മേഘം വേരിനയച്ച
സന്ദേശങ്ങളിലെല്ലാം
ഒരു പുഴയെ
പൊതിഞ്ഞുവച്ചിരുന്നു.
മിന്നാമിനുങ്ങു പറഞ്ഞ കഥകൾക്കെല്ലാം
ഇരുട്ടിൻ്റെയഴകായിരുന്നു.
മരമിങ്ങനെ പെയ്യുന്നത് കൊഴിഞ്ഞയിലയെയോർത്തല്ല
നനഞ്ഞ –
കിളിത്തൂവൽത്തണുവോർത്താണ്.
പൂക്കളെല്ലാം
സന്തോഷവതികളാണെന്ന
തേനിറ്റുന്ന നുണകളാണ്
വണ്ടു മൂളിനടക്കുന്നത്.
കാറ്റോടിനടന്നത്
മഴയുടെ വിത്തുകളെ
മണ്ണിൽ വിതറാനാണ്.
ഗ്രീഷ്മത്തിൻ്റെ –
നീരുവറ്റിയ ഞരമ്പുകളിൽ
വർഷമെഴുതിയ കവിതകളാണ്
പൂക്കളായ് പിറക്കുന്നത്.
– ഷേർലി മണലിൽ