പരിപാടിയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് തുടക്കം കുറിക്കാനെന്നവണ്ണം സാവിത്രിയുടെ കൈവശമുണ്ടായിരുന്ന നോട്ടുബുക്ക് ഞങ്ങൾക്കിടയിൽ തുറന്നുവച്ചു. ഇളം കാറ്റേറ്റു മറിഞ്ഞുപോയ പേജിനു പിറകിൽ വൃത്തിയായി എഴുതിവച്ച വരികളിലേക്ക് എൻ്റെ ശ്രദ്ധയാകർഷിച്ചു.
നൂറ് മീറ്റർ ഫ്രീ സ്റ്റൈൽ. ഒന്നാം സ്ഥാനം കുട്ടൻ എന്ന ശ്രീധരൻ . രണ്ടാം സ്ഥാനം മാളു എന്ന സാവിത്രി. അത്രയും വായിച്ചപ്പോഴേക്കും ഉപ്പയുടെ ചോദ്യം മനസ്സിൽ ഉയർന്നുവന്നു. ഞാനാചോദ്യം ആവർത്തിച്ചു. കുട്ടാ .. ഉപ്പ പറഞ്ഞത് തമാശയായിട്ടാണെങ്കിലും അതിൽ സത്യം വല്ലതുമുണ്ടോ.? ബാപ്പുവിനെന്തു തോന്നുന്നു. ഞങ്ങൾ നീന്തുന്നത് നീയും കണ്ടതല്ലേ, ഞാനവിടെ ഉണ്ടായിരുന്നു എന്നത് ശരിയാണെങ്കിലും റിലേയിൽ പങ്കെടുക്കുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നതു കൊണ്ട് ഞാനത് ശ്രദ്ധിച്ചിരുന്നില്ല. എങ്കിൽ നിൻ്റെ ചോദ്യത്തിനുളള ശരിയുത്തരം ഞാൻ തന്നെ പറയാം. ഉപ്പ പറഞ്ഞത് സത്യമാണ്. ഞാൻ ഒന്നാം സ്ഥാനത്തെത്തിയതല്ല, മാളുട്ടി രണ്ടാം സ്ഥാനത്തേക്ക് പിൻവലിഞ്ഞതാണ്. ഫിനിഷിംങ് പോയിൻ്റെിൽ ആദ്യമെത്തിയത് ഞാനായതുകൊണ്ട് കാണികൾക്കിടയിൽ ഞാൻ ഒന്നാം സ്ഥാനക്കാരനായെന്നു മാത്രം.
കുട്ടൻപറഞ്ഞത് നേരാണോ മാളുട്ട്യേ എന്ന ചോദ്യത്തിന് അതെയെന്ന മറുപടി കിട്ടിയപ്പോൾ അടുത്ത ചോദ്യംഎന്തുകൊണ്ടെന്നായി. നമ്മൾ മൂന്നുപേരും മത്സരിക്കുമ്പോൾ നിങ്ങൾ ജയിച്ചു കാണാനാണ് എനിക്കിഷ്ടം. ഈ മത്സരത്തിൽ ബാപ്പു കൂടെ ഉണ്ടായിരുന്നെങ്കിൽ ഞാൻ മൂന്നാം സ്ഥാനത്തേ ഉണ്ടാകുമായിരുന്നുള്ളൂ.
സാവിത്രിയ്ക്ക് ഞങ്ങളോടുളള സ്നേഹത്തിൻ്റെ ആഴം എത്രത്തോളമുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞ നിമിഷമായിരുന്നത്. അവളതു പറഞ്ഞതോടെ ശ്രീധരൻ്റെ മുഖഭാവം ഞാൻ ശ്രദ്ധിച്ചു.നിസ്സഹായതയുടെയും പരാജിതൻ്റെയും ഭാവമായിരുന്നത്.
ഒരു ദീർഘശ്വാസത്തോടെ അവനെന്തോ തീരുമാനിച്ചുറപ്പിച്ചതുപോലെ എനിക്കു തോന്നി. കുട്ടികൾ ഗ്രൗണ്ടിൽ ഒത്തുകൂടാൻ തുടങ്ങിയതോടെ സാവിത്രി നോട്ടുപുസ്തകവുമായിഅവരുടെ അടുത്തേക്കു പുറപ്പെട്ടു. അവളെ സഹായിക്കുന്നതിനു വേണ്ടി അൽപം പിറകിലായിഞങ്ങളും..
മുൻ വർഷത്തെ അപേക്ഷിച്ച് കാര്യമായ പരിക്കൊന്നും സംഭവിക്കാതെ പരിപാടികൾ ഭംഗിയായി പൂർത്തിയാക്കാൻ കഴിഞ്ഞത് സംഘാടകരെന്ന നിലയിൽ ഞങ്ങൾക്ക് ഏറെ ആശ്വാസമായി. അടുത്തത് സമ്മാനദാനമാണ്. ഉപ്പയാണ് സമ്മാനദാനം നിർവ്വഹിക്കുന്നത്. സാമാനം ഏറ്റു വാങ്ങുന്നതിനു വേണ്ടിഞാൻ ഓരോരുത്തരെയായി സ്റ്റേജിലേക്കു ക്ഷണിച്ചു.
ഉപ്പയുടെ നിർദ്ദേശപ്രകാരം ആദ്യ പരിഗണന കുട്ടികൾക്കാണ് നൽകിയത്. നീന്തൽ മൽസരത്തിലെ ഒന്നും രണ്ടും സ്ഥാനക്കാർക്കുള്ള ട്രോഫി നൽകുന്നതോടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സമാപിക്കും. സ്കൂൾ ഗ്രൗണ്ടിൽ ഒത്തുചേർന്നവരെല്ലാം പിരിഞ്ഞു പോവുകയും ചെയ്യും.
നാട്ടുകാരോട് പൊതുവായ കാര്യങ്ങളെക്കുറിച്ച് പറയാൻ ഇതിലും മെച്ചപ്പെട്ട മറ്റൊരവസരം വേറെയില്ലന്നറിയാവുന്നതുകൊണ്ട് സമ്മാന ദാനത്തിന് ഇടവേള നൽകിക്കൊണ്ട് ഉപ്പയെ ഞാൻ പ്രസംഗിക്കാനായി ക്ഷണിച്ചു. അര മണിക്കൂർ സമയം ഉപ്പ നാട്ടുകാരോടായി സംസാരിച്ചു.
സ്ക്കൂൾ മുറ്റത്തെ ആൽമരച്ചില്ലകൾ പോലും അനക്കമറ്റു പോയ സമയമായിരുന്നത്. കയ്യടികളില്ല, പരസ്പര സംസാരവുമില്ല. ബഹുമാനം കൊണ്ടാണോ അതല്ല ഭയം കൊണ്ടാണോ എന്നെനിയ്ക്കറിയില്ല. കുട്ടികൾക്കിടയിൽ പോലും തികഞ്ഞ നിശബ്ദത. സരസവും കാര്യ പ്രസക്തവുമായ പ്രസംഗം അദ്ദേഹം അവസാനിപ്പിച്ചതിനു ശേഷം ട്രോഫി ഏറ്റുവാങ്ങുന്നതിന്നുവേണ്ടി ഞാനവരുടെ പേരു വിളിച്ചു. നീന്തൽ മത്സരം ഒന്നാം സ്ഥാനം, കുട്ടൻ എന്ന ശ്രീധരൻ. രണ്ടാം സ്ഥാനം. മാളൂട്ടി എന്ന സാവിത്രി. സാവിത്രി സ്റ്റേജിൽ എത്തിയെങ്കിലും ശ്രീധരനെ കണ്ടില്ല. രണ്ടു മൂന്നുതവണ ആവർത്തിച്ചു വിളിച്ചെങ്കിലും അവനവിടേക്കു വന്നില്ല. എന്തു ചെയ്യണമെന്നറിയാതെ ഞാൻ വിഷമിച്ചിരിക്കെ ഉപ്പയുടെ പ്രഖ്യാപനമുണ്ടായി. കുട്ടനു വേണ്ടിയുള്ളകപ്പ് മാളുട്ടിയെഏൽപ്പിക്കുന്നു.
ഒന്നാം സ്ഥാനത്തിനും രണ്ടാം സ്ഥാനത്തിനുമുള്ള രണ്ടു ട്രോഫികൾ രണ്ടു കൈകളിൽ ഉയർത്തിപ്പിടിച്ചു കൊണ്ട് സാവിത്രി സ്റ്റേജിൽ നിന്നിറങ്ങിയപ്പോഴുണ്ടായ കരഘോഷം അതുവരെയും ശാന്തമായിരുന്ന ആൽമരച്ചില്ലകളെ പോലും ചലിപ്പിക്കാൻ ശേഷിയുള്ളതായിരുന്നു.
പരിപാടിയെല്ലാം കഴിഞ്ഞ് വീട്ടിലേക്കു പുറപ്പെടാൻ ഒരുങ്ങവേ കുട്ടൻ എവിടെപ്പോയി എന്ന ചോദ്യവുമായി ഉപ്പ ഞങ്ങളുടെ അരികിലേക്ക് വന്നു. ഉപ്പ പ്രസംഗം തുടങ്ങുന്നതുവരെയും ഇവിടെ ഉണ്ടായിരുന്നു. പിന്നീട് ഞാൻ കണ്ടിട്ടില്ലെന്ന് സാവിത്രി മറുപടി പറഞ്ഞെങ്കിലും ആ മറുപടിയിൽ ഉപ്പ തൃപ്തനായിരുന്നില്ല. ആളെ വിളിച്ചുകൂട്ടി ഒച്ചയും ബഹളവുമൊന്നുമുണ്ടാക്കാതെ നിങ്ങൾ രണ്ടാളും കൂടി ഈ ചുറ്റുവട്ടത്തൊക്കെയൊന്നു അന്വേഷിച്ചു നോക്ക്. ഇരുട്ടുന്നതിനുമുമ്പ് കണ്ടെത്താൻ പറ്റിയില്ലങ്കിൽ ഉടനെ എന്നെ വിവരം അറിയിക്കണം. ഞാൻ വീട്ടിൽ ഉണ്ടാകും.
തെരച്ചിലിൻ്റെ തുടക്കം വീട്ടിൽ നിന്നുമാകാമെന്ന ധാരണയോടെ ഞങ്ങൾ വീട്ടിലേക്കു പുറപ്പെട്ടു. ട്രോഫി മേശപ്പുറത്തു വച്ചതിനു ശേഷം ഉടുപ്പു മാറ്റിയുടുത്ത് പുറത്തേക്കിറങ്ങവേ വയറിൽ അമർത്തിപ്പിടിച്ചു കൊണ്ട് ശ്രീധൻ ഞങ്ങൾക്കരികിലെത്തി. അപ്പോഴേക്കും ഉപ്പയും അവിടെ എത്തിച്ചേർന്നിട്ടുണ്ടായിരുന്നു.
