കതിരറ്റ പാടങ്ങളെത്രയോ കാലമായ്
കതിരുള്ള പാടങ്ങളാക്കി നമ്മൾ
കനിവറ്റ കേമരാൽ കാലങ്ങളെത്ര നാം
കദനങ്ങളേറി കഴിഞ്ഞതല്ലേ
കതിരോന്റെ കിരണങ്ങളെത്രയോ ക്രൂരമായ്
കലിതുള്ളി മേനിയേ കാർന്നു തിന്നു
കുഴി കുത്തിയേകിയ കഞ്ഞിയിലെത്രയോ
കടിയുള്ളെറുമ്പുകൾ നൃത്തമാടി
കുനിയുന്നൊരമ്മതൻ നഗ്നമാം മാറിടം
കലയോടെ കാണുന്ന കാരണോന്മാർ
കനമുള്ള ചെല്ലത്തിൽ കുടി പാർത്തിടുന്നതാം
കമുകിൻ ഫലങ്ങളെ തേടിടുന്നു
കരിമുണ്ട വിത്തിനെ കരമുള്ളിലാക്കീട്ട്
കണിശം വിതച്ച നാളോർമ്മയില്ലേ
കണങ്കാലിലൊട്ടുന്ന കണ്ണട്ടയെത്രയോ
കറതീർന്ന ചോരയെ ഊറ്റിയന്ന്
കരയുന്ന കുട്ടിയെ ക്ഷണമൊന്നെടുക്കുവാൻ
കഠിനങ്ങളായവർ കേൾപ്പതില്ല
കരയിലെ തെങ്ങതിൽ ചാരുന്ന മൂപ്പനോ
കൊട്ടി തകർക്കുന്നു തുടിയതിൻമേൽ
കാലത്തു വന്നിടാൽ കൂരാപ്പിതേറെയും
കാര്യം നടത്തണം കൃത്യമായി
കായം നിവർത്തിടാൽ കോലോത്തിരുന്നവർ
കാരുണ്യമില്ലാത്ത ശിക്ഷ നൽകും
കാളക്കു തുല്യമായ്കണ്ഠത്തിലേറ്റിടും
കദനങ്ങളേറും കലപ്പയുമായ്
കണ്ടങ്ങളാകെ മറിക്കുന്നു ഖിന്നരായ്
കുടിലിന്റെ ദാരിദ്ര്യ മറ്റിടാനായ്
കൂരാപ്പിതെത്തിയാൽ കുത്തി പൊളിച്ചിടും
കൂലിക്കു വാങ്ങുന്ന പച്ചനെല്ല്
കഞ്ഞികലങ്ങൾ തിളക്കുന്ന പാതിരാ
കാലങ്ങളൊക്കെ മറന്നിടാമോ
കുറിയുള്ള പാതയിൽ നിറമുള്ള വണ്ടിയിൽ
കരിവണ്ടു പോലെ നാം പാഞ്ഞിടുമ്പോൾ
കഥയൊന്നിതോർക്കണം കൊഴിഞ്ഞോരു കാലത്ത്
കുഴ തെറ്റിയോടിയോരടിമയാർന്നു.
– ജോൺസൺ എഴുമറ്റൂർ