെ സാറചേച്ചി കിച്ചണിൽ സജീവമായി. നാട്ടിൽനിന്നും കൊണ്ടുവന്ന പൊടികൾ ഉപയോഗിച്ച്, അപൂർവ്വം സന്ദർഭങ്ങളിൽ മാത്രം തയ്യാറാക്കാറുള്ള സ്പെഷ്യൽ കാപ്പിയും ഉണ്ണിയപ്പവും ടീപ്പോയിൽ കൊണ്ടുവച്ചതിനുശേഷം ശ്രീധരൻ ഡോക്ടറുടെ നേർക്കുനോക്കി സാറചേച്ചി ചോദിച്ചു.
സാറിന്ന് തിരിച്ചു പോകുന്നുണ്ടോ.?
ഉടനെ കബീർ ഡോക്ടറുടെ മറുപടി വന്നു.
അവനിന്ന് തിരിച്ചു പോകുന്നില്ല. വർഷങ്ങൾക്കു ശേഷം ഞങ്ങളിന്ന് ഒരുമിച്ചൊരു ബെഡ്ഡിൽ കിടന്നുറങ്ങാൻ പോവുകയാണ്. നാളത്തെ പ്രഭാതത്തിനു മുൻപായി പല കാര്യങ്ങളിലും ഞങ്ങൾക്കൊരു തീരുമാനത്തിലെത്തേണ്ടതുണ്ട്.
അങ്ങനെയെങ്കിൽ രാത്രി ഭക്ഷണം ഇവിടെ വച്ചാവുന്നതിൽ വിരോധമുണ്ടോ.?
ഇന്നത്തെ ഉച്ച ഭക്ഷണം എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടിരുന്നു. രാത്രിയും അതു തന്നെ കഴിക്കണമെന്നാണ് എൻ്റെ ഉദ്ദേശം.
നീയെന്താണ് ഉച്ചക്ക് കഴിച്ചത്.?
ചോറും മോരുകറിയും.
കുട്ടൻ പറഞ്ഞത് ശരിയാണോ ദാസേട്ടാ.?
അതെ സാർ. പക്ഷേ ഒരു പ്രശ്നമുണ്ട്.
എന്തു പ്രശ്നം.?
(തുടരും…)
– K.M സലീം പത്തനാപുരം