നീ എവിടെയായിരുന്നു കുട്ടാ. അന്നെ കാണാത്തോണ്ട് ഈ പരിസരത്തൊക്കെയൊന്നു പോയി തെരഞ്ഞു നോക്കാൻ ഞാനിവരോട് കുറച്ചു മുൻപ് പറഞ്ഞിട്ടേയുള്ളൂ. ആരോടും പറയാതെയാണോ ഒരു സദസ്സിൽ നിന്നും ഇറങ്ങിപ്പോകേണ്ടത്.? സമ്മാനം വാങ്ങാൻ അൻ്റെ പേരുവിളിക്കുംന്ന് അനക്കറിയില്ലായിന്നോ. ഉപ്പയുടെ ചോദ്യങ്ങൾ ഒന്നിനു പിറകെ മറ്റൊന്നായി വന്നുകൊണ്ടിരുന്നു. എല്ലാം കേട്ടു നിന്നതല്ലാതെ കുട്ടൻ മറുപടിയൊന്നും പറഞ്ഞില്ല. അൽപനേരത്തെ മൗനത്തിനു ശേഷം ചുമലിൽ കൈവച്ചു കൊണ്ട് ഉപ്പ അവനോടു ചോദിച്ചു. മോൻ എങ്ങോട്ടാ പോയിരുന്നത്. എന്താ പോകുന്ന വിവരം ഇവരോടു പറയാതിരുന്നത്.?
ബാപ്പുവും മോളുട്ടിയും സ്റ്റേജിലായതു കൊണ്ടാണ് ഞാൻ സദസ്സിൽ നിൽക്കാൻ തീരുമാനിച്ചത്. മോളൂട്ടി പേരുവിളിക്കുന്നവരെയെല്ലാം ഞാനാണ് സ്റ്റേജിലേക്കു പറഞ്ഞു വിട്ടിരുന്നത്. ആ സമയത്തൊക്കെയും എനിക്ക് നല്ലതു പോലെ വയറുവേദനയുണ്ടായിരുന്നു. ഉച്ചക്ക് സദ്യ കഴിച്ചതോടെയാണത് അനുഭവപ്പെടാൻ തുടങ്ങിയത്. വെള്ളത്തിൽ നിന്നും കയറി വന്ന ഉടനെ ഭക്ഷണം കഴിച്ചതു കൊണ്ടാകാമെന്നു കരുതിയതു കൊണ്ടാണ് ഞാനക്കാര്യം ആരോടും പറയാതിരുന്നത്. പെട്ടെന്ന് സുഖമാകുമെന്നും പ്രതീക്ഷിച്ചിരുന്നു. സമയം കൂടും തോറും വേദന കൂടി വന്നതല്ലാതെ തീരെകുറവു വന്നില്ല.
സമ്മാനവും വാങ്ങി വേഗം വീട്ടിലേക്കു പോകാമെന്നു കരുതി നിൽക്കുന്നതിനിടയിലാണ് കുഞ്ഞാപ്പു ഉപ്പാനെ പ്രസംഗിക്കാൻ ക്ഷണിച്ചത്. ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും ഉപ്പ പ്രസംഗിക്കുമെന്നാണ് ഞാൻ കരുതിയിരുന്നത്. ആ സമയത്തിനുള്ളിൽ ബാത്ത്റൂമിൽ പോയി വരാമെന്നു കരുതിയാണ് ആരോടും പറയാതെ ഞാൻ ഇങ്ങോട്ടുപോന്നത്. വയറു വേദനയുടെ കാര്യം ഉമ്മയോടു പറഞ്ഞപ്പോൾ കുടിക്കാൻ ഉലുവയിട്ടു തിളപ്പിച്ച വെളളം ഉണ്ടാക്കി തന്നു. അതിനു ശേഷം ബാത്ത്റൂമിൽ പോയതോടെയാണ് വയറു വേദനയ്ക്ക് പൂർണ്ണമായും ആശ്വാസംകിട്ടിയത്. ഞാനങ്ങോട്ടു തിരിച്ചു വരാൻ പുറപ്പെട്ടതായിരുന്നു. അപ്പോഴേക്കും നിങ്ങളിവിടെ എത്തി. ഇങ്ങനെ സംഭവിക്കുമെന്നൊന്നും ഞാൻ ആലോചിച്ചിരുന്നില്ല.
(തുടരും…)
– K.M സലീം പത്തനാപുരം