വൈദ്യശാസ്ത്രത്തിൻ പടിയേറി നില്ക്കവേ,
വൈരാഗ്യക്കൂത്തിന്നിരയായ പൈതലേ
വൈകാതെ, കാലം നിനക്കായ് കരുതിടും
വീറോടെതന്നെ – പ്രതികാരവും !
മന്നിടം തന്നിലിത്രമേൽ പകയാക്കി
മാനവൻമാറുന്നു, മരുന്നിനുമപ്പുറം
മാനസരോഗമോ, പുകമറക്കാഴ്ചയോ
മറക്കാൻ കഴിയുന്നതില്ല തെല്ലും !
നീതി, നിയമങ്ങൾ നോക്കുത്തിയാകുന്നു
ന്യായശാസ്ത്രങ്ങൾ തലകുനിക്കേ,
നല്ലൊരു മാലാഖക്കുഞ്ഞിനെ, എന്തിന്
നന്മതൻ ലോകത്തിൽ വെട്ടിമാറ്റി ?
അക്ഷരമന്ത്രങ്ങൾ പകരുന്ന കൈകളാൽ
അക്ഷതം തന്നെയിടുന്നല്ലോ, അന്ത്യമായ്
അവസാന ശ്വാസം പിടയുന്ന നേരത്തും
അട്ടഹാസം മുഴക്കുവാനാകയോ ?
എന്തിനീ ക്രൂരമാം ചെയ്തികളേറുന്നു
എൻദൈവനാടിന്നപമാനമല്ലയോ!
എവിടെ, നീതിക്കു കാവലിന്നാളുകൾ
എന്തിത്ര താമസം ക്ഷിപ്രം വിധിക്കുക !
കാലമേ സത്യമായ് കുറിക്കുക സാക്ഷ്യങ്ങൾ
കരളുറപ്പിൻ്റെ തോറ്റമായാടുക !
കലികാല ബാധകൾ ഇല്ലാതെയാകണം
കദനത്തിൻ കഥയിതു, അവസാനമാകട്ടെ